Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അമ്പട ട്രംപേ, ചൈനക്കുട്ടാ..! യുഎസ് കമ്പനികൾ ചൈനയിൽ വ്യാപാരം നടത്തുന്നതിനെ എതിർക്കുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട്; നികുതി അടച്ചത് 1.8 ലക്ഷം ഡോളർ; അമേരിക്കയിൽ നികുതി വെട്ടിപ്പു നടത്തിയ ട്രംപ് ചൈനയിൽ നല്ലപിള്ളയാകുമ്പോൾ

അമ്പട ട്രംപേ, ചൈനക്കുട്ടാ..! യുഎസ് കമ്പനികൾ ചൈനയിൽ വ്യാപാരം നടത്തുന്നതിനെ എതിർക്കുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട്; നികുതി അടച്ചത് 1.8 ലക്ഷം ഡോളർ; അമേരിക്കയിൽ നികുതി വെട്ടിപ്പു നടത്തിയ ട്രംപ് ചൈനയിൽ നല്ലപിള്ളയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ചൈനീസ് കമ്പനികൾക്കും ചൈനക്കുമെതിരെ നിരന്തരം തുറന്നടിക്കുന്ന വ്യക്തിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ മോശം പ്രസിഡന്റുമാരുടെ പട്ടികയിലാണ് സ്ഥാനമെങ്കിലും അദ്ദേഹം വീണ്ടും ആ പദവിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ അമേരിക്കൻ തെരഞ്ഞെടുപ്പു കാമ്പയിൻ രംഗത്ത് മറ്റൊരു വിവാദ വിഷയം കൂടി ചർച്ചയാകുകയാണ്. യുഎസ് കമ്പനികൾ ചൈനയിൽ വ്യാപാരത്തിൽ ഏർപ്പെടുന്നതിനെ ശക്തമായി എതിർത്തിരുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് വെളിപ്പെടുത്തൽ.

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ആഡംബര ഹോട്ടൽ ശൃംഖലകൾ ഉള്ള ട്രംപ് 2013 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നികുതിയായി മാത്രം ചൈനയിൽ അടച്ചത് 1.8 ലക്ഷത്തിലധികം യുഎസ് ഡോളറാണെന്നും രേഖകൾ സഹിതം ന്യൂയോർക്ക് ടൈംസ് വാർത്ത നൽകി. 2012ൽ മുതൽ ചൈനയിലെ ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ട്രംപ് ഇന്റർനാഷണൽ ഹോട്ടൽസ് മാനേജ്മെന്റിന്റെ അക്കൗണ്ടിൽനിന്നാണ് നികുതി പണം നൽകിയത് എന്നാണ് പുറത്തുവരുന്ന വാർത്ത.

ഇരുപതിൽ അധികം വർഷത്തെ നികുതി രേഖകൾ വിശകലനം ചെയ്തതിനുശേഷമാണ് ടൈംസ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. യുഎസ് പ്രസിഡന്റ് പദവിയിൽ എത്തിയ ശേഷം ട്രംപ് നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ തന്നെ ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ട്രംപ് സ്വന്തം രാജ്യത്ത് നികുതിവെട്ടിപ്പു നടത്തിയെങ്കിലും ചൈനയിൽ നല്ലപിള്ള ചമഞ്ഞുവെന്നാണ് നികുതി അടച്ച വിവരത്തിലൂടെ വെളിപ്പെടുന്നത്.

യുഎസിൽ കഴിഞ്ഞ 15 വർഷത്തിനിടെ 10 വർഷവും ട്രംപ് ആദായ നികുതി അടച്ചിട്ടില്ലെന്നും ഈ കാലയളവിൽ നികുതിയായി ആകെ അടച്ചത് വെറും 750 യുഎസ് ഡോളർ മാത്രമാണെന്നുമുള്ള വാർത്ത ട്രംപിനെ ശരിക്കും വെട്ടിലാക്കിയിരുന്നു. ഇതിനിടെ യുഎസിലെ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അധികാരത്തിൽ വന്നാൽ യുഎസിനെക്കാൾ ചൈനയ്ക്കാണു ഗുണകരമാകുകയെന്ന പ്രചാരണം അഴിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇപ്പോൾ പുറത്തുവന്ന വാർത്ത ശരിക്കും തിരിച്ചടി ആയിട്ടുണ്ട്.

ഏഷ്യയിൽ ബിസിനസ് സാധ്യത വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് ഷാങ്ഹായിൽ 2012ൽ ഓഫിസ് തുറന്നതെന്നും ചൈനയ്ക്കു പുറമേ ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നുള്ളത് സത്യമാണെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം പണ ഇടപാടുകൾ നടത്തിയെന്ന വാദത്തെ ട്രംപ് അനുകൂലികൾ തള്ളിക്കളയുകയും ചെയ്യുന്നു.

എന്നാൽ ചൈനയിലെ സാമ്പത്തിക ഇടപാടുകളെയും സ്ഥാപനങ്ങളെയും കുറിച്ച് ട്രംപ് നേരത്തെ തന്നെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണെന്നും അഞ്ച് ചെറിയ കമ്പനികളായി 1,92,000 ഡോളർ ചൈനീസ് കമ്പനികളിൽ ട്രംപ് നിക്ഷേപിച്ചിട്ടുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കോവിഡ് പ്രതിരോധത്തിൽ അടക്കം ട്രംപ് അമ്പേ പാളിയത് വലിയ തിരിച്ചടിയായിരുന്നു. കോവിഡിനെ തുടക്കം മുതലേ നിസ്സാരവത്ക്കരിക്കുന്ന സമീപനമാണ് ട്രംപ് എടുത്തത്. മാസ്‌ക്് ധരിക്കാതെ നടന്നും, വിഡ്ഡിത്തങ്ങൾ പറഞ്ഞും അദ്ദേഹം കോവിഡ് പടർത്തി. പതിനായിരങ്ങൾ മരിച്ച സമയത്ത് ട്രംപിന്റെ പരാജയം ഉറപ്പായിരുന്നു. അതിനിടെയാണ് ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവും അക്രമവും അരങ്ങേറിയത്.

എന്നാൽ കോവിഡിൽ പിടിച്ചു തന്നെയാണ് ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 'മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ' എന്നാണ് ജോ ബൈഡന്റെ മുദ്രാവാക്യം. ഡൊണാൾഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ ഡോ.സ്‌കോട്ട് അറ്റ്ലസ് മാസ്‌കിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP