Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീചിത്രയിലെ ക്രമക്കേടുകളിൽ ടി.പി.സെൻകുമാറിനെ ശരിവച്ച് കേന്ദ്രസർക്കാരിന്റെ അന്വേഷണ കമ്മിറ്റി; തന്റെ കൈയിൽ കിട്ടാത്ത റിപ്പോർട്ട്ആദ്യമേ തള്ളി ഡയറക്ടർ ആശ കിഷോർ; റിപ്പോർട്ട് തള്ളിയത് സംസാരിക്കാൻ സമയം ചോദിച്ച ഫാക്കൽറ്റി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജയകുമാറിനോട് ശരി വരാൻ എന്നു മറുപടി; വന്നപ്പോൾ ഡയറക്ടറുടെ മുറിക്ക് പുറത്ത് കാത്തിരുത്തി ജാട; ഒടുവിൽ ഇപ്പോൾ സമയമില്ലെന്ന് ഒഴിവുകഴിവും; കറുത്ത ബാഡ്ജ് ധരിച്ച് നാളെ പ്രതിഷേധിക്കാൻ ഡോക്ടർമാർ

ശ്രീചിത്രയിലെ ക്രമക്കേടുകളിൽ ടി.പി.സെൻകുമാറിനെ ശരിവച്ച് കേന്ദ്രസർക്കാരിന്റെ അന്വേഷണ കമ്മിറ്റി; തന്റെ കൈയിൽ കിട്ടാത്ത റിപ്പോർട്ട്ആദ്യമേ തള്ളി ഡയറക്ടർ ആശ കിഷോർ; റിപ്പോർട്ട് തള്ളിയത് സംസാരിക്കാൻ സമയം ചോദിച്ച ഫാക്കൽറ്റി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജയകുമാറിനോട് ശരി വരാൻ എന്നു മറുപടി; വന്നപ്പോൾ ഡയറക്ടറുടെ മുറിക്ക് പുറത്ത് കാത്തിരുത്തി ജാട; ഒടുവിൽ ഇപ്പോൾ സമയമില്ലെന്ന് ഒഴിവുകഴിവും; കറുത്ത ബാഡ്ജ് ധരിച്ച് നാളെ പ്രതിഷേധിക്കാൻ ഡോക്ടർമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് അഭിമാനാർഹമായ നേട്ടങ്ങൾ തുടരെ കൈവരിക്കുമ്പോഴും പത്തോളം ഫലപ്രദമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചതിനും കേന്ദ്രആരോഗ്യ മന്ത്രി ഡോ ഹർഷ് വർദ്ധൻ അഭിനന്ദിക്കുമ്പോഴും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. കടുത്ത ആഭ്യന്തര പ്രശ്‌നങ്ങളിൽപ്പെട്ട് ഈ മികച്ച കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ അകം കലുഷിതമാണ്. ഫാക്കൽറ്റി അസോസിയേഷൻ പ്രസിഡനറും ശ്രീചിത്രയിലെ സീനിയർ ഡോക്ടറുമായ ജയകുമാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആശാ കിഷോർ അപമാനിച്ചതിന്റെ പേരിൽ ഡോക്ടർമാർ നാളെ പ്രതിഷേധിക്കുകയാണ്. കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്ത് ഡയറക്ടറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ശ്രീചിത്രയുടെ ഡോക്ടർമാർക്ക് ഒരേ ഒരു സംഘടനയാണ് ഉള്ളത്. അതാണ് ഫാക്കൽറ്റി അസോസിയേഷൻ. അതിന്റെ നിലവിലെ പ്രസിഡന്റ് ആണ് പ്രമുഖ കാർഡിയാക് സർജൻ കൂടിയായ ഡോക്ടർ ജയകുമാർ. ശ്രീചിത്രയ്‌ക്കെതിരെ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പേരിൽ വന്ന വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയതിനെക്കുറിച്ച് ഡയറക്ടറുമായി സംസാരിക്കാൻ സമയം ചോദിച്ച ഡോക്ടർ ജയകുമാറിനെ ഡയറക്ടർ വിളിച്ചു വരുത്തി അപമാനിച്ചതിന്റെ പേരിലാണ് നാളെ ഡോക്ടർമാരുടെ പ്രതിഷേധം.

കാണാൻ വരാൻ സമയം അനുവദിച്ച ശേഷം പുറത്ത് വെറുതെ കാത്തിരിപ്പിച്ചു. അതിനുശേഷം സെക്രട്ടറിയെ വിട്ടു ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. ഡോക്ടർ മടങ്ങുമ്പോൾ ഡയറക്ടർ നേരിട്ട് വന്നു ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്ന് ഡോക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ സമയം അനുവദിക്കാൻ കഴിയില്ലെങ്കിൽ ആദ്യമേ തന്നെ അത് പറഞ്ഞാൽ മതിയായിരുന്നല്ലോ എന്നാണ് ഡോക്ടർമാർ ചോദിക്കുന്നത്. ഒരേ ഒരു അസോസിയേഷൻ നേതാവായ പ്രമുഖ കാർഡിയാക് സർജനെ ഡയറക്ടർ മനഃപൂർവം അപമാനിച്ചു എന്ന വികാരത്തിലാണ് ശ്രീ ചിത്രയിലെ ഡോക്ടർമാർ. നാളെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച ശേഷം സാമൂഹിക അകലം പാലിച്ച് ചെറിയ പ്രതിഷേധവും വൈകീട്ട് ആശുപത്രിക്കുള്ളിൽ നടത്താനാണ് ഫാക്കൽറ്റി അസോസിയേഷന്റെ തീരുമാനം.

ശ്രീചിത്രയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് നാളത്തെ പ്രതിഷേധം. ഗവേണിങ് ബോഡി അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച മുൻ ഡിജിപി സെൻകുമാർ വരെ അവിടെ നടക്കുന്ന ക്രമക്കേടുകളും നിയമങ്ങൾ തെറ്റിച്ചുള്ള നിയമനങ്ങളും കണ്ടു ഞെട്ടിയിരുന്നു. സെൻകുമാറിന്റെ പരാതിയെ തുടർന്നു കേന്ദ്രം ഒരു വസ്തുതാന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സെൻകുമാറിന്റെ ആരോപണങ്ങൾ എല്ലാം അക്ഷരം പ്രതി ശരിയാണെന്ന റിപ്പോർട്ട് ആണ് വസ്തുതാന്വേഷണ കമ്മറ്റിയും നൽകിയിരുന്നത്. നിലവിലെ ഡയറക്ടർ ആശാ കിഷോറിന്റെ കാലാവധി അവസാനിക്കുന്നതിനാൽ അതിനു മൂന്നു മാസം മുൻപ് തന്നെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കമിടണമെന്നു സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് ആപൽക്കരമെന്നു കണ്ടു ഡയറക്ടർ തന്നെ റിപ്പോർട്ട് തള്ളിയിരുന്നു.

കേന്ദ്ര സർക്കാരിനു വസുതാന്വേഷണ സമിതി നൽകിയ റിപ്പോർട്ട് ഡയറക്ടർക്ക് തള്ളാൻ അനുവാദമുണ്ടോ എന്ന ചോദ്യം സജീവമായിരിക്കുമ്പോൾ തന്നെ റിപ്പോർട്ട് തള്ളി സ്വന്തം തീരുമാനങ്ങളുമായി ഡയരക്ടർ മുന്നോട്ടു പോയത്. മറുനാടന് അറിയാൻ കഴിഞ്ഞ ഒരു കാര്യം കാലാവധി അവസാനിക്കുന്ന ഡയറക്ടർ ആശാ കിഷോർ ഒരു ടേം കൂടി തുടരാനുള്ള ശ്രമത്തിലാണ് എന്നാണ്. കേന്ദ്രം നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട് സ്വന്തം നിലയ്ക്ക് ഡയറക്ടർ തള്ളിയതും ഇതുകൊണ്ടാണ് എന്ന് സംസാരമുണ്ട്. വസ്തുതാന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഡയറക്ടറുമായി സംസാരിക്കാനാണ് ഡോക്ടർ ജയകുമാർ അനുമതി തേടിയത്. പക്ഷെ ഡോക്ടറെ അപമാനിച്ച് ഇറക്കി വിടുകയാണ് ഡയരക്ടർ ചെയ്തത്. ഇതാണ് ഡോക്ടർമാരുടെ പ്രതിഷേധം രൂക്ഷമാക്കുന്നത്.

ശ്രീചിത്രയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ക്രമക്കേടുകളും അഴിമതികളുമാണ് ഗവേണിങ് ബോഡി അംഗമായി കേന്ദ്രം നിയമിച്ചപ്പോൾ സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. മുൻ ഡിജിപി എന്ന നിലയിൽ എല്ലാ ക്രമവിരുദ്ധ നടപടികളെയും നിയമനങ്ങളെയും അഴിമതികളെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. സ്വാഭാവികമായും ആശാ കിഷോറും സെൻകുമാറും അകന്നു. നിലവിൽ ഡയറക്ടർ എന്ന നിലയിൽ ഒട്ടനവധി അധികാരങ്ങളാണ് ആശാ കിഷോറിനുള്ളത്. ഇതെല്ലാം ആശാ കിഷോർ തോന്നും പടി എടുത്തുപയോഗിക്കുന്നതിൽ ഡോക്ടർമാരും മറ്റു സ്റ്റാഫുകളും അസ്വസ്ഥരായിരുന്നു. ഈ ഘട്ടത്തിലാണ് സെൻകുമാർ ഗവേണിങ് ബോഡി അംഗമായി എത്തുന്നത്. നിയമനങ്ങളിൽ സംവരണ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നത് സെൻകുമാർ ശക്തമായി എതിർത്തിരുന്നു. ഡയറക്ടർ തന്റേതായ അധികാരങ്ങൾ ഉപയോഗിക്കുന്നത് കണ്ട സെൻകുമാർ ഗവേണിങ് അംഗത്തിന്റെ അധികാരങ്ങളും ഉപയോഗിച്ചു. ഇങ്ങനെയാണ് സെൻകുമാർ കേന്ദ്രത്തിനു ശ്രീചിത്രയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പരാതി നൽകിയത്.

സെൻകുമാറിന്റെ പരാതി ഗൗരവമായി എടുത്ത കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മുൻ വിജിലൻസ് കമ്മിഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗസംഘമാണ് അന്വേഷിക്കണം എന്ന് കേന്ദ്രം ഉത്തരവിട്ടത്. ഇതിൽ ജേക്കബ് തോമസിന്റെ വരവിലുള്ള അപകടം ആശാ കിഷോർ മണത്തറിഞ്ഞു. സെൻകുമാറിന് കേന്ദ്രത്തിൽ പിടിപാടുണ്ടെങ്കിൽ തനിക്ക് കേരള സർക്കാരിലും കൂടി പിടിപാടുണ്ട് എന്ന് ആശാ കിഷോർ തെളിയിച്ചു. ആശാ കിഷോറിന് പുലിവാലാകും എന്ന് കരുതിയ ജേക്കബ് തോമസിന്റെ വരവ് ആശാ കിഷോർ കേരളത്തിലിരുന്ന് വെട്ടി. കേരള സർക്കാർ കേന്ദ്രം നിർദേശിച്ച വസുതാന്വേഷണ കമ്മിഷനിലേക്ക് ജേക്കബ് തോമസിനെ വിട്ടു നൽകിയില്ല. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ള സീനിയർ അന്വേഷണ ഉദ്യോഗസ്ഥനെ വിട്ടു നൽകാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് കേന്ദ്രത്തിനെ കേരള സർക്കാർ അറിയിച്ചത്. 51 വെട്ടു വെട്ടിയാലും മുറിയാത്ത കത്തികൾ ഉണ്ടാക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി മാത്രമായ ജേക്കബ് തോമസിന് ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്നു കേരളം അറിയിച്ചപ്പോൾ കേരളത്തിനു മറ്റു മറുപടികൾ ഈ കാര്യത്തിൽ കേന്ദ്രത്തിൽ നിന്നും ഉണ്ടായതുമില്ല. ജേക്കബ് തോമസിന്റെ അഭാവത്തിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരടങ്ങിയ മറ്റംഗങ്ങളാണ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശ്രീ ചിത്ര ഡയറക്ടർ ആശാ കിഷോർ വ്യക്തമാക്കുന്നത്. ലഭിക്കാത്ത റിപ്പോർട്ട് തള്ളിയതായാണ് ആശാ കിഷോർ തന്നെ വ്യക്തമാക്കുന്നത്.

സെൻകുമാറിന്റെ ആരോപണങ്ങൾ:

നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും. നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല. തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നു. നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല. രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാലാണ്. ഇങ്ങനെ നീളുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ. ഈ ആരോപണം ഗൗരവമായി എടുത്താണ് ഡിജിപി ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവരെ അന്വേഷണ കമ്മിഷണായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP