Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബ്ദരേഖ പുറത്തുവന്നാൽ മാണി രാജിവെക്കണം; മാണിയുടെ പേരിൽ അഴിമതി നടത്തുന്നത് മകനാകാം; രാജിവച്ചാൽ മകനെ വാഴിക്കാൻ അനുവദിക്കില്ല; ആരോപണങ്ങൾക്ക് പിന്നിൽ താൻതന്നെയെന്ന് തുറന്ന് പറഞ്ഞ് പി സി ജോർജ്ജ്; ശരിവെക്കുന്നത് മറുനാടൻ പുറത്തുകൊണ്ടുവന്ന കോൺഗ്രസ്-ജോർജ്ജ് ഗൂഢാലോചന തിയറി

ശബ്ദരേഖ പുറത്തുവന്നാൽ മാണി രാജിവെക്കണം; മാണിയുടെ പേരിൽ അഴിമതി നടത്തുന്നത് മകനാകാം; രാജിവച്ചാൽ മകനെ വാഴിക്കാൻ അനുവദിക്കില്ല; ആരോപണങ്ങൾക്ക് പിന്നിൽ താൻതന്നെയെന്ന് തുറന്ന് പറഞ്ഞ് പി സി ജോർജ്ജ്; ശരിവെക്കുന്നത് മറുനാടൻ പുറത്തുകൊണ്ടുവന്ന കോൺഗ്രസ്-ജോർജ്ജ് ഗൂഢാലോചന തിയറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർകോഴ ആരോപണങ്ങളുടെ പിന്നിൽ കേരളാ കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയമുണ്ടെന്നത് തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു. ഇങ്ങനെ സംശയങ്ങൾ നീണ്ടത് സർക്കാർ ചീഫ്വിപ്പ് പി സി ജോർജ്ജിലേക്കായിരുന്നു. മാണിക്കെതിരെ ബാർകോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ മാണി മാത്രമല്ല പണം വാങ്ങിയതെന്ന് പല വേദികളിലും ജോർജ്ജ് പറഞ്ഞിരുന്നു. കൂടാതെ മാണിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞും രംഗത്തെത്തി. ഇതിനിടെ ചീഫ് വിപ്പ് ആരോപണം ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിനെ ഫോൺ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതോടെ പാർട്ടിയിൽ തന്നെ നില കൂടുതൽ പരുങ്ങലിലായ ചീഫ്വിപ്പ് തന്റെ നീക്കങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഒടുവിൽ തുറന്നുപറഞ്ഞു.

കേരളാ കോൺഗ്രസിൽ കുടുംബവാഴ്‌ച്ച നടക്കില്ലെന്ന് പറഞ്ഞാണ് പി സി ജോർജ്ജ് രംഗത്തെത്തിയത്. രണ്ട് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് കേരളാ കോൺഗ്രസിൽ കുടുംബവാഴ്‌ച്ച നടക്കില്ലെന്ന് ജോർജ്ജ് വ്യക്തമാക്കിയത്. കെ എം മാണിയിൽ നിന്നും ജോസ് കെ മാണിയിലേക്ക് നേതൃമാറ്റം നടക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് നടക്കില്ല. കുടുംബവാഴ്‌ച്ചക്ക് ഇത് കോൺഗ്രസ് അല്ലെന്നും പി സി ജോർജ്ജ് വ്യക്തമാക്കി. അത്തരമൊരു നീക്കം അംഗീകരിച്ചു കൊടുക്കാനാകില്ലെന്നും, പാരമ്പര്യമായി പദവികൾ കൈമാറുന്ന പാർട്ടിയല്ല കേരളാ കോൺഗ്രസ് ജോർജ് വ്യക്തമാക്കി. മകനെ പാർട്ടി ചെയർമാൻ ആക്കണമെന്ന് മാണിക്ക് ആഗ്രഹം ഉണ്ടെങ്കിൽപ്പോലും അത് നടക്കില്ലെന്നും പിസി ജോർജ് പറഞ്ഞു.

ബാർ ഉടമകളോട് ധനകാര്യമന്ത്രി കെ എം മാണി പണം ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നാൽ മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ് പി സി ജോർജ്. തെളിവ് പുറത്ത് വന്നാൽ മന്ത്രിസ്ഥാനം മാത്രമല്ല, പാർട്ടി ചെയർമാൻ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്നും കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ കൂടിയായ പി.സി.ജോർജ്ജ് വ്യക്തമാക്കി. മാണിയുടെ പേരിൽ കോഴ വാങ്ങുന്നത് മകനാകാമെന്നും ഇതേക്കുറിച്ച് അന്വേഷിച്ചാൽ അന്വേഷണം നടത്തണമെന്ന് പറഞ്ഞാൽ വേണ്ടെന്ന് പറയില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.

യുഡിഎഫ് സർക്കാറിന്റെ പ്രതിച്ഛായ തകർന്നെന്നും ജോർജ്ജ് അഭിമുഖത്തിൽ വ്യക്തമാക്കി. ഇങ്ങനെ പേരുദോഷത്തോടെ സർക്കാരിനു മുന്നോട്ടുപോകാൻ കഴിയില്ല. കോൺഗ്രസ് നന്നായാൽ മുന്നണി നന്നാവും. അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കിൽ 28ന് ചേരുന്ന യു.ഡി.എഫ്. യോഗത്തിൽ സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പോകണം. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എ.കെ.ആന്റണി ഇടപെടണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.

ബാർകോഴ വിവാദം ഉർന്ന വേളയിൽ കേരളാ കോൺഗ്രസിനെ തന്റെ കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ജോർജ്ജ് നടത്തിയ നീക്കങ്ങളാണ് മാണിയെ കൂടുതൽ പ്രതിരോധത്തിലാക്കിയതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ മറുനാടൻ മലയാൡപുറത്തുവിട്ടിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ജോർജ്ജ് കരുക്കൾ നീക്കുന്നതെന്നാണ് മറുനാടൻ നേരത്തെ വ്യക്തമാക്കിയത്. ഇത് ശരിവെക്കുന്നതാണ് ജോർജ്ജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ.

ജോസ് കെ മാണിയെ കേരളാ കോൺഗ്രസിന്റെ ചുമതലയേൽപ്പിക്കാൻ കെ എം മാണി ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇതിന് താൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ജോർജ്ജിന്റെ വാക്കുകൾ. ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പി ജെ ജോസഫിനും കൂട്ടർക്കും കാര്യമായ എതിർപ്പുകളില്ല. എന്നാൽ തന്റെ കാര്യം അങ്ങനെയല്ലെന്നാണ് ജോർജ്ജ് ഇപ്പോഴത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

ബാർകോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ മാണിയെ പ്രതിരോധിക്കാനെന്ന വിധത്തിൽ ആദ്യം രംഗത്തുവന്നത് പി സി ജോർജ്ജായിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക് മുമ്പിൽ പ്രസംഗിക്കുമ്പോൾ മാണിയെ പിന്തുണച്ചു മറിച്ച് മാണി പഴയ മാണിയല്ല എന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജോർജ്ജിന്റെ ഈ ഡബിൾ റോൾ മാണിയെ ശരിക്കും അപകടത്തിൽ ആക്കുകയും ചെയ്തിരുന്നു. ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെ കൂടെ നിർത്താനായിരുന്നു ജോർജ്ജ് ശ്രമിച്ചതെന്ന് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന് വ്യക്തമായി അറിവുള്ള കാര്യമാണ്. എന്നാൽ പി സി ജോർജ്ജുമായി സംസാരിച്ചതിന്റെ തെളിവ് ബിജു രമേശ് പുറത്തുവിട്ടതോടെ ജോർജ്ജിന്റെ നീക്കം പൊളിയുകയായിരുന്നു.

ബാർ കോഴ ആരോപണം ഉയർന്ന വേളയിൽ തന്നെ് കുട്ടനാട്ടിൽ നടത്തിയ നെൽകർഷക സംഗമത്തിലായിരുന്നു. മാണിയുടെ പേര് പറയാതെ ജോർജ്ജ് രംഗത്തെത്തിയിരുന്നു. അഴിമതിരഹിത ഭരണമായിരുന്നു കേരള കോൺഗ്രസിന്റെ രൂപീകരണ ലക്ഷ്യം. അതാണ് അന്നും ഇന്നും കേരള കോൺഗ്രസിന്റെ ലക്ഷ്യം. പക്ഷേ ഇപ്പോൾ അത് നഷ്ടപ്പെട്ടു. കേരള കോൺഗ്രസിന്റെ നേതാവ് തന്നെ അഴിമതി കേസിൽ പ്രതിയായി. പാർട്ടിക്ക് ഏറ്റവും വലിയ ആഘാതമാണിത്. അതുകൊണ്ടാണ് കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിന്റെ മുപ്പത്തിയെട്ടാം ചരമ വാർഷികം കോഴവിരുദ്ധ ദിനമായി ആചരിച്ചതെന്നും പി.സി ജോർജ് ഓർമ്മിപ്പിക്കുകയുണ്ടായി.

ഇതിന് ശേഷമാണ് ഇപ്പോൾ അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കിൽ പുറത്തുപോകണമെന്നും ചീഫ്‌വിപ്പ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് മാണിയെ ലക്ഷ്യം വച്ചുള്ളതാണെന്ന വിലയിരുത്തലിൽ തന്നെയാണ് കേരളാ കോൺഗ്രസ് നേതാക്കൾ. ഫലത്തിൽ മാണിയെ സംരക്ഷിക്കാനെന്ന വിധേന തന്നെയാണ് ജോർജ്ജിന്റെ പ്രസ്താവന. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്നത് മറ്റൊന്നാണെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ രംഗത്തിറക്കുമെന്ന സൂചന പുറത്തായതോടെയാണ് ജോർജ് കരുനീക്കങ്ങൾ ശക്തമാക്കിയത്. മാണിയെ ദുർബലപ്പെടുത്തി പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കാം എന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ. അതീവ സമ്മർദ്ദം ചെലുത്തി മാണിയെ രാജിവെപ്പിച്ച് പകരം മന്ത്രി ആക്കാൻ ആണ് ജോർജിന്റെ ഇപ്പോഴത്തെ ശ്രമമെന്നും ആക്ഷേപങ്ങളുണ്ട്. മാണി മന്ത്രിയല്ലാതിരുന്നാൽ തന്നെ കേരളാ കോൺഗ്രസിൽ താൻ ശക്തമാകുമെന്നാണ് ജോർജ്ജ് കണക്കുകൂട്ടുന്നത്.

മാണിക്കെതിരെ മാത്രം ബിജു രമേശ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസുകാരാണെന്ന് വ്യക്തമാണ് താനും. ഈ കോൺഗ്രസുകാർക്കൊപ്പം കരുക്കൾ നീക്കാൻ ജോർജ്ജു ശ്രമിക്കുന്നുവെന്നാണ് ആക്ഷേപങ്ങൾ. ഇത് കേരളാ കോൺഗ്രസ് നേതാക്കൾ തന്നെ പലതവണ തുറന്നുപറയുകയും ചെയ്തിട്ടുണ്ട. മുഖ്യമന്ത്രി സ്ഥാനമെന്ന മോഹമുള്ള മാണിയെ ഇക്കാര്യം മോഹിപ്പിച്ചാണ് ജോർജജ് അദ്ദേഹത്തെ നേരത്തെ തന്നെ കെണിയിൽ ചാടിച്ചത്. മുഖ്യമന്ത്രി മോഹം ഉയർന്ന് ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് ഘട്ടത്തിലായിരുന്നു മാണിക്കെതിരെ കോഴ ആരോപണം ഉയർന്നതും.

എന്തായാലും ജോസ് കെ മാണി കെ എം മാണയുടെ പിൻഗാമിയാകില്ലെന്ന് ജോർജ്ജ് തുറന്നുപറഞ്ഞതോടെ കേരളാ കോൺഗ്രസിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും. പി ജെ ജോസഫ് വിഭാഗത്തിന് ഇപ്പോൾ തന്നെ ജോർജ്ജിനോട് ചതുർത്ഥിയുണ്ട്. കെ എം മാണിക്ക് ജോർജ്ജിന്റെ പല നടപടികളിലും അതൃപ്തിയുണ്ടെങ്കിലും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇപ്പോൾ. അതുകൊണ്ട് ജോർജ്ജിന്റെ ഇപ്പോഴത്തെ പ്രസ്താവനയോട് മാണി എങ്ങനെ പ്രതികരിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP