Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ നിർണായക സമയത്ത് ഉപകാരപ്പെടില്ലെങ്കിൽ പിന്നെ എന്തിനാണീ 'ഡൽഹീ മന്ത്രി'? ഉത്തരേന്ത്യയിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മലയാളികൾ അന്വേഷിക്കുന്നത് ഡൽഹിയിലെ കേരളത്തിന്റെ' പ്രത്യേക പ്രതിനിധി'യെ; നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ അനിശ്ചിതത്വം തുടരുമ്പോൾ കലിപ്പോടെ മലയാളികൾ; ഡൽഹി മലയാളികളുടെ വിഷയത്തിൽ ഒന്നും ചെയ്യാതെ നാട്ടിലേക്ക് മുങ്ങിയ സമ്പത്തിന് എന്തിന് കാബിനെറ്റ് റാങ്കും കാറുമെന്ന ചോദ്യം; ഖജനാവ് പൊടിക്കാൻ വേണ്ടി മാത്രമുള്ള നിയമനത്തിൽ വിമർശനം കടുക്കുന്നു

കോവിഡിന്റെ നിർണായക സമയത്ത് ഉപകാരപ്പെടില്ലെങ്കിൽ പിന്നെ എന്തിനാണീ 'ഡൽഹീ മന്ത്രി'? ഉത്തരേന്ത്യയിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മലയാളികൾ അന്വേഷിക്കുന്നത് ഡൽഹിയിലെ കേരളത്തിന്റെ' പ്രത്യേക പ്രതിനിധി'യെ; നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ അനിശ്ചിതത്വം തുടരുമ്പോൾ കലിപ്പോടെ മലയാളികൾ; ഡൽഹി മലയാളികളുടെ വിഷയത്തിൽ ഒന്നും ചെയ്യാതെ നാട്ടിലേക്ക് മുങ്ങിയ സമ്പത്തിന് എന്തിന് കാബിനെറ്റ് റാങ്കും കാറുമെന്ന ചോദ്യം; ഖജനാവ് പൊടിക്കാൻ വേണ്ടി മാത്രമുള്ള നിയമനത്തിൽ വിമർശനം കടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇടതു സർക്കാർ അധികാരത്തിലേറ്റ ശേഷം നടന്ന ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങളിൽ മത്സരിച്ചു തോറ്റ ഇടതു സ്ഥാനാർത്ഥി എ സമ്പത്തിനെ കാബിനെറ്റ് പദവിയോടെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയായി നിയമച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലക്ഷം രൂപ ശമ്പളവും കാറും പരിചാരകരും അടക്കമുള്ള നിയമനം നടത്തിയത് ഡൽഹിയിൽ സർക്കാറിന് കാര്യങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ടിയാണെന്നായിരുന്നു വെപ്പ്. എന്നാൽ, ഈ നിയമനം കൊണ്ട് യാതൊരു ഉപകാരവും ഇതുവരെ ആർക്കും ഉണ്ടായതുമില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശ്രമഫലമായി കിട്ടിയ കാര്യങ്ങൾ പോലും ഇത് തന്റെ സ്വന്തം പേരിലാക്കാൻ ശ്രമിച്ചും സമ്പത്ത് സ്വയം അപഹാസ്യനായിരുന്നു.

ഇപ്പോൾ ശക്തമായ വിമർശനമാണ് കേരളത്തിന്റെ ഡൽഹി മന്ത്രിക്കെതിരെ ഉയരുന്നത്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ സ്വന്തം തടിയുമായി രക്ഷപെട്ട സമ്പത്തിന്റെ വാർത്ത നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കേണ്ട സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയാണ് സ്ഥലത്തില്ലാതായത്. പ്രധാനമന്ത്രി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയതിനെതിരെ ഇപ്പോൽ കടുത്ത വിമർശനമാണ് ഡൽഹി മലയാളികൾ അടക്കമുള്ളവർ ഉയർത്തുന്നത്.

മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തിൽ വ്യക്തയില്ലെന്ന് നിരവധി പരാതികൾ ഉയരുമ്പോളാണ് പ്രത്യേക പ്രതിനിധിയുടെ അഭാവം വലിയ ചർച്ചയാകുന്നത്. സംസ്ഥാനത്തിന്റെ പ്രവർത്തനം ഡൽഹിയിൽ ഏകോപ്പിപിക്കാനാണ് പ്രത്യേക പ്രതിനിധിയായി മുൻ എംപിയായ എ സമ്പത്തിനെ കേരള സർക്കാർ ഡൽഹിയിൽ നിയമിച്ചത്. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും മലയാളികളുടെ വിഷയങ്ങളിൽ ഇടപെടാനുമായിരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നിയമനത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായി. എന്നാൽ രാജ്യതലസ്ഥാനത്ത് മലയാളികൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ സംസ്ഥാനത്തിന്റെ പ്രതിനിധി ഡൽഹിയിൽ ഇല്ല.

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൗസ് വിട്ടുനൽകണമെന്ന് ആവശ്യം തള്ളിയത് ഡൽഹിയിലെ മലയാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ അടക്കം മലയാളികൾ നിലവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ സംസ്ഥാന ഭവനുകളുടെ പ്രവർത്തനം താൽകാലികമായി നിർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് മടങ്ങിയതെന്നും നിലവിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് എ സമ്പത്തിന്റെ ഓഫീസിന്റെ പ്രതികരണം.

കൊറോണ സമയത്ത് ധൃതി പിടിച്ചുള്ള സമ്പത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഭരണ കേന്ദ്രങ്ങളിൽ തന്നെ അതൃപ്തി വളർത്തിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ആയതിനാൽ മുറുമുറുപ്പ് പലരും കടിച്ചമർത്തുകയായിരുന്നു. സമ്പത്ത് സ്ഥാനം ഏറ്റെടുത്തതോടെ കേരള-ഡൽഹി ബന്ധങ്ങൾ എകൊപിപ്പിക്കുന്നത് സമ്പത്ത് നേരിട്ടാണ്. ഇതിൽ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥർ കൈകടത്താറുമില്ല. പ്രവാസികളെ നാട്ടിലെത്തിക്കൽ, പ്രവാസികളുടെ മൃതദേഹങ്ങൾ എത്തിക്കാനുള്ള തടസങ്ങൾ നീക്കുക, അതിഥി തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക ട്രെയിൻ അനുവദിക്കുക, ലോക്ക് ഡൗണിൽ തുടരവേ കേരളത്തിനുള്ള കൂടുതൽ ധനസഹായം നേടിയെടുക്കുക തുടങ്ങിയ ഒട്ടുവളരെ ആവശ്യങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് പ്രത്യേക പ്രതിനിധി ഡൽഹിയിൽ ഇല്ലാതിരിക്കുന്നത്.

കേന്ദ്രത്തിൽനിന്നുള്ള സഹായധനങ്ങൾ കാര്യക്ഷമമായും എളുപ്പത്തിലും നേടിയെടുക്കുക എന്ന ലക്ഷ്യം സമ്പത്തിനെ നിയോഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനായാണ് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി എ.സമ്പത്തിനെ ഡൽഹിയിൽ നിയോഗിക്കുന്നത്. കാബിനെറ്റ് പദവിയും ഓഫീസും ഓഫീസ് സ്റ്റാഫും അടക്കമുള്ള വലിയ സൗകര്യങ്ങളാണ് കേരള ഹൗസിൽ സമ്പത്തിനായി മുഖ്യമന്ത്രി നൽകിയത്. നീണ്ട പത്ത് വർഷക്കാലം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി പ്രവർത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുൻപാണ് സമ്പത്തിന് പുതിയ പദവി മുഖ്യമന്ത്രി നൽകിയത്. കൊറോണ പടരുകയും രാജ്യം ലോക്ക് ഡൗണിൽ തുടരുകയും ചെയ്യുന്ന വേളയിൽ കേരള സർക്കാരിന്റെ ഈ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യം ചർച്ചാവിഷയമാണ്.

ജനതാകർഫ്യു പ്രഖ്യാപന വേളയിൽ എന്തിനു ഇത്ര ധൃതി പിടിച്ച് സമ്പത്ത് നാട്ടിലേക്ക് മടങ്ങി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഡൽഹിൽ ഇല്ലെങ്കിലും ഡൽഹിൽ തുടരുന്നു എന്ന മട്ടിലാണ് സമ്പത്ത് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. താൻ ഡൽഹിയിലില്ല എന്ന കാര്യം പുറത്ത് വരുന്നതിൽ സമ്പത്തിനു തന്നെയുള്ള നിർബന്ധത്തിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. നാട്ടിലേക്ക് മടങ്ങിയ സമ്പത്ത് ഇപ്പോൾ ഒരു മാസത്തിലേറെയായി ഡൽഹിയിലില്ല. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് പ്രത്യേക പ്രതിനിധി ഡൽഹിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും മുന്നിൽ നിൽക്കെ കേന്ദ്ര-കേരള ബന്ധങ്ങൾക്ക് നിർണ്ണായക പ്രാധാന്യമുള്ള സമയത്ത് ഡൽഹിയിൽ തന്നെ തുടരേണ്ടിയിരുന്ന സമ്പത്താണ് കേരളത്തിൽ തുടരുന്നത്.

വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എ.സമ്പത്തിനു നേരിട്ട് ഏൽപ്പിച്ചത്. അതിൽ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിർവഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ സമ്പത്ത് നിർവഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടർനടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും. കേന്ദ്രസർക്കാരുമായും പ്രവാസി മലയാളികളുമായും കേരള സർക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സർക്കാരിന്റെ ഭൂമിയിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിർവഹണത്തിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളിൽ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഏതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നൽകുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗൺ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയെ വെടിഞ്ഞ് കേരളത്തിൽ തുടരുന്നത്.

വിവാദ നിയമനമാണ് സമ്പത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയത്. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഡൽഹിയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരേയാണ് ഈ പോസ്റ്റിൽ നിയമിക്കാറുള്ളത്. സംസ്ഥാന സർക്കാരിനു വേണ്ടിയുള്ള ഓപ്പറേഷൻസ് ഈ ഉദ്യോഗസ്ഥനാണ് ചെയ്യുക പതിവ്. മറ്റുള്ളവ ഭരണതലത്തിൽ നേരിട്ട് ചെയ്യും. ഇതെല്ലാം ഒഴിവാക്കിയാണ് എ.സമ്പത്തിനെ മുഖ്യമന്ത്രി ഡൽഹിയിൽ പ്രത്യേക പ്രതിനിധിയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ നിയമനം കേരളത്തിൽ വിവാദമുണ്ടാക്കിയിരുന്നു. കാബിനെറ്റ് റാങ്ക് സമ്പത്തിനു നൽകിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP