Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിക്കേസുകൾ ശക്തമായി വാദിച്ച സുശീലാഭട്ടിനെ മാറ്റിയതിന് പിന്നാലെ ഹാരിസണിന് ഭൂമി തീറെഴുതി കൊടുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ചരടുവലി; തോട്ടഭൂമികൾ സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമ സെക്രട്ടറിയുടെ ശുപാർശ; എൽഡിഎഫ് ഭരിക്കുമ്പോൾ തോട്ടമുടമകൾക്ക് വേണ്ടി കളികൾ അരങ്ങേറുന്നത് ഇങ്ങനെ

ഭൂമിക്കേസുകൾ ശക്തമായി വാദിച്ച സുശീലാഭട്ടിനെ മാറ്റിയതിന് പിന്നാലെ ഹാരിസണിന് ഭൂമി തീറെഴുതി കൊടുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ചരടുവലി; തോട്ടഭൂമികൾ സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമ സെക്രട്ടറിയുടെ ശുപാർശ; എൽഡിഎഫ് ഭരിക്കുമ്പോൾ തോട്ടമുടമകൾക്ക് വേണ്ടി കളികൾ അരങ്ങേറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്യുന്ന നിലപാട് എൽഡിഎഫ് സർക്കാർ തുടരുന്നു. ഏറെക്കാലമായി കേരള രാഷ്ട്രീയ ചരിത്രത്തിൽ ചർച്ചയായി നിൽക്കുന്ന ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പുതിയ വഴിത്തിരിവായി നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടങ്ങൾ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തിൽ കണക്കാക്കി നിയമ നിർമ്മാണം നടത്തിയാൽ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്.

ടാറ്റ, ഹാരിസൺ ഗ്രൂപ്പുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോർട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നതെന്നതും ചർച്ചയാവുകയാണ്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോർട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ടാറ്റ, ഹാരിസൺ. അടക്കമുള്ള വിവിധ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാജമാണിക്യം സമർപ്പിച്ച സമഗ്രമായ റിപ്പോർട്ടിന് പകരം പുതിയ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു.

ഇക്കാലത്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നത് ഇടതുകക്ഷികളും ആയിരുന്നു. ഇതിന് പുറമെ 2013 ഫെബ്രുവരി 27ന് ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും ഉണ്ടായി. ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആ കാലാവധി തീരാൻ രണ്ടുദിവസം ശേഷിക്കേ ഉമ്മൻ ചാണ്ടി സർക്കാർ രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഭൂമിയേപ്പറ്റിയും അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ ടാറ്റയുടേയും ഹാരിസണിന്റേയും കൈയിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നത് ആണെന്നാണ് ഇപ്പോൾ നിയമവകുപ്പ് സെക്രട്ടറി പറയുന്നത്. ഇതോടെ ഈ ഭൂമി കമ്പനികൾക്ക് തീറെഴുതുന്ന നിലപാട് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.

ഹാരിസൺ അടക്കമുള്ള കമ്പനികൾ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാർ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു. ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒൻപത് വിജിലൻസ് കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യൻ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സർക്കാരിൽ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നത്.

എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സർക്കാർ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികൾ അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസൺ സർവതന്ത്രങ്ങളും പയറ്റിയെങ്കിലും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യൽ പ്ലീഡർ സുശീല ആർ. ഭട്ട് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് ഈ തന്ത്രങ്ങൾ വിജയിക്കാതിരുന്നത്.

ഇത്തരത്തിൽ നിയമപരമായി തന്നെ വിജയം നേടി നിൽക്കുന്ന സാഹചര്യത്തിൽ മറിച്ചൊരു നിലപാട് സംസ്ഥാന സർക്കാരിന്റെ നിയമസെക്രട്ടറി സ്വീകരിക്കുന്നത് വിചിത്രമെന്ന വിലയിരുത്തലും ഉയരുന്നു. കേരള ചരിത്രത്തിൽ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ആറ് ജില്ലകളിലായി ഹാരിസൺ മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ.) കൈവശംവെച്ചിരിക്കുന്നത് പതിനായിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ്.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻസ് ആക്റ്റ് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വച്ചിരുന്ന തോട്ടഭൂമി സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ ഈ വാദം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്ന വാദമാണ് നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് ഉയർത്തുന്നത്. ഇൻഡിപെൻഡൻസ് ആക്റ്റ് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നഉം ഫെറാ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിനേ അധികാരമുള്ളൂ എന്നും നിയമസെക്രട്ടറി പറയുന്നു.

ഹാരിസൺ, ടാറ്റ തുടങ്ങിയ തോട്ടങ്ങൾ 1964ലെ ലാൻഡ് കൺസർവൻസി നിയമപ്രകാരവും ഏറ്റെടുക്കാൻ ആവില്ലെന്നും ഈ നിയമപ്രകാരം ഹാരിസണിന്റേത് അനധികൃത കയ്യേറ്റമല്ലെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. പാട്ടഭൂമി ആണെങ്കിൽ അത് റദ്ദാക്കാനും ഏറ്റെടുക്കാനും ട്രാൻസ്ഫർ പ്രോപ്പർട്ടി ആക്റ്റ് അനുസരിച്ച് സർക്കാരിന് കഴിയുമെന്നും എന്നാൽ ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ആണ് നിയമസെക്രട്ടറിയുടെ ശുപാർശ.

ഇതിനായി വനം, റവന്യൂ, സർവെ ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘങ്ങൾ രൂപീകരിക്കണമെന്നുമാണ് നിയമസെക്രട്ടറിയുടെ നിർദ്ദേശം. എന്നാൽ ഇത്തരമൊരു നിലപാട് സർക്കാർ തലത്തിൽ സ്വീകരിച്ചത് ഹാരിസണിന് തങ്ങളുടെ വാദങ്ങൾ കോടതിയിൽ ബലമായി ഉന്നയിക്കാൻ സഹായകമാകുമെന്ന വിമർശനം ശക്തമാകുകയാണ്. എന്നാൽ ഇക്കാര്യത്തിൽ പുതിയ നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ നിയമവകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി പത്മാകരനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് നിയമ സെക്രട്ടറിയുടേതിന് വിരുദ്ധമായാൽ അത് വീണ്ടും സി.പി.എം-സിപിഐ ബലാബലത്തിനും വഴിവച്ചേക്കും.

ഹാരിസൺ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ 1999 മുതൽ ഇതുവരെ നിയോഗിക്കപ്പെട്ട ആറ് വ്യത്യസ്ത കമ്മീഷനുകളും പറഞ്ഞത് ഹാരിസൺ കൈവശംവച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണം എന്നുമാണ്. സുമിത എൻ. മേനോൻ റിപ്പോർട്ട് (1999), നിവേദിത പി. ഹരൻ റിപ്പോർട്ട് (2005), ജസ്റ്റിസ് എൽ. മനോഹരൻ റിപ്പോർട്ട് (2007), സജിത്ത് ബാബു റിപ്പോർട്ട് (2010), വിജിലൻസ് അന്വേഷണ റിപ്പോർട്ട് (2013), ഡോ. എം.ജി.രാജമാണിക്യം റിപ്പോർട്ട് (2015) എന്നിവയാണ് ഇവ. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തിൽ സിബിഐ, എൻഫോഴ്സ്മെന്റ് തലത്തിലുള്ള അന്വേഷണവും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ഹാരിസൺ മലയാളം കമ്പനിക്ക് അനുകൂലമായി ഉന്നതലതലത്തിൽ വൻഗൂഢാലോചന അരങ്ങേറുന്നതായി ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ എൻ.ഡി.എഫ്. ഭരണത്തിൽ 2006 മുതൽ 2011 വരെ നിയമനടപടികൾ വലിച്ചുനീട്ടുകയായിരുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. 2007 ൽ ഹാരിസണിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്റ്റീസ് എൽ. മനോഹരൻ കമ്മിറ്റി മന്ത്രസഭാ ഉപസമിതിക്കു റിപ്പോർട്ട് നൽകിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പഠിക്കാൻ എന്ന പേരിൽ അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മിഷണർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ വയ്ക്കുകയാണ് സർക്കാർ ചെയ്തത്.

വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് സർക്കാർ 2011 ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസിൽ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയിൽ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന ആരോപണവും ഉയർന്നു.

മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയിൽ ഹാരിസൺ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരൻ റിപ്പോട്ട്, ജസ്റ്റീസ് എൽ. മനോഹരൻ കമ്മിഷൻ റിപ്പോർട്ട് എന്നിവ അന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാതെ പൂഴ്‌ത്തിവെച്ചുവെന്നതായിരുന്നു ആരോപണത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വിവിധ എസ്റ്റേറ്റുകളിലെ പതിനയ്യായിരത്തിൽപരം ഏക്കർ സ്ഥലം ഹാരിസൺ അനധികൃതമായി വിറ്റത് സർക്കാർ കണ്ടില്ലെന്ന നടിച്ചതായും ആക്ഷേപമുണ്ടായി.

ഇക്കുറി ഇടതുസർക്കാർ അധികാരത്തിവന്ന് ഉടൻതന്നെ ഭൂമികൈയേറ്റ കേസുകളിൽ സർക്കാരിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന സുശീല ആർ. ഭട്ടിനെ തൽസ്ഥാനത്തുനിന്നും മാറ്റിയത് വൻ വിവാദമായിരുന്നു. പകരം നിയമിക്കപ്പെട്ട സർക്കാർ അഭിഭാഷകർ കമ്പനികൾക്ക് അനുകൂലമായി കേസുകൾ അട്ടിമറിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി കേസുകൾ വാദിക്കാൻ പ്രഗൽഭരായ അഭിഭാഷകർ ഇല്ലാത്ത അവസ്ഥയാണ്. ഹാരിസൺ കമ്പനിയുടെ ഉന്നതരുമായി കേരളത്തിന്റെ മുഖ്യമന്ത്രി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. ഹാരിസണിനുവേണ്ടി എല്ലാ സഹായവും ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നു.

ഹാരിസണെതിരേ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ഇല്ലാതാക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇപ്പോൾ നിയമസെക്രട്ടറിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്. ഫെബ്രുവരി 21 ന് മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്ങ്) എന്ന കമ്പനി പിരിച്ചുവിട്ടതായി ബ്രിട്ടീഷ് കമ്പനി ഹൗസിന്റെ വിജ്ഞാപനം വന്നതും ഇതിന് പിന്നാലെ ഇപ്പോൾ നിയമസെക്രട്ടറി ഇത്തരമൊരു റിപ്പോർട്ട് നൽകിയതും ദുരൂഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP