Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ച 2118 മരണം; നാല് ജില്ലകളിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ; തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിലെ പുതിയ കേസുകളിലും ആശങ്ക എന്ന് കേന്ദ്രസർക്കാർ; കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്‌

കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ച 2118 മരണം; നാല് ജില്ലകളിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ; തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിലെ പുതിയ കേസുകളിലും ആശങ്ക എന്ന് കേന്ദ്രസർക്കാർ; കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്‌

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ കോവിഡ് മരണം വർദ്ധിക്കുന്നതായി കേന്ദ്രസർക്കാർ. കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് സംസ്ഥാനവും. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ആഴ്ച 1890 മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനമാണിത്. സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലെ പുതിയ കേസുകളാണ് ആശങ്ക ഉളവാക്കുന്നതെന്ന് കേന്ദ്രം പറയുന്നു. തിരുവനനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ്. ഒമ്പത് ജില്ലകളിൽ 5-10 ശതമാനത്തിനിടയിലാണ് രോഗസ്ഥിരീകരണ നിരക്ക്.

മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിർത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിർദ്ദേശം നൽകി. കേരളത്തിലേതുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിലെ ക്ലസ്റ്ററുകളിൽ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വ്യാപനം തടയാൻ കൂടുതൽ ശ്രദ്ധവേണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഓമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവർ 14 ദിവസം സമ്പർക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് മന്ത്രി വീണ ജോർജ്

കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഓമിക്രോൺ വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് ഡിഎംഒ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവരങ്ങൾ പങ്കുവക്കേണ്ടത് സർക്കാറോ ആരോഗ്യമന്ത്രിയോ ഡി എച്ച് എസോ മാത്രം. മറ്റുള്ളവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ആരോഗ്യ മന്ത്രിപറഞ്ഞു. കോഴിക്കോട് ഡിഎംഒയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

അതേസമയം കോഴിക്കോട് ഡിഎംഒ ക്ക് ആരോഗ്യമന്ത്രിയുടെ മെമോ. കോഴിക്കോട്ടെ ഓമിക്രോൺ സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നൽകണമെന്നും ആവശ്യം. ബ്രിട്ടനിൽ നിന്ന് വന്ന ആരോഗ്യപ്രവർത്തകന്റെയും അമ്മയുടെയും സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഇന്നലെയാണ് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP