Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭിണി ആയിരുന്നപ്പോൾ എല്ലാം താൻ ശരിയാക്കാമെന്ന് പറഞ്ഞ് മാതാപിതാക്കളെ ഒപ്പം നിർത്തി; പ്രസവിക്കാൻ ആശുപത്രിയിലേക്ക് അയച്ചത് വേണ്ടപ്പെട്ട കുട്ടിയാണെന്ന് പറഞ്ഞ്; 16കാരി പ്രസവിച്ചെന്ന വിവരം നാട്ടിൽ പാട്ടായപ്പോൾ തന്നെ ധ്യാനത്തിനെന്ന് പറഞ്ഞ് മുങ്ങി; ഇൻഫാം ചെയർമാൻ എന്ന നിലയിൽ കർഷകർക്ക് വേണ്ടിയും ദീപിക എംഡി എന്ന നിലയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയും നിറഞ്ഞു നിന്ന വികാരിയാണ് പ്രതിയെന്നറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ച് കൊട്ടിയൂരുകാർ: പീഡനം പുറംലോകം അറിഞ്ഞപ്പോൾ സംഭവിച്ചത്

ഗർഭിണി ആയിരുന്നപ്പോൾ എല്ലാം താൻ ശരിയാക്കാമെന്ന് പറഞ്ഞ് മാതാപിതാക്കളെ ഒപ്പം നിർത്തി; പ്രസവിക്കാൻ ആശുപത്രിയിലേക്ക് അയച്ചത് വേണ്ടപ്പെട്ട കുട്ടിയാണെന്ന് പറഞ്ഞ്; 16കാരി പ്രസവിച്ചെന്ന വിവരം നാട്ടിൽ പാട്ടായപ്പോൾ തന്നെ ധ്യാനത്തിനെന്ന് പറഞ്ഞ് മുങ്ങി; ഇൻഫാം ചെയർമാൻ എന്ന നിലയിൽ കർഷകർക്ക് വേണ്ടിയും ദീപിക എംഡി എന്ന നിലയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയും നിറഞ്ഞു നിന്ന വികാരിയാണ് പ്രതിയെന്നറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ച് കൊട്ടിയൂരുകാർ: പീഡനം പുറംലോകം അറിഞ്ഞപ്പോൾ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കത്തോലിക്കാ സഭയിൽ ഉന്നതരായ ബിഷപ്പുമാർക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു ഫാ. റോബിൻ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതിൽ അഗ്രഗണ്യൻ, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുൻ കോർപ്പറേറ്റ് മാനേജരായിരുന്ന റോബിൻ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് നാട്ടുകാർക്കും പരിചിതൻ. അങ്ങനെയുള്ള വൈദികനാണ് ബാലികയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് ഇന്ന് കോടതി വിധിച്ചത്.

കൊട്ടിയൂരിൽ വൈദികനായിരിക്കവേ കൗമാരക്കാരായ പെൺകുട്ടികൾക്ക് തന്നെ മുറിയിൽ വന്നു കാണാനും ബൈബിൾ സംബന്ധിച്ചും സ്‌കൂൾ പാഠ്യ വിഷയങ്ങൾ സംബന്ധിച്ചും ഉപദേശങ്ങൾ കൊടുക്കാൻ അതീവ താല്പര്യം കാണിച്ചിരുന്നു അദ്ദേഹം. ഉപദേശം തേടി തന്റെ മുറിയിലേക്കു വരുന്ന പെൺകുട്ടികളോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. അച്ചന്റെ മതപ്രഭാഷണത്തിൽ മയങ്ങിയ പെൺകുട്ടി അങ്ങനെയാണ് അച്ചനെ മുറിയിൽ പോയി കാണാൻ തുടങ്ങിയത്. അത് മുതലെടുത്ത വൈദികൻ അടിക്കടി പെൺകുട്ടിയെ ലൈംഗിക ചൂഷണം ചെയ്യതത്. കൊട്ടിയൂർ പ്രദേശത്തിന്റെ സർവ്വപ്രശ്നങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വൈദികനായിരുന്നു അദ്ദേഹം. മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽ നിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തിയവർ നിരവധിയാണ്. മത- ജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ലായിരുന്നു. അങ്ങനെ ജനകീയമുഖമായിരുന്ന വ്യക്തിക്കെതിരെയാണ് പീഡന കേസ് വന്നത്.

വയറു വേദനയിൽ തുടങ്ങിയ പെൺകുട്ടിയുടെ അസ്വസ്ഥത ഗർഭത്തിലെത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്. അവർ ഓടിപ്പാഞ്ഞ് അച്ചനെ കാണാൻ എത്തി. അവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. പ്രസവത്തിന്റെ കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും, പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളിൽ അവരെ വീഴ്‌ത്തി. അങ്ങനെയാണ് ഗർഭവിവരം പിതാവും മാതാവും രഹസ്യമാക്കി വച്ചത്. തുടർന്ന് പെൺകുട്ടിയെ കൂത്തുപറമ്പിലുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വൈദികൻ ഇവിടെയും രഹസ്യം പുറത്തുവിടാൻ അനുവദിച്ചില്ല. പിന്നെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി. എല്ലാം അവിടെ തീരുമെന്ന് ഫാദർ കരുതി. ഉദ്ദേശിച്ച തിരക്കഥ പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയും കുടുംബവും ഫാദറിനെ വിശ്വസിച്ചു കൂടെ നിന്നു.

തീർത്തും നിർദ്ധന കുടുംബത്തിലെ അംഗമായ പതിനാറുകാരി പെൺകുട്ടി. ഇതോടെ മുമ്പാണ് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നല്കിയത്. അയൽവീട്ടുകാരോട് കുട്ടിക്ക് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയ എന്നാണ് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം പുറം ലോകത്ത് എത്തി. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ളവർ തന്നെയായിരുന്നു ഈ മേഖലയിലെ ചൈൽഡ് ലൈൻ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തലശ്ശേരി രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന വൈദികനായിരുന്നു ചൈൽഡ് ലൈനിന്റെ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്. ഇതിലെ അംഗങ്ങളെ നിയമിച്ചിരുന്നതും ഈ വൈദികനായിരുന്നു. ഫാദർ റോബിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് ഈ പീഡനത്തെ പുറം ലോകത്ത് എത്തിച്ചത്.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് തന്റെ പേര് പുറത്തുവരാതിരിക്കാൻ കരുക്കൾ നീക്കിയിരുന്നു വൈദികൻ. പരാതിയുമായി പോയാൽ പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും മുഴക്കി. ഇതിലാണ് പാവം കുടുംബം വീണതെന്നാണ് സൂചന. ക്രിസ്തുരാജ ആശുപത്രിയിൽ തന്ത്രപരമായണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തങ്ങൾക്ക് വേണ്ടപ്പെട്ട കുട്ടി ചതിയിൽ വീണുപോയതാണെന്നും പ്രസവ സംബന്ധമായ വിവരങ്ങൾ പുറത്തറിയരുതെന്നും ആശുപത്രി ജീവനക്കാർക്ക് നിർദ്ദേശം നല്കുകയായിരുന്നു. ആശുപത്രി ചെലവുകളെല്ലാം റോബിൻ വടക്കുംചേരി തന്നെ വഹിച്ചു. പ്രസവശുശ്രൂഷയ്ക്ക് വിശ്വസ്തയായ ഒരു യുവതിയെയും നിയോഗിച്ചിരുന്നു.

അച്ചന്റെ ഈ നിർദ്ദേശമെല്ലാം തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ക്രിസ്തുരാജാ ആശുപത്രി അതേ പടി നടപ്പാക്കി. പ്രസവ വിവരം പൊലീസിൽ നിന്ന് മറച്ചുവച്ചു. പ്രസവം കഴിഞ്ഞ് പെൺകുട്ടിയെ വയനാട്ടിൽ കുറച്ചുദിവസം ഒളിപ്പിച്ചു താമസിപ്പിച്ചു. ഇവിടെ നിന്നും നവജാത ശിശുവിനെ അനാഥാലയത്തിലേക്ക് മാറ്റിയതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് റോബിൻ വടക്കുംചേരിയും വീട്ടുകാരും കരുതി. പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചതോടെ ആർക്കും സംശയമില്ലെന്നും കരുതി. അവർക്ക് മുന്നിൽ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയ കാര്യം വീട്ടുകാർ ഉടൻതന്നെ ഫാ. റോബിനെ അറിയിച്ചു. തന്റെ പേര് പുറത്തുവരാതിരിക്കാൻ റോബിൻ വടക്കുംചേരി ശ്രമം തുടങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ തന്നെ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചു.

ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും അച്ഛനെ സമ്മതിപ്പിച്ചു. പെൺകുട്ടിയുടെ മാതാവും വഴങ്ങി. എന്നാൽ പെൺകുട്ടി തുടക്കത്തിൽ വഴങ്ങിയില്ല. പപ്പ ആണെന്ന് പറഞ്ഞാൽ ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ അപമാനമാണെന്ന് പെൺകുട്ടി തുറന്നടിച്ചു. എന്നാൽ, കൂടെ നിൽക്കാനും പിന്തുണയ്ക്കാനും ആരുമില്ലെന്ന് തിരിച്ചറിഞ്ഞ അവൾ അങ്ങനെ പറയാമെന്ന് സമ്മതിച്ചു. ഞങ്ങൾക്ക് പരാതി ഇല്ലെന്നും കുട്ടിയെ തങ്ങൾ നോക്കികൊള്ളാമെന്നും വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പൊരുത്തക്കേടുകൾ മനസിലാക്കിയ അവർ വീണ്ടും പെൺകുട്ടിയെ ചോദ്യം ചെയ്യുകയും കൗൺസലിങ് നടത്തുകയും ചെയ്തു. ഇതോടെ യഥാർത്ഥ കഥ പുറത്തായി.

കള്ളക്കളി ചൈൽഡ് ലൈൻ പൊളിച്ചതോടെ പിടിവീഴുമെന്ന് സംശയിച്ച ഫാദർ റോബിൻ ഇടവകയിൽ നിന്നും മുങ്ങുകയായിരുന്നു. ധ്യാനത്തിനെന്ന പേരിലാണ് ഈ വൈദികൻ മാറിനിന്നത്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ മനസാക്ഷിയുള്ള ആരോ ഒരാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ ആ വിവരം അറിയിച്ചു. ഇതിന് മുമ്പും റോബിനെതിരെ നിരവധി പരാതികൾ സഭാ നേതൃത്വത്തിന് കിട്ടിയിരുന്നു. ഇതൊന്നും ഉന്നത ബന്ധങ്ങൾ കാരണം പുറത്ത് എത്തിയില്ല. ഇതറിയാവുന്ന ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ കരുതലോടെ നീങ്ങി. ആശുപത്രയിൽ അവർ പെൺകുട്ടിയെ തേടിയെത്തി. പെൺകുട്ടിയെ അവർ കണ്ടു. സംസാരിച്ചു. വിവരം പൊലീസിനെ അറിയിച്ചു. റോബിൻ വടക്കുംചേരി യാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന വിവരം പുറത്തുവന്നതോടെ മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അന്വേഷണവിധേയനായി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

വൈദികൻ അച്ഛനായപ്പോൾ ഞെട്ടിയത് നാട്ടുകാർ

മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽനിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തുന്നവർ ഏറെയായിരിന്നു. മതജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ല. കൊട്ടിയൂരിലെ റോഡു നിർമ്മാണം, വഴിപ്രശ്നം, മറ്റു തർക്കങ്ങൾ എന്നിവയ്‌ക്കെല്ലാം വൈദികന്റെ ഇടപെടൽ കൊണ്ട് പരാഹാരമാകാറുണ്ട്. അത്തരത്തിലുള്ള ഒരാളിൽനിന്നും ഇങ്ങനെയുള്ള ഒരു ഹീനകൃത്യം ജനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പള്ളിയിൽ പോലും വിദ്യാഭ്യാസ പ്രവർത്തനത്തിന് സജീവമാകുന്ന വൈദികൻ കൊട്ടിയൂർ സ്‌കൂളിലെ നൂറു ശതമാനം വിജയത്തിലെത്തിച്ചതിന് പ്രധാന നേതൃത്വം നൽകിയ ആളാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കുട്ടികൾ നേരിട്ടു തന്നെ വൈദികനെ ചെന്നു കാണാറുമുണ്ട്. അങ്ങനെയുള്ള വൈദികൻ അച്ഛനായപ്പോൾ നാട്ടുകാർ ഞെട്ടുകയായിരുന്നു.

ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, കഴിഞ്ഞ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവോസ്തി ജനങ്ങൾക്ക് നല്കിയ വൈദീകനാണ് ഇദ്ദേഹം, റോബിൽ ഇല്ലാതെ കൊട്ടിയൂരിൽ ഒന്നും നടക്കില്ല. ഒരു കരികിലയും അനങ്ങില്ലെന്ന അവസ്ഥയായിരുന്നു. കൊട്ടിയൂർ വികസന സമിതിയുടെ നായകനായിരുന്നു എല്ലാ കേസുകളും തർക്കങ്ങളും പൊലീസിൽ പോകാതെ തീർക്കാൻ ഇയാൾ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകൻ കർണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവിൽ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു.

എന്നാൽ ഇതെല്ലാം ദുരൂഹതകൾ ഉണ്ടാക്കുന്നു. ഫാ.റോബിൽ പ്രധാനമായും പഠന സഹായം നല്കുന്നത് പെൺകുട്ടികൾക്കുമാത്രമായിരുന്നു. പള്ളിമുറിയിൽ പോലും പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യും ചെയുതുകൊടുത്തതിൽ ജനങ്ങൾ സംശയം കാണുന്നു. വൈദീകന്റെ അടച്ചിട്ട മുറിയിൽ പെൺകുട്ടികൾ പഠനത്തിനും, വിദേശത്തേക്ക് പോകാനും പ്രാർത്ഥനാ സഹായത്തിനും നിത്യ സന്ദർശകരായിരുന്നു. കൊട്ടിയൂരിൽ ഒരു നീന്തൽ കുളം ഈ വൈദീകൻ ഉണ്ടാക്കിയിരുന്നു. ഒരു തോട് കുറുകേ തടയണകെട്ടി ഉണ്ടാക്കിയ ഇവിടെ പെൺകുട്ടികൾ നീന്തുന്ന സമയത്ത് വൈദീകൻ നിത്യ സന്ദർശകനായിരുന്നു. അന്നൊന്നും ആരും തെറ്റുകൾ കണ്ടില്ല. വൈദീകനേ വിശ്വസിച്ചു.

വൈദീകൻ വിദേശത്തേക്ക് പെൺകുട്ടികളേ വിടുമായിരുന്നു. പഠന വിസയിൽ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളേ വിടും. സിംഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടെയൊക്കെ പെൺകുട്ടികളേ വിട്ടിട്ടുണ്ട്. ചെലവ് ഒന്നും വാങ്ങാതെയാണ് വിടുന്നത്. ഈ പെൺകുട്ടികളിൽ പലരേയും വൈദീകൻ പീഡിപ്പിച്ചതായി പരാതികൾ ഉയരുന്നു. നിരവധി തവണ പള്ളിമേടയിൽ വൈദീകന്റെ മുറിയിൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷമാണ് പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെൺകുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല പെൺകുട്ടികളേ അയച്ച രാജ്യങ്ങളിലേക്ക് മിക്കവാറും വിദേശയാത്രയും വൈദീകൻ നടത്താറുമുണ്ട്. വിദേശത്ത് ചെന്നും വൈദീകൻ അയച്ച കുട്ടികളേ കാര്യങ്ങൾ തിരക്കാൻ എന്ന പേരിൽ കാണുന്നതും ഫാ.റോബിൻ വടക്കുംഞ്ചേരിയുടെ ശീലമായിരുന്നു.

പിടിക്കപ്പെടുമെന്നായപ്പോൾ ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവിൽ പോയ വൈദികനെ തൃശൂരിൽ വച്ചാണ് പൊക്കിയത്. ഇതോടെ വൈദികനെ പൗരോഹിത്യ ചുമതലയിൽ നിന്നും മാറ്റി നിർത്തിയതായി മാനന്തവാടി രൂപത അറിയിച്ചു. സംഭവം ഒതുക്കാൻ സഭാ തലത്തിൽ ശ്രമങ്ങൾ ഉണ്ടായെങ്കിലും അതൊന്നും വിലപ്പോയില്ല. മാതാപിതാക്കളെ സ്വാധീനിച്ച് മൊഴി മാറ്റിയെങ്കിലും ഡിഎൻഎ പരിശോധനയിൽ വൈദികന്റെ നീക്കങ്ങളെല്ലാം പൊളിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP