Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയ്ഡഡ് സ്‌കൂൾ അംഗപരിമിത സംവരണ കേസിൽ സർക്കാർ അഭിഭാഷകൻ വിട്ടുനിന്നത് മാനേജ്‌മെന്റുകൾക്ക് വേണ്ടിയെന്ന് ആക്ഷേപം; സർക്കാർ- മാനേജ്മെന്റ് ഒത്തുകളി മറികടന്ന് വിജയം നേടിയത് ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പോരാട്ടം; സുപ്രീംകോടതിയിൽ നിന്നും പൊതിരെ തല്ലുവാങ്ങി മാനേജ്മെന്റുകളും

എയ്ഡഡ് സ്‌കൂൾ അംഗപരിമിത സംവരണ കേസിൽ സർക്കാർ അഭിഭാഷകൻ വിട്ടുനിന്നത് മാനേജ്‌മെന്റുകൾക്ക് വേണ്ടിയെന്ന് ആക്ഷേപം; സർക്കാർ- മാനേജ്മെന്റ് ഒത്തുകളി മറികടന്ന് വിജയം നേടിയത് ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പോരാട്ടം; സുപ്രീംകോടതിയിൽ നിന്നും പൊതിരെ തല്ലുവാങ്ങി മാനേജ്മെന്റുകളും

വിഷ്ണു ജെ ജെ നായർ

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്മെന്റുകൾ നൽകിയ ഹർജി വാദത്തിനെടുത്തപ്പോൾ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വിട്ടുനിന്നത് മാനേജ്മെന്റുകളെ സഹായിക്കാൻ വേണ്ടിയെന്ന് ആക്ഷേപം. മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ എതിർകക്ഷി സംസ്ഥാനസർക്കാരായിരുന്നു. ഹൈക്കോടതിയിലും സർക്കാർ അഭിഭാഷകന്റെ പ്രകടനം തൃപ്തികരമായിരുന്നില്ലെന്ന് ബധിര വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളും പരാതിപ്പെടുന്നു. കേസിൽ കക്ഷി ചേർന്ന ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ആൾ കേരള പാരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപേർഡിന്റെ അഭിഭാഷകർ മാത്രമായിരുന്നു എതിർവാദമുന്നയിക്കാൻ ഉണ്ടായിരുന്നത്. വർഷങ്ങളായി അവർ നടത്തുന്ന പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയായി കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതി നിരീക്ഷണങ്ങൾ.

അംഗപരിമിത സംവരണത്തിനായി 2018 നവംബർ 18 ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്. അംഗ പരിമിതരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 1995 ലെയും 2016 ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ നിയമം അനുശാസിക്കുന്നതുകൊണ്ടുമാത്രം ഉത്തരവ് ഇറക്കുന്നതല്ലാതെ അത് നടപ്പിലാക്കുന്നതിൽ സർക്കാരിന് പ്രത്യേക താൽപര്യമൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്റെ അസാന്നിദ്ധ്യം. മാനേജ്മെന്റുകളെ പിണക്കാൻ തങ്ങൾ തയ്യാറല്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ നൽകിയത്.

കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ് കൺസോർഷ്യം, എൻഎസ്എസ്, എംഇഎസ് എന്നിവരായിരുന്നു ഹൈക്കോടതിയിലെ ഹർജിക്കാർ. മറ്റൊരു പ്രധാന മാനേജ്‌മെന്റായ എസ്എൻഡിപിയോ എസ്എൻ ട്രസ്റ്റോ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചില്ലെന്നത് ശ്രദ്ധേയമായി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഹർജി തള്ളിയതോടെ എംഇഎസ് കേസിൽ നിന്നും സ്വമേധയാ പിന്മാറുകയായിരുന്നു. എന്നിട്ടും സുപ്രീംകോടതിയിൽ അപ്പീലുമായി എത്തിയ കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ് കൺസോർഷ്യവും എൻഎസ്എസും പരമോന്നത നീതി പീഠത്തിന്റെ ചൂരൽകഷായം ചോദിച്ചുവാങ്ങുകയായിരുന്നു.

സർക്കാരിന്റെ പണം കൊണ്ടു പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. നിയമം പാലിക്കാത്തവർക്കു പണം നൽകുന്നതു സർക്കാർ നിർത്തിവയ്ക്കണമെന്നും അവർ നിർദ്ദേശിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനാണ് നിയമം കൊണ്ടുവന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ മാനേജ്‌മെന്റുകളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അംഗപരിമിതരെ ഉൾകൊള്ളാൻ സമൂഹത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും കഴിയുന്നില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ ഈ വിമുഖത പ്രകടമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
എയ്ഡഡ് സ്‌കൂളുകളുടെ ഭരണ നിർവഹണത്തിൽ സർക്കാരിന് നേരിട്ട് പങ്കില്ലെന്ന് എൻഎസ്എസ്സിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരി വാദിച്ചു. എന്നാൽ അംഗപരിമിത സംവരണം നടപ്പിലാക്കണമെന്ന നിയമത്തിൽ ഒരു ഇളവും നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 1996 മുതൽ മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കണമെന്നാണ് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്.

മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കുന്നതിനിനെതിരെ സർക്കാരിന് നിവേദനം നൽകാൻ കോടതി ഹർജിക്കാർക്ക് അനുമതിയും നൽകി. കോടതി കൂടുതൽ നിരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപെ മാനേജ്‌മെന്റുകൾ ഹർജികൾ പിൻവലിക്കുകയായിരുന്നു. കേസിൽ കക്ഷി ചേർന്ന ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ആൾ കേരള പാരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപേർഡിന് ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ്, അഡ്വ. ജോയ്‌സി മിലുൻ എന്നിവർ നിരത്തിയ വാദമുഖങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP