Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഒറ്റ ദിവസം റെക്കോഡ് കോവിഡ് കേസുകൾ; ഇന്ന് 211 പേർക്ക് രോഗം; കേസുകൾ 200 കടക്കുന്നത് ഇതാദ്യം; 138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 201 പേർക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ ആറ് സിഐഎസ്എഫുകാർക്കും രോഗം; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം130; 14 ജില്ലകളിലും രോഗികൾ കൂടുന്നു; രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റ ദിവസം റെക്കോഡ് കോവിഡ് കേസുകൾ; ഇന്ന് 211  പേർക്ക് രോഗം; കേസുകൾ 200 കടക്കുന്നത് ഇതാദ്യം; 138 പേർ വിദേശത്ത് നിന്നും 39 പേർ  മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 201 പേർക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ ആറ് സിഐഎസ്എഫുകാർക്കും രോഗം; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം130; 14 ജില്ലകളിലും രോഗികൾ കൂടുന്നു; രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഇന്ന് 211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 138 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 39 പേർക്ക് രോഗം. 201 പേർക്ക് രോഗമുക്തിയുണ്ടായി. 27 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ആറ് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 130 ആയി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസർകോട് 7 പത്തനംതിട്ട 2 ഓഇടുക്കി 2 വയനാട് 1. നെഗറ്റീവായവരുടെ കണക്കുകൾ: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12. കഴിഞ്ഞ 24 മണിക്കൂറി 7306 സാമ്പിളുകൾ പരിശോധിച്ചു 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.

സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ്. സംസ്ഥാനത്ത് ഇത് വരെ 2,53,011 പേർക്കാണ് റുട്ടീൻ, സെന്റിനൽ, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകൾ 130 ആയി. പതിനാല് ജില്ലകളിലും രോഗബാധിതർ കൂടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. ഈ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണം എന്നതാണ്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്റെ ഫലമായാണ് ലോകത്തിന് തന്നെ മാതൃകയാകും വിധം ഇത് വരെ നമുക്ക് ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കഴിഞ്ഞത്.

എന്നാൽ യശസ്സിന് കളങ്കം വരുന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം വരുന്നു. അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ദുരനുഭവങ്ങളുണ്ടായി. ക്വാറന്റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.

സാധാരണ നിലയ്ക്ക് ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്റൈൻ ആണ് അവർക്ക് നിർദ്ദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീർത്തികരമാണ്.

വിദേശങ്ങളിൽ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് നമ്മുടെ നാടിന്റെ ഉത്തരവാദിത്തം. അതിന് പകരം അവരെ വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികൾ മനുഷ്യർക്ക് ചേർന്നതല്ല. വരുന്നവരിൽ ചിലർക്ക് രോഗമുണ്ടാകാം. അത് പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ക്വാറന്റൈൻ. സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കണം. ക്വാറന്റൈൻ എന്നത്, അതിൽ കഴിയുന്നവർക്ക് വിഷമകരമാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിയണം. നമ്മുടെ സഹോദരങ്ങൾ അതിന് തയ്യാറാകുന്നത് അവരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ കരുതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP