Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ നഴ്‌സുമാർക്ക് വേണ്ട രക്ഷാ കവചമായ പിപിഇകൾ നൽകിയില്ല; രോഗ ലക്ഷണങ്ങൾ കാണും വരെ ടെസ്റ്റ് നടത്തുകയോ ഷിഫ്റ്റിൽ നിന്ന് മാറ്റുകയോ ചെയ്തില്ല; 46 മലയാളി നഴ്‌സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച മുംബൈ വോക് ഹാർട്ട് ആശുപത്രിക്കെതിരെ യുഎൻഎ ശബ്ദുയർത്തുമ്പോൾ മിണ്ടാട്ടം മുട്ടി മാനേജ്‌മെന്റ്; ആശുപത്രി അടച്ചിടാൻ ബിഎംസി ഉത്തരവ്

കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ നഴ്‌സുമാർക്ക് വേണ്ട രക്ഷാ കവചമായ പിപിഇകൾ നൽകിയില്ല; രോഗ ലക്ഷണങ്ങൾ കാണും വരെ ടെസ്റ്റ് നടത്തുകയോ ഷിഫ്റ്റിൽ നിന്ന് മാറ്റുകയോ ചെയ്തില്ല; 46 മലയാളി നഴ്‌സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച മുംബൈ വോക് ഹാർട്ട് ആശുപത്രിക്കെതിരെ യുഎൻഎ ശബ്ദുയർത്തുമ്പോൾ മിണ്ടാട്ടം മുട്ടി മാനേജ്‌മെന്റ്; ആശുപത്രി അടച്ചിടാൻ ബിഎംസി ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 46 മലയാളി നഴ്‌സുമാരടക്കം 55 ലേറെ നഴ്‌സുമാർക്കും മൂന്നു ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വോക് ഹാർട്ട് ആശുപത്രി അടച്ചു. മുംബൈ സെൻട്രൽ ആശുപത്രിയിൽ ഇനി ഒരു അറിയിപ്പുണ്ടാകും വരെ ആരെയും പ്രവേശിക്കാനും വിടാനും അനുവദിക്കില്ല. നഴ്സുമാർക്കും ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിഎംസിയാണ് ആശുപത്രി അടച്ചു പൂട്ടാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ഉള്ളവർക്ക് എങ്ങിനെ വൈറസ് ബാധയുണ്ടായി എന്ന് അന്വേഷിക്കുന്നതിനായി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് നഴ്സുമാരെയും ഡോക്ടർമാരെയും മുംബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം ബാധിച്ചത് സംബന്ധിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. മാർച്ച് 27 ന് ഹൃദയാഘാതത്തെ തുടർന്ന് വോക്ക്ഹാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച എഴുപതുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നും പരിചരിച്ച നഴ്സിനും, നഴ്സിൽ നിന്നും സഹപ്രവർത്തകരിലേക്കും വൈറസ് പടർന്നു എന്നാണ് സൂചന. ആശുപത്രിയിലെ മറ്റ് ജീവനക്കാരും രോഗികളും നിരീക്ഷണത്തിലാണ്.

ഒരു ആശുപത്രിയിൽ നിന്ന് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ദൗർഭാഗ്യകരമാണെന്ന് അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ സുരേഷ് കകാനി പറഞ്ഞു. അവർ മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതാനും രോഗികളുടെയും 270 ആശുപത്രി ജീവനക്കാരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായി ടെസ്റ്റിൽ തെളിഞ്ഞ നഴ്‌സുമാരെ അവരുടെ വിലെ പാർലെയിലെ ക്വാർട്ടേഴ്‌സിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ കാന്റീൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ആരുപുറത്തുപോകാനിരിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

ഇത്രയും അധികം പേർക്ക് രോഗം ബാധിച്ചതിനെ കുറിച്ച് ആശുപത്രി മാനേജ്‌മെന്റിന് മിണ്ടാട്ടമില്ല. ഒപിയും അടിയന്തര സേവനവും അവസാനിപ്പിച്ചുവെന്ന ്മാത്രമാണ് ആശുപത്രി വക്താവ് പറഞ്ഞത്. മാർച്ച് 27ന് രോഗം സ്ഥിരീകരിച്ച 70 കാരനെ പരിചരിച്ച രണ്ടു നഴ്‌സുമാർക്ക് ടെസ്റ്റ് പോസിറ്റീവായിരുന്നു. ഇതേ തുടർന്നാണ് മറ്റു നഴ്‌സുമാർക്കും രോഗം പകർന്നത്. രോഗം ബാധിച്ച ഡോക്ടർമാരിൽ ഒരാളെ സെവൻ ഹിൽസിലും മറ്റേയളെ മാഹിമിലെ എൽഎൽ രഹേജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രോഗം ബാധിച്ച നഴ്‌സുമാരുടെ കൂടെ താമസിക്കുന്നവരെയും സഹപ്രവർത്തകരെയും ആശുപത്രി അധികൃതർ മാറ്റി പാർപ്പിക്കാൻ തയ്യാറാവാത്തതാണ് സ്ഥിതി ഗതികൾ വഷളാക്കിയതെന്ന് ആരോപണമുണ്ട്. രോഗലക്ഷണങ്ങൾ കാണും വരെ നഴ്‌സുമാരെ പരിശോധിക്കാനോ ഷിഫ്റ്റുകളിൽ നിന്ന് നീക്കാനോ ആശുപത്രി തയ്യാറായില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആരോപിച്ചു. ഇത് ആശുപത്രി അധികൃതർ നിഷേധിച്ചുട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ട പിപിഇകൾ നൽകിയില്ലെന്നും ആരോപണമുണ്ട്.

മൂന്ന് പേർ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ചു. ഇവരിൽ നിന്നാകാം ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സർജൻ ആയ ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയിൽ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതിൽ 200 ലധികവും മലയാളി നഴ്‌സുമാരാണ്.

നേരത്തെ ഡൽഹി ദിൽഷാദ് ഗാർഡനിലെ സംസ്ഥാന ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേർക്കും കോവിഡ്- 19 സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മലയാളി നഴ്‌സുമാരിൽ ഒരാൾ എട്ടു മാസം ഗർഭിണിയാണ്. മറ്റൊരു മലയാളി നഴ്‌സിന് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹം 16 മുതൽ 21 വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി നേരിട്ടു സമ്പർക്കം പുലർത്തിയ തമിഴ്‌നാട് സ്വദേശിയായ നഴ്‌സിനും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്‌സുമാർക്കും രോഗം കണ്ടെത്തിയത്.

നഴ്‌സുമാർക്ക് മതിയായ ചികിത്സയോ സമയത്ത് ഭക്ഷണമോ കുടിക്കാൻ ചൂടുവെള്ളമോ ലഭിക്കുന്നില്ലെന്ന് നിരീക്ഷണത്തിലുള്ള ഒരു മലയാളി നഴ്‌സ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച നഴ്‌സുമാരെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. മാനദണ്ഡപ്രകാരമുള്ള നിരീക്ഷണമോ സ്‌ക്രീനിംഗോ നടത്താതെയാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആരോപിച്ചു. ഡൽഹിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നഴ്‌സുമാരുടെ ദുരവസ്ഥയിൽ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർക്ക് അസോസിയേഷൻ പരാതി നൽകി.

അതിനിടെ കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക്ക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്. ദിനംപ്രതി ശരാശരി 35000 ക്വിന്റൽ ഉള്ളി വ്യാപാരം നടക്കുന്ന മാർക്കറ്റാണ് ഇത്. വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാർക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. കൂടുതൽപേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അതേ സമയം മാർക്കറ്റ് അടച്ചിടുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാർക്കറ്റുകളിലൊന്നാണ് നാസിക്ക്. ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.

മുബൈയിൽ കോവിഡൽ കടുത്ത ആശങ്ക നിലനിൽക്കുന്നത് ധാരാവിയിലാണ്. നഗരഹൃദയത്തിൽ 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ചേരിമേഖലയിൽ സമൂഹ വ്യാപനം പ്രതിരോധിക്കാൻ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബൈയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സർക്കാരും. പൊലീസ് നിരന്തരം റോന്തു ചുറ്റുമ്പോൾ കോർപറേഷൻ അധികൃതർ ചെറു മേഖലകൾ കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവൽകരണവും നടത്തുന്നു. രോഗം ബാധിച്ചവർ താമസിച്ചിരുന്ന മേഖല സീൽ ചെയ്യുന്നതും അവർ ഇടപെട്ടവരെ ക്വാറന്റീൻ ചെയ്യുന്നതുമാണ് മറ്റൊരു പ്രധാന ജോലി. ആരോഗ്യപ്രവർത്തകർ ഇത്തരക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും കൗൺസിലിങ്ങുമായി രംഗത്തുണ്ട്.

ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവൻപേരെയും കണ്ടെത്താനുള്ള നടപടി ഊർജിതമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിച്ചവരുൾപ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടു താമസിക്കുന്ന മുഴുവൻപേരെയും പരിശോധനയ്ക്കു വിധേയമാക്കും. പ്രോട്ടോകോൾ പ്രകാരം സാംപിൾ ശേഖരണം നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ നാലായിത്തോളം ആരോഗ്യപ്രവർത്തകർ ഈ മേഖല മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

ധാരാവിയിലെ പ്രധാന റോഡിനോടു ചേർന്നു ക്ലിനിക്ക് നടത്തുന്ന 35 വയസ്സുകാരനായ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ധാരാവി മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മേഖലയിലെ പലരും ചികിത്സ തേടിയിരുന്ന ഡോക്ടറാണ് ഇദ്ദേഹമെന്നതാണ് ആശങ്ക പരത്തുന്നത്. ഡോക്ടറിൽ നിന്നു കൂടുതൽ രോഗികൾ ഉണ്ടാകുമോയെന്ന പരിശോധനയിലാണ് ആരോഗ്യവകുപ്പും മുംബൈ കോർപറേഷൻ അധികൃതരും. മുംബൈ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും ഡോക്ടർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തെ സന്ദർശിച്ചവരെയും അടുത്ത് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ഐസലേഷനിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP