Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംശയാസ്പദ സാഹചര്യത്തിൽ രോഗി എത്തിയത് ഡിഎംഒയെ വാട്‌സ് ആപ്പിലൂടെ അറിയിച്ചിരുന്നു; എന്നിട്ടും അയാൾ ഖത്തറിലേക്ക് കടന്നു; തന്നെ കേസിൽ കുടുക്കുന്നത് വീഴ്‌ച്ചവരുത്തിയ ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം; തനിക്ക് സംശയം തോന്നിയ കാര്യം ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസു കൊടുത്തവർക്കെതിരെ ആഞ്ഞടിച്ചു ഡോ. ഷിനു ശ്യാമളൻ

സംശയാസ്പദ സാഹചര്യത്തിൽ രോഗി എത്തിയത് ഡിഎംഒയെ വാട്‌സ് ആപ്പിലൂടെ അറിയിച്ചിരുന്നു; എന്നിട്ടും അയാൾ ഖത്തറിലേക്ക് കടന്നു; തന്നെ കേസിൽ കുടുക്കുന്നത് വീഴ്‌ച്ചവരുത്തിയ ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടി മാത്രം; തനിക്ക് സംശയം തോന്നിയ കാര്യം ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസു കൊടുത്തവർക്കെതിരെ ആഞ്ഞടിച്ചു ഡോ. ഷിനു ശ്യാമളൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തന്നെ കാണാനെത്തിയ രോഗിയിൽ കൊറോണ സംശയിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത നടപടിക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിനു ശ്യാമളൻ. ഉദ്യോഗസ്ഥരുടെ വീഴ്‌ച്ച മറയ്ക്കാനാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് ഷിനു ശ്യാമളൻ ആരോപിച്ചത്. രോഗി എത്തിയ വിവരം ഡിഎംഒയെ വാട്‌സ് ആപ്പിലൂടെ അറിയിച്ചിരുന്നു. ഇതിൽ നടപടി എടുക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞതുമാണ്. എന്നിട്ടും രോഗി ഖത്തറിലേക്ക് യാത്ര പോയി.

നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല ഈ ഉദ്യോഗസ്ഥർ എന്നതു കൊണ്ടാണ് താൻ ഫേസ്‌ബുക്കിലൂടെ എല്ലാം അറിയിച്ചതെന്നും ഷിനു ശ്യാമളൻ പറഞ്ഞു. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്. അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.

അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി- ഷിനു ശ്യാമളൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസെടുത്തത് തൃശൂർ ഡിഎംഒയുടെ പരാതിയിലാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. ഷിനു ശ്യാമളനെതിരേ രൂക്ഷ വിമർശനവുമായി കലക്ടർ എസ് ഷാനവാസ് രംഗത്തെത്തിയിരുന്നു.

സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് ഷിനുവിനെതിരെ കേസെടുത്തത്. ഐപിസി 505 , കെപി ആക്ട് 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജാമ്യമില്ലാ വകുപ്പ് ചാർത്തി എനിക്കെതിരെ കളക്ടർ കേസ് കൊടുത്തു.

ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് വിശ്വാസം. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.

ഡി. എം. ഒ യുടെ പ്രസ്താവനയിൽ ഞാൻ 'കോറോണ ഉണ്ടെന്ന നിഗമനത്തിലെത്തി' എന്നു കണ്ടു. ഞാൻ എവിടെയും അങ്ങനെ പറയുകയോ, എഴുതുകയോ ചെയ്തിട്ടില്ല.

അവർ പറയുന്നു എന്റെ ഭാഗത്തു വീഴ്‌ച്ച ഉണ്ടായെന്ന്. എന്റെ ഭാഗത്തു വീഴ്‌ച്ച ഉണ്ടായിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടർ എന്ന രീതിയിൽ ഞാൻ ആ സാഹചര്യത്തിൽ പെരുമാറിയിട്ടുള്ളൂ.

ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ എങ്ങും പറഞ്ഞിട്ടില്ല.

ഖത്തറിൽ പോകുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റിനെ ഉണ്ടാകുമെന്നും അവർ പറയുന്നു. അയാൾക്ക് ആ സമയത്തു പനിയുണ്ടായിരുന്നു. ഡൽഹി, കുലു, മനാലി,ആഗ്ര ഒക്കെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അയാൾ ഈ പ്രദേശങ്ങളിൽ യാത്ര ചെയ്ത വിവരം ഡി. എം. ഒ. മറച്ചു വെക്കുന്നു?

കേരളത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്ത് വിട്ട വാർത്താ കുറിപ്പ് പ്രകാരം എനിക്കെതിരെ കേസ് എടുക്കാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഈ നടപടി എന്നാണ് പി ആർ ഡി പത്രക്കുറിപ്പിൽ പറയുന്നത്. ഇത് ആടിനെ പട്ടിയാക്കലാണ്. ജനങ്ങൾ മുഴുവൻ ഒന്നിച്ച് ഒരു മഹാവ്യാധിയെ ചെറുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ അവരുടെ വീഴ്ച മറച്ചു വെക്കുന്നതിന് തെറ്റായ കാര്യങ്ങൾ ആരോപിച്ച് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നടപ്പാക്കുകയാണ്. കേരളീയർ ഏൽപ്പിച്ച വിശ്വാസത്തിന്റെ മറവിൽ ദുരധികാരം ഉപയോഗിച്ച് ആളുകൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇത് സർക്കാർ മുന്നോട്ട് വെക്കുന്ന സദുദ്ദേശ്യങ്ങളെ അട്ടിമറിക്കലാണ്. പകപോക്കാൻ വേണ്ടി അധികാരം ഉപയോഗിക്കുകയാണ്. സ്വന്തം വീഴ്ച മറച്ചു വെക്കാൻ നിരപരാധികളെ ഇരയാക്കുകയാണ്.

സത്യത്തിൽ ഞാൻ എന്താണ് ചെയ്തത്? പത്തനം തിട്ടയിൽ കൊവിഡ് 19 ബാധിച്ച് വിദേശത്തു നിന്നു വന്ന്, അത് മറച്ച് വെച്ച് നാടിനാകെ ആപത്ത് വിതയ്ക്കപ്പെട്ട ഒരു സന്ദർഭത്തിൽ, അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മനുഷ്യപ്പറ്റുള്ള, ജനങ്ങളോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ള ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. എന്റെ ക്ലിനിക്കിൽ വന്ന്, കൊവിഡ് 19 സംബന്ധിച്ച ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയ ഒരു വിദേശമലയാളി സംശയകരമായ സാഹചര്യത്തിൽ മുങ്ങിയ സന്ദർഭം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

ഇതാണ് നടന്ന സംഭവം: മാർച്ച് 8 തീയതി വൈകിട്ട് സ്വകാര്യ ക്ലിനിക്കിൽ നല്ല പനിയുമായി ഒരു രോഗി വന്നു. 101 °F. കൂടെയുള്ള ഭാര്യ ഫെബ്രുവരി 30 എത്തി എന്നു പറഞ്ഞു.അങ്ങനെ ഒരു തീയതി ഇല്ലലോ. അത് തെറ്റാണ് എന്നത് പോലെ അദ്ദേഹം ഖത്തറിൽ നിന്ന് ജനുവരി 30 എത്തിയെന്ന് അയാൾ തിരുത്തി. ഇതു കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ഡൽഹി, ആഗ്ര, കുളു, മനാലിയൊക്കെ വിമാന മാർഗ്ഗം സഞ്ചരിച്ചിരുന്നു.

കൊറോണ ഡൽഹി, ആഗ്രയിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിന് എയർപോർട്ടിലും വിമാനത്തിലുമെല്ലാം അയാൾ എത്ര പേരുമായി ഇടപ്പെട്ടിട്ടുണ്ടാകും? അങ്ങനെയേ അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ചിന്തിക്കുവാൻ സാധിച്ചുള്ളൂ. അയാൾ ആരോഗ്യ വകുപ്പിനെ അറിയിച്ചോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ രോഗമുള്ളതോ വന്ന വിവരമോ അറിയിച്ചില്ല എന്നാണ് അറിഞ്ഞത്. അയാൾ കഴിഞ്ഞ രണ്ടു ദിവസത്തിൽ ഒരു സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടുകയും കുറയാതെ വന്നപ്പോൾ എന്റെയടുത്തു വരികയുമായിരുന്നു. അദ്ദേഹത്തിന്റെ അഡ്രസ്സു വാങ്ങി.വണ്ടി നമ്പർ റിസപ്ഷനിൽ നോട്ട് ചെയ്യുവാൻ ഞാൻ വിളിച്ചു പറഞ്ഞു.

ഈ ശേഖരിച്ച വിവരങ്ങളെല്ലാം തൃശൂർ DSO വൈകിട്ട് 6.34 PM വിളിച്ചു ഞാൻ കൈമാറിയിരുന്നു. തെളിവിനായി അദ്ദേഹത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും, കാൾ വിഷാദംശങ്ങളുമുണ്ട്. ഏകദേശം പത്തു മണിക്ക് ഡെപ്യൂട്ടി ഡിഎംഒ യെ വിളിച്ചും സംസാരിച്ചിരുന്നു. അദ്ദേഹം രോഗിയുടെ നമ്പർ എവിടെ? CCTV എവിടെ? എന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു. അപ്പോൾ ഞാൻ ഒരു രോഗിയെ കണ്ടെത്താൻ അദ്ദേഹത്തിന്റെ അഡ്രസ്സും, വണ്ടി നമ്പറും പോരെ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം ഒകെ എന്നാൽ പൊലീസിനെ ഇപ്പോൾ തന്നെ വിട്ട് അയാളെ കണ്ടെത്താം എന്ന മറുപടി കിട്ടി.

പിറ്റേന്ന് 9 മണിക്ക് വീണ്ടും ഞാൻ DSO വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ അദേഹം പറഞ്ഞത് ഫീൽഡ് സ്റ്റാഫിനെ അറിയിച്ചു, എയർപോർട്ടിൽ ഇമിഗ്രേഷൻ അറിയിച്ചിട്ടുണ്ട് ,ഇനിയധവ അയാൾ എയർപോർട്ടിൽ എത്തിയാൽ അവിടെ പിടിക്കാം എന്നോക്ക എന്നോട് പറഞ്ഞു.

മാര്ച്ച് 9 ഇതേ വിവരങ്ങൾ ഡി.എം ഒ. യുടെ വാട്‌സാപ്പിലും ഞാൻ അയച്ചിരുന്നു. വിളിച്ചും പറഞ്ഞിരുന്നു.

ഇതൊക്കെ കേട്ട് വിശ്വസിച്ചു ഞാൻ അവിടെ ഇരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ ഉപദേശം മാനിച്ചു ഞാൻ എന്റെ വഴിക്ക് അന്വേഷണം നടത്തിയപ്പോൾ അയാൾ ഖത്തറിലേക്ക് മാര്ച്ച് 9 തീയതി രാവിലെ പോയി എന്നു അറിഞ്ഞു. വിലപ്പെട്ട 15 മണിക്കൂർ കിട്ടിയിട്ടും അയാളുടെ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല? അറിയിക്കേണ്ടവരെ ഞാൻ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഖത്തറിൽ പോയി.

പോകുന്നതിന് മുൻപ് അദ്ദേഹത്തിനെ ടെസ്റ്റ് ചെയ്ത ഉറപ്പ് വരുത്തണം എന്നത് മാത്രമേ വേണ്ടിയിരുന്നുള്ളൂ.

ഇതാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട സംഭവങ്ങൾ:

മുകളിൽ പറഞ്ഞതാണ് നിർണായകമായ സമയത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണം:

ഇനി നിങ്ങൾ പറയൂ...ഇത് പോലൊരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യണം. ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? എന്റെ തൊഴിൽ സാധ്യതകൾ അടക്കംമുൻ കൂട്ടിക്കണ്ട് എനിക്ക് നൂറു ശതമാനം ബോധ്യമായ ഒരു കാര്യം മറച്ച് വെച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ മിണ്ടാതിരിക്കണോ?

ഉറപ്പാണ് അങ്ങനെ ചെയ്‌തെങ്കിൽ ഞാനിതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആരും എനിക്കെതിരെ തെറി വിളിക്കില്ലായിരുന്നു. സ്വകാര്യ ക്ലിനിക്കിലെ എന്റെ ജോലി പോവില്ലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ പകയ്ക്ക് ഇരയാവില്ലായിരുന്നു. ഇത് പോലൊരു കേസിനു മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരില്ലായിരുന്നു.

പക്ഷേ ഞാനത് ചെയ്തില്ല. എനിക്ക് പ്രധാനം എന്റെ സഹജീവികളായ മനുഷ്യരായിരുന്നു. അവരുടെ ആരോഗ്യം ആയിരുന്നു. ഇത് പോലൊരു ദുരന്തത്തിനെതിരെ ഒന്നിച്ച് നിൽക്കാനുള്ള നമ്മുടെ ജനതയുടെ ശ്രമങ്ങൾ ആയിരുന്നു. എല്ലാ നിലയ്ക്കും ഈ അവസ്ഥയെ മറികടക്കാനുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സർക്കാറിന്റെയും ശ്രമങ്ങളായിരുന്നു. അതാണ് സത്യം തുറന്നു പറയാനും, സത്യസന്ധമായി ഇടപെടുന്ന സർക്കാറിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തുറന്നു കാണിക്കാനും ഞാൻ തയ്യാറായത്. എനിക്ക് വേണ്ടി ആയിരുന്നില്ല അത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു. എന്റെ സഹജീവികളുടെ നന്മയ്ക്ക് വേണ്ടി ആയിരുന്നു.

നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല എനിക്കീ ഉദ്യോഗ്സ്ഥർ. അവർ ഉയർത്തിയേക്കാവുന്ന ഭീഷണികൾ.

അതിനാലാണ് ഞാൻ ഫേസ് ബുക്കിലൂടെ എല്ലാം അറിയിച്ചത്. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്.

അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.

അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി.

ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ആരെയും ഭയക്കാതെ പൊതു നന്മ മാത്രം ലക്ഷ്യമാക്കി ഞാൻ ചെയ്തത്. അതിനാണ് ഈ പീഡനങ്ങൾ. എല്ലാ സാധാരണക്കാരെയുംപോലെ അധികാരത്തിന്റെ അഹന്തയ്ക്ക് മുന്നിൽഞാനും നിസ്സഹായയാണ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇവരെ നേരിടുക എളുപ്പമല്ല.

അതിനാൽ കൂട്ടുകാരേ, ഈ അധികാര ദുർവിനിയോഗത്തിന്റെ, അഹന്തയുടെ വൈറസുകൾക്കെതിരെ നിങ്ങളും ഒപ്പം നിൽക്കണം. എല്ലാവരുടെയും പിന്തുണ ഞാൻ ഈ സാഹചര്യത്തിൽ തേടുകയാണ്.

എനിക്ക് നീതി ലഭിക്കണം.

ഡോ. ഷിനു ശ്യാമളൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP