Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് മരണനിരക്ക് എവിടെ ചെന്നു നിൽക്കും? ഒരു ലക്ഷവും പിന്നിട്ട് ലോക മഹാമാരിയുടെ താണ്ഡവം തുടരുമ്പോൾ ലോകമൊരു ശ്മശാന ഭൂമികയായി മാറുന്നു; കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉണ്ടായത് 95,000 മരണങ്ങൾ; മരണമുനമ്പിൽ മുന്നിൽ ഇറ്റലി തന്നെ; അമേരിക്കയിൽ മരണസംഖ്യ അതിവേഗം കുതിക്കുമ്പോൾ പിടിച്ചു നിർത്താൻ പ്രയാസപ്പെട്ട് സ്‌പെയിനും ഫ്രാൻസും; മരിച്ചവരിൽ പകുതിയൽ ഏറെയും നാലു രാഷ്ട്രങ്ങളിൽ നിന്നും; വികസിത രാജ്യങ്ങൾ കൊറോണ വൈറസിന് മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്നു

കോവിഡ് മരണനിരക്ക് എവിടെ ചെന്നു നിൽക്കും? ഒരു ലക്ഷവും പിന്നിട്ട് ലോക മഹാമാരിയുടെ താണ്ഡവം തുടരുമ്പോൾ ലോകമൊരു ശ്മശാന ഭൂമികയായി മാറുന്നു; കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉണ്ടായത് 95,000 മരണങ്ങൾ; മരണമുനമ്പിൽ മുന്നിൽ ഇറ്റലി തന്നെ; അമേരിക്കയിൽ മരണസംഖ്യ അതിവേഗം കുതിക്കുമ്പോൾ പിടിച്ചു നിർത്താൻ പ്രയാസപ്പെട്ട് സ്‌പെയിനും ഫ്രാൻസും; മരിച്ചവരിൽ പകുതിയൽ ഏറെയും നാലു രാഷ്ട്രങ്ങളിൽ നിന്നും; വികസിത രാജ്യങ്ങൾ കൊറോണ വൈറസിന് മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്നു

മറുനാടൻ ഡെസ്‌ക്‌

റോം: ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടു കൊറോണ വൈറസ് രോഗം ആഞ്ഞടിക്കുകയാണ്. ഒരു ലക്ഷവും കടന്ന് മുന്നേറുന്ന കോവിനെ ആര് പിടിച്ചുകെട്ടും എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ചു ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത് 102688 ലക്ഷം പേരാണ്. മരണത്തിൽ മുന്നിൽ ഇറ്റലി നിൽക്കുമ്പോൾ ഇറ്റലിയെ പിന്നിലാക്കാൻ വേണ്ടിയുള്ള കുതിപ്പിലാണ് അമേരിക്ക. ആ വിധത്തിലാണ് ഇവിടെ കോവിഡ് മരണങ്ങൾ പെരുകുന്നത്. ഇറ്റലിയിൽ 18,849 കോവഡ് മരണങ്ങൾ ഉണ്ടായപ്പോൾ അമേരിക്കയിൽ ഇത് 18,720 തിൽ എത്തിയിട്ടുണ്ട്. അതേസമയം സ്‌പെയിനിൽ 16,081 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ഫ്രാൻസിലും കോവിഡ് മരണൾ ഉയരുകയാണ്. 13,197 പേരാണ് ഫ്രാൻസിൽ കോവിഡ് ബാധിച്ചു മരിച്ചത്.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷവും പിന്നിട്ടിരിക്കയാണ്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്ന രാജ്യം അമേരിക്കയാണ്. ഇവിടെ 502,112 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ലോകത്തെ ആകെ കോവിഡ് ബാധിതരുടെ കണക്കുകൾ പരിശോധിച്ചാൽ അത് 1,697,596 എത്തി. 376,109 പേർ രോഗമുക്തി തേടിയപ്പോൾ 1,218,799 ആക്ടിവ് കേസുകളാണ് നിലനിൽക്കുന്നത്. യുകെയിൽ 8,958 പേരും മരിച്ചു. ജർമനിയിൽ ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണം 2,767 ആണ്. 210ൽ അധികം രാജ്യങ്ങളിൽ രോഗമെത്തി.

ഒരു ലക്ഷത്തിൽ എത്തിയ മരണസംഖ്യ അതിവേഗം ഉയരുമെന്ന സൂചനയാണ് ആഗോള വ്യാപകമായി ഇപ്പോഴും പുറത്തുവരുന്നത്. റഷ്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണവും മരണ നിരക്കും അപ്രതീക്ഷിതമായി ഉയർന്നപ്പോൾ ജനങ്ങളെ വീട്ടിലിരുത്താൻ ചൂരലും എടുത്ത് പുട്ടിൻ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഏഴ് വർഷവും വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ അഞ്ചു വർഷവും തടവുമാണ് റഷ്യയിൽ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കർശന ശിക്ഷാ നടപടികളാണ് പുടിൻ നടപ്പിലാക്കിയിരിക്കുന്നത്.

ഇതുവരെ പത്ത് ലക്ഷം പേരിലാണ് റഷ്യയിൽ കൊറോണ ടെസ്റ്റ് നടത്തിയത്. ഇതിന് പിന്നാലെ ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കാൻ നിയമം നിർമ്മിക്കുകയും ചെയ്തു. കോവിഡിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവിന് വിധിക്കുമെന്നും പുടിൻ വ്യക്തമാക്കി. റഷ്യയുടെ എപ്പിസെന്ററായി മോസ്‌കോ മാറുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മോസ്‌കോയിലാണ്. ഇതോടെ ഇഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

അതിനിടെ ന്യൂസിലാൻഡിൽനിന്നുള വാർത്തകൾ ലോകത്തിന് ആശ്വാസം ആവുന്നുണ്ട്. ലോകം കീഴടങ്ങിയപ്പോഴും കൊറോണയെ ചെറുത്ത് തോൽപ്പിച്ച് ന്യൂസിലൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. അതിവേഗ പരിശോധനകളുമായി കൊറോണയെ നിലം തൊടാൻ അനുവദിക്കാതെ മരണം ഒന്നിൽ നിർത്തിയും ആയിരം രോഗികളാവാതെ കാക്കുകയും ചെയ്താണ് ന്യൂസിലൻഡ് കൊറോണയെ തോൽപ്പിച്ച് ലോകത്തിന് മുന്നിൽ മാതൃകയായത്. രോഗം പടർന്ന് പിടിക്കുന്നതിന് മുമ്പേ രാജ്യ അതിർത്തികൾ അടക്കുകയും പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തിയുമാണ് ന്യൂസിലൻഡ് ജനങ്ങളുടെ ജീവന് ഉറപ്പ് വരുത്തിയത്. ഇന്ന് പുതുതായി 29 കേസുകൾ മാത്രമാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ജസിന്ത ആർഡ്രൻ വ്യക്തമാക്കി. ഇതുവരെ ഒരു മരണവും 992 കൊറോണ രോഗികളും മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്.

ഓസ്ട്രേലിയയും ന്യൂസിലൻഡും കോവിഡ് ബാധയ്ക്ക് പിന്നാലെ തന്നെ അതിർത്തി അടച്ചിരുന്നു. മാർച്ച് 20ന് അതിർത്തി അടച്ച രാജ്യങ്ങൾ കൊറോണയെ തുരത്താൻ ഉടനടി തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ആയിരുന്നു. ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ആറ് ആഴ്ച പിന്നിടുമ്പോൾ കൊറോണയെ ഒരു മൂലയ്ക്കിരുത്തിയ ന്യൂസിലൻഡിൽ ഒരു മരണം മാത്രമാണ് സംഭവിച്ചത്. കൊറോണ ബാധിതരുടെ എണ്ണവും ആയിരത്തിന് താഴെ നിർത്താനും രാജ്യത്തിന് കഴിഞ്ഞു. 992 കൊറോണ രോഗികൾ മാത്രമാണ് ന്യൂസിലൻഡിൽ ഉള്ളത്. ഇതോടെ അടുത്ത ഒരാഴ്‌ച്ചയ്ക്കുള്ളിൽ ലോക്ക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ കുറച്ച് ജനങ്ങളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും. തൊഴിലുടമകൾ അവശ്യമായ സാമൂഹിക അകലം ഉറപ്പ് വരുത്തിയാൽ മാത്രം കുറച്ച് പേരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തുടർച്ചയായി നാലം ദിവസമാണ് ന്യൂസിലൻഡിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുന്നത്. ഫെബ്രുവരി 26നാണ് ന്യൂസിലൻഡിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 19ന് അതിർത്തി അടച്ച രാജ്യം മാർച്ച് 26ന് ലോക്ക ഡൗൺ പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയിലും കൊറോണയ്ക്കെതിരെ അതിശക്തമായ നടപടികളാണ് സർക്കാർ എടുക്കുന്നത്. ന്യൂസിലൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാലാഴ്ച പിന്നിടുമ്പോൾ പ്രധാനമന്ത്രി ജനങ്ങൾക്കാണ് നന്ദി പറഞ്ഞത്. നിയമം പാലിച്ച് വീട്ടിലിരുന്ന് ന്യൂസിലൻഡിലെ എല്ലാ ജനങ്ങളും കൊറോണയെ തുരത്താൻ സർക്കാരിനൊപ്പം നിൽക്കുക ആയിരുന്നു. ലോക്ക് ഡൗൺ നീട്ടണമോ അതിൽ ഇളവ് വരുത്തണമോ എ്ന് ഏപ്രിൽ 20ന് സർക്കാർ തീരുമാനം എടുക്കുമെന്നും ജസിന്ത ആർഡ്രൻ വ്യക്തമാക്കി. നാലാം ലെവൽ ജാഗ്രതാ നിർദ്ദേശമാണ് ഇപ്പോൾ ന്യൂസിലൻഡിൽ നിലനിൽക്കുന്നത്. മാർച്ച് 14ന് ശേഷം ന്യൂസിലൻഡിലേക്ക് എത്തിയവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. ക്രൂയിസ് ഷിപ്പുകൾ എല്ലാം നിരോധിച്ചുമാണ് ന്യൂസിലൻഡ് കൊറോണയെ തുരത്തിയത്.

കൂട്ടക്കുഴിമാടം ഒരുക്കി ന്യൂയോർക്ക്

കോവിഡിന്റെ താണ്ഡവം തുടരുന്ന ന്യൂയോർക്കിൽ ആളുകൾ കൂട്ടത്തോടെ മരിച്ചുവീഴുമ്പോൾ കൂട്ടക്കുഴിമാടം ഒരുക്കുകയാണ് അധികൃതർ. ഓരോ മിനിറ്റിലും ആളുകൾ പിടഞ്ഞുമരിക്കുേമ്പാൾ അടക്കാനായി കൂട്ടക്കുഴിമാടമൊരുക്കുകയാണ് അധികൃതർ. കോവിഡ് ബാധിച്ച് യു.എസിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ന്യൂയോർക്കിലാണ്. ഹാർട്ട് ഐലൻഡിലാണ് കൂട്ടക്കുഴിമാടമൊരുക്കിയത്.

റികേഴ്‌സ് ദ്വീപിലെ ജയിലിൽ കഴിയുന്ന തടവുകാരാണ് കുഴിയെടുക്കുന്നത്.മരണനിരക്ക് കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നും കരാർ തൊഴിലാളികളെയും ഏർപ്പെടുത്തി. കോവിഡ്-19 പടരുന്നതിനു മുമ്പ് ആഴ്ചയിൽ 25പേരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചിരുന്നത്. ഇപ്പോഴത് പതിന്മടങ്ങായി. നഗരത്തിൽ 7000 പേരുടെ ജീവനാണ് കോവിഡിൽ നഷ്ടപ്പെട്ടത്. അതേസമയം പുതുതായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുറയുന്നുവെന്നത് പ്രതീക്ഷ നൽകുന്നുമുണ്ട്.

സംസ്‌കാരത്തിനുള്ള ചെലവു വഹിക്കാൻ സാധിക്കാത്തവരോ സംസ്‌കാരം നടത്താൻ ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോർക്കുകാരെ സംസ്‌കരിക്കുന്ന ഇടമാണ് ഹാർട് ഐലൻഡ്. സുരക്ഷ കവചമണിച്ച തൊഴിലാളികൾ വലിയ കുഴിയിൽ ശവപ്പെട്ടികൾ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെ വിദൂര ചിത്രങ്ങൾ ബി.ബി.സി അടക്കമുള്ള മാധ്യമങ്ങളിലുണ്ട്. ഗോവണിയുടെ സഹായത്തോടെയാണ് ഈ കുഴിയിലേക്ക് ഇറങ്ങുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താൽകാലിക ശവമടക്ക് രീതി അവലംബിക്കേണ്ടി വരുമെന്ന് ന്യൂയോർക് സിറ്റി മേയർ ബിൽ ഡെ ബ്ലാസിയേൽ പറഞ്ഞിരുന്നു. ഇറ്റലിയിൽ പ്രതിരോധനടപടിയുടെ ഭാഗമായി തുറമുഖങ്ങൾ അടച്ചു. അതേസമയം, അഭയാർഥി കപ്പലുകൾക്കായി തുറമുഖം തുറന്നുകൊടുക്കുന്നുണ്ട്. ലിബിയ, തുനീഷ്യ രാജ്യങ്ങളിൽനിന്നും ചെറുകപ്പലുകൾ ഇറ്റാലിയൻ തീരത്ത് എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP