Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞപ്പിത്ത ബാധിതനായ ആളുടെ രക്തം കുടിച്ച് പുലിവാല് പിടിച്ച് മോഹനൻ വൈദ്യർ! പിന്നാലെ തന്റെയും രോഗിയുടെയും വിരൽ മുറിച്ച് രക്തം കലർത്തുന്നു; ഫെയർ ഫാർമ മജീദ് എയ്ഡ്‌സ് പടർത്തിയതുപോലെയുള്ള സാമൂഹിക ദ്രോഹമാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം; എച്ച്‌ഐവി ബാധിതനിൽ നിന്നും രക്തം കുത്തിവെച്ചുവെന്ന് അവകാശപ്പെടുന്ന വൈദ്യൻ എച്ച്ഐവി പേസിറ്റീവ് തന്നെയല്ലേ എന്ന് ആരോഗ്യ വിദഗ്ദ്ധർ; കപട ചികിൽസകർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ശക്തം

മഞ്ഞപ്പിത്ത ബാധിതനായ ആളുടെ രക്തം കുടിച്ച് പുലിവാല് പിടിച്ച് മോഹനൻ വൈദ്യർ! പിന്നാലെ തന്റെയും രോഗിയുടെയും വിരൽ മുറിച്ച്  രക്തം കലർത്തുന്നു; ഫെയർ ഫാർമ മജീദ് എയ്ഡ്‌സ് പടർത്തിയതുപോലെയുള്ള സാമൂഹിക ദ്രോഹമാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം; എച്ച്‌ഐവി ബാധിതനിൽ നിന്നും രക്തം കുത്തിവെച്ചുവെന്ന് അവകാശപ്പെടുന്ന വൈദ്യൻ എച്ച്ഐവി പേസിറ്റീവ് തന്നെയല്ലേ എന്ന് ആരോഗ്യ വിദഗ്ദ്ധർ; കപട ചികിൽസകർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കപട ചികിൽസകരുടെ പല രൂപഭാവങ്ങൾ കേരളം കണ്ടിട്ടുണ്ടെങ്കിലും ഇത് ശരിക്കും ഭയാനകമായ ഒരു വേർഷൻ തന്നെയായിപ്പോയി. ഹെപ്പറ്റെറ്റിസസ് രോഗമുണ്ടെന്ന ലാബ് റിപ്പോർട്ടുകളുമായി വന്ന ഒരാളുടെ രക്തം കുടിച്ച് രോഗാണുവില്ലെന്ന് മോഹനൻ വൈദ്യർ പറയുന്ന വീഡിയോയാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലാകുന്നതത്. ഒരു ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതൻ ആ രോഗത്തിന് മരുന്നുണ്ടോ എന്ന് അനേഷിച്ചു മോഹനനെ കാണാൻ എത്തുന്നു. രോഗബാധിതൻ ആണെന്ന് തെളിയിക്കാനായി ലാബ് ടെസ്റ്റിന്റെ റിപ്പോർട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി എന്നൊരു രോഗമേയില്ല എന്ന് തെളിയിക്കാനായി മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം സ്വന്തം നാക്കിൽ വീഴ്‌ത്തി കൂടി നിൽക്കുന്ന എല്ലാവരെയും കാണിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു. ഒരു രോഗവുമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലെ എന്ന് പറഞ്ഞ് രോഗിയെ, ഇനി ഗൾഫിലൊ എവിടെ വേണമെങ്കിലും പോയ്‌ക്കോളൂ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.

അങ്ങേയറ്റം അശാസ്ത്രീയമായ രീതിയാണ് മോഹനൻ വൈദ്യർ അവലംബിച്ചിരിക്കുന്നതെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നുമാണ് ഇൻഫോക്ലിനിക്ക് പോലുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അടിയന്തരമായ ചികിൽസ വേണ്ടിവരുന്ന രോഗമാണ് ഹെപ്പറ്റെറ്റിസ് ബി പോലുള്ളവ. അതിന് ഈ രീതിയിൽ കാണിക്കുന്നത് സമൂഹത്തെ പിറകോട്ട് വലിക്കുന്നതിന് തുല്യമാണെന്ന് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതാടെ മോഹൻ വൈദ്യർക്കെതിരെ ആരോഗ്യവകുപ്പ് കേസ് എടുക്കാൻ ഒരുങ്ങുകയാണ്. ഇൻഫോ ക്ലിനിക്കിലെ ഡോ ജിനേഷ് ഇത്തരം മനോഭാവമുള്ള വൈദ്യർ സ്‌കൂൾ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്നതിനെ നിശിതമായി വിമർശിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. ശാസത്ര ഗവേഷകനും പ്രഭാഷകനുമായ കൃഷ്ണപ്രസാദും വൈദ്യരെ പൊളിച്ചടുക്കുകയാണ്.

നിപ്പാകാലത്ത് വവ്വാൽ ചപ്പിയ മാങ്ങ തിന്ന മനുഷ്യൻ

നേരത്തെ നിപ്പ പനിബാധക്കാലത്ത് വവ്വാലുകൾ കടിച്ചതെന്ന് സംശയമുള്ള പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയ സമയത്തും മോഹനൻ വൈദ്യർ പ്രശ്നമുണ്ടാക്കി. വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ പുറത്തുവിട്ടായിരുന്നു, മോഹനൻ വൈദ്യർ ഇതെല്ലാം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത്തരം വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചതിനെ തുടർന്ന് മോഹനൻ വൈദ്യർ വീഡിയാ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇദ്ദേഹം കേസ് അടക്കമുള്ള നടപടികളിൽനിന്ന് ഒഴിവായത്. എന്നാൽ ഇതുപോലെ തന്നെ കുപ്രചാരണം നടത്തിവന്ന ജേക്കബ് വടക്കൻചേരി, വീരവാദങ്ങൾ തുടരുകയാണ് ചെയ്തത്. ഇതേതുടർന്നാണ് ജേക്കബ്് വടക്കൻചേരിയെ പൊലീസ് അറസ്റ്റ്‌ചെയ്ത് റിമാൻഡ് ചെയതത്.

രോഗാണു എന്നൊരു സാധനമില്ല, വാക്‌സിൻ ആവശ്യമില്ല, പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും തുടങ്ങിയ അശാസ്ത്രീയ ധാരണകൾ നിരന്തമായി സമൂഹത്തിലേക്ക് കടത്തിവിടാനും മോഹനൻ വൈദ്യർക്ക് കഴിഞ്ഞു. സ്‌കാനിങ്ങ് വെറും തട്ടിപ്പാണെന്ന മോഹനൻ വൈദ്യരുടെ വീഡിയോ കണ്ടാൽ പ്രബുദ്ധതയുടെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളികൾ നാണിച്ചുപോവും. നേരത്തെ തന്നെ റെക്കോർഡ് ചെയ്തുവെച്ച ഇമേജുകളാണത്രേ സ്‌കാനിങ്ങിലൂടെ ലഭിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ ഒരുപേന വെച്ച് ഷർട്ടൂരാതെ സ്‌കാൻ എടുത്താൽ ആ പേന പോലും ഇമേജിൽ വരുമെന്ന് പറഞ്ഞാണ് ഇൻഫോക്ലിനിക്കിലെ ഡോക്ടർമാരൊക്കെ ഈ വാദങ്ങളെ പരിഹസിച്ച് തള്ളിയത്. പക്ഷേ ആയിരക്കണക്കന് ആളുകളാണ് അപ്പാഴേക്കും ആ വീഡിയോ കണ്ടത്. ആയുർവേദം ആർഷഭാരതം എന്നൊക്കെ പറഞ്ഞ് കേന്ദ്രസർക്കാറിന്റെ ഗുഡ് ബുക്കിൽ കയറാനും മോഹനൻ വൈദ്യർ ശ്രമിക്കുന്നുണ്ട്.

എയ്ഡ്‌സ് പരത്തിയ ഫെയർഫാർമ മജീദ് എവിടെ

എതാണ്ട് 20 വർഷംമുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ കപടചികിൽസകനായിരുന്നു എയ്ഡ്‌സിന് മരുന്നു കണ്ടുപിടിച്ചുവെന്ന അവകാശപ്പെട്ട സാക്ഷാൽ ഫെയർഫാർമ മജീദ്. ഇമ്യൂണോക്യൂർ എന്ന മജീദിന്റെ എയ്ഡ്‌സ് മരുന്നുവേണ്ടി വാദിക്കാനെത്തിയവരിൽ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പോലുള്ള സാഹിത്യകാരന്മ്മാരും, പ്രൊഫസർ എം.എൻ വിജയനെപ്പോലുള്ള ചിന്തകരും ഉണ്ടായിരുന്നു. മരുന്നുമാഫിയക്കും ആഗോള സാമ്രാജ്വത്വത്തിനും കുത്തകകൾക്കും എതിരെ പൊരുതുന്ന വ്യക്തിയായാണ് ഫെയർഫാർമ മജീദിനെപ്പോലുള്ള ഒരു തട്ടിപ്പുവീരനെ സാക്ഷാൽ എം.എൻ വിജയൻ മാഷ്് വിലയിരുത്തിയത്. മജീദിന്റെ മരുന്നു കഴിച്ച് എയ്ഡ്‌സ് മാറിയതായി പലർക്കും ലാബ് പരിശോധനക്കുശേഷം മജീദ് തന്നെ റിപ്പോർട്ടുകൊടുത്തു. ഇതെല്ലം മജീദും ലാബുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് പിന്നീടാണ് ജനം മനസ്സിലാക്കുന്നത്. ഇങ്ങനെ എയ്ഡസ്്് ഇല്ലെന്ന് മജീദ് റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വിവാഹം കഴിച്ച പലരും കുട്ടികൾ പോലും എച്ച്ഐവി പോസറ്റീവാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. മജീദ് ധൈര്യമായി സർട്ടിഫിക്കറ്റ് കൊടുത്തതോടെ പലരും വീണ്ടും ലൈംഗിക ബന്ധം തുടരുകയും അതിന്റെ ഫലമായി അവരുടെ പങ്കാളികളും കുട്ടികളും കൂടി എയ്ഡ്‌സ്രോഗികൾ ആയി. മജീദ് എയ്ഡ്‌സ് മാറി എന്ന് അവകാശപ്പെട്ട ചിത്ര അതേ രോഗം ബാധിച്ച് മരിക്കുകകൂടി ചെയ്തതോടെ ജനരോഷം ഈ കപട ചികിൽസകന് എതിരായി.

ഇതോടെ സർക്കാർ ഇമ്യൂണോകെയർ നിരോധിച്ചു. മജീദ് പിടികൊടുക്കാതെ ശ്രീലങ്കയിലേക്ക് മുങ്ങി. അപ്പോഴേക്കും മജീദിന്റെ ഉറപ്പുവിശ്വസിച്ച് നൂറുകണക്കിനാളുകൾ എയ്ഡ്‌സ് രോഗികളായി കഴിഞ്ഞിരുന്നു! ഓർക്കണം സർക്കാർ കോടിക്കണക്കിന് രൂപ തടയാനായി ചെലവിടുമ്പോഴാണ്, എയ്ഡ്‌സ് പരത്തിക്കൊണ്ട് മജീദ് കോടികൾ ഉണ്ടാക്കിയത് എന്നുനോക്കണം. ഇതിന്റെ എല്ലാം സ്മാരകമായി അന്നത്തെ ഒരുകോടി രൂപ ചെലവിൽ മജീദ് ഉണ്ടാക്കിയ വൈറസ് എന്ന വീട് ഇപ്പോഴും എറണാകുളത്തുണ്ട്. മജീദിനെ പൊക്കിക്കൊണ്ട് നടന്ന എം.എൻ വിജയൻ മാസ്റ്ററുടെ അധിനിവേശ പ്രതിരോധ സമിതിയൊക്കെ ഇപ്പോൾ പുതിയ പുതിയ സാമ്രാജ്വത്വ ആശയങ്ങളുമായി നടക്കുകയാണ്. ( സമാനമായ രീതി ഇപ്പോഴും കാണാം. വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ ഡോക്ടർ ആണെന്നാണ് ജേക്കബ് വടക്കുംചേരി പറയുന്നത്. വടക്കുംചേരിയുടെ അറസ്റ്റിനെ വിമർശിച്ച് വി എസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു) ശ്രീലങ്കയിൽ ഇപ്പോഴും നിയമത്തിന്റെ മറവിൽ നിന്നുകൊണ്ട് മജീദ് ഈ മരുന്നു വിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മോഹനൻ വൈദ്യർ എച്ച്‌ഐവി ബാധിതനോ?

സമാനമായ അവസ്ഥയാണ് മോഹനൻ വൈദ്യരുടേതുമെന്ന് പറയാതെ വയ്യ. ഇതുപോലെ എത്ര ഹെപ്പറ്റൈറ്റിസ് രോഗികളെ വൈദ്യർ ചികിൽസ നിഷേധിച്ച് കൊന്നിട്ടുണ്ടാവുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഗവേഷകനും പ്രഭാഷകനും ശാസ്ത്രലേഖകനുമായ കൃഷ്ണപ്രസാദ് തന്റെ ഫേസ്‌ബുക്ക് പോസ്‌ററിലുടെ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

'മോഹനൻ ഇതുവരെ ചെയ്തു എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ആത്മാർത്ഥവും സത്യവുമാണെന്ന് അംഗീകരിക്കുകയാണെങ്കിൽ തന്റെ ശരീരത്തിൽ HIV രോഗബാധിതനിൽ നിന്ന് സ്വീകരിച്ച രക്തം കുത്തിവെച്ചു എന്നുള്ള കാര്യവും നിഷേധിക്കാനാവില്ല. HIV രോഗാണു ഒരു യാഥാർഥ്യമായതുകൊണ്ട് മോഹനൻ HIV പോസിറ്റീവ് ആണ്. രോഗാണു ശരീരത്തിൽ കയറിയാൽ ആദ്യ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതുവരെ ഉള്ള സമയത്തെയാണ് Incubation period എന്ന് വിളിക്കുന്നത്. HIVപത്ത് വർഷമെടുക്കും രോഗലക്ഷണങ്ങൾ കാണിക്കാൻ. മോഹനന് ഇതുവരെയും കുഴപ്പമില്ലാത്തത് ഈ കാരണംകൊണ്ടാകാം. ചുരുക്കി പറഞ്ഞാൽ ഹെപ്പറ്റൈറ്റിസിന് മരുന്നന്വേഷിച്ചു വന്ന യുവാവിനെ രോഗമില്ലെന്നു തെറ്റിരിപ്പിച്ചു ചികിത്സയിൽ നിന്ന് പിന്തിരിപ്പിച്ചു. കൂടാതെ അതിനേക്കാൾ ഭീകരമായ ശാസ്ത്രീയ മനോഭാവമില്ലാത്ത സമൂഹം അറപ്പോടും വെറുപ്പോടും കാണുന്ന HIVയെ കൊടുത്ത് തിരികെവിട്ടു. ഇത് വീഡിയോയിൽ ഉള്ളത്‌കൊണ്ട് ജനങ്ങൾ അറിയുന്നു. ഇങ്ങനെ എത്ര എത്ര പാവപ്പെട്ട മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കിയിട്ടുണ്ട് എന്നത് അവ്യക്തമാണ്. എന്തുതന്നെയായാലും മോഹനൻ വീഡിയോയിൽ കാണിച്ച പ്രവൃത്തി ക്രിമിനൽ കുറ്റമാണ്. രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന 'IPC 270 : Malignant act likely to spread infection dangerous to life' കുറ്റമാണ്.'- പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധിപേർ കമന്റുചെയ്യുന്നുമുണ്ട്.

കൃഷ്ണ പ്രസാദിന്റെ പോസ്‌ററ് ഇങ്ങനെ

ഉണരാത്ത ഭരണകൂടങ്ങൾ

ക്യാൻസർ എന്നൊരു രോഗമില്ല, വാക്സിനുകൾ പ്രവർത്തിക്കില്ല, 'വൈറസ് ' എന്നത് ഭൂലോക തട്ടിപ്പാണ്. ഇതൊക്കെ ഏതെങ്കിലും ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പരീക്ഷ കടലാസിലെ തെറ്റുത്തരങ്ങളാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഇത് സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളികളുടെ ദൈനംദിന ജീവിതത്തിലെ ഏതാനും പ്രയോഗങ്ങൾ മാത്രമാണ്. സമീപകാലത്തായി കേരള സമൂഹത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ പാളിച്ച സൃഷ്ടിച്ച കുപ്രസിദ്ധരായ രണ്ട് കപട ചികിത്സകരിൽ ഒരാളാണ് ചേർത്തല സ്വദേശിയായ മോഹനൻ വൈദ്യർ. സോഷ്യൽ മീഡിയയിലൂടെ ഇത്രെയും ഭീമാകാരമായ അളവിൽ തെറ്റായ അറിവ് ആരോഗ്യ മേഖലയിൽ പ്രചരിപ്പിച്ച മറ്റൊരാൾ കേരള ചരിത്രത്തിൽ ഇല്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള ജനതയെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ നിപ വൈറസിനെതിരെ തെറ്റായ അറിവുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലാകുമെന്ന സാഹചര്യം എത്തിയപ്പോൾ മാപ്പ് ഇരന്ന് തടിയൂരിയ വ്യക്തിയാണ് മോഹനൻ. 'അഭിപ്രായസ്വാതന്ത്ര്യം' എന്ന കുപ്പായം അണിയിപ്പിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന തെമ്മാടിത്തരങ്ങളെ 'കുഴപ്പമില്ല' എന്ന് ഭരണകൂടം മുദ്രകുത്തുന്നത് തന്നെ ഇവർക്ക് കിരീടത്തിലെ പൊൻതൂവലായിട്ടാണ് തോന്നുന്നത്.

കുറച്ച് ദിവസമായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മോഹനന്റെ ഒരു വീഡിയോ അക്ഷരാർത്ഥത്തിൽ പബ്ലിക്ക് ഹെൽത്തിനെ കുലുക്കി നിലംപതിപ്പിക്കുന്നതാണ്. വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ : ഒരു ഹെപ്പറ്റൈറ്റിസ് B രോഗബാധിതൻ ആ രോഗത്തിന് മരുന്നുന്നുണ്ടോ എന്ന് അനേഷിച്ചു മോഹനനെ കാണാൻ എത്തുന്നു. രോഗബാധിതൻ ആണെന്ന് തെളിയിക്കാനായി ലാബ് ടെസ്റ്റിന്റെ റിപ്പോർട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് B എന്നൊരു രോഗമേയില്ല എന്ന് തെളിക്കാനായി മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം കുടിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു.

ഹെപ്പറ്റൈറ്റിസ് B രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പകരുന്ന കരളിനെ ബാധിക്കുന്ന വളരെ മാരകമായ വൈറൽ രോഗമാണ്. ലോകരോഗ്യ സംഘടനയുടെ റിപോർട്ടുകൾ പറയുന്നത് 2015-ൽ മാത്രം ലോകത്ത് ഹെപ്പറ്റൈറ്റിസ് B രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ഏതാണ്ട് ഒൻപത് ലക്ഷത്തിനടുത്താണെന്നാണ്. കാലക്രമേണ ഉണ്ടാകുന്ന കരൾ വീക്കവും അർബുദവുമാണ് ഭൂരിഭാഗവും മരണത്തിന് കാരണം.

മോഹനൻ കാണിച്ച ഈ നികൃഷ്ടമായ പ്രവർത്തി കാരണം ആ രോഗി തെറ്റിദ്ധരിപ്പിക്കപ്പെടുകയും അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന ചികിത്സ നിഷേധിക്കപെടുകയും ചെയ്തു. മാത്രമല്ല, ഈ വീഡിയോ നവ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ജനങ്ങളിലേക്ക് തെറ്റായ അറിവ് പ്രചരിപ്പിക്കാൻ ഇടയാക്കി. ഈ വീഡിയോ കണ്ടിട്ടുള്ളവർ ഭാവിയിൽ അവർക്കോ അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, പരിചയക്കാർക്കോ ഈ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ ഇതിന് ചികിത്സ ആവശ്യമില്ലെന്നും അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ ലാഭം കൊയ്യാനുള്ള ഒരു അജണ്ട മാത്രമാണെന്നും പറഞ്ഞു ഓരോ മനുഷ്യ ജീവനും അർഹിക്കുന്ന ചികിത്സ എന്ന അവകാശത്തെ അറുത്ത് മാറ്റും. ഇതൊക്കെ കണ്ട് ഈ നാട്ടിൽ ശാസ്ത്രബോധമില്ലാത്ത ഒരു തലമുറ വളർന്നു വരും. അവർ അടുത്ത ഭരണാവകാശികൾ ആകുമ്പോൾ ഇതുപോലെയുള്ള സാമൂഹ്യദ്രോഹം പൊട്ടിയൊലിക്കുന്ന പ്രവൃത്തികൾ കണ്ടില്ലെന്നു നടിക്കും. ഈ നാട്ടിൽ വൈറൽ രോഗങ്ങളുടെ നിരക്ക് വർദ്ധിക്കും. വിരൽ മുറിച്ചു രക്തം കലർത്തിയിട്ട് രോഗം പിടിപെട്ടില്ലെങ്കിൽ പിന്നെ ജീവനില്ലാത്ത ഒരു സിറിഞ്ചിലൂടെ എങ്ങനെ രോഗം പകരും എന്നുള്ള പരിഹാസജനകമായ ചോദ്യത്തിന് സ്വീകാര്യത ഏറും. തെറ്റിദ്ധാരണകളും അശാസ്ത്രീയമായ വാദങ്ങളും കാരണം കഴിഞ്ഞ 11 വർഷം കൊണ്ട് ഒൻപത് മടങ്ങ് വർധനവാണ് എയ്ഡ്സ് രോഗികളുടെ എണ്ണത്തിലുണ്ടായത് എന്ന് ഇറാൻ ആരോഗ്യ മന്ത്രിയായ ഹസൻ ഹാശിമിക്ക് 2013-ൽ പറയേണ്ടിവന്നത് സമൂഹങ്ങളിൽ പ്രചരിക്കുന്ന അശാസ്ത്രീയമായ വാദങ്ങൾ കാരണം ഉണ്ടാകുന്ന അനന്തരഫലത്തിന് നമ്മൾ കൊടുക്കേണ്ട വില എത്രയെന്ന് എടുത്ത് കാട്ടുന്നു.

മോഹനൻ ചെയുന്ന ചിത്സയിലൂടെ ഒരു കാര്യം വ്യക്തമാണ്. ഒന്നുകിൽ, സ്വയംതാല്പര്യത്തിന് വേണ്ടി ഒരു തെരുവ് നാടകം കളിച്ചു പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു. ഇല്ലെങ്കിൽ ആത്മാർത്ഥമായി ചികിത്സ നടത്തുന്നു. മോഹനൻ ഇതുവരെ ചെയ്തു എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ആത്മാർത്ഥവും സത്യവുമാണെന്ന് അംഗീകരിക്കുകയാണെങ്കിൽ തന്റെ ശരീരത്തിൽ HIV രോഗബാധിതനിൽ നിന്ന് സ്വീകരിച്ച രക്തം കുത്തിവെച്ചു എന്നുള്ള കാര്യവും നിഷേധിക്കാനാവില്ല. HIV രോഗാണു ഒരു യാഥാർഥ്യമായതുകൊണ്ട് മോഹനൻ HIV പോസിറ്റീവ് ആണ്. രോഗാണു ശരീരത്തിൽ കയറിയാൽ ആദ്യ രോഗലക്ഷണം പ്രത്യക്ഷപെടുന്നതുവരെഉള്ള സമയത്തെയാണ് Incubation period എന്ന് വിളിക്കുന്നത്. HIVക്ക് പത്ത് വർഷമെടുക്കും രോഗലക്ഷണങ്ങൾ കാണിക്കാൻ. മോഹനന് ഇതുവരെയും കുഴപ്പമില്ലാത്തത് ഈ കാരണംകൊണ്ടാകാം. ചുരുക്കി പറഞ്ഞാൽ ഹെപ്പറ്റൈറ്റിസിന് മരുന്നന്വേഷിച്ചു വന്ന യുവാവിനെ രോഗമില്ലെന്നു തെറ്റിദ്ധരിപ്പിച്ചു ചികിത്സയിൽ നിന്ന് പിൻന്തിരിപ്പിച്ചു. കൂടാതെ അതിനേക്കാൾ ഭീകരമായ ശാസ്ത്രീയ മനോഭാവമില്ലാത്ത സമൂഹം അറപ്പോടും വെറുപ്പോടും കാണുന്ന HIVയെ കൊടുത്ത് തിരികെവിട്ടു. ഇത് വീഡിയോയിൽ ഉള്ളത്‌കൊണ്ട് ജനങ്ങൾ അറിയുന്നു. ഇങ്ങനെ എത്ര എത്ര പാവപ്പെട്ട മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കിയിട്ടുണ്ട് എന്നത് അവ്യക്തം. എന്തുതന്നെയായാലും മോഹനൻ വീഡിയോയിൽ കാണിച്ച പ്രവൃത്തി ക്രിമിനൽ കുറ്റമാണ്. രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭികാവുന്ന 'IPC 270 : Malignant act likely to spread infection dangerous to life' കുറ്റമാണ് മോഡേൺ മെഡിസിനോടുള്ള തന്റെ വിദ്വേഷം കാരണം ചെയ്തത്. ഒരു ഉളുപ്പുമില്ലാതെ ക്രിമിനൽ കുറ്റം ചെയ്യുകയും അതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ തന്റെ ഒഫീഷ്യൽ പേജിലൂടെ ലൈവായി പ്രക്ഷേപണവും ചെയ്തു. വർഷങ്ങൾ കൊണ്ട് ആർജിച്ച അറിവ് ഉപയോഗിച്ച് ഗവേഷണം നടത്താനൊരുങ്ങുന്ന ഒരു ശാസ്ത്രജ്ഞനെ നൈതികതയും, നിയമവും, നിയന്ത്രണവും ചൂണ്ടികാണിച്ച് മുൾമുനയിൽ നിറുത്തുന്ന ഭരണകൂടങ്ങൾക്ക്, ഒരു ജനതയെ പോലും അപകടപെടുത്തുന്ന പ്രവർത്തികൾ കാട്ടുന്ന വെറും ഒരു സാധാരണക്കാരന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ നടപെടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ അക്ഷരാർത്ഥത്തിൽ ഒരു 'പരാജയം' ആണ്.

ഡോ. ജിനേഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

അമൃത വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിയാൻ, ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യിൽ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവിൽ പറ്റിക്കുന്നു...

മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്. വളരെ മാരകമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. സിറോസിസും Hepatocellular carcinomaയും ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് സങ്കീർണതകൾ മൂലം മരണമടയാൻ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ രോഗം പകരാൻ സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്. അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തിൽ കയറ്റണമെങ്കിൽ ഒന്നുകിൽ അയാൾ കൃത്യമായ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ. അതല്ലെങ്കിൽ അയാൾക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം. അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല. പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാൾ ആരോഗ്യ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുക്കുന്നു എങ്കിൽ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസിൽ. ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാൾ സ്‌കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാൻ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളർത്തുന്ന അദ്ധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവൻ പാട്ട് ആന്റിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാൽ കാൻസർ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരുടെ തലച്ചോർ പരിശോധിപ്പിക്കേണ്ടതുണ്ട്. ആ അദ്ധ്യാപകരോട് ഒരഭ്യർത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയിൽ ചാണകം നിറയ്ക്കാൻ കൂട്ടുനിൽക്കരുത്. പേരിനെങ്കിലും സയൻസ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ? ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP