Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാരിന്റെ കീഴിൽ ഡിജിപി ആയി ജോലി ചെയ്തിട്ടും സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന നിലപാട് എടുത്തു; ശബരിമല നിരീക്ഷണ സമിതിയിൽ ഹൈക്കോടതി നിയോഗിച്ച ഹേമചന്ദ്രനോട് പകതീർക്കാൻ സർക്കാർ; ജേക്കബ് തോമസിന്റെ ഗതി വരുമെന്ന് ഭയന്ന് സംസ്ഥാനം വിടാൻ ഒരുങ്ങി ഫയർഫോഴ്‌സ് മേധാവി; ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് ഹേമചന്ദ്രൻ അപേക്ഷ നൽകി; ആത്മാഭിമാനമുള്ള പൊലീസുകാർക്ക് ജോലിചെയ്യാൻ ആവാത്ത ഇടമായി കേരളം മാറുന്നത് ഇങ്ങനെ

സർക്കാരിന്റെ കീഴിൽ ഡിജിപി ആയി ജോലി ചെയ്തിട്ടും സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന നിലപാട് എടുത്തു; ശബരിമല നിരീക്ഷണ സമിതിയിൽ ഹൈക്കോടതി നിയോഗിച്ച ഹേമചന്ദ്രനോട് പകതീർക്കാൻ സർക്കാർ; ജേക്കബ് തോമസിന്റെ ഗതി വരുമെന്ന് ഭയന്ന് സംസ്ഥാനം വിടാൻ ഒരുങ്ങി ഫയർഫോഴ്‌സ് മേധാവി; ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് ഹേമചന്ദ്രൻ അപേക്ഷ നൽകി; ആത്മാഭിമാനമുള്ള പൊലീസുകാർക്ക് ജോലിചെയ്യാൻ ആവാത്ത ഇടമായി കേരളം മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുകയും ആഭ്യന്തരം മുഖ്യമന്ത്രി പിണറായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിരവധി പേർ അതൃപ്തരാകുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. കഴിവുകൾ ഉണ്ടായിട്ടും മൂലയ്ക്കിരുത്തപ്പെട്ടവരും അനഭിമതർ ആയവരും അനവധിയാണ്. സെൻകുമാറും ജേക്കബ് തോമസുമെല്ലാം ഈ സർക്കാരിനോട് പോരടിച്ച് പിൻവാങ്ങിയവർ. അക്കൂട്ടത്തിൽ ഇപ്പോഴിതാ ഡിജിപി ഹേമചന്ദ്രനും എത്തുന്നു.

ഫയർഫോഴ്‌സ് മേധാവിയും ഫയർഫോഴ്സ് മേധാവിയും ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാരസമിതി അംഗവുമായ ഡി.ജി.പി: എ. ഹേമചന്ദ്രനു കേരളം മടുത്തുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതിനാൽ തന്നെ കേന്ദ്ര സർവീസിലേക്കു ഡെപ്യൂട്ടേഷൻ അനുവദിക്കണമെന്നഭ്യർഥിച്ച് ഹേമചന്ദ്രൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തതോടെ പിണറായിയും ഹേമചന്ദ്രൻ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാട് സ്വീകരിക്കുമോ എന്നതാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥവൃന്ദം ഉറ്റുനോക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ തന്നെ പിണറായിയുടെ അനഭിമത ലിസ്റ്റിൽ ഉണ്ടായിരുന്നു ഹേമചന്ദ്രൻ എന്നാണ് സൂചന. അതിൻ പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിംഗുകളും. ഏറ്റവും ഒടുവിൽ ഫയർഫോഴ്‌സ് മേധാവിയാക്കി ഒതുക്കിയെങ്കിലും പിന്നീട് ശബരിമല വിഷയം കത്തിപ്പടർന്നതോടെ അദ്ദേഹം ഹൈക്കോടതി നിയോഗിച്ച ഉന്നതസമിതിയിൽ ഇടംപിടിച്ചു.

ഇതോടെ സർക്കാരിന്റെ നിയന്ത്രണത്തിൽ സന്നിധാനവും പമ്പയും നിലയ്ക്കലുമെല്ലാം കാര്യങ്ങൾ നിയന്ത്രിച്ച ബെഹ്‌റയുടെ കീഴിലുള്ള പൊലീസിന് മേൽ അധികാരമുള്ള സൂപ്പർ ഡിജിപി നിലയിലേക്ക് ഹേമചന്ദ്രൻ മാറി. ഇത് സർക്കാരിന് വലിയ തിരിച്ചടിയുമായി. സമിതിയിൽ എത്തിയതിന് പിന്നാലെ സന്നിധാനത്ത് ബാരിക്കേഡ് കെട്ടി ഭക്തരെ നിയന്ത്രിച്ചിരുന്ന അവസ്ഥയിൽ ഉന്നത സമിതി കൈവച്ചു. ഭക്തർക്കുമേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിലും ഹേമചന്ദ്രൻ ഉൾപ്പെട്ട സമിതിയുടെ ഇടപെടൽ ഉണ്ടായി. ഇതെല്ലാം ഹേമചന്ദ്രനോട് പിണറായിക്ക് അതൃപ്തി ഏറാൻ കാരണമായെന്നാണ് സൂചന.

അടുത്ത പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ ഹേമചന്ദ്രനെ വീണ്ടും ഒതുക്കിയേക്കും എന്ന സൂചനകളുണ്ട്. ഇതിന് മുന്നോടിയായി ഹേമചന്ദ്രൻ തന്നെ പിന്മാറാൻ തീരുമാനിച്ചതായാണ് വിവരം. കനകദുർഗയുടെയും ബിന്ദു അമ്മിണിയുടെയും ശബരിമലപ്രവേശം ശരിയായ രീതിയിലല്ലെന്ന് ഹേമചന്ദ്രൻ ഉൾപ്പെട്ട സമിതി റിപ്പോർട്ട് നൽകി.

ഇതോടെ തന്നെ സർക്കാരിന് അനഭിമതനായ ഹേമചന്ദ്രനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാൻ നീക്കമാരംഭിച്ചിരുന്നു. പകരം കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറായി നിയമിക്കാനായിരുന്നു നീക്കം. ഡി.ജി.പി. പദവിയിലുള്ള തന്നെ വീണ്ടും പഴയ ലാവണമായ കെ.എസ്.ആർ.ടി.സിയിൽ നിയമിക്കുന്നതു തരംതാഴ്‌ത്തലിനു തുല്യമാണെന്ന് അദ്ദേഹം കരുതുന്നു. ഹേമചന്ദ്രന്റെ അപേക്ഷ മുഖ്യമന്ത്രി അംഗീകരിച്ചാൽ, അദ്ദേഹം ദേശീയ പൊലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കപ്പെട്ടേക്കുമെന്നാണ് അറിയുന്നത്.

പിണറായി വന്നതുമുതൽ കഷ്ടകാലം

പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് മുതിർന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രന്റെ കഷ്ടകാലം. യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ ഡിജിപി സ്ഥാനം നഷ്ടമാക്കാനായിരുന്നു ആദ്യ ഇടപെടൽ. കേന്ദ്രാനുമതിയില്ലാത്തതിന്റെ പേരിൽ ഡിജിപി റാങ്ക് തന്നെ ഇല്ലാതാക്കി എഡിജിപിയായി തരംതാഴ്‌ത്താനായിരുന്നു നീക്കം.

പിന്നീട് ഡിജിപി പദം കൊടുക്കേണ്ടി വന്നു. അപ്പോഴും ഹേമചന്ദ്രന് സുപ്രധാന തസ്തികയൊന്നും കൊടുത്തില്ല. മൂലയ്ക്കിരുത്തി ഒതുക്കുന്നതിനിടെ കെ എസ് ആർ ടി സിയുടെ എംഡി പദവും തേടിയെത്തി. അവിടെ നിന്ന് മാറ്റിയത് ഫയർഫോഴ്സിലേക്കും. വിജിലൻസ് ഡയറക്ടറാക്കാൻ പോലും പിണറായി താൽപ്പര്യം കാട്ടത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രൻ. ഇതോടെ പിണറായിയുടെ ശത്രുപക്ഷത്തെ പ്രധാന ഐപിഎസുകാരനായി ഹേമചന്ദ്രനെ വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞു തന്നെയാണ് ഫയർ ഫോഴ്സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയതെന്നാണ് സൂചനകൾ.

സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രൻ. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹേമചന്ദ്രനെ പൊലീസിൽ നിന്ന് മാറ്റുകയായിരുന്നു. സോളാർ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു.

തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും സജീവമായിരുന്നു. ഹേമചന്ദ്രനെ സസ്പെന്റ് ചെയ്യാൻ പോലും പിണറായി ആലോചിച്ചിരുന്നു. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയിൽ നടപടി ഒഴിവാക്കിയെടുത്തു. അപ്പോഴും സേനയിൽ തിരിച്ചെത്താൻ കഴിയാതത്തതിന്റെ പ്രതിഷേധം ഹേമചന്ദ്രനുണ്ടായിരുന്നു. വിജിലൻസ് ഡയറ്കടറായി നിയമിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല.

ബെഹ്‌റയുടെയും ഗുഡ്ബുക്കിൽ ഇടംപിടിച്ചില്ല

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇത് ഹേമചന്ദ്രനും അറിയാം. ഇതു കൊണ്ട് തന്നെ ശബരിമലയിലെ നിയോഗം ഹേമചന്ദ്രൻ സുവർണ്ണാവസരമായി ഉപയോഗിച്ചു. സർക്കാരിനോടും പൊലീസ് മേധാവിയോടും താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥനെന്ന തിരിച്ചറിവാണ് ഹേമചന്ദ്രനെ ഹൈക്കോടതിയുടെ നിരീക്ഷകനാക്കിയത്. സന്നിധാനത്ത് എത്തിയ ഹേമചന്ദ്രൻ ഫലത്തിൽ പൊലീസിനും മുകളിലായി. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ള ഉദ്യോഗസ്ഥനായി മാറി.

എൻഎസ് എസ് അടക്കമുള്ള സമൂദായ സംഘടനകളുമായും ഹേമചന്ദ്രന് നല്ല ബന്ധമാണ് ഉള്ളത്. സൗമ്യമായി ഇടപെടൽ നടത്തുന്ന ഹേമചന്ദ്രൻ ഐജിയായിരിക്കെ സന്നിധാനത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. എസ് പിയായിരിക്കുമ്പോൾ മുതൽ ശബരിമല ഡ്യൂട്ടിയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമലയെ അടുത്തറിയാവുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. ഇതെല്ലാം മനസ്സിലാക്കിയാണ് ഹേമചന്ദ്രനെ ഡ്യൂട്ടിക്ക് ഹൈക്കോടതി നിയമിച്ചത്. ഇതോടെ വീണ്ടും മുഖ്യധാരയിലെത്തുകയായിരുന്നു ഹേമചന്ദ്രൻ. എന്നാൽ തീർത്ഥാടനകാലം അവസാനിച്ചതോടെ ഹേമചന്ദ്രനെ വീണ്ടും പറിച്ചുനട്ടേക്കുമെന്ന സൂചനയാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് ഹേമചന്ദ്രൻ തന്നെ നീക്കം നടത്തുന്നത്.

സോളാറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നെങ്കിൽ തന്നെ മാത്രമേ ചെയ്യാവൂ എന്നും സഹപ്രവർത്തകരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ തികച്ചും ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കിയത്. ഇപ്പോൾ സ്വീകരിച്ച സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ പിൻവലിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഏൽക്കാൻ തയ്യാറാണെന്നും മറ്റുള്ളവരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ പറഞ്ഞു.

അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കാണ് മാറ്റിയത്. റിപ്പോർട്ടിന് പിന്നാലെ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും കത്ത് സർക്കരിനെ വെട്ടിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹേമചന്ദ്രനെ ശത്രുപക്ഷത്താണ് മുഖ്യമന്ത്രി കണ്ടിരുന്നത്. 2016 മാർച്ചിൽ ഹേമചന്ദ്രനെ ഡി.ജി.പിയായി ഉയർത്തിയിരുന്നു. ഇതിനെ അക്കൗണ്ടന്റ് ജനറലും കേന്ദ്ര പേഴ്‌സനൽ മന്ത്രാലയവും എതിർത്തതിനെ തുടർന്ന്? എ.ഡി.ജി.പിയുടെ തസ്തികയിലുള്ള ശമ്പളമേ ലഭിച്ചിരുന്നുള്ളൂ. ജൂണിലാണ് പദവി സ്ഥിരപ്പെടുത്തിയത്. 1986 ബാച്ചിൽപെട്ട ഹേമചന്ദ്രന് 2020 മെയ് വരെ സർവിസുണ്ട്.

ഏതായാലും സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായി പോരാടിയ മുൻ ഡിജിപി സെൻകുമാറിന്റേയും വിജിലൻസിന്റെ തലപ്പത്തെത്തി നിൽക്കെ തന്നെ ചിറകരിയാൻ സർക്കാർ തുനിഞ്ഞതോടെ സർക്കാരിനെതിരെ ശക്തമായി നിലപാടെടുത്ത ജേക്കബ് തോമസിനും പിന്നാലെ അതേ പാതയിൽ സഞ്ചരിക്കുകയാണ് ഹേമചന്ദ്രനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP