Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വമ്പൻ തിരിച്ചടി; മെമ്മറി കാർഡ് നശിപ്പിച്ചത് അഭിഭാഷകരെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി; ഒളിവിലായിരുന്ന പ്രതി ഇവർക്ക് വക്കാലത്ത് നൽകിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുകയെന്ന് ചോദിച്ച് കോടതി; അഡ്വ പ്രതീഷ് ചാക്കോയുടേയും രാജു ജോസഫിന്റേയും വിടുതൽ ഹർജി അംഗീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളി; കുറ്റവിമുക്തരാകുന്നത് പൾസർ സുനിയുടെ അഭിഭാഷകർ; ദിലീപ് പ്രതിയായ കേസിൽ വീണ്ടും ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വമ്പൻ തിരിച്ചടി; മെമ്മറി കാർഡ് നശിപ്പിച്ചത് അഭിഭാഷകരെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി; ഒളിവിലായിരുന്ന പ്രതി ഇവർക്ക് വക്കാലത്ത് നൽകിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുകയെന്ന് ചോദിച്ച് കോടതി; അഡ്വ പ്രതീഷ് ചാക്കോയുടേയും രാജു ജോസഫിന്റേയും വിടുതൽ ഹർജി അംഗീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളി; കുറ്റവിമുക്തരാകുന്നത് പൾസർ സുനിയുടെ അഭിഭാഷകർ; ദിലീപ് പ്രതിയായ കേസിൽ വീണ്ടും ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകർ നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. പ്രധാന പ്രതിയായ പൾസർ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാർഡ് അഭിഭാഷരായ പ്രതീഷ് ചാക്കോയും രാജു ജോസഫും വാങ്ങി നശിപ്പിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ വിടുതൽ ഹർജി അംഗീകരിച്ചത്. പൾസർ സുനിയുടെ അഭിഭാഷകരായിരുന്നു പ്രതീഷ് ചാക്കോ, രാജു ജോസഫും. കേസിലെ പ്രധാന തൊണ്ടു മതുലാണ് മൊബൈൽ ഫോണും മെമ്മറികാർഡും. ഇതിൽ മെമ്മറികാർഡ് നശിപ്പിച്ചുവെന്ന വാദം ഹൈക്കോടതി തള്ളിക്കളയുന്നത് വിചാരണയിൽ പൊലീസിന് വലിയ തലവേദനയായി മാറും. ഇതോടെ കേസിൽ എല്ലാം ദിലീപിന് അനുകൂലമായി സംഭവിക്കുമെന്ന വാദവുമായി ഫാൻസുകാരും സോഷ്യൽ മീഡിയയിൽ സജീവമായി.

ഒളിവിലായിരുന്ന പ്രതി ഇരുവർക്കും വക്കാലത്ത് നൽകിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാർഡ് നശിപ്പിച്ചെന്നോ, തെളിവുകൾ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ യഥാർഥ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാൽ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇരുവരും നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. യഥാർത്ഥ ഫോൺ കണ്ടെത്താത്തത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ഇത് ശക്തിപ്പെടുത്തുന്നതാണ് ഹൈക്കോടതി വിടുതൽ ഹർജിയിൽ എടുത്ത നിലപാടുകൾ. അതുകൊണ്ട് തന്നെ കേസിന്റെ വിചാരണയെ സ്വാധീനിക്കാൻ പോന്നതാണ് ഈ കോടതി വിധി. കൂടുതൽ കരുതലോടെ മുന്നോട്ട് പോയില്ലെങ്കിൽ വിചാരണ കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്. ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

പൾസർ സുനി നൽകിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഫോൺ ഒളിപ്പച്ചതിനും മെമ്മറി കാർഡ് നശിപ്പിച്ചതിനും അഡ്വക്കേറ്റുമാർക്കെതിരെ കുറ്റം ചുമത്തി. ഈ വാദമാണ് കോടതി തള്ളിക്കളയുന്നത്. കേസിൽ പൾസർ സുനിക്ക് അപ്പുറമുള്ളവരെ കുടുക്കാൻ പൊലീസിന്റെ കൈയിൽ തെളിവില്ലെന്ന വാദം നേരത്തെ പല കോണുകളും ഉന്നയിച്ചിരുന്നു. തന്നെ കേസിൽ കുടുക്കിയതാണെന്ന് ദിലീപും പറഞ്ഞു. ഈ വാദങ്ങൾക്ക് കരുത്ത് പകരും വിധാമാണ് കേസിലെ രണ്ട് പ്രതികളെ വിചാരണയ്ക്ക് മുമ്പ് തന്നെ ഹൈക്കോടതി വിട്ടയ്ക്കുന്നത്. വിചാരണയിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് വലിയ പ്രതീക്ഷയായി മാറും. കേസിലെ പെൻഡ്രൈവ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയും അനുകൂല വിധിയാണ് ദിലീപ് അനുകൂലികൾ പ്രതീക്ഷിക്കുന്നത്.

പൾസർ സുനി നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ അഡ്വക്കേറ്റ് ആയ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത് എന്നായിരുന്നു പൊലീസ് വാദം. കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാർഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് അനുമാനം. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. കേസിലെ നിർണായക തെളിവായ ഫോണും മെമ്മറി കാർഡും വീണ്ടെടുക്കാൻ പൊലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോ ഫോൺ നശിപ്പിച്ചുവെന്ന തരത്തിൽ കുറ്റാരോപണമെത്തിയത്. ഇതാണ് ഹൈക്കോടതി തള്ളിക്കളയുന്നത്. മൂന്ന് മിനിറ്റ് എഡിറ്റ് ചെയ്ത വീഡിയോ പൊലീസ് വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചും കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനാകില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമാണ് പ്രതീഷിനേയും രാജു ജോസഫിനേയും കോടതി വിട്ടയച്ചതിൽ നിറയുന്നതെന്നാണ് അവർ പറയുന്നത്.

നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനിൽ പൊലീസിനു മൊഴിയെ തുടർന്ന്, ക്രിമിനൽ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നൽകി. നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവിൽ പോയി. പ്രതീഷ് ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. നിലവിൽ പ്രോസിക്യൂഷൻ നൽകിയിട്ടുള്ള രേഖകൾ പ്രകാരം ഹർജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതു കൊണ്ട് മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയും ചെയ്തു. അത്തരത്തിലൊരു കേസിലാണ് അഭിഭാഷകരെ കോടതി കുറ്റവിമുക്തരാക്കുന്നത്.

എന്നാൽ ക്രിമിനൽ നടപടി ചട്ടം 41 എ (2) അനുസരിച്ച്, ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടാൽ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചതു കോടതി രേഖപ്പെടുത്തിയിരുന്നു.

2017 ഫെബ്രുവരി 17ന് രാത്രി തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളത്തിലെ യുവനടി അതിക്രമത്തിന് ഇരയായത്. ഓടുന്ന വാഹനത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവർ ചേർന്നു നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. സംഭവശേഷം പ്രതികൾ നടിയെ സംവിധായകൻ ലാലിന്റെ വീടിന് മുന്നിൽ ഇറക്കിവിട്ടു. കേസിൽ പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയാണു പൊലീസ് ആദ്യം കുറ്റപത്രം നൽകിയത്. എന്നാൽ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ ദിലീപിനെ എട്ടാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നും പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണ് അറസ്റ്റു ചെയ്തത്. കേസിൽ 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP