Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ റിസോർട്ട് നിർമ്മാണത്തിന് വേമ്പനാട് കായലും തോടും പുറമ്പോക്കും കയ്യേറിയെന്ന വാർത്തയുമായി ദേശാഭിമാനി; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനുവിനും റിപ്പോർട്ടർ ടിവി പ്രസാദിനും ഇക്കാര്യം വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ചാണ്ടിയെ കുടുക്കിയതിന്റെ കലിപ്പ് തീർക്കുന്നത് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ റിസോർട്ട് നിർമ്മാണത്തിന് വേമ്പനാട് കായലും തോടും പുറമ്പോക്കും കയ്യേറിയെന്ന വാർത്തയുമായി ദേശാഭിമാനി; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഏഷ്യാനെറ്റ് അവതാരകൻ വിനുവിനും റിപ്പോർട്ടർ ടിവി പ്രസാദിനും ഇക്കാര്യം വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ചാണ്ടിയെ കുടുക്കിയതിന്റെ കലിപ്പ് തീർക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ചാനൽ റിപ്പോർട്ടറും മുൻ എസ്എഫ്‌ഐ പ്രവർത്തകനുമായ ടി വി പ്രസാദിന്റെ നേതൃത്വത്തിൽ പരമ്പരയായി മന്ത്രിയുടെ കായൽ കയ്യേറ്റത്തിനെതിരെ വാർത്തകൾ നൽകിയതോടെ വിഷയം വലിയ ചർച്ചയായി.

നിയമസഭയിലുൾപ്പെടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ചാനലിൽ മുഖ്യ അവതാരകൻ വിനു വി ജോണിന്റെ നേതൃത്വത്തിലുൾപ്പെടെ ചർച്ചകളും സജീവമായി. ഇതിനിടെ അന്വേഷണവും കോടതിയുടെ പരാമർശങ്ങളും വന്നതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.

എന്നാൽ തന്നെ കുടുക്കാൻ ചാനൽ ബോധപൂർവം ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഉന്നതന്റെ പിതാവിന്റെ സഹോദരൻ കെഎസ്ആർടിസി ജോയിന്റ് കൗൺസിൽ മെമ്പറായിരുന്നു. ഇദ്ദേഹത്തെ മാറ്റിയതിന്റെ പ്രതികാരമായാണ് തനിക്കെതിരെ നീക്കമുണ്ടായതെന്ന് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആരോപിച്ചിരുന്നു.

ഇതിലെ പ്രതികാരമാണ് ചാനൽ നടത്തിയതെന്നാണ് പല സന്ദർഭങ്ങളിലും തോമസ് ചാണ്ടി ആവർത്തിച്ച് ആക്ഷേപിച്ചത്. എന്തായാലും കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തുടരെ വാർത്തകൾ വന്നതോടെയാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്ന ക്രെഡിറ്റുമായി ഏഷ്യാനെറ്റ് നിൽക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് ്ന്യൂസിന്റെ ചെയർമാന് എതിരെ തന്നെ കയ്യേറ്റ ആക്ഷേപം ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ എംപി റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്നും രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന നിരാമയ റിട്രീറ്റ് റിസോർട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി ഇന്ന് ഒന്നാം പേജിൽ തന്നെ വാർത്ത നൽകിയിരിക്കുന്നത്.

കുമരകം കവണാറ്റിൻകരയിൽ പ്രധാന റോഡിൽനിന്ന് കായൽവരെ നീളുന്ന പുരയിടത്തിൽ ഫൈവ്സ്റ്റാർ റിസോർട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനിയാണ് നിരാമയ നിർമ്മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോൾ.

കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവൻ തീരംകെട്ടി കൈയേറി റിസോർട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് നിർമ്മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി. രണ്ട് പ്‌ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിർമ്മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കോട്ടയം താലൂക്ക് സർവെയർ അളന്ന് നൽകിയ റിപ്പോർട്ടിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നത റവന്യൂ അധികൃതർ മറ്റ് നടപടികൾ തടഞ്ഞു നിർത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ കോട്ടയം തഹസിൽദാർ അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിർമ്മാണം ഒഴിപ്പിക്കാൻ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകി.

കുമരകം വില്ലേജിൽ പത്താംബ്‌ളോക്കിൽ 302/1ൽ ഉൾപ്പെട്ടതാണ് പ്രധാന സ്ഥലം. ബ്‌ളോക്ക് 11ൽ രണ്ട് സർവെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിർമ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്. റവന്യൂ വകുപ്പ് പരാതിയിലുള്ള നടപടികൾ വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. രാജീവ് ചന്ദ്രശേഖർ ഇടയ്ക്ക് ഇവിടെത്തി നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ട്. കുമ്മനം രാജശേഖരൻ നയിച്ചയാത്രാവേളയിലടക്കം രാജീവ് ചന്ദ്രശേഖർ ഇവിടെ വന്നതായി സമീപവാസികൾ പറഞ്ഞുവെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ വാർത്ത വന്നതോടെ ഏഷ്യാനെറ്റിന് എതിരെ വെല്ലുവിളിയുമായി സോഷ്യൽ മീഡിയയിലും നിരവധി പേർ സജീവമായി. നേരോടെ.. നിർഭയം.. നിരന്തരം എന്ന മുദ്രാവാക്യമുയർത്തി മന്ത്രിക്കെതിരെയുള്ള കയ്യേറ്റ വാർത്ത നൽകാൻ കാണിച്ച ആർജവം സ്വന്തം മുതലാളിയുടെ കയ്യേറ്റക്കാര്യത്തിൽ വാർത്ത നൽകാൻ വിനു വി ജോണും റിപ്പോർട്ടർ പ്രസാദും കാണിക്കുമോ എന്ന ചോദ്യമുയർത്തിയാണ് സോഷ്യൽ മീഡിയ എത്തുന്നത്. സമാന രീതിയിൽ മറ്റ് മാധ്യമസ്ഥാപനങ്ങളുടെയും സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും കയ്യേറ്റങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

നിരാമയ റിസോർട്ടിന്റെ കയ്യേറ്റത്തിന് എതിരെ കോടതി വിധിയും

നിരാമയ റിസോർട്ടിനോട് ചേർന്ന് ഇവർ വേമ്പനാട് കായലും അതിന്റെ കൈവഴിയായ തോടിന്റെ ഭാഗമായുള്ള റവന്യൂ പുറമ്പോക്കും കൈയേറിയെന്ന ആക്ഷേപം ചർച്ചയാകുന്നതിനിടെ ഇക്കാര്യത്തിൽ കോടതിയും റിസോർട്ടിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. 2016-ൽ കുമരകം ജനസമ്പർക്ക സമിതി നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപെട്ട് ഹർജി (WPCC-19103/2016) ഫയൽ ചെയ്തിരുന്നു. ഇതിൽ വസ്തുത ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജിക്കാർക്ക് അനുകൂലമായി വിധിയും വ്ന്നു. തുടർന്ന് കോട്ടയം തഹസിൽദാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനായി അഡീഷണൽ തഹസിൽദാരെ ചുമതലപ്പെടുത്തി. അഡി.തഹദിൽദാർ ഈ വിവരം ചൂണ്ടിക്കാണിച്ച് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്(File no:F(1)8719/16)നൽകി.

ഇതു പ്രകാരം സ്ഥലം അളന്ന് തിട്ടപെടുത്തി നൽകുന്നതിനായി തങ്ങൾ റവന്യൂ വകുപ്പ് അധികൃതർക്ക് കത്ത് നൽകിയതായും എന്നാൽ ഇതേ വരെ അവിടെ നിന്ന് നടപടികൾ പൂർത്തീകരിച്ച് കിട്ടിയിട്ടില്ല എന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവ്വേയർ അന്വേഷിച്ച് അളന്ന് നൽകിയ റിപ്പോർട്ട് പ്രകാരം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോർട്ട് കോട്ടയം കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ 10 ലെ സർവ്വേ നമ്പർ 302/1 ൽ ഉൾപെട്ട 5.37 സെന്റ് തോട് റവന്യൂ പുറമ്പോക്കും ചേർന്നുള്ള ബ്ലോക്ക് നമ്പർ 11 ലെ രണ്ട് സർവ്വേ നമ്പറുകളിലായി 0.4 ചതുരശ്ര അടിയും മറ്റൊരു 0.5 ചതുരശ്ര അടി കായൽ പുറമ്പോക്കും കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിർമ്മാണങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന നിലപാടാണ് സ്ഥാപനം സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. റവന്യൂ തലത്തിൽ നടപടികൾ പൂഴിത്തി വയ്‌പ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതിനിടെ ആണ് സംഭവം ഇപ്പോൾ വാർത്തയായിട്ടുള്ളത്.

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ പ്രമുഖ റിസോർട്ടാണ് നിരാമയാ റിട്രീറ്റ്‌സ് റിസോർട്ട്. വേമ്പനാട് കായലിനോട് ചേർന്നാണ് ഫൈവ് സ്റ്റാർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാനായ ശ്രീ.രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപിറ്റൽ എന്ന കമ്പനിയാണ് ഈ റിസോർട്ടിന്റെ ഉടമസ്ഥർ എന്ന് കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP