Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോടെ അവസാന നിമിഷം മനംമാറ്റം; ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ദേവസ്വം ബോർഡിന്റെ സ്വതന്ത്ര അധികാരം പിടിവള്ളിയാക്കി പിണറായി; സാവകാശ ഹർജി നൽകുന്നതിനുള്ള സാധ്യത തേടി നാളെ നിർണായക ബോർഡ് യോഗവും; റിവ്യൂ ഹർജി പരിഗണിച്ച പേപ്പറുകൾ ഡൽഹിയിൽ നിന്ന് പറന്നെത്തിയാൽ ഉടൻ സുപ്രീം കോടതിയിൽ ഹർജി നൽകും; 24ാം മണിക്കൂറിൽ സന്നിധാനം ശാന്തമാകുമെന്ന പ്രതീക്ഷയിൽ കേരളം

സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോടെ അവസാന നിമിഷം മനംമാറ്റം; ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ദേവസ്വം ബോർഡിന്റെ സ്വതന്ത്ര അധികാരം പിടിവള്ളിയാക്കി പിണറായി; സാവകാശ ഹർജി നൽകുന്നതിനുള്ള സാധ്യത തേടി നാളെ നിർണായക ബോർഡ് യോഗവും; റിവ്യൂ ഹർജി പരിഗണിച്ച പേപ്പറുകൾ ഡൽഹിയിൽ നിന്ന് പറന്നെത്തിയാൽ ഉടൻ സുപ്രീം കോടതിയിൽ ഹർജി നൽകും; 24ാം മണിക്കൂറിൽ സന്നിധാനം ശാന്തമാകുമെന്ന പ്രതീക്ഷയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹർജി സമർപ്പിക്കാൻ സാധ്യത തേടി ദേവസ്വം ബോർഡ്. ഇന്ന് വൈകുന്നേരം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷം പ്രസിഡന്റ് എ പത്മകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തീർത്ഥാടനകാലം ഒരു പ്രശ്‌നവുമില്ലാതെ മുൻപോട്ട് പോകണം എന്ന ാഗ്രഹമാണ് ബോർഡിനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സാവകാശ ഹർജി സമർപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ തീരുമാനിക്കാൻ നാളെ രാവിലെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സംഘടനയാണെന്നും ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിന് ശേഷം തന്ത്രി കുടുംബവും രാജകുടുംബവുമായി നടത്തിയ ചർച്ചയിലാണ് രാജകുടുംബം ഉന്നയിച്ച് ആവശ്യങ്ങളിൽ ഒന്നായ സാവകാശ ഹർജി പരിഗണിക്കാനും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡിന് മുഖ്യമന്ത്രി മൗനാനുവാദം നൽകിയിരുന്നു. രാജകുടുംബം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചപ്പോൾ തന്നെ അത് സർക്കാരല്ല പരിഗണിക്കേണ്ടത് എന്നും മറിച്ച് ദേവസ്വം ബോർഡ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ യോഗം ചേർന്നത്.

സുപ്രീം കോടതിയിൽനിന്നുള്ള ചില രേഖകൾ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാൽ നാളെ രാവിലെ യോഗം ചേർന്ന് സാവകാശ ഹർജി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഹർജി കൊടുക്കുന്ന കാര്യത്തിൽ തത്വത്തിൽ അംഗീകാരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വം നിർവഹിക്കും. ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കാൻ ആരും ശ്രമിക്കരുത്. കഴിഞ്ഞ തവണ നട തുറന്നപ്പോൾ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ഉണ്ടാകരുത്. വിശ്വാസികളെയും അല്ലാത്തവരെയും വേർതിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. മണ്ഡലകാലത്ത് പ്രശ്നമുണ്ടാക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡഡലപൂജയ്ക്ക് നാളെ നട തുറക്കാനിരിക്കെ സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും തീരുമാനത്തിൽ നിർണാ.യകമായി. മുൻപൊന്നും നേരിട്ടില്ലാത്ത പ്രതിസന്ധി നേരിടാൻ വലിയ സുരക്ഷായാണ് സന്നിധാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നതു. അതേ സമയം ഇപ്പോൾ സർക്കാരും ദേവസ്വം ബോർഡും സാവകാശ ഹർജിയെ അനുകൂലിക്കുന്ന സാഹചര്യമുണ്ടെങ്കിലും കോടതി ഇത് പരിഗണിക്കാൻ സാധ്യതയില്ല. ഇനി ഈ കേസിൽ ഹർജികളും വാദങ്ങളും എല്ലാം കോൾക്കുന്നത് 2019 ജനുവരി 22ന് ആണെന്നും അത് വരെ സെപ്റ്റംബർ 28ലെ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ ഇന്നും നിലപാട് വ്യകക്തമാക്കിയിരുന്നു. ഇതിനോട് കടുത്ത വിയോചിപ്പാണ് കോൺഗ്രസും ബിജെപിയും പ്രകടിപ്പിച്ചതും. അതുകൊണ്ട് തന്നെ സാവകാശ ഹർജി കോടതിയിൽ സമർപ്പിച്ച ശേഷം തള്ളിയാലും പഴി കേൾക്കു സർക്കാരായിരിക്കും. അത്‌പോലെ തന്നെ ഇത് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് വരികയും ചെയ്യും.

ശബരിമലയിൽ രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല

മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. നട അടച്ചശേഷം സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. നിലയ്ക്കലിൽ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാൻ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാൻ പൊലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയിൽ അയച്ചിരുന്നു. എന്നാൽ, അവരുടെ സന്ദർശനം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയില്ല.

700 ഓളം സ്ത്രീകൾ ശബരിമല ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമലയിൽ സംഘർഷ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബർ 15 വ്യാഴാഴ്ച അർധരാത്രി മുതൽ നവംബർ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധാനാജ്ഞ. വെള്ളിയാഴ്ച മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, പ്രാർത്ഥനാ യജ്ഞങ്ങൾ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സമാധാനപരമായ ദർശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സർക്കാരിന് വാശിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ല. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കി. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണ് എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്‌നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP