Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന കുറ്റസമ്മതം ഗൗരവതരമായ അറിവില്ലായ്മ; ബെഡ്‌റെസ്റ്റ് വിധിച്ച ഹൃദ്‌രോഗിയെ സ്റ്റെപ്പുകള്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി യോഗാസനം ചെയ്യിപ്പിച്ചതും തെറ്റ്; അടിസ്ഥാന പാഠങ്ങള്‍ അറിയാത്തവരെ ഡോക്ടര്‍മാര്‍ എന്ന് വിളിക്കാമോ? ജേക്കബ് വടക്കന്‍ചേരിക്കെതിരായ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് ചര്‍ച്ചയാക്കി അലോപ്പതി ഡോക്ടര്‍മാര്‍; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെ പ്രതിരോധിക്കാനും പുതിയ ആയുധം

ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന കുറ്റസമ്മതം ഗൗരവതരമായ അറിവില്ലായ്മ; ബെഡ്‌റെസ്റ്റ് വിധിച്ച ഹൃദ്‌രോഗിയെ സ്റ്റെപ്പുകള്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി യോഗാസനം ചെയ്യിപ്പിച്ചതും തെറ്റ്; അടിസ്ഥാന പാഠങ്ങള്‍ അറിയാത്തവരെ ഡോക്ടര്‍മാര്‍ എന്ന് വിളിക്കാമോ? ജേക്കബ് വടക്കന്‍ചേരിക്കെതിരായ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് ചര്‍ച്ചയാക്കി അലോപ്പതി ഡോക്ടര്‍മാര്‍; ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെ പ്രതിരോധിക്കാനും പുതിയ ആയുധം

കെ വി നിരഞ്ജൻ

കോഴിക്കോട്: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമായ ഒരു ഉത്തരവുമായി കോഴിക്കോട് ഉപഭോക്തൃ ഫോറം. അഭിഭാഷകൻ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ ജേക്കബ് വടക്കൻചേരിയും നേച്ചർ ലൈഫ് ഹോസ്പിറ്റലും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ ഫോറം ഉത്തരവ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായ ചർച്ചകൾക്ക് പുതിയ തലം നൽകും. പന്ത്രണ്ട് വർഷം മുമ്പാണ് കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദൻ എറണാകുളം ചമ്പക്കര നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങൾ കോഴിക്കോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. ജേക്കബ് വടക്കൻചേരിയ്‌ക്കെതിരെ നിരവധി ആക്ഷപേങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിന് പിന്നിലുള്ളവർക്ക് കരുത്ത് പകരുന്നതാണ് പുതിയ വിധി.

ഹോമിയോ, ആയുർവ്വേദം, യൂനാനി ചികിത്സാരീതികൾ പഠിച്ചവർക്ക് ഒരു ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ നടത്താനുള്ള അനുമതിയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഉത്തരവാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ട വിനയാനന്ദന്റെ സഹോദരൻ തിലകാനന്ദൻ സി പറഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലമായി നടത്തിയ നിയമയുദ്ധത്തിന്റെ ഫലമയാണ് ഈ നീതി ഞങ്ങൾക്ക് ലഭിച്ചത്. കേസ് നടക്കുന്നതിനിടയിൽ രണ്ട് പ്രമുഖ വ്യക്തികൾ മധ്യസ്ഥ ശ്രമങ്ങൾക്കായി വന്നിരുന്നു. അവരോട് എത്ര രൂപ നൽകിയാലും ഒത്തു തീർപ്പിനില്ല എന്നാണ് ഞങ്ങൾ വ്യക്തമായി പറഞ്ഞത്. ഒരു പൊതുപ്രശ്നം എന്ന നിലയ്ക്കാണ് ഞങ്ങൾ ഈ കേസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലുമായി ചേർത്ത് ചർച്ച ചെയ്യാൻ ഐഎംഎ അടുക്കമുള്ള ഡോക്ടർമാരുടെ സംഘടനകളും തയ്യാറാകുമെന്നാണ് സൂചന.

ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ചികിൽസക്കാവശ്യമായ അറിവും നൈപുണിയും തനിക്കുണ്ട് എന്ന ധ്വനിയാണ് നൽകുന്നതെന്ന ഫോറം നിരീക്ഷിണവും ശ്രദ്ധേയമാണ്. അത്തരമൊരാളെ ഒരു രോഗി സമീപിച്ചാൽ ആ ചികിത്സ താൻ ഏറ്റെടുക്കേണ്ടതുണ്ടോ, പ്രസ്തുത രോഗിക്ക് എന്തു തരം ചികിത്സയാണ് വേണ്ടത്, ആ ചികിത്സ എപ്രകാരമാണ് നടത്തേണ്ടത് എന്നീ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന ഉത്തരവാദിത്വമുണ്ട് എന്ന് ഡോക്ടർ ലക്ഷ്മൺ ബാലകൃഷ്ണ ജോഷിയും ഡോക്ടർ ത്രിംബക് ബാപ്പോ ഗോഡ് ബോളും മറ്റുള്ളവരും എന്ന കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഫോറം വ്യക്തമാക്കി. ഇവയിലേതെങ്കിലും ഒരു കാര്യത്തിൽ വീഴ്ച വന്നാൽ തന്നെ കുറ്റകരമായ അശ്രദ്ധയുടെ പേരിൽ നടപടിക്ക് സാധൂകരണമുണ്ടെന്നും ഫോരം അഭിപ്രായപ്പെട്ടു.

എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും സാമാന്യമായ അളവിൽ അറിവും നൈപുണിയും പുലർത്തേണ്ടതുണ്ടെന്നും സാമാന്യവിധം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. തങ്ങൾക്ക് ഇസിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന ജേക്കബ് വടക്കഞ്ചേരിയുടെ കുറ്റസമ്മതം ആശുപത്രി അധികൃതരുടെ ഗൗരവതരമായ അറിവില്ലായ്മയെ സൂചിപ്പിക്കുന്നതായും ഏത് വൈദ്യശാഖയിൽ പ്രാക്ടീസ് ചെയ്യുന്നവരാണെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതാണെന്നും അതില്ലാത്തവർ ഡോക്ടർമാർ എന്ന് വിളിക്കപ്പെടന്നതിന് അർഹതയില്ലാത്തവരാണെന്നും ഫോറം വ്യക്തമാക്കി.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിയെ ആശുപത്രിയുടെ താഴെ നിലയിൽ നിന്ന് സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേക്ക് യോഗസ്സനം ചെയ്യുന്നതിന് കൊണ്ടുപോയതും യോഗ ചെയ്യിച്ചതുമെല്ലാം രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിന് എതിർകക്ഷികൾക്കുള്ള കഴിവില്ലായ്മയാണെന്നും ഫോറം വിലയിരുത്തി. രോഗി പ്രമേഹ രോഗ ബാധിതനാണ് എന്നതിനാൽ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടില്ലെങ്കിലും ശ്വസന തടസ്സം, ക്ഷീണം എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണെന്ന് ഡോക്ടർമാർ എന്ന നിലയ്ക്ക് എതിർകക്ഷികൾ തിരിച്ചറിയേണ്ടിയിരുന്നുവെന്നും ഫോറം നിരീക്ഷിച്ചു. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ പോലും നൽകിയില്ല എന്ന ഹരജിക്കാരുടെ വാദവും ഇത്തരം രോഗികൾക്ക് സമ്പൂർണ്ണ വിശ്രമമാണ് വേണ്ടതെന്നും സ്റ്റെപ്പ് കയറാനോ യോഗ ചെയ്യാനോ പാടില്ല എന്നുമുള്ള കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: വി കെ ഗിരീശന്റെ മൊഴിയും ഫോറം ഗൗരവമായി കണ്ടു.

നേച്ചർ ലൈഫ് ഹോസ്പിറ്റൽ, ജേക്കബ് വടക്കൻചേരി, ജോഷി എം വർഗ്ഗീസ് എന്നിവർ പരേതനായ സി വിനയാനന്ദന്റെ അനന്തരാവകാശികൾക്ക് നാല് ലക്ഷം രൂപയു നഷ്ടപരിഹാരവും കേസിന്റെ ചെലവിലേക്കായി പതിനയ്യായിരം രൂപയും നൽകണമെന്നാണ് പ്രസിഡന്റ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ കോഴിക്കോട് ഉപഭോക്തൃ ഫോറം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ സമയം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ സ്ഥാപനത്തിനെതിരെ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും അവയെയെല്ലാം നിയമപരമായി നേരിട്ടിട്ടുണ്ടെന്നും നേച്ചർ ലൈഫ് ഭാരവാഹികൾ പറഞ്ഞു.

നാലിന് ഡോ; ജേക്കബ് വടക്കൻചേരിയുടെ രോഗങ്ങളില്ലാത്ത ജീവിതമെന്ന ഏകദിന സെമിനാർ നാലിന് കോഴിക്കോട്ട് നടക്കുകയാണ്. കാൻസർ, കരൾ, കിഡ്നി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്യാമ്പ് നടക്കാൻ പോകുന്നത്. നേരത്തെ വാക്‌സിൻ വിരുദ്ധതയുടെ പേരിൽ ഏറെ ആരോപണങ്ങൾക്ക് വിധേയനായ വ്യക്തിയാണ് ഡോ.ജേക്കബ് വടക്കൻചേരി. വാക്‌സിൻ മലപ്പുറത്തെ മുസ്‌ലീം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്ന വടക്കൻചേരിയുടെ പ്രചാരണമാണ് മലപ്പുറത്ത് മീസൽസ് റുബെല്ല വാക്‌സിനേഷൻ കാമ്പയിനെവരെ സാരമായി ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് പല തവണ പരായി നൽകിയിട്ടും വടക്കൻചേരിക്കെതിരെ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ല.

മാത്രമല്ല സിപിഎം നേതാക്കളായ വി.എസിന്റെയും എം.എബേബിയുടെയും പേഴ്‌സണൽ ഡോക്ടർ ആണെന്നും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വാക്‌സിൻ വിരുദ്ധ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ വടക്കൻചേരിയെ തള്ളിപ്പറഞ്ഞുകൊണ്ട് ബേബി ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു. സിപിഎം നേതാക്കളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കൻചേരിക്കെതിരെ നടപടിയില്ലാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP