Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞായറാഴ്ച കുർബാനക്ക് പോയില്ലെങ്കിൽ എങ്ങനെ പാപമാകും? കുംബസാരിക്കാതെ കുർബാന കൈക്കൊണ്ടാൽ ആകാശം ഇടിഞ്ഞു വീഴുമോ? കരിസ്മാറ്റിക്കുകാർ തട്ടിപ്പുകാരാണോ? സ്വർഗത്തിൽ പോകാൻ വേണ്ടി മസിൽ പിടിക്കണോ? കെ ആർ നാരായണൻ ചാക്കോച്ചനെ കണ്ടതുപോലത്തെ അനുഭവം എങ്ങനെ ഉണ്ടാകും? ക്രൈസ്തവ വിശ്വാസികൾക്കായി ഒരു വ്യത്യസ്തമായ ഈസ്റ്റർ സന്ദേശം

ഞായറാഴ്ച കുർബാനക്ക് പോയില്ലെങ്കിൽ എങ്ങനെ പാപമാകും? കുംബസാരിക്കാതെ കുർബാന കൈക്കൊണ്ടാൽ ആകാശം ഇടിഞ്ഞു വീഴുമോ? കരിസ്മാറ്റിക്കുകാർ തട്ടിപ്പുകാരാണോ? സ്വർഗത്തിൽ പോകാൻ വേണ്ടി മസിൽ പിടിക്കണോ? കെ ആർ നാരായണൻ ചാക്കോച്ചനെ കണ്ടതുപോലത്തെ അനുഭവം എങ്ങനെ ഉണ്ടാകും? ക്രൈസ്തവ വിശ്വാസികൾക്കായി ഒരു വ്യത്യസ്തമായ ഈസ്റ്റർ സന്ദേശം

മറുനാടൻ ഡെസ്‌ക്

കോട്ടയം: ഇന്നു ഈസ്റ്ററാണ്. രക്ഷയുടെ പുതു വെളിച്ചം പകർന്ന് കൊണ്ട് കർത്താവ് ഈശോ മിശിഹാ ഉയർത്തെണീറ്റ ദിവസം. ഈ ദിവസം നിങ്ങളുടെ മുൻപിൽ സുന്ദരമായ ഒരു സുവിശേഷ പ്രസംഗം ഞങ്ങൾ സമർപ്പിക്കുകയാണ്. ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ ദൈവ വചനത്തെ നോക്കി കാണുന്നവർ നിർബന്ധമായും ഇതു കേൾക്കണം. എല്ലാ ക്രൈസ്തവ സഭാ വിശ്വാസികളും ശ്രദ്ധയോടെ കേട്ടിരിക്കേണ്ട ഒരു സന്ദേശമാണിത്. ക്രൈസ്തവ ആചാരങ്ങളെ മനസിലാക്കാൻ ശ്രമിക്കുന്ന അക്രൈസ്തവർക്കും ഇതു കേൾക്കാം. നമ്മൾ ഇതുവരെ കേട്ടു തഴമ്പിച്ച മാതൃകയിലുള്ള ഒരു പ്രസംഗമല്ലിത്.

ഇതിലെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ഞങ്ങൾ വാർത്തയിൽ നൽകുന്നത്. എന്നാൽ മുഴുവൻ പ്രസംഗവും മുടങ്ങാതെ കേൾക്കുക. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നഴ്‌സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്‌കൂൾ നടത്തുകയും ചെയ്യുന്ന ഫാ. ടോമി കരിയിലുക്കുളം അമേരിക്കയിലെ ഫ്‌ളോറിഡയിൽ നടത്തിയതാണ് ഈ പ്രസംഗം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്‌സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്. ഇതുവരെ കേട്ട എല്ലാ വിശ്വാസ സങ്കല്പങ്ങളെയും ചോദ്യം ചെയ്തു സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കുകയാണ് ഈ പ്രഭാഷകൻ - എഡിറ്റർ

പ്രഭാഷണത്തിന്റെ വിശദരൂപം ഇങ്ങനെ

അവിടെ വലിയ തറവാടുകളൊക്കെയാണ്. കാരണവന്മാരൊക്കെയുള്ള വലിയ തറവാടുകൾ. മിക്കവാറും എല്ലാ ദിവസങ്ങളും തന്നെ മരണം, അടക്ക്, അന്ത്യകൂദാശ കൊടുക്കലൊക്കെ ഞങ്ങളുടെ റഗുലർ പ്രോഗ്രാമുകളാണ്. ഒരു ദിവസം മൂന്ന് വർഷമായി തളർന്നുകിടക്കുന്ന ഒരാൾക്ക് അന്ത്യകൂദാശ കൊടുക്കുന്നതിനായി ഒരു വീട്ടിൽ എത്തി. കുർബാന കൊടുക്കാൻ എത്തിയപ്പോൾ ഇയാൾ പറഞ്ഞത് ഒരുപാട് കുർബാന കടം ഉണ്ടച്ചാ. അസുഖം വന്നപ്പോൾ മുതൽ ഇയാൾക്ക് ഭയങ്കര നീരസമാണ്. അരിശവും, കലിപ്പുമൊക്കെയാണ്. തളർന്ന് പോയതിന്റെ കലിപ്പ് ഈ മനുഷ്യന് അക്സപ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഭാര്യ കഞ്ഞിയുമായി ചെല്ലുമ്പോഴൊക്കെ കഞ്ഞിപ്പാത്രം വാങ്ങിച്ച് അവരുടെ മോന്തക്ക് വലിച്ചെറിഞ്ഞിട്ട് ഇയാൾ തെറിവിളിക്കുകയാണ്.

അതൊരു പ്രശ്നമായിട്ട് വരുന്നില്ല. അതിലും വലിയ പ്രശ്നം നടുവ് തളർന്ന് കിടക്കുന്നയാൾക്ക് കുർബാനക്ക് വരാൻ പറ്റുന്നില്ല. അത് വലിയ പാപമാണ്. അതൊരു ഒരു കൺസപ്ടിന്റെ പ്രശ്നമാണ്. കുർബാനയെക്കുറിച്ചുള്ള സങ്കല്പത്തിന്റെ പ്രശ്നമാണ്. എങ്ങനെയാണ് നമുക്ക് ഈ സങ്കല്പം തലയിൽ കയറിയത്. തിരുസഭയുടെ പ്രമാണങ്ങൾ എന്നു പറഞ്ഞു നമ്മൾ പഠിച്ചിട്ടുണ്ട് അല്ലേ? ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും മുഴുവൻ കുർബാനയിൽ പങ്കെടുക്കണം. ഇത് എന്ന് ആരുണ്ടാക്കിയ കല്പനയാണ്. തിരുസഭയുടെ കല്പനയാണ്. ഞാൻ അതിൽ മാറ്റമൊന്നും വരുത്തുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ എനിക്ക് പേടിയാണ്. കാരണം ഉള്ളകാര്യങ്ങൾ പറയുമ്പോൾ എപ്പോഴും പ്രശ്നങ്ങളാണ്. പ്രട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ലത്തീൻ സഭയിൽ പോലും ഇങ്ങനെയൊരു കടം സങ്കല്പം പാപം സങ്കൽപം ഇല്ലായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം പ്രട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം, പ്രട്ടസ്റ്റന്റ് വിപ്ലവമൊക്കെ നിങ്ങൾക്ക് അറിയാം. സഭ രണ്ടായിട്ട് പിരിഞ്ഞു. യൂറോപ്പിലെ സഭ നടുകെ പിളർന്നു. പകുതി പ്രട്ടസ്റ്റന്റ് സഭയായി പോയി. അതിനൊക്കെ വലിയ ഹിസ്റ്റോറിക്കൽ ഫാക്ട് ഉണ്ട്. അതിന് ശേഷം കത്തോലിക്ക സഭയുടെ കൗണ്ട് റിഫമേഷന്റെ ഭാഗമായിട്ടുണ്ടായ ത്രന്തോസ് സുനഹദോസിന്റെ ഭാഗമായിട്ടുണ്ടായ ഒരു റിഫർമേഷൻ കുർബാനക്ക് ആൾക്കാരു വരാനുമൊക്കെ വേണ്ടിയിട്ടാണ് ഇത് പാപമാണ് , കുർബാന കണ്ടില്ലെങ്കിൽ പാപമാണ്. ഞായറാഴ്ച കുർബാനക്ക് പോയിരിക്കണം എന്നൊരു പ്രമാണം ഉണ്ടായിരിക്കുന്നത്.

ലത്തീൻ സഭ നമ്മുടെ സഭയിൽ വന്നതിന് ശേഷമാണ് നമുക്ക് നമ്മുടെ വേദപാഠത്തിന്റെ ഭാഗമായിട്ട് അത് മാറിയത്. അതിന് മുമ്പ് നമുക്ക് അങ്ങനെയൊരു കല്പന, പാപമായ കല്പന, അതായത് കുർബാനക്ക് കണ്ടില്ലെങ്കിൽ കുമ്പസാരിണ്ട പാപമാണ് എന്നൊരു കല്പന നമുക്കില്ലായിരുന്നു.

ഞാൻ വെറുതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഓർത്തഡോക്സുകാരെയും യാക്കോബക്കാരെയും നമുക്കറിയാം. എനിക്കവരെപ്പറ്റി വലിയ റോസി ഒപ്പീനിയൻ ഒന്നും ഇല്ലകേട്ടോ. പൂക്കുറ്റി ഉടക്ക് വയ്ക്കുന്ന ആളുകളാണ്. പക്ഷേ ഇവർക്ക് അങ്ങനെ ഒരു കല്പന ഇല്ല. യാക്കോബക്കാർക്കും ലത്തീൻകാർക്കും ഞായറാഴ്ച നിർബന്ധമായും കുർബാനക്ക് പോകണം ഇല്ലെങ്കിൽ പാപമാണ് എന്നൊരു കല്പനയില്ല. പക്ഷേ നമ്മളെക്കാൾ ഭക്തിയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വ്യക്തികളാണവർ. നമ്മുടെയും അവരുടെയും വിശ്വാസത്തിലും കൂദാശകളിലും വ്യത്യാസങ്ങളൊന്നുമില്ലെന്നു നിങ്ങൾക്കറിയാമല്ലോ.

അപ്പോൾ കല്പന ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, വിശ്വാസത്തിന്റെ അടിസ്ഥാനം. കല്പനയുണ്ടാകുന്നതുകൊണ്ടുള്ള പ്രശ്നമെന്താണ് നമ്മുടെ കൂട്ടത്തിൽ പലരും കടമ നിറവേറ്റാൻ വേണ്ടി മാത്രമാണ് പള്ളിയിൽ വരുന്നത്. വിശുദ്ധ കുർബാനയെന്നു പറഞ്ഞുകഴിഞ്ഞാൽ ഇതു ദൈവത്തിന്റെ ശരീരമാണ് ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല. ഇത് ഭക്ഷിക്കാത്തവർ മരിക്കും എന്ന വാക്കിൽ വച്ച് നിത്യ ജീവിതത്തിലേക്ക് സ്വർഗ ജീവിതത്തിലേക്ക് നമ്മെ കൂട്ടിപ്പിടിക്കുന്ന ഒരു സംഗതിയാണ് എന്നുള്ള ഹൃദയത്തിലൊരു വിശ്വാസം ഉണ്ടായില്ലെങ്കിൽ ഈ അനുഷ്ടാനത്തിന് എന്താണ് ഒരു പ്രസക്തിയുള്ളത്. ഇക്കാര്യം ഉറക്കെ പറയുന്നതിന് എനിക്ക് യാതൊരു മടിയുമില്ല. കാരണം കുർബാനയുടെ അർത്ഥം മുഴുവൻ അതിന്റെ എക്സീപീരിയൻസിൽ നിന്നാണ്.

കുർബാന തന്നപ്പോൾ കർത്താവ് പറഞ്ഞ വാക്ക് എന്താണ്? ഇത് പാപമോചനത്തിനായിട്ട് വിഭജിക്കപ്പെടുന്ന എന്റെ ശരീരം നിങ്ങളിത് വാങ്ങി ഭക്ഷിക്കണം. അപ്പോൾ കുർബാന കർത്താവ് ഉണ്ടാക്കിയത് എന്തിനാണ്? ഭക്ഷിക്കാനും പാനം ചെയ്യാനുമാണ്. അതിനെ ഏതെങ്കിലും ഡയലൂട്ട് ചെയ്യാൻ പറ്റുമോ? ഈശോ പറഞ്ഞ വാക്ക് മാറ്റാൻ പറ്റില്ലല്ലോ? അപ്പോൾ കുർബാനക്ക് വന്നാൽ നിർബന്ധമായും കുർബാന സ്വീകരിച്ചിരിക്കണം. അനുഗ്രഹം മുഴുവൻ പറഞ്ഞിരിക്കുന്നതും, പ്രാർത്ഥിക്കുന്നതും കുർബാന സ്വീകരിക്കുന്നവർക്കാണ്. അല്ലാതെ കുർബാന കാണുന്നവർക്കല്ല. അതുകൊണ്ട് തന്നെയാണ് വിശുദ്ധകുർബാനയുടെ ആദ്യഭാഗത്ത് പറയുന്നത്, മാമോദീസ സ്വീകരിക്കാത്തവർക്ക് പോകാം, വിശുദ്ധകുർബാന സ്വീകരിക്കുന്നില്ലാത്തവർക്ക് പോകാം എന്നു പറയുന്നത്.

എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ മുന്തിരിച്ചെടിയാണ്. നിങ്ങൾ ശാഖകളാണ്. തായ്തടിയോട് നിങ്ങൾ ചേർന്നിരുന്നില്ലെങ്കിൽ ശാഖകളിൽ ഫലം ഉണ്ടാവില്ല. തായ്തണ്ടിനോട് ചേർന്നിരുന്നാലെ ഫലം വരുകയുള്ളു. ഇതുതന്നെയാണ് വിശുദ്ധകുർബാനയിലൂടെ പറയുന്നത്. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. മിശിഹാ തന്റെ ശരീരവും രക്തവും നമുക്ക് തന്നുകൊണ്ട് നമ്മെ ഒന്നാക്കുകയാണ്. അതായത് അപ്പം ഭക്ഷിക്കുന്നതുകൊണ്ട് നമ്മൾ ഒരു ശരീരത്തിന്റെ അവയവമായി മാറുന്നു. ഒരു അപ്പത്തിൽ നിന്നും ഭക്ഷിക്കുന്നതുകൊണ്ട് നമ്മൾ ഒരു ശരീരത്തിന്റെ അവയവങ്ങളായി മാറുന്നു. അതായത് ഈശോയുടെ ശരീരം ഭക്ഷിക്കുന്നതുകൊണ്ട് നമ്മൾ ഈശോയുടെ ശരീരത്തിന്റെ അവയവങ്ങളായി മാറുകയാണ്. അപ്പോൾ ഈശോയോട് ചേർന്നു നിൽക്കുന്നതുകൊണ്ട് ഈശോയുടെ ശക്തി മുന്തിരിയുടെ ശക്തി മുന്തിരി തണ്ടിൽ നിന്നും ശാഖയിലേയ്ക്ക് വരുന്നതുപോലെ ജീവാത്മാവിന്റെ സത്ത എന്നിലേയ്ക്ക് വരുന്നതുകൊണ്ടാണ് എന്നിൽ ഫലങ്ങളുണ്ടാവുന്നത്.

എന്താണ് ഫലം? ആത്മീയ ജീവിതത്തെക്കുറിച്ച് പലർക്കും പല ധാരണകൾ ഉണ്ട്. അതിൽ ഒരുധാരണ എന്തെന്നാൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളും പരിശുദ്ധാത്മാവിന്റെ ഫലങ്ങളും എന്നു പറഞ്ഞ് രണ്ട് കാര്യങ്ങളെ കുറിച്ച് പൗലോസ് പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ എന്നുപറഞ്ഞാൽ പരിശുദ്ധാത്മാവ് നൽകുന്ന ഗിഫ്റ്റ് ആണ്. പരിശുദ്ധാത്മാവ് ചിലർക്കൊക്കെ നൽകുന്ന ഗിഫ്റ്റ്‌സ്. പല തരം വരങ്ങളുണ്ട്, അപ്പോസ്തല വരങ്ങളുണ്ട്, ഭാഷാ വരങ്ങളുണ്ട്, രോഗശാന്തി വരങ്ങളുണ്ട്, അത്ഭുതപ്രവർത്തന വരങ്ങളുണ്ട്. അതായത് ക്രിസ്ത്യൻ കമ്മ്യുണിറ്റിയിൽ അത്ഭുതം ചെയ്യാനും രോഗശാന്തി കൊടുക്കാനും, പ്രസംഗിക്കാനും പ്രവചിക്കാനും ദർശനം ഒക്കെയുള്ള വരങ്ങളുണ്ട്. അത് ഫാക്ട് ആണ്. അതൊന്നും ആർക്കും തടയാൻ പറ്റത്തില്ല. ചിലരുണ്ട് ഈ കരിസ്മാറ്റിക്ക്കാരോടൊക്കെ എതിരായതുകൊണ്ട് അതൊക്കെ വറുതെ കളുപ്പിക്കലാണ്, തട്ടിപ്പാണെന്നൊക്കെ പറയുന്നവർ. നമ്മുടെ സമൂഹത്തിൽ വരദാനങ്ങൾകിട്ടുന്ന ധാരാളം പേരുണ്ട്.

നിങ്ങൾ മനുഷ്യരുടെയും മാലാഖമാരുടെയും സകല ഭാഷകളിലും സംസാരിച്ചാലും നിങ്ങൾക്ക് സ്‌നേഹം ഇല്ലെങ്കിൽ ചിലമ്പുന്ന ചേങ്ങിലയോ, മുഴങ്ങുന്ന കൈത്താളമോ ആയി തീരും. നിങ്ങൾക്ക് പ്രവചന വരം ഉണ്ടായിരിക്കുകയും നിങ്ങൾ സകല രഹസ്യങ്ങളും ഗ്രഹിക്കുകയും ചെയ്താലും നിങ്ങൾക്ക് സ്‌നേഹം ഇല്ലെങ്കിൽ യാതൊരു ഫലവുമില്ല. സ്‌നേഹം എത്ര പ്രധാനപ്പെട്ടതാണ്. ആത്മാവിന്റെ ഫലങ്ങൾ സ്‌നേഹം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസമ്യമനം എന്നിവയൊക്കെയാണ്. ഇതിൽ ഏതെങ്കിലും ഐറ്റം പള്ളിയിൽ പോകുമ്പോൾ ഉണ്ടാവുന്നതാണോ? ധ്യാനത്തിനു പോകുമ്പോൾ ഉണ്ടാവുന്നതാണോ? സ്‌നേഹം സമാധാനം, ക്ഷമ, നന്മ, ദയ, വിശ്വസ്തത, സൗമ്യത, ആത്മസമ്യമനം അപ്പോൾ ഇതാണ് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ.

നമ്മൾ ചെറുപ്പം മുതൽ ക്രിസ്ത്യാനിറ്റിയിലേക്ക് ഇനിഷിയേറ്റ് ചെയ്യപ്പെട്ടത് അനുഭവമില്ലാതെ, അറിവുവച്ചാണ്. നമ്മുടെ ബേസിക് പ്രശ്‌നം മാമോദിസ മുക്കി പിന്നെ നമ്മളെ തലപൊങ്ങുന്ന സമയത്ത് പിടിച്ചിരുത്തി കുരിശുവരപ്പിക്കും, മോനേ കുരിശുവരച്ചേ, അച്ചൻ വരുമ്പോൾ സ്തുതി കൊടുത്തേ, നമ്മളെ ഇനിഷിയേറ്റ് ചെയ്തു. നമ്മൾ വേദപാഠം പഠിച്ചു. നമ്മൾ ഇതുമുഴുവൻ ഒരു അക്കാദമിക് എക്‌സർസൈസിന്റെ ഭാഗമായിട്ടാണ് ക്രിസ്ത്യാനിറ്റിയിലേക്ക് വരുന്നത്.

വീട്ടിൽ ഏഴ് മക്കളുള്ളതിൽ രണ്ടാമത്തെയാളാണ് ഞാൻ. മൂത്തത് ഒരു പെങ്ങളുണ്ട്. വളർന്ന് വരുന്നകാലത്ത് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളു. അച്ചനാകണം. അങ്ങനെയല്ലാത്ത ഒരു ഓപ്ഷനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. പത്താം ക്ലാസ് കഴിഞ്ഞു സെമിനാരിയിൽ പോയി, അച്ചനായി. പട്ടം കിട്ടിക്കഴിഞ്ഞ ഒരു വലിയ പള്ളിയിലെ അസന്റിയായിരുന്നു. അതിന് ശേഷം ധ്യാന ശുശ്രൂഷയിലേക്ക് പോയി, കേരളത്തിൽ ധ്യാനിപ്പിക്കാൻ തുടങ്ങി. പോട്ടയിലടക്കം ചെറുപ്പത്തിൽ തന്നെ ഞാൻ പ്രസംഗിച്ചിട്ടുണ്ട്. അതുകഴിഞ്ഞാണ് എന്റെ അധികാരികൾ എന്നെ മഹാരാഷ്ട്ര മിഷനിലേയ്ക്ക് വിട്ടത്. മഹാരാഷ്ട്രയിലേയ്ക്ക് പോകാൻ ഇഷ്ടമില്ലായിരുന്നു, പക്ഷേ മിഷന് പോകാൻ ഇഷ്ടമായിരുന്നു. കർണാടകയിലേയ്ക്ക് പോകാനായിരുന്നു എന്റെ ഇഷ്ടം. അതിനായി ഞാൻ കന്നടയൊക്കെ പഠിച്ചിരുന്നു. വലിയ ആഗ്രഹമായിരുന്നു കർണാടക്ത്തിൽ പോവുകയെന്നത്. പക്ഷേ മഹാരാഷ്ട്രയിൽ പുതിയ മിഷൻ തുടങ്ങിയിട്ട് അധികാരികൾ ആദ്യത്തെമിഷനറിമാരിൽ ഒരാളായി എന്നെ അങ്ങോട്ടേയ്ക്ക് വിട്ടു. സതാറ ജില്ലയിലെ മിഷൻ പ്രദേശത്തേയ്ക്ക് വിട്ടു.

അവിടുത്തെ എന്റെ പണി സുറിയാനി ക്രിസ്ത്യാനികളെ കണ്ടെത്തി കുർബാന കൊടുക്കുകയാണ്. അവിടെ ഫ്‌ളാറ്റെടുത്ത് മണ്ണെണ്ണ അടുപ്പൊക്കെ കത്തിച്ച് കഷ്ടപ്പെട്ട് ജീവിക്കുമ്പോഴാണ് പാഞ്ചഗണി എന്ന സ്ഥലത്ത് കുറേ റസിഡൻഷ്യൽ സ്‌കൂൾ ഉണ്ട്. ഹിൽ സ്റ്റേഷൻ പ്ലെയ്‌സ്. അവിടെ കുറേ മലയാളികൾ ഉണ്ട്. അവിടെ കുർബാന ചൊല്ലാൻ നമുക്ക് സ്ഥലമില്ല. അവിടുത്തെ ലത്തീൻ പള്ളിയിലെ അച്ചൻ ഒരു പ്രത്യേക ടൈപ്പാണ്. പുള്ളി അവിടെ കയറ്റത്തുമില്ല. കുറേ മലയാളികൾ ഉള്ള സ്ഥലമാണെങ്കിലും അവിടെ എല്ലാവരും ക്വാട്ടേഴ്‌സിലും ഹോസ്റ്റലിലും മറ്റുമായി താമസിക്കുന്നതുകൊണ്ട് കുർബാന നടത്താൻ സ്ഥലമില്ല. ആകെ സ്വന്തം വീട് ഉണ്ടായിരുന്നത് ഒരു യാക്കോബക്കാർക്കാണ്. അതും ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ്. ആ വീട്ടിലാണ് ആദ്യത്തെ കുർബാന തുടങ്ങിയത്. അതൊരു പ്രശ്‌നമാണ്. കാരണം സുറിയാനി ക്രിസ്ത്യാനികൾക്ക് പലർക്കും യാക്കോബക്കാരന്റെ വീട്ടിൽ വന്ന് കുർബാന വച്ചത് പിടിച്ചില്ല, മാത്രമല്ല കുറച്ച് ദൂരം നടക്കണം ഈ വീട്ടിലെത്താൻ. അങ്ങനെ എങ്ങനെയെങ്കിലും നമ്മുടെ ഒരു കുർബാന സെന്റർ തുടങ്ങണം എന്ന ആഗ്രഹവുമായി ഹാൾ അന്വേവഷിച്ച് നടക്കുകയാണ്. അപ്പോഴാണ് ഇവിടെ വലിയ ഒരു ആശുപത്രി പൂട്ടികിടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. റെഡ്‌ക്രോസിന്റെയാണ്. അവിടെ ചെന്ന് അവരോട് സംസാരിച്ചാൽ ചിലപ്പോൾ അതിലൊരു കെട്ടിടം എങ്ങാനും കിട്ടി നന്നാക്കി എടുക്കാം എന്ന പ്രതീക്ഷയിൽ ഈ ആശുപത്രിയിൽ ചെന്നു. ആ ടൗണിന്റെ ഹാർട്ട് ഓഫ് ദി സിറ്റി. 44 ഏക്കർ ക്യാമ്പസ്. ഇതു കണ്ട് ഞാൻ നടുങ്ങിപ്പോയി. കാരണം വലിയൊരു പ്രസ്ഥാനം മുഴുവൻ കാടുകയറി നശിച്ചുകിടക്കുന്ന കാഴ്ചയാണ്. ഇതു കണ്ടുകഴിഞ്ഞപ്പോൾ കുർബാന സെന്റർ എന്നതൊക്കെ എന്റെ രണ്ടാമത്തെ കാര്യമായി മാറി. ഇത്രയും വലിയൊരു പ്രസ്ഥാനം ഇങ്ങനെ നശിച്ച് കിടക്കുന്നത് കാണുവാനിടയാവാൻ പാടില്ലല്ലോ എന്ന ചിന്ത. അങ്ങനെ റെഡ്‌ക്രോസ് കാരോട് ഞാൻ ചൂടാവുകയാണ്. അവരു പറയുന്നത് കോംപ്ലിക്കേഷൻസുണ്ട്. ഞാൻ സഹായിക്കാം എന്നവർക്ക് വാക്കുകൊടുത്തു. അങ്ങനെ എന്നെ അതിന്റെ അഡ്‌മിനിസ്‌ട്രേറ്ററാക്കി. ഒരു രൂപ ശമ്പളത്തിന് ഞാൻ അതിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി.

അവിടെ ചെന്ന് ഒരു മാസത്തിന് ശേഷം എനിക്ക് മനസിലായി ഞാൻ എന്റെ ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ ആന മണ്ടത്തരമായിപ്പോയി ഇതെന്ന്. ഇത് ഒരു ഹിൽ സ്‌റ്റേഷൻ ടൗണാണ്. നാട്ടിൽ ഊട്ടിയൊക്കെപോലെയുള്ള ഒരു സ്ഥലമാണിത്. അവിടെ എനിക്കെന്നും കേസ്. ബോംബെ ഹൈക്കോടതി മുതൽ നിരവധി കേസുകൾ. ഗതികെട്ട് ഞാൻ എൽഎൽബി പാസായി.

പ്രശ്‌നങ്ങൾക്കിടയിൽ ഒരു ദിവസം കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഒരു പില്ലർ കണ്ടുകിട്ടി. അതിൽ ഒരു ബോർഡ് കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരിക്കുകയാണ്. 'dalkeith ground presented by Sir. Dorabji Tata, 1914' ഈ പില്ലറിൽ നിന്നും എനിക്ക് കിട്ടിയ തിരിച്ചറിവിൽ നിന്നും ഞാൻ ഇതിന്റെ ഫോട്ടോയെടുത്ത് ദൊരാബ്ജി ടാറ്റാ ട്രസ്റ്റിന്റെ ഡയറക്ടറെ കാണാൻ അപ്പോയിന്റ്‌മെന്റ് വാങ്ങി പോയി. ആദ്യമായിട്ടാണ് ടാറ്റായുടെ കോർപ്പറേറ്റ് കെട്ടിടത്തിൽ കയറിചെല്ലുന്നത്. അയാളുടെ വളരെ തിരക്കിനിടയിൽ ഞാൻ എന്റെ കഥ ബ്രീഫായി പറഞ്ഞു. പുള്ളിയുടെ നിർദ്ദേശപ്രകാരം ഒരു ആപ്ലിക്കേണ്ടൻ കൊടുക്കുന്നു. എത്ര രൂപ വേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു ലക്ഷം കിട്ടിയാലും നമ്മൾ രക്ഷപെട്ടു. ആകെ വരുമാനം 1500 രൂപയാണ്. മൂന്ന് ലക്ഷം എങ്കിലും കിട്ടണമെന്നുണ്ടെങ്കിൽ 5 ലക്ഷം എങ്കിലും ചോദിക്കണമല്ലോ എന്നു വിചാരിച്ച് 5 ലക്ഷം എന്നു പറഞ്ഞു. തുക കേട്ട അയാൾ ഫണ്ട് അനുവദിക്കണം എന്നു മാത്രം എഴുതുക, തുക എഴുതേണ്ടതില്ല എന്നു അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ എത്തി. സംസാരത്തിന് ശേഷം അദ്ദേഹം ഒരു ലെറ്റർ തന്നു. 20 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഒരു കത്ത്. എനിക്ക് ഷോക്കായി പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP