Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുപേർ പനിയുമായി വന്നപ്പോൾ ഡോക്ടർക്ക് സംശയം; ആദ്യ പരിശോധനാഫലം പോസിറ്റീവായപ്പോൾ വിദേശത്ത് പോയിരുന്നോ എന്നുചോദ്യം; പുറത്തുവന്നത് അയലത്തെ ഇറ്റലിക്കാരായ ബന്ധുക്കളുടെ കഥയും; നാട്ടിലെത്തി ആറുദിവസത്തിനിടെ റാന്നി സ്വദേശികൾ സന്ദർശിച്ചതുകൊല്ലത്തെയും പുനലൂരെയും കോട്ടയത്തെയും ബന്ധുവീടുകളും പത്തനംതിട്ട എസ്‌പി ഓഫീസും റാന്നിയിലെ ആശുപത്രിയും; നിരീക്ഷണത്തിലായത് 3000 ത്തോളം പേർ; അഞ്ചുപേരുടെയും നില തൃപ്തികരമെന്നും കൊറോണയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലാ ഭരണകൂടം

രണ്ടുപേർ പനിയുമായി വന്നപ്പോൾ ഡോക്ടർക്ക് സംശയം; ആദ്യ പരിശോധനാഫലം പോസിറ്റീവായപ്പോൾ വിദേശത്ത് പോയിരുന്നോ എന്നുചോദ്യം; പുറത്തുവന്നത് അയലത്തെ ഇറ്റലിക്കാരായ ബന്ധുക്കളുടെ കഥയും; നാട്ടിലെത്തി ആറുദിവസത്തിനിടെ റാന്നി സ്വദേശികൾ സന്ദർശിച്ചതുകൊല്ലത്തെയും പുനലൂരെയും കോട്ടയത്തെയും ബന്ധുവീടുകളും പത്തനംതിട്ട എസ്‌പി ഓഫീസും റാന്നിയിലെ ആശുപത്രിയും; നിരീക്ഷണത്തിലായത് 3000 ത്തോളം പേർ; അഞ്ചുപേരുടെയും നില തൃപ്തികരമെന്നും കൊറോണയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: ഇറ്റലിയിൽ നിന്നു വന്ന കുടുംബം അടക്കം അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീരകരിച്ചതോടെ പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രത. ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഏകദേശം 300 ഓളം വീടുകളിലാണ് ഇവർ സന്ദർശനം നടത്തിയത്. ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരും, പരോക്ഷമായി ബന്ധപ്പെട്ടവരും അടക്കം മൂവായിരത്തോളം പേരെ നിരീക്ഷിക്കാനാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. എട്ട് ടീമുകളായിരിക്കും ഇവരെ നിരീക്ഷിക്കുക. ഇതിൽ ഡോക്ടർമാരടക്കമുള്ള വിദഗ്ധരുമുണ്ടാകും. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.

നാട്ടിലെത്തി ആറ് ദിവസത്തിനിടെ കൊല്ലം പുനലൂർ, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകൾ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലൊക്കെ രോഗബാധിതർ സന്ദർശിച്ചിരുന്നുവെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബന്ധു വീട്ടിൽ നിന്ന് രണ്ടു പേർ പനിയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർക്ക് സംശയം തോന്നിയത്. ആദ്യ പരിശോധനാ ഫലം പോസിറ്റീവായതോടെ വിദേശത്ത് പോയിരുന്നോ എന്ന് ഡോക്ടർ ചോദിച്ചു. ബന്ധുക്കളാരെങ്കിലും വിദേശത്ത് നിന്ന് വന്നിട്ടുണ്ടോ എന്നുചോദിച്ചപ്പോൾ അടുത്ത വീട്ടിലെ ബന്ധുക്കളായ മൂന്നുപേരുടെ കാര്യം പറഞ്ഞു. ഇറ്റലിയിൽ നിന്നാണെന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. പത്തനം തിട്ട ജനറൽ ആശുപത്രിയിൽ ഐസൊലോഷന് സൗകര്യമൊരുക്കാം എന്ന് പറഞ്ഞെങ്കിലും ഇറ്റലിയിൽ നിന്ന് വന്നവർ അതിന് തയ്യാറില്ലെന്നും സൂചനയുണ്ട്.

ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാർക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേർ ഉൾപ്പെടെ അഞ്ചു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണ്.

ശനിയാഴ്ച രാത്രിയാണ് അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രാത്രി തന്നെ വീഡിയോ കോൺഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോൺഫറൻസിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അടിയന്തിരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷൻ പ്ലാനും ഈ യോഗത്തിൽ തീരുമാനിച്ചു.

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ ഫെബ്രുവരി 29ന് കേരളത്തിൽ എത്തിയതു മുതൽ മാർച്ച് ആറിന് ആശുപത്രിയിൽ അഡ്‌മിറ്റ് ആയതു വരെയുള്ള സമയത്ത് ഇവരുമായി ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇടപഴകിയവരുടെ ആരോഗ്യനില പരിശോധിക്കും. ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഏഴു പേർ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നു (ഞായർ) വൈകുന്നേരത്തോടെ ഇവർ ഇടപഴകിയിട്ടുള്ള മുഴുവൻ പേരുടെയും പട്ടിക തയാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയിൽ വരുന്ന ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാവരേയും ആശുപത്രികളിലെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ വീട്ടിൽ തന്നെ നിരീക്ഷണ വിധേയമാക്കും.

മുൻകരുതൽ നടപടികളുടെ ഭാഗമായി പത്തനംതിട്ട കളക്റ്റ്രേറ്റിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പഞ്ചിങ് സംവിധാനം താൽകാലികമായി നിർത്തിവച്ചിട്ടുണ്ട്. റാന്നിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വോട്ടർ പട്ടിക പുതുക്കുന്ന ജോലിയും താത്കാലികമായി നിർത്തിയിട്ടുണ്ട്. രോഗബാധിതരുടെ 90 വയസ്സിന് മേലെ പ്രായമുള്ള മാതാപിതാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ദുബായിൽ നിന്നും ന്യൂമോണിയ ലക്ഷണങ്ങളുമായി എത്തിയ രണ്ട് പേരും ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുണ്ട്. ഇറ്റലിയിൽ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാർ ഇവരുടെ 24 വയസുള്ള മകൻ. ഇവരുടെ അടുത്ത ബന്ധുവും അയൽവാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോേെലഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

നെടുമ്പാശേരിയിൽ ജാഗ്രത

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ മറ്റ് യാത്രക്കാരുമായി ഇടപഴകാൻ അനുവദിക്കില്ല. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടർ, എയറോബ്രിഡ്ജ്, ആരോഗ്യ പരിശോധന കൗണ്ടറുകൾ തുടങ്ങിയവ സ്ഥാപിക്കും. ഇവിടെ നിന്നുള്ള വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർ മടങ്ങിയ ശേഷം വിമാനത്താവളം അണുവിമുക്തമാക്കും.

അതേസമയം കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച ഖത്തർ എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടേയും വിവരങ്ങൾ യോഗം ശേഖരിച്ചു. ഇത് അതാത് ജില്ലകളിലെ ഡിഎംഒമാർക്ക് നൽകും. പത്തനംതിട്ട സ്വദേശികൾ എത്തിയ ഫെബ്രുവരി 29 ന് രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയമാകണമെന്നു കളക്ടർ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികൾ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തില്ല. ബന്ധുവീട്ടിൽ വന്ന രണ്ടു പേർ പനിയായി ആശുപത്രിയിൽ വന്നപ്പോഴാണ് ഇറ്റലിയിൽ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ അവരോട് ആശുപത്രിയിൽ അടിയന്തരമായി മാറാൻ ആവശ്യപ്പെട്ടു. ഇവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ നിർബന്ധപൂർവം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.

ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രത നിർദ്ദേശം നൽകിയതാണ്. കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതവർ കേൾക്കാത്തതിന്റെ ഫലമാണിത്. പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടൻ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കൽ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അർദ്ധ രാത്രിയിൽ വീഡിയോ കോൺഫറൻസ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവർ പോയ സ്ഥലങ്ങളും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളേയും കണ്ടെത്താൻ കഴിയും.

29.02.2020ന് ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേർക്കും അവരുമായി സമ്പർക്കം പുലർത്തിയ 2 പേർക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 28.02.2020ന് QR126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റ് ട്രെയ്സിങ് പുരോഗമിക്കുന്നു. ഇത് ഇന്ന് വൈകിട്ടോടെ പൂർത്തിയാകും.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

ആറ്റുകാൽ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങൾ നടത്തിയ ഒരുക്കങ്ങൾ ഉള്ളതിനാൽ നിർത്തി വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവർ ആരും പൊങ്കാല ഇടാൻ വരരുത്. രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ വീട്ടിൽ തന്നെ പൊങ്കാലയിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിങ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താൻ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കാല ഒഴിവാക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ പറഞ്ഞു. 23 ഹെൽത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലൻസുകളും 5 ബൈക്ക് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അവബോധം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

കോവിഡ് 19 ഏറെ അപകടകാരി

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാൽ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ഇതിനുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് പ്രധാനം. ചികിത്സിക്കുന്നവർ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

നിരീക്ഷണം ശക്തം

എയർപോർട്ടുകൾ, സീ പോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതാണ്. എയർപോർട്ട്/സീ പോർട്ട് ഹെൽത്ത് ഓഫീസർമാരാണ് ഇവരെ സ്‌ക്രീൻ ചെയ്യുന്നത്. യാത്രക്കാരിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ നിശ്ചിത ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്ക്കരണം നൽകി വീടുകളിൽ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നു. ഇവർ കൃത്യമായും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ വീടുകളിൽ തന്നെ 28 ദിവസം കഴിയേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ദിശ നമ്പരിൽ വിളിച്ച് ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹത്തിൽ എത്തേണ്ടതാണ്.

ആശുപത്രികൾക്കും ജാഗ്രത നിർദ്ദേശം

മെഡിക്കൽ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറൽ അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിരീക്ഷണം ശക്തമാക്കുന്നു

ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ ആളുകളും നിർദ്ദേശങ്ങൾ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയും പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് കർശനമായും ഒഴിവാക്കുകയും വേണം. രോഗ ലക്ഷണം പ്രകടമാകുന്നവർ ദിശ നമ്പരിൽ വിളിച്ച് ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ അറിയിച്ച് പ്രത്യേകം വാഹത്തിൽ എത്തേണ്ടതാണ്.

കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ ജില്ല മെഡിക്കൽ ഓഫീസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ഫോൺ മുഖേന ബന്ധപ്പെടേണ്ടതാണ്. ഒരിക്കലും രോഗലക്ഷണങ്ങൾ ഉള്ളവർ ഒ.പി.യിലോ ക്യാഷ്വാലിറ്റിയിലോ പോകരുത്. അവർ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങൾ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP