Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ്; ഒരുമരണം; മരണടഞ്ഞത് തിരുവനന്തപുരം പുല്ലുവിളയിലെ വിക്ടോറിയ; 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 34 പേരുടെ ഉറവിടം വ്യക്തമല്ല; വിദേശത്ത് നിന്ന് വന്ന 82 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 54 പേർക്കും രോഗം; 17 ആരോഗ്യപ്രവർത്തകർക്കും രോഗം; രോഗമുക്തി നേടിയത് 274 പേർ; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 353; കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്ന വാദം തള്ളി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ്; ഒരുമരണം; മരണടഞ്ഞത് തിരുവനന്തപുരം പുല്ലുവിളയിലെ വിക്ടോറിയ; 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 34 പേരുടെ ഉറവിടം വ്യക്തമല്ല; വിദേശത്ത് നിന്ന് വന്ന 82 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്ന 54 പേർക്കും രോഗം; 17 ആരോഗ്യപ്രവർത്തകർക്കും രോഗം; രോഗമുക്തി നേടിയത് 274 പേർ; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 353; കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്ന വാദം തള്ളി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 39 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ജൂലൈ 15ന് മരണമടഞ്ഞ വിക്ടോറിയ (72) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇതോടെ മരണം 44 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 144 പേർക്കും, കൊല്ലം ജില്ലയിലെ 79 പേർക്കും, എറണാകുളം ജില്ലയിലെ 72 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 36 പേർക്ക് വീതവും, കോട്ടയം ജില്ലയിലെ 35 പേർക്കും, കോഴിക്കോട് ജില്ലയിലെ 33 പേർക്കും, ആലപ്പുഴ ജില്ലയിലെ 30 പേർക്കും, മലപ്പുറം ജില്ലയിലെ 29 പേർക്കും, പത്തനംതിട്ട ജില്ലയിലെ 21 പേർക്കും, വയനാട് ജില്ലയിലെ 6 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം ജില്ലയിലെ 2, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 29 ഡി.എസ്.സി. ജവാന്മാർക്കും, 4 ഐ.ടി.ബി.പി. ജവാന്മാർക്കും (ആലപ്പുഴ 3, തൃശൂർ 1) തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും ഒരു കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 39 പേരുടെയും (മലപ്പുറം 1), പാലക്കാട് ജില്ലയിൽ നിന്നുള്ള 34 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേരുടെയും, തിരുവനന്തപുരം (ആലപ്പുഴ 1), കൊല്ലം ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ആലപ്പുഴ 1, മലപ്പുറം 1), തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 8056 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5892 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,54,167 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 984 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകൾ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,67,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7410 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,00,942 സാമ്പിളുകൾ ശേഖരിച്ചതിൽ 96,544 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ മറ്റത്തൂർ (കണ്ടൈന്മെന്റ് സോൺ വാർഡ് 10, 11, 21), എരുമപ്പെട്ടി (9), പോർക്കുളം(3), ചേലക്കര (17), അളഗപ്പനഗർ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസർഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാൽ (2, 3, 11, 14), കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാർഡുകളും), പൂയപ്പള്ളി (എല്ലാ വാർഡുകളും), തൃക്കരുവ (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലമ്പൂർ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുൻസിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 351 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

 

ചികിത്സാസൗകര്യങ്ങളുണ്ട്

സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 187 സിഎഫ്എൽടിസികളിലായി 20,406 കിടക്കകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

743 സിഎഫ്എൽടിസികളാണ് ജൂലൈ 23-നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ കിടക്കളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും, ലാൻഡ് ലൈനും, ഇന്റർനെറ്റും ഉണ്ടാകും. ഓരോയിടത്തും ആംബുലൻസ് ഉണ്ടാകും. ഐസൊലേഷനിൽ ഉള്ളവർക്ക് ശുചിമുറിയുള്ള മുറി ലഭിക്കും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ മുറി, നഴ്‌സ് മുറി, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ സെമി പെർമനന്റ് ശുചിമുറി ഏർപ്പെടുത്തും. രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതരിൽ നിന്ന് രോഗം പകരാം. സമൂഹവ്യാപനത്തിലേക്ക് എത്താം. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. ഇവർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിൽ പോകണം. നെഗറ്റീവായാൽ തിരികെ വീട്ടിലെത്തിക്കും.

കേരളത്തിൽ ആകെ ഒരു ടെസ്റ്റിങ് കേന്ദ്രമാണ് ആകെ ഉണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 59, സ്വകാര്യ മേഖലയിൽ 51 എന്നിങ്ങനെ ടെസ്റ്റിങ് കേന്ദ്രങ്ങൾ ഇപ്പോഴുണ്ട്. ഇപ്പോൾ ആന്റിബോഡി, ആന്റിജൻ, ട്രൂനാറ്റ് ടെസ്റ്റുകളും ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കോവിഡ് ഫീസ് നിശ്ചയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനൽകി.

പ്രതിരോധത്തിൽ വീഴ്ചയില്ല

കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലർ നടത്തുന്നു. രോഗികളുടെ എണ്ണം മനഃപ്പൂർവ്വം കുറച്ചെന്നും ഇപ്പോൾ കൂടുന്നുവെന്നുമാണ് പരാതി. ഇവർ യാഥാർത്ഥ്യം മനസിലാക്കുന്നില്ല. എത്ര ആവർത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല.

കോവിഡ് മഹാമാരി പടർന്നുപിടിക്കാൻ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങൾ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. മഹാമാരിക്ക് വലിയ നാശം വിതയ്ക്കാവുന്ന നിരവധി ഘടകങ്ങൾ കേരളത്തിലുണ്ട്. രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളിൽ 0.33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നർത്ഥം. ഡൽഹിയിലെ നിരക്ക് ഇത് മൂന്ന് ശതമാനമാണ്. തമിഴ്‌നാട്ടിൽ 1.5 ശതമാനമാണ്. മഹാരാഷ്ട്രയിൽ 3.8 ശതമാനമാണ്. ഗുജറാത്തിൽ 4.4 ശതമാനവും കർണ്ണാടകയിൽ 2.1 ശതമാനവുമാണ്.

ഇന്നലെ 36,806 കേസും 596 മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ ഇന്നലെ 4985 കേസും 70 മരണവും റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിൽ 3648 കേസുകളും 72 മരണവും റിപ്പോർട്ട് ചെയ്തു. ഈ സമയത്തും കേരളത്തിൽ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയർത്തിയ പ്രതിരോധത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റുകൾ നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റാണ് നമ്മൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ അഞ്ച്, ഡൽഹിയിൽ ഏഴ്, തമിഴ്‌നാട്ടിൽ 11, മഹാരാഷ്ട്രയിൽ പതിനേഴുമാണ്.

ടെസ്റ്റിങ് കുറവെന്ന പ്രചാരണം

കേരളം ടെസ്റ്റിൽ പുറകിലാണെന്ന് പറയുന്നത് തെറ്റാണ്. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിങ് എണ്ണം മാത്രമാണ് നോക്കുന്നത്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തുന്നുവെന്നതാണ് പ്രധാനം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കേരളം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതി വിശേഷം. ജനുവരി 30-നാണ് കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അടിയന്തിര മുന്നറിയിപ്പ് നൽകിയത്.

കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധം തുടങ്ങി. അതുകൊണ്ടാണ് വുഹാനിൽ നിന്ന് വന്ന ആദ്യത്തെ കേസുകൾ കണ്ടെത്തിയത്. സെക്കന്ററി കോണ്ടാക്ടുകൾ പിന്തുടരുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. അത്രമാത്രം ശ്രദ്ധയും അധ്വാനവും ഇതിൽ കേരളം അർപ്പിച്ചിട്ടുണ്ട്. നമ്മൾ കാണിച്ച ജാഗ്രതയും തയ്യാറെടുപ്പും ലോകത്ത് വളരെ ചുരുക്കം ഇടങ്ങളേ സ്വീകരിച്ചിട്ടുള്ളൂ.

101 ആക്ടീവ് ക്ലസ്റ്ററുകൾ

സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. ഇതിൽ18 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. തിരുവനന്തപുരത്ത് 151 പോസിറ്റീവ് കേസിൽ 137 ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കേസുമുണ്ട്. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പൊതുജനത്തിന് കൊവിഡുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നതിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഇതര രോഗ ചികിത്സ വീടുകളിൽ ലഭ്യമാക്കുന്നുണ്ട്. ഇതിന് ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തി.

കൊല്ലം ജില്ലയിൽ 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സ കേന്ദ്രം തുറന്നു. പത്തനംതിട്ടയിൽ 20 പേർക്കാണ് സമ്പർക്ക രോഗബാധ. ജില്ലയിൽ 1010 റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 76 പേർക്ക് രോഗം കണ്ടെത്തി. പത്തനംതിട്ടയിലെ വലിയ ക്ലസ്റ്റർ പത്തനംതിട്ട നഗരസഭയാണ്.

കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളിൽ നിന്ന് സമ്പർക്ക പട്ടിക ഉയരുന്നത് ആശങ്കയാണ്. ആലപ്പുഴയിൽ 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഇന്ന് ഉണ്ടായത്. ചേർത്തല താലൂക്ക്, കായംകുളം മുനിസിപ്പാലിറ്റിയിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളും കണ്ടെയ്ന്മെന്റ് സോണാണ്. കോട്ടയം ജില്ലയിൽ 34 പേർക്കാണ് സമ്പർക്ക രോഗബാധ. ചങ്ങനാശ്ശേരി മാർക്കറ്റ് മേഖലയിലാണ് സമ്പർക്കം കൂടുതൽ. ഇവിടെ 16 തദ്ദേശ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ന്മെന്റ് സോണുകളുണ്ട്.

എറണാകുളത്ത് 80 ൽ 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. മൂന്ന് ആരോഗ്യപ്രവർത്തകരും ഉറവിടം അറിയാത്ത ഒൻപത് പേരുമുണ്ട്. ചെല്ലാനത്തും ആലുവയിലുമാണ് കൂടുതൽ രോഗികൾ. ജില്ലയിൽ രോഗം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടെ ക്യാംപുകൾ ആരംഭിക്കും. ക്യാമ്പുകളിൽ കോവിഡ് മാനദണ്ഡം പാലിക്കും. ബ്രോഡ്‌വേ മാർക്കറ്റ് തുറക്കും. പകുതി കടകളേ ഒരു ദിവസം തുറക്കൂ.

തൃശ്ശൂരിൽ 485 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ഇതിൽ ഒരാൾ മാത്രമാണ് പോസിറ്റീവ്. പാലക്കാട് 36 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗമുണ്ടായി. പട്ടാമ്പിയിൽ ഒരാളിൽ നിന്ന് നൂറോളം പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ പ്രദേശത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 18 ന് 67 പേർക്കും, 19 ന് 39 പേർക്കും രോഗബാധ ഇവിടെ കണ്ടെത്തി.

മലപ്പുറത്ത് 61 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 23 രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത ആറ് പേരുണ്ട്. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിർത്തികളും അടക്കും.

വയനാട് ജില്ലയിൽ സമ്പർക്കം 19 പേർക്ക്. തൊണ്ടർനാട് സ്വദേശികളാണ്. ഇവിടം ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. രോഗബാധിതർ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് തുടങ്ങി. കോവിഡ് മുക്തരായ ഏഴ് പേർ ആദ്യ ദിവസം പ്ലാസ്മ നൽകാനെത്തി.

കോഴിക്കോട് ഇന്ന് 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ജില്ലയിൽ എല്ലാ ഹോട്ടലുകളിലും പാർസൽ മാത്രമേ അനുവദിക്കൂ. കണ്ണൂർ ബിഎസ്ഇ ക്ലസ്റ്റിൽ 29 പേർക്ക് രോഗബാധയുണ്ടായി. ജില്ലയിൽ പൊലീസിനെ സഹായിക്കാൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിക്കും. വീട് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സ്‌പെഷൽ സ്‌ക്വാഡിന്റെ ചുമതല.

തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്

തിരുവനന്തപുരത്ത് 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കീം പരീക്ഷ (എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ) എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ നാൽപ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻ കോട്ടൺഹിൽ സ്‌കൂളിലാണ് പരീക്ഷ എഴുതിയത്.പരീക്ഷാ കേന്ദ്രത്തിൽ കുട്ടിയെ കൊണ്ടുവന്നത് രക്ഷിതാവാണ്. പരീക്ഷ തീരുന്നത് വരെ ഇയാൾ പരീക്ഷ ഹാളിന് പുറത്തുണ്ടായിരുന്നു.

സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയുമാണ് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികൾ. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയതെന്നാണ് വിവരം. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ ആരോഗ്യവകുപ്പിന് കൈമാറി.തുടർന്ന് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന 20 വിദ്യാർത്ഥികൾ, പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ, വോളണ്ടിയർമാർ എന്നിവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP