Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്റെ സാറ...അവനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് പരാതി കൊടുത്തത്; ചങ്ങലയിൽ കെട്ടിയിട്ടാണ് അവനെ കണ്ണിൽ ചോരയില്ലാതെ തല്ലിയത്; പിടിച്ചുമാറ്റാൻ ചെന്നാൽ എനിക്കിട്ടും തല്ലു കിട്ടും ': ഫോർട്ട് കൊച്ചിയിൽ പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ മറുനാടനോട്

'എന്റെ സാറ...അവനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് പരാതി കൊടുത്തത്; ചങ്ങലയിൽ കെട്ടിയിട്ടാണ് അവനെ കണ്ണിൽ ചോരയില്ലാതെ തല്ലിയത്; പിടിച്ചുമാറ്റാൻ ചെന്നാൽ എനിക്കിട്ടും തല്ലു കിട്ടും ': ഫോർട്ട് കൊച്ചിയിൽ പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: ഭിന്ന ശേഷിയുള്ള കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്്യങ്ങളടങ്ങിയ വീഡിയോ കണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികൾ. ഇങ്ങനെയും മനുഷ്യർക്ക് ക്രൂരന്മാരാകാൻ കഴിയുമോ എന്ന് വീഡിയോ കണ്ട പലരും ചോദിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് പിതാവിനെതിരെ പരാതി കൊടുത്തതും, അകത്താക്കിയതും. അത്രമേൽ അവരുടെ ഹൃദയം പൊടിഞ്ഞുപോയി, മകനെ പിതാവ് പീഡിപ്പിക്കുന്നത് കണ്ടിട്ട്. ചങ്ങലയിൽ കെട്ടിയിട്ടാണ് ഭിന്ന ശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി മർദ്ദിച്ചതെന്ന് അമ്മ മറുനാടനോട് പറഞ്ഞു.

'പിടിച്ചുമാറ്റാൻ ചെന്നാൽ എനിക്കിട്ടും തല്ലു കിട്ടും; വീഡിയോ എടുത്ത് എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി നോക്കി. എന്നിട്ടും പിന്മാറാഞ്ഞതോടെ വീഡിയോ പകർത്തി-അവർ പറഞ്ഞു.'

വീഡിയോയിൽ കാണുന്നത് ഇങ്ങനെ

'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും..സ്തീകളുടെ ശബ്ദം കേൾക്കാം..

ഇനി വിളവെടുക്കുവോ എന്നു ചോദിച്ചാണ് മർദ്ദനം. ഉമ്മ വന്ന് വടിയൊക്കെ പിടിച്ചുവാങ്ങി പോകുന്നെങ്കിലും അയാൾ മർദ്ദനം തുടരുകയാണ്. നാട്ടുകാർ വന്ന് കാണട്ടെ എന്ന് കുട്ടിയുടെ അമ്മ ഷീബയുടെ ശബ്ദം കേൾക്കാം. നാട്ടുകാരിക്ക് എല്ലാവർക്കും അറിയാം. ഈ സൂക്കേട്.

നിലത്ത് തളർന്നിരിക്കുന്ന കുട്ടിയെ എണീക്കെടാ എന്ന് പറഞ്ഞ് നിർബന്ധിച്ച് എഴുന്നേൽപ്പിക്കുന്നു. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചാണ് ഇയാൾ കുട്ടിയെ ഉയർത്തുന്നത്. കൈപൊക്കടാ എന്നുപറയുമ്പോൾ കുട്ടി കൈ ഉയർത്തുന്നു. കാല് പൊക്കടാ എന്നും പറയുന്നുണ്ട്. ( കുട്ടിയെ അടിക്കുന്നു) കുട്ടി ഇടതുകാൽ വലതുകാൽമുട്ടിൽ വച്ച് നിൽക്കുന്നു. തികച്ചു നിസ്സഹായനായി തലകുനിച്ച് കൊണ്ട്.

കുറച്ചുപിന്നോട്ട് നടന്ന ശേഷം വീണ്ടും കുട്ടിയുടെ കരണത്ത് ആഞ്ഞാഞ്ഞ് അടിക്കുന്നു. ഇത് ഭ്രാന്താണെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം. കൈകൊണ്ട് അടിച്ചതും ഇടിച്ചതും പോരാഞ്ഞ് കൈമുട്ടുകൊണ്ടും ഇയാൾ കുത്തുന്നത് കാണാം. ഇളയ രണ്ടുകുട്ടികൾ ഈ കാഴ്ചയെല്ലാം കണ്ട് പകച്ച് നിൽക്കുന്നു. അമ്മ കരയുന്ന ശബ്ദം കേൾക്കാം.

തുടർന്ന് കുട്ടിയെ തലകീഴായി നിർത്തുന്നു. മുട്ടുമടക്കി കൈയിൽ ചവിട്ടുകയും മറ്റും ചെയ്യുന്നു. മുഴുഭ്രാന്തെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം.

അമ്മ ഷീബ മറുനാടനോട് പറഞ്ഞത്

മാനസിക വിഭ്രാന്തി കാട്ടിയ മകന് നേരെ പിതാവ് സുധീർ ആക്രോശിച്ചെത്തുകയും മർദ്ദിക്കുകയുമായിരുന്നു. തിരിച്ച് മകൻ പ്രതിരോധിച്ചപ്പോൾ മുറിയിൽ തന്നെ ചങ്ങലയിൽ കെട്ടിയിട്ടു. പിന്നെ നടന്നത് ക്രൂര പീഡനമായിരുന്നു എന്ന് മാതാവ് ഷീബ മറുനാടനോട് പറഞ്ഞു. പെരുന്നാൾ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ടു ദിവസമായി മകൻ വളരെ അസ്വസ്ഥനും അക്രമാസക്തനുമായിരുന്നു. ഈ സമയമാണ് ഭർത്താവ് സുധീർ മകനോട് ആക്രോശിച്ചുകൊണ്ട് മർദ്ദിച്ചത്. മർദ്ദനത്തിനിടെ മകനെ തലകുത്തി നിർത്തുകയും ചവിട്ടുകയും ചെയ്തു. ക്രൂര മർദ്ദനം ഭയന്നാണ് മകൻ തലകുത്തി നിന്നതെന്ന് ഷീബ പറയുന്നു.

മകന് അസുഖമുള്ളതിനാലാണ് അവൻ അക്രമാസക്തനാകുന്നതെന്നും അവനെ ഇനി ഉപദ്രവിക്കരുതെന്നും കുറേ പറഞ്ഞു. എന്നാൽ സുധീർ ഇത് വകവയ്ക്കാതെ മർദ്ദനം തുടർന്നതോടെയാണ് മൊബൈൽ ഫോണിൽ മർദ്ദന രംഗം ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ എല്ലാവരെയും കാണിക്കുമെന്നും മർദ്ദനം നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ സുധീർ മർദ്ദനം തുടരുകയാണ് ചെയ്തത്. അരമണിക്കൂറുകളോളം മകനെ മർദ്ദിച്ച ശേഷമാണ് ഇയാൾ പിന്മാറാൻ തയ്യാറായത്. പിന്നീട് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ ഷീബ ബന്ധുവിന് കൈമാറുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഫോർട്ട കൊച്ചി പൊലീസ് കേസെടുക്കുകയും സുധീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകി.

വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോൾ ചട്ടം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് സുധീർ. തരം കിട്ടുമ്പോമ്പോഴെല്ലാം അരിശം തീർക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പൊലീസ് പറയുന്നു. വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമത്തിന് പുറമെ കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ മർദ്ദിച്ചെന്ന അമ്മയുടെ മൊഴി പ്രകാരമാണ് ജെ.ജെ ആക്ട് കൂടി ചേർത്തിരിക്കുന്നത്.

പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിക്ക് അസുഖം വരുന്നത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തി വരികയാണ്. തലച്ചോറിൽ ചെറിയ മുഴ വന്നതിനെ തുടർന്നാണ് അസുഖമുണ്ടായതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മാതാവ് പറയുന്നു. കൃത്യമായി മരുന്ന് കഴിക്കുകയും നല്ല അന്തരീക്ഷമുള്ള സ്ഥലത്തെക്ക് കുട്ടിയെ മാറ്റുകയും ചെയ്താൽ അസുഖം മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചെറളായിലെ കുടുസുമുറിയിൽ തന്നെയാണ് ഇപ്പോഴും താമസം.

ഷീബയ്ക്കും സുധീറിനും മൂന്നു കുട്ടികളാണുള്ളത്. മട്ടാഞ്ചേരി ചെറളായിക്കടവിൽ ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. 400 രൂപയാണ് വാടക. സുധീർ ഓട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനവും ഷീബ ഹോട്ടലിൽ ജോലിക്കു പോയി കിട്ടുന്ന വരുമാനത്തിലുമാണ് കുടുംബം ജീവിച്ചു പോരുന്നത്. ലോക്ക്ഡൗണായതോടെ ഹോട്ടലടച്ചപ്പോൾ ഷീബയ്ക്ക് ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ സുധീർ ജയിലിലുമായി. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഷീബ. സ്ഥലത്തെ സിപിഎം പ്രാദേശിക നേതൃത്വം സഹായ വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP