Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ൽ നിന്ന് 25.61 ആയി കുറഞ്ഞു; വ്യാപനത്തിന്റെ തോതിലും ഇടിവ്; അടച്ചിടൽ നൽകുന്നത് ആശ്വാസ കണക്കുകൾ; അനിവാര്യമെങ്കിൽ ഈ മാസം മുഴുവൻ നിയന്ത്രണം തുടരും; ട്രിപ്പിൽ ലോക്ഡൗണിൽ വ്യാപനം ഇനിയും ഇടിയുമെന്നും വിലയിരുത്തൽ; കോവിഡ് പ്രതിരോധം ഫലത്തിലേക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ൽ നിന്ന് 25.61 ആയി കുറഞ്ഞു; വ്യാപനത്തിന്റെ തോതിലും ഇടിവ്; അടച്ചിടൽ നൽകുന്നത് ആശ്വാസ കണക്കുകൾ; അനിവാര്യമെങ്കിൽ ഈ മാസം മുഴുവൻ നിയന്ത്രണം തുടരും; ട്രിപ്പിൽ ലോക്ഡൗണിൽ വ്യാപനം ഇനിയും ഇടിയുമെന്നും വിലയിരുത്തൽ; കോവിഡ് പ്രതിരോധം ഫലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാലു ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണിൽ കോവിഡ് കണക്കുകൾ താഴുമെന്ന പ്രതീക്ഷയിൽ കേരളം. കേരളം കോവിഡ് കുന്നിറങ്ങിത്തുടങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്. അടുത്ത ആഴ്ച അതിശക്തമായ നിയന്ത്രണങ്ങളുണ്ടാകും. ആവശ്യം വന്നാൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടാനാണ് സാധ്യത.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകും. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ട്രിപ്പിൾ ലോക്ഡൗണുള്ള ജില്ലകളുടെ അതിർത്തികൾ അടച്ചാണ് നിയന്ത്രണം. ഇതും രോഗവ്യാപനം കുത്തനെ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ൽ നിന്ന് 25.61 ആയി കുറഞ്ഞത് ലോക്ഡൗൺ ഇഫക്ടാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിന്റെ തോത് ആയ റിപ്രൊഡക്ഷൻ നിരക്ക് (ആർ) 1.1 ആയി. നിയന്ത്രണങ്ങൾ കർശനമായി തുടർന്നാൽ ചികിത്സയിലുള്ളവരുടെ എണ്ണം 25ാം തീയതിയോടെ 4 ലക്ഷമായും 30നകം 3.4 ലക്ഷമായും കുറയുമെന്നുമാണു സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. എത്രയും വേഗം രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ താഴെ കൊണ്ടു വരാനാണ് ശ്രമം. വ്യാപനവും പരമാവധി ചെറിയ തോതിലാക്കും.

കോഴിക്കോട് ഉൾപ്പെടെ കോവിഡ് നിരക്ക് കുതിച്ചുയർന്നിരുന്ന ചില ജില്ലകളിൽ വ്യാപനത്തിന്റെ തോതു കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരും. റിപ്പോർട്ട് പ്രകാരം ഇന്നലെയാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടാകേണ്ടിയിരുന്നത്. ലോക്ഡൗൺ മൂലം പരിശോധനകൾ കുറഞ്ഞതിനാൽ ഇന്നലത്തെ കണക്ക് കൃത്യമാകണമെന്നില്ല. അതുകൊണ്ടു തന്നെ അടുത്ത രണ്ടു ദിവസത്തെ പരിശോധനാ കണക്കുകൾ അതിനിർണ്ണായകമാണ്.

തിരുവനന്തപുരത്ത് 30 വരെയും കൊല്ലത്ത് 26 വരെയും കോട്ടയത്ത് 20 വരെയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഐസിയു കിടക്കകൾ നിറയാനിടയുണ്ട്. കൊല്ലം ജില്ലയിൽ ഓക്‌സിജൻ ബെഡുകൾ തികയാതെ വരാം. തിരുവനന്തപുരത്ത് രണ്ടാംതല ചികിത്സാ കേന്ദ്രങ്ങളിലും സ്ഥലം തികയാതെ വരാം. അതേസമയം, പേമാരിയും കടലേറ്റവും മൂലം ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങിയതു രോഗവ്യാപനം വർധിപ്പിച്ചേക്കാമെന്നും അതോടെ ഈ കണക്കുകൂട്ടലുകൾ തെറ്റുമെന്നുമുള്ള ആശങ്ക സർക്കാരിനുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മെയ്‌ 10 മുതൽ 16 വരെ 29.75, 28.61, 26.41, 26.65, 25.61.

നിയന്ത്രണങ്ങൾക്കൊപ്പം വാക്‌സിനേഷനും രോഗ വ്യാപനം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. പതിനെട്ടുവയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് കുത്തിവെപ്പ് നൽകുക. വാക്‌സിൻ അനുവദിക്കപ്പെട്ടവർക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈൽഫോണിൽ ലഭിക്കും. 18 മുതൽ 44 വയസ്സുവരെയുള്ളവർക്കാണ് വാക്‌സിൻ നൽകുക. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന.

ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. ഇവർക്കായി പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തും. വാക്‌സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്., ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിൽ ഇതുവരെ 35,000 പേർ വാക്‌സിനുവേണ്ടി രജിസ്റ്റർ ചെയ്തു. ഇതിൽ 1000 പേരുടെ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP