Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്; ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട്'; അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി; ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും; ഹാജരാകാൻ കോടതി നിർദ്ദേശം; 'ഏത് അന്വേഷണത്തിനും തയ്യാർ'; അറസ്റ്റ് ഒഴിവാക്കണമെന്ന് ദിലീപ്

'ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്; ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട്'; അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി; ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും; ഹാജരാകാൻ കോടതി നിർദ്ദേശം; 'ഏത് അന്വേഷണത്തിനും തയ്യാർ'; അറസ്റ്റ് ഒഴിവാക്കണമെന്ന് ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നാളെ മുതൽ മൂന്നു ദിവസം  ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി.

രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കരുത്. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് കോടതി ദിലീപിന് കർശന നിർദ്ദേശം നൽകി. വ്യാഴാഴ്ച പ്രോസിക്യൂഷൻ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണം. ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് - കോടതി നിരീക്ഷിക്കുന്നു.

കോടതിയുടെ പരാമർശം വന്നോടെ അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മുൻകൂർ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്റെ അഭിഭാഷകർ ഇപ്പോൾ അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടിലാണ്. ദിവസവും അഞ്ചോ ആറോ മണിക്കൂർ അന്വേഷണവുമായി സഹകരിക്കാം. രാവിലെ എട്ട് മണിക്ക് സ്റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷവുമായി സഹകരിക്കാം. മുൻകൂർ ജാമ്യം നൽകണം.

എത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗൂഢാലോചന നടന്നത് 2017ൽ എന്നു പറയുന്നു. എന്നാൽ ഇതുവരെ ആരെയും അപായപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഗൂഢാലോചന നടത്തിയാൽ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും തരത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താൽ ഹൈക്കോടതിക്ക് തന്റെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയിൽ അറിയിക്കുന്നു. എഫ്‌ഐആറിലെ ബാലചന്ദ്രകുമാറിന്റെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഢാലോചന തുടങ്ങി മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹർജി പരിഗണിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹർജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്. ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് വളരെ വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചിരുന്നത്. കേസിന്റെ വിചാരണ വേളയിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷൻ നടത്തിയത്.

ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയപ്പോഴല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണം. എന്നാൽ, സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്നു പ്രോസിക്യൂഷൻ അറിയിച്ചു.

ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാൽ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോൾ 'അവർ അനുഭവിക്കുമെന്ന്' ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതു നമ്മൾ ചെയ്യിച്ചെന്ന് വരുമെന്നാണ് ദിലീപ് പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ദിലീപിന്റെ അഭിഭാഷകൻ വാദം.

എന്നാൽ, ദിലീപിനെതിരെ വിഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല. ഉപോൽബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചില തെളിവുകൾ കോടതിക്കു കൈമാറാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണക്കോടതിയെ കുറിച്ച് പരാതിപ്പെട്ട പ്രോസിക്യൂഷൻ, കേസിൽ കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ലെന്നും രഹസ്യവിചാരണയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.എസ്.സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

സംഭാഷണങ്ങളുടെ റിക്കോർഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.

അതിനിടെ, ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കുന്നതു തുടരന്വേഷണം പൂർത്തിയാക്കുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അഡിഷനൽ സാക്ഷികളായി പ്രോസിക്യൂഷൻ ഹാജരാക്കുന്ന നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ 22 നും ബിഎസ്എൻഎൽ നോഡൽ ഓഫിസർ സത്യമൂർത്തിയെ 25 നും വിസ്തരിക്കാൻ കഴിഞ്ഞ ദിവസം വിചാരണക്കോടതി തീരുമാനിച്ചിരുന്നു. ഇവരുടെ സാക്ഷിവിസ്താരം നടത്താൻ ഹൈക്കോടതിയാണു നേരത്തെ അനുമതി നൽകിയത്. തുടർന്ന് ,തമിഴ്‌നാട്ടിൽ താമസിക്കുന്ന ഇവർക്കു കേരളത്തിൽ എത്താൻ സമയം വേണമെന്നും സാക്ഷിവിസ്താരം ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്നും പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടു.

കോടതി നിരീക്ഷണങ്ങൾ
മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. അന്വേഷണം തടയാൻ ചില നീക്കങ്ങൾ നടത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ഇത് അന്വേഷണത്തെ എങ്ങനെ തടയുമെന്ന് കോടതി ചോദിച്ചു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ അന്വേഷണത്തെ ബാധിക്കുന്ന വിധി ഉണ്ടാകില്ലെന്ന് വാദ പ്രതിവാദങ്ങൾക്കിടെ കോടതി വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷൻ വാദങ്ങൾ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണ്. രഹസ്യ വിചാരണ ആയതിനാൽ അവിടെ നടക്കുന്നതൊന്നും പുറത്ത് അറിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർമാർ രാജി വെച്ച് പോയ സംഭവങ്ങൾ ഉണ്ടായത് വെറുതേയല്ല. പ്രോസിക്യൂട്ടർ ഒരു ഭാഗത്തും പത്തും പതിനഞ്ചും അഭിഭാഷകർ മറുഭാഗത്തും നിന്ന് പ്രോസിക്യൂഷന് കേസ് നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നില്ലെന്നും പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ പറഞ്ഞു.

രഹസ്യവിചാരണ നടത്തുന്നത് ഇരക്ക് വേണ്ടിയാണ്. എന്നാൽ പ്രതി അത് തനിക്ക് അനുകൂല്യമാക്കാൻ ശ്രമിക്കുകയാണ്. ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തി. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കി രണ്ട് കേസുകൾ നിലവിലുണ്ട്.

കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുൻ വിധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. ഗൂഢാലോചന കുറ്റം നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടത്തിയത്. എവിടെയെങ്കിലും ഇരുന്ന് രണ്ട് വ്യക്തികൾ തമ്മിൽ നടത്തിയ സംഭാഷണം മാത്രമല്ല ഉണ്ടായിരിക്കുന്നത്. അതിന് അപ്പുറത്തേക്ക് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നും അത് തുറന്ന കോടതിയിൽ ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ഘട്ടത്തിൽ ക്യാമറ ഉൾപ്പെടെ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് ഹാജരായത്.

പ്രതിഭാഗം
കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്ര കുമാർ പറയുന്നത് പുതിയതായി പറിഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വർഷം ബാലചന്ദ്രകുമാർ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് തനിക്കെതിരേ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

ദൃശ്യങ്ങൾ കണ്ടപ്പോൾ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണമാണ്. കള്ളക്കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാൽ മതിയെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP