Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപം സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ട്കുടയും കൈമാറും; സ്ഥാനചിഹ്നങ്ങളും ശേഷിപ്പുകളും ഏറ്റുവാങ്ങുന്നതോടെ അറയ്ക്കൽ രാജവംശത്തിന്റെ സുൽത്താനയായി ആദിജാ ഫാത്തിമാ മുത്തുബീവിയുടെ സ്ഥാനാരോഹണം; രാജവംശചരിത്രത്തിൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് പന്ത്രണ്ടാം തവണ

ദീപം സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ട്കുടയും കൈമാറും; സ്ഥാനചിഹ്നങ്ങളും ശേഷിപ്പുകളും ഏറ്റുവാങ്ങുന്നതോടെ അറയ്ക്കൽ രാജവംശത്തിന്റെ സുൽത്താനയായി ആദിജാ ഫാത്തിമാ മുത്തുബീവിയുടെ സ്ഥാനാരോഹണം; രാജവംശചരിത്രത്തിൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് പന്ത്രണ്ടാം തവണ

രഞ്ജിത്ത് ബാബു

കണ്ണൂർ: അറയ്ക്കൽ രാജവംശത്തിന്റെ സുൽത്താനയായി ആദിജാ ഫാത്തിമാ മുത്തുബീവി അധികാരമേൽക്കും. ദീപം സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ട് കുടയും ഏറ്റുവാങ്ങിയാവും ഉച്ചതിരിഞ്ഞ് സ്ഥാനാരോഹണം. മൂന്ന് മണി മുതൽ അഞ്ച് മണിവരെ നടക്കുന്ന രാജകീയ ചടങ്ങിൽ വെച്ച് 38 ാമത് സുൽത്താന ആയാണ് ഫാത്തിമാ മുത്തു ബീവി അധികാരമേൽക്കുന്നത്. രാജ ഭരണത്തിന്റെ ഭാഗമായ സ്ഥാന ചിഹ്നങ്ങളും ശേഷിപ്പുകളുമെല്ലാം പുതിയ ബീവിക്ക് ഔദ്യോഗികമായി കൈമാറുന്നതോടെയാണ് രാജാധികാരം ഏൽക്കുകയെന്ന് അറയ്ക്കൽ ആദിരാജാ മുഹമ്മദ് റാഫി 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

രാജഭരണ കാലത്തെ വർണ്ണാഭമായ ചടങ്ങുകൾ ഇപ്പോഴില്ലെങ്കിലും അറയ്ക്കൽ കുടുംബങ്ങളിലും അവരുമായി ബന്ധപ്പെട്ട് വരുന്നവർക്കും ഈ ചടങ്ങ് ഏറ്റവും സവിശേഷതയ്യാർന്നതാണ്. അറയ്ക്കൽ ഭരണാവകാശിയായ ആദിജാ മുഹമ്മദ് റാഫിയും കുടുംബങ്ങളുമാണ് രാജഭരണത്തിന്റെ ശേഷിപ്പുകൾ കൈമാറുക. അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവം മുതൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് 12 ാം തവണയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമെന്ന ബഹുമതി കൂടി അലങ്കരിക്കുന്ന അറയ്ക്കലിൽ മരുമക്കത്തായ സമ്പ്രദായമായിരുന്നു പിൻതുടർന്ന് പോന്നിരുന്നത്. ഈ രാജവംശത്തിലെ പ്രായമുള്ളവർ ആരാണോ അവരാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ രാജസ്ഥാനം അലങ്കരിക്കുന്നത്.

14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറയ്ക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.

അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആധിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു. ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്നും മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി. കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മധ്യകാല കേരളത്തിലെ വ്യാവസായിക രാഷ്ട്രീയ മേഖലകളിൽ അറക്കൽ രാജവംശത്തിനും കണ്ണൂരിനും പ്രധാന പരിഗണന ലഭിച്ചു.

കഴിഞ്ഞ ദിവസം നിര്യാതയായ അറക്കൽ ബീവി സുൽത്താൻ ആദിരാജ സൈനബാ ആയിഷാ ബീവിയുടെ ഇളയ സഹോദരിയാണ് ഫാത്തിമാ മുത്തുബീവി. അറക്കൽ രാജവംശം പരമ്പരാഗതമായി മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നത്. ഇസ്ലാമിക ദായക്രമത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത പിൻതുടർച്ചയാണിത്.

കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പുരുഷനായാലും സ്ത്രീയായാലും രാജവംശത്തിന് നായകത്വം ഏൽക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനിൽക്കുന്നു. ഇത്തരത്തിൽ അറയ്ക്കൽ രാജവംശത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ ഭരണം തുടർന്നിരുന്നു. മൂത്ത അംഗം സ്ത്രീയണെങ്കിൽ പോലും അവർക്കാണ് രാജ്യാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1770 ൽ സുൽത്താന ജൂനുമ്മയായിരുന്നു അറയ്ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ്-മൈസൂർ യുദ്ധകാലങ്ങളിൽ അവർ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്.

സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും അവരുടെ ഭർത്താവായ ആലിരാജാവിനായിരുന്നു. അറയ്ക്കൽ രാജവംശത്തിലെ സ്ഥാപകൻ മുഹമ്മദാലി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് ഉസ്സാൻ ആലി, ആലി മൂസ, കുഞ്ഞിമൂസ, എന്നിവരും പിൻതുടർച്ചാവകാശികളായി. പുരുഷനാണ് രാജാവാകുന്നതെങ്കിൽ ആലിരാജാവെന്നും സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും വിളിക്കപ്പെടുന്നു.

തലശ്ശേരി കായ്യത്തെ അറയ്ക്കൽ ക്വാട്ടേജിലെ പരേതനായ സി.പി. കുഞ്ഞഹമ്മദിന്റെ ഭാര്യയാണ് അധികാരമേൽക്കുന്ന ആദിരാജാ ഫാത്തിമാ മുത്തുബീവി. പരേതരായ ആലുപ്പി ഇളയയുടേയും ആദിരാജാ മറിയുമ്മയുടേയും മകളാണ് ഫാത്തിമാ മുത്തുബീവി. കദീജാസോഫിയ ഏക മകളാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP