Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ പൊലീസുകാരിയെ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന കേസ് വ്യാജം; യൂണിയൻ ബാങ്ക് മാനേജരെ വെറുതേ വിട്ട് കോടതി ഉത്തരവ്; വൈരാഗ്യം തീർക്കാൻ കേസ് വ്യാജമായി കെട്ടിച്ചമച്ച നിശാന്തിനി ഐപിഎസിന് കടുത്ത വിമർശനം

വനിതാ പൊലീസുകാരിയെ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന കേസ് വ്യാജം; യൂണിയൻ ബാങ്ക് മാനേജരെ വെറുതേ വിട്ട് കോടതി ഉത്തരവ്; വൈരാഗ്യം തീർക്കാൻ കേസ് വ്യാജമായി കെട്ടിച്ചമച്ച നിശാന്തിനി ഐപിഎസിന് കടുത്ത വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: വനിതാ പൊലീസുകാരിയെ ബാങ്ക് മാനേജർ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന കേസ് പൊലീസ് വ്യാജമായി കെട്ടിച്ചമച്ചതെന്ന് കണ്ട് കോടതി തള്ളി. തൊടുപുഴ യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെതിരായി തൊടുപുഴ എഎസ് പി ഓഫീസിലെ വനിതാ പൊലീസുകാരി പ്രമീള ബിജു ഉന്നയിച്ച ആരോപണമാണ് തെറ്റാണെന്ന് കണ്ട് കോടതി തള്ളിയത്. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പ്രമീള ബിജുവിന്റെ ഇരു കൈകളിലും, കടന്നുപിടിച്ച് മാനഭംഗപ്പെടുത്തി എന്നാരോപിച്ച്, തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ഒടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കേസ് അന്നത്തെ എ.എസ്‌പി. നിഷാന്തിനിയും, പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് പ്രതിയെ വെറുതെ വിട്ടുകൊണ്ട് തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് (നമ്പർ ഒന്ന്), ജോമോൻ ജോൺ ഉത്തരവിട്ടു.

2011 ജൂലൈ 25നാണ് കേസ് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. പൊലീസൂകാരികളായ പ്രമീള ബിജു 25-നും, യമുന 26 നും സ്‌കൂട്ടറിന് ലോൺ എടുക്കുവാൻ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനിൽ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തിൽ പേഴ്‌സിയെ പിന്നീട് അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ വ്യക്തമായത്. ഇതിന് പിന്നീൽ നിശാന്തിനി ഐപിഎസ് ആണെന്നുമാണ് കോടതി വിലയിരുത്തിയ്.

യൂണിയൻ ബാങ്കും വിദ്യാർത്ഥി സംഘടനകളുമായി വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. അന്നത്തെ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ഷീജ ജയൻ ശുപാർശ ചെയ്ത കുടിശികയായി കിടന്ന ശക്തി ടയേഴ്‌സിന്റെ ലോൺ പുതുക്കിക്കൊടുക്കാതിരുന്നതിൽ ബാങ്ക് മാനേജരുമായി വാക്കു തർക്കവും നിലനിന്നിരുന്നു. തുടർന്ന്, ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തിൽ, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രശ്ചന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കിൽ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു.

പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ 38 സാക്ഷികൾ ഉണ്ടായിരുന്നു. ഷീജാ ജയൻ ഉൾപ്പെടെ 17 സാക്ഷികളെ വിസ്തരിച്ചു. ബാങ്ക് മാനേജറുടെയും വാദങ്ങൾ കേട്ട ശേഷണാണ് പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിലെ തെളിവുകൾവച്ച്, കേസ് പൊലീസിന്റെ നടപടികൾ ക്രൂരവും, മൃഗീയവുമാണെന്ന് കോടതി കണ്ടെത്തി.

ഒന്നാം സാക്ഷിയായ പ്രമീള കൂത്താട്ടുകുളത്ത് സ്ഥിരതാമസമാണെന്നും, ഡ്രൈവിങ് അറിയില്ലാതതയാളാണെന്നും, ഭർത്താവ് ബിജുവും തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും, പ്രമീളയുടെ ഒരു സഹോദരനും പൊലീസുകാരനാണെന്നും കോടതി വിചാരണാ വേളയിൽ കണ്ടെത്തി. പ്രമീളയെ ഭർത്താവ് ബിജുവാണ് ബാങ്കിൽ കൊണ്ടുവന്ന് വിട്ടതെന്നും, ഇങ്ങനെയൊരു അപമാനം ഉണ്ടായി എന്ന് പറഞ്ഞിട്ടും, സീനിയർ പൊലീസായ പ്രമീള യാതൊന്നും പ്രതികരിക്കാതിരുന്നതും കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്ന് വ്യക്തമായി. സംഭവത്തിന് ശേഷം പ്രമീള കാഞ്ഞിരമറ്റത്തുള്ള അമ്മായിയെ കാണാൻ പോയി എന്നും വ്യക്തമായി. അന്നേ ദിവസം വൈകിട്ടാണ് കൂത്താട്ടുകുളത്തിന് പോയതെന്നും കോടതി പ്രത്യേകം വിധിന്യായത്തിൽ പരാമർശിച്ചു. കൂടാതെ പിറ്റേന്ന് 26-ന് ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാൻ താമസിച്ചതിലും കോടതി ദുരൂഹതകൾ കണ്ടെത്തി. ആ സമയം പ്രതി പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി.

കൂടാതെ, പ്രമീള ബിജു ബാങ്കിൽ ചെന്നസമയം, കന്യാസ്ത്രീകൾ ഉൾപ്പെടെ, പലരും ബാങ്കിൽ ഉണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനിൽ പ്രവേശിച്ചതും പ്രമീളക്ക് മുൻപരിചയമുള്ള ബാങ്ക് സ്റ്റാഫായ റഹീമിനോട്, താൻ പൊലീസുകാരിയാണെന്ന് മാനേജരോട് പറയണ്ടാ എന്ന് പ്രമീള പറഞ്ഞെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും, എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സി.സി.ടി.വി. യിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുമില്ലെന്നും വ്യക്തമായി.

കൂത്താട്ടുകുളത്ത് സ്ഥിരതാമസക്കാരിയും, അവിടെ ബാങ്കിൽ അക്കൗണ്ടുള്ള കുടുംബത്തിന്, മുപ്പതോളം ബാങ്കുകൾ പ്രവർത്തിക്കുന്ന തൊടുപുഴയിൽ, യൂണിയൻ ബാങ്കിൽ തന്നെ വായ്പക്കുവേണ്ടി ചെന്നു എന്നത് സംശയാസ്പദമാണ്. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചിട്ടും പത്തുവർഷത്തോളമായി പൊലീസിലുള്ള പ്രമീള, ഒരുതരത്തിലും പ്രതികരിക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഒരു എംപിയുടെ അക്കൗണ്ടിനെ സംബന്ധിച്ച് ചോദിക്കാനെന്ന വ്യാജേനമാനേജരെ എഎസ്‌പി ഓഫീസിൽ വിളിച്ചുവരുത്തി, മർദ്ദിച്ച് അവശനാക്കിയതിനു ശേഷം, ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതിക്കൊടുക്കുവാൻ ആവശ്യപ്പെട്ടുവെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഈ ഭാഗം തെളിയിക്കാനും പ്രതിഭാഗത്തിന് സാധിച്ചു. പിന്നീട് കേസിന്റെ പല ഘട്ടങ്ങളിലും അട്ടിമറികൾ ഉണ്ടായി. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ പേഴ്‌സി നൽകിയ മൊഴിയും അന്നത്തെ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത മൊഴിയും, നിഷാന്തിനിക്കും, മറ്റ് പൊലീസുകാർക്കുമെതിരെ മാനേജർ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പൊലീസുകാർക്കെതിരെ കൊടുത്ത മൊഴി നശിപ്പിക്കപ്പെട്ടതും, കോടതി പ്രത്യേകം പരാമർശിച്ചു. നിഷാന്തിനിക്കും പൊലീസുകാർക്കുമെതിരെ രണ്ട് കേസുകൾ ഹൈക്കോടതിയിൽ നിലവിലുള്ളതുകൊണ്ട് ആ കേസുകളെക്കുറിച്ച് കൂടുതലൊന്നും പരാമശിക്കുന്നില്ലാ എന്ന് കോടതി പറഞ്ഞു.

കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തി തൊടുപുഴ ബ്രാഞ്ചിൽ ചാർജ്ജ് എടുത്തിട്ട് ഒരുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബാറ്റ്മിന്റൺ നാഷണൽ പ്ലയറായ മാനേജരും, പൈലറ്റായ മകനും, സ്റ്റേറ്റ് ഷട്ടിൽ താരമായ മകളും, അദ്ധ്യാപികയായ ഭാര്യക്കും, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്കുമുണ്ടായ അപമാനത്തിനും അനീതിക്കും അക്രമത്തിനുമെതിരെ ഒടുവിൽ കോടതി അഭയമാകുകയായിരുന്നു എന്ന് ഈ കേസിലെ വിധികൊണ്ട് മജിസ്‌ട്രേറ്റ് ജോമോൻ ജോൺ അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു.

ആദ്യം തൊടുപുഴ പൊലീസ് പ്രതിക്കെതിരെ ഒരു ചാർജ്ജ് ഷീറ്റ് കൊടുത്തു എങ്കിലും, അതിൽ മതിവരാതെ, പൊലീസ് ഉദ്യോഗസ്ഥർ, കൂടുതൽ അന്വേഷണത്തിന്, മൂവാറ്റുപുഴ ഡി.വൈ.എസ്‌പി. യെക്കൊണ്ട് കോടതിയിൽ നിന്ന് അനുമതി വാങ്ങി. പിന്നീട് യാതൊരു അധികാരപ്പെടുത്തലുകളുമില്ലാതെ സി.ബി.സിഐഡി. ആലപ്പുഴ ഡി.വൈ.എസ്‌പി.യേക്കൊണ്ട് കേസ് അന്വേഷിപ്പിച്ച്, വ്യാജമായ ഒരു ചാർജ്ജ് ഷീറ്റ് കൊടുത്തതാണെന്നും കോടതി കണ്ടെത്തി.

സംഭവത്തെ തുടർന്ന്, ഇതിൽ ഉൾപ്പെട്ട പൊലീസ്സുകാരെ സസ്‌പെന്റ് ചെയ്യുകയും, എ.എസ്‌പി. നിഷാന്തിനി, അന്നത്തെ ഇടുക്കി എസ്‌പി. ജോർജ്ജ് വർഗ്ഗീസ് എന്നിവരെ സസ്‌പെന്റ് ചെയ്യുവാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചില ബാഹ്യശക്തികളുടെ ഇടപെടലുകൾ മൂലം ആ നടപടികളൊക്കെ മരവിപ്പിക്കുകയായിരുന്നനു. പ്രതക്ക് വേണ്ടി അ്വക്കേറ്റ് ടോമി ചെറുവള്ളിയാണ് കോടതിയുൽ ഹാജരായിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP