Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനപ്രിയ നായകൻ തന്നെ ഒന്നാം പ്രതി; പഴുതടയ്ക്കാൻ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കും; ക്യത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; പൾസർ സുനിക്ക് നടിയോട് മുൻവൈരാഗ്യമില്ല; സെലിബ്രിറ്റി പ്രതിയോട് ദാക്ഷിണ്യം വേണ്ടെന്ന് അന്വേഷണ സംഘതീരുമാനം; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്‌പി

ജനപ്രിയ നായകൻ തന്നെ ഒന്നാം പ്രതി; പഴുതടയ്ക്കാൻ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കും; ക്യത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; പൾസർ സുനിക്ക് നടിയോട് മുൻവൈരാഗ്യമില്ല; സെലിബ്രിറ്റി പ്രതിയോട് ദാക്ഷിണ്യം വേണ്ടെന്ന് അന്വേഷണ സംഘതീരുമാനം; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാപ്രതി തന്നെയാകും.ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്‌പി എവി.ജോർജ് അറിയിച്ചു.കൊച്ചിയിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമെടുത്തത്.

പൾസർ സുനിക്ക് നടിയോട് മുൻവൈരാഗ്യം ഇല്ലെന്നും എല്ലാ കാര്യങ്ങളും നടന്നത് ദിലീപിന്റെ മേൽനോട്ടത്തിലാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ സെലബ്രിറ്റി പ്രതിയോട് യാതൊരു ദാക്ഷണ്യവും വേണ്ടെന്നാണ് എഡിജിപി സന്ധ്യ അടക്കമുള്ളമുള്ള അന്വേഷണ സംഘം വിലയിരുത്തുന്നത്.നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണ്. നിലവിൽ ദിലീപ് 11ാം പ്രതിയും സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാം പ്രതിയുമാണ്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും.

കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കി. യുവനടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികയുന്ന ദിവസം കുറ്റപത്രം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസിന്റെ ശ്രമം. നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, കോടതി മുൻപാകെ നൽകിയ രഹസ്യ മൊഴികൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സൈബർ തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളകളിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചിരുന്ന വിവരങ്ങളാണിത്.

സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനിടയുള്ള പ്രതികളുടെ സ്വാധീനവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണസംഘം ഉന്നയിക്കുമെന്നാണ് വിവരം. കേസിൽ നിർണായകമാകുന്ന, നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കോടതിയെ അറിയിക്കും.

ദിലീപിനെ ഒന്നാം പ്രതിയാക്കാമെന്ന നിയമോപദേശം പൊലീസിന് ലഭിച്ചെന്നാണ് അറിയുന്നത്. കേസിൽ ദിലീപ് ഒന്നാം പ്രതിയാകുമ്പോൾ പൾസർ സുനിയാണ് രണ്ടാം പ്രതിയാകുക. ക്വട്ടേഷൻ നൽകുന്ന ആളും ആക്രമിച്ച ആളും ആക്രമണത്തിന് നിർദ്ദേശിച്ച ആളും തമ്മിൽ വ്യത്യാസമില്ല. ദിലീപ് പറഞ്ഞതുപോലെയാണ് ക്വട്ടേഷൻ നടപ്പിലാക്കിയത്. അതിനാൽതന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാം. ക്വട്ടേഷൻ നൽകുന്നത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമാണെന്നതാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

കേസിൽ 86 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ ജാമ്യത്തെ പോലും ബാധിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. അങ്ങനെവരുമ്പോൾ രണ്ടാം പ്രതിയായ പൾസർ സുനി അകത്തുകിടക്കുന്നതും ഒന്നാം പ്രതിയായ ദിലീപ് ജാമ്യത്തിൽ നടക്കുന്നതും പോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടും. രണ്ടാം പ്രതിക്ക് ജാമ്യമില്ലാത്ത സ്ഥിതിക്ക് ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പോലും കോടതിയിൽ ഉന്നയിക്കാം. ദിലീപിന് ജാമ്യം ലഭിച്ച വേളയിൽ തന്നെ പൊലീസ് കൃത്യമായ നടപടികളുമായി മുന്നോട്ടു പോയിരുന്നു.ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അറസ്റ്റിലായ സുനി ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP