Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുതിയ വിസി; ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ്‌ചാൻസലറായി നിയമിച്ചു; നിയമനം സർക്കാർ നിർദ്ദേശിച്ച പാനലിൽ നിന്ന് തന്നെ

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പുതിയ വിസി; ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ്‌ചാൻസലറായി നിയമിച്ചു; നിയമനം സർക്കാർ നിർദ്ദേശിച്ച പാനലിൽ നിന്ന് തന്നെ

ജാസിം മൊയ്തീൻ

കോഴിക്കോട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കാലിക്കറ്റ് യൂണിവേഴിസ്റ്റിയിൽ പുതിയ വൈസ്ചാൻസലറെ നിയമിച്ചു. ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വിസിയായി നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവിറക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഊർജതന്ത്ര വിഭാഗം പ്രഫസറായ ജയരാജിനെ നാലു വർഷത്തേക്കാണ് വൈസ് ചാൻസലറായി നിയമിച്ചത്. വി സി നിയമനത്തിനായി സമർപ്പിച്ച സർക്കാർ അനുകൂല പാനലിൽ ഉൾപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഡോ. ജയരാജ്.

നേരത്തെ സെർച്ച് കമ്മറ്റിയുടെ തീരുമാനപ്രകാരം നിർദ്ദേശിക്കപ്പെട്ടിരുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്താതെ ഗവർണർ തീരുമാനം വൈകിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കാലിക്കറ്റ് വിസി നിയമനം സംബന്ധിച്ച ഉത്തരവ് വൈകിപ്പിച്ച് സർക്കാർ നാമനിർദ്ദേശം ചെയ്ത കെ എം സീതിയുടെ നിയമനത്തിന് ഗവർണർ തടയിടുകയായിരുന്നു. നിയമനം സംബന്ധിച്ച ഗവർണറുടെ തീരുമാനം വൈകിയതോടെ അറുപത് വയസ് തികഞ്ഞ കെ എം സീതി വൈസ് ചാൻസലർ പദവിക്ക് അയോഗ്യനായി മാറി. ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ച സമയത്ത് കെഎം സീതിക്ക് 60 വയസ്സ് തികഞ്ഞിരുന്നില്ല. എന്നാൽ ഗവർണർ തീരുമാനം വൈകിപ്പിച്ചതോടെ കെഎം സീതിയുടെ പ്രായപരിധി അവസാനിക്കുകയായിരുന്നു. ഇതോടെ യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ട് പ്രകാരം അദ്ദേഹം വിസി സ്ഥാനത്തിന് അനർഹനാവുകയായിരുന്നു.

ഡോ.സീതിയെ തന്നെ വിസിയാക്കാനായി കാലിക്കറ്റ് സർവകലാശാലയുടെ സ്റ്റാറ്റിയൂട്ട് ഭേദഗതിചെയ്ത് 60 വയസ്സെന്ന പ്രായപരിധി 65 ആയി ഉർത്തുന്നതിനെ സംബന്ധിച്ചും സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് സർക്കാർ പിന്തിരിയുകയായിരുന്നു. ബിജെപി -ആർഎസ്എസ് താൽപര്യങ്ങളനുസരിച്ചാണ് ഗവർണർ തീരുമാനം വൈകിപ്പിച്ചതെന്ന് സർക്കാറും പ്രതിപക്ഷ സംഘടനകളും ഒരുപോലെ ആരോപിക്കുകയും ചെയ്തു. ഇതിനിടയിലാണ് സർക്കാർ ലിസ്റ്റിലെ രണ്ടാമനായിരുന്ന ഡോ. എം കെ ജയരാജിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വിസിയായി നിയമിച്ചത്.

രണ്ട് ലിസ്റ്റുകളാണ് നിലവിലുണ്ടായിരുന്നത്. ഒന്ന് സർക്കാർ നൽകിയതും മറ്റൊന്ന് യുജിസി പ്രതിനിധി നിർദ്ദേശിച്ചതും. സർക്കാർ ലിസ്റ്റിൽ എംജി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നിന്നുള്ള കെഎം സീതി, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജയരാജ്, എംജി സർവ്വകലാശാലയിലെ നിലവിലെ പിവിസി അരവിന്ദകുമാർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കെഎം സീതിയുടെ പ്രായപരിധി അവസാനിച്ചതിനാൽ തന്നെ അദ്ദേഹത്തിന്റെ സാധ്യതയും അവസാനിച്ചു. യുജിസി പ്രതിനിധിയായ ജെഎൻയു വിസി ഡോ. ജഗദീഷ് കുമാർ സമർപ്പിച്ച പട്ടികയിലുള്ളതാകട്ടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. സിഎ ജയപ്രകാശ്, കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലെ അദ്ധ്യാപകനായിരുന്ന എംവി നാരായണൻ എന്നിവരാണ്. കെഎം സീതിയുടെ പ്രായപരിധി വർദ്ധിച്ചതിനാൽ അടുത്ത ലിസ്റ്റിലെ ഒന്നാംപേരുകാരനായ സിഎ ജയപ്രകാശിനായിരുന്നു സാധ്യത കൽപിക്കപ്പെട്ടിരുന്നത്.

എന്നാൽ അദ്ദേഹം ബിജെപി അനുകൂലിയായതിനാൽ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാറും പ്രതിപക്ഷ സംഘടനകളും. കെഎം സീതിക്ക് പകരം അദ്ദേഹം ഉൾപ്പെട്ട ലിസ്റ്റിലുണ്ടായിരുന്ന മറ്റു രണ്ടുപേരിൽ ആരെയെങ്കിലും നിയമിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. ഇത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡോ. കെടി ജലീൽ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാറിനെയും പ്രതിപക്ഷത്തെയും ഒരു പോലെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിലാകാം ഇപ്പോൾ ഡോ. എംകെ ജയരാജിനെ വിസിയായി ഗവർണർ നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിസിയില്ലാത്ത അവസ്ഥയായിരുന്നു. മലയാളം യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ അനിൽ വള്ളത്തോളിനായിരുന്നു താത്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ സുപ്രധാനമായ പല ഫയലുകളിലും തീർപ്പുകൽപ്പിക്കാൻ സ്ഥിരം വിസിയില്ലാത്തത് പ്രശ്നമാകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകൾ സമരം നടത്തുക കൂടിചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിസിയെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP