Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വന്നാൽ പൊലീസും മാറും; പതിവ് വാഹനപരിശോധനയും നിസാര കാര്യങ്ങളിൽ അറസ്റ്റും ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളും സാംസ്‌കാരിക പരിപാടികളും ഒഴിവാക്കും; ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ്; ഗർഭിണികൾക്ക് ഓഫീസ് ജോലി; തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രം ട്രാഫിക് ചുമതല; വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി; പൊലീസ് പ്രവർത്തനക്രമത്തിൽ മാറ്റം

കോവിഡ് വന്നാൽ പൊലീസും മാറും; പതിവ് വാഹനപരിശോധനയും നിസാര കാര്യങ്ങളിൽ അറസ്റ്റും ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളും സാംസ്‌കാരിക പരിപാടികളും ഒഴിവാക്കും; ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ്; ഗർഭിണികൾക്ക് ഓഫീസ് ജോലി; തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രം ട്രാഫിക് ചുമതല; വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി; പൊലീസ് പ്രവർത്തനക്രമത്തിൽ  മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പലതും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണ്. നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.

വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ കേരള പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഒരു സാഹചര്യത്തിലും പൊലീസിന്റെ പ്രവർത്തനമികവിനെ ബാധിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. െേ പാലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി എം.ആർ അജിത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവർ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥർ അക്കാര്യം ഉടൻതന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്.

സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവയിൽ മികവ് പുലർത്തുകയും മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും.

പ്രധാന നിർദ്ദേശങ്ങൾ

റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കണം. സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേർക്ക് റെസ്റ്റ് നൽകുന്ന വിധത്തിൽ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാർ ശ്രമിക്കണം. ബാക്കി പകുതിപ്പേർക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം. അടിയന്തര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാലുടൻ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം.

ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥർ ഡ്യൂട്ടി സ്ഥലങ്ങളിൽ നേരിട്ട് ഹാജരായശേഷം ഫോൺ വഴി സ്റ്റേഷനിൽ അറിയിച്ചാൽ മതിയാകും. ഡ്യൂട്ടി കഴിയുമ്പോൾ വീഡിയോ കോൾ, ഫോൺ, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥർ ദിനംപ്രതി നിർദ്ദേശങ്ങൾ നൽകാൻ എസ്.എം.എസ്, വാട്സ് ആപ്പ്, ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിക്കണം. പൊലീസ് സ്റ്റേഷനുകളിൽ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേർന്ന് ഇരിക്കുന്നതും ഒഴിവാക്കണം.

ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദർശിക്കാൻ പാടില്ലാത്തതുമാണ്. ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുള്ള സുരക്ഷാ ഉപകരണങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും ലഭ്യമാക്കണം. ഭക്ഷണവും വെള്ളവും കൈയിൽ കരുതുകയും ഇത്തരം ആവശ്യങ്ങൾക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം.

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ പൊലീസ് യൂണിറ്റുകളിലും ഒരു വെൽഫെയർ ഓഫീസറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് ആവശ്യമുള്ള സാധനങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കണം. ജീവിതശൈലീരോഗങ്ങളുള്ള 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ശ്രമകരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കും. ഗർഭിണികളായ ഉദ്യോഗസ്ഥകൾക്ക് ഓഫീസ്, കമ്പ്യൂട്ടർ, ഹെൽപ് ലൈൻ ചുമതലകൾ നൽകണം.

തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രമേ ട്രാഫിക് ചുമതല നൽകാവൂ. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ പരമാവധി കുറച്ച് ആൾക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

ആഭരണങ്ങൾ ഉൾപ്പെടെ വ്യക്തിഗത ഉപയോഗത്തിനുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്. യൂണിഫോം ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും അലക്കിയ വൃത്തിയുള്ള യൂണിഫോം തന്നെ ധരിക്കേണ്ടതാണ്. ഫീൽഡ് ജോലിയിൽ ആയിരിക്കുമ്പോൾ റബ്ബർ ഷൂസ്, ഗം ബൂട്ട്, കാൻവാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്സ് ഷീൽഡ് ധരിക്കുമ്പോൾ തൊപ്പി നിർബന്ധമില്ല. മൊബൈൽ ഫോണിൽ കഴിയുന്നതും സ്പീക്കർ മോദിൽ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങൾ അറിവുണ്ടായിരിക്കണം.

ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെള്ളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങൾ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഒഴിവാക്കും. സി.സി.ടി.വി, ഹെൽപ് ലൈൻ, ക്യാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും. പൊതുജനങ്ങൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികൾ ഇമെയിൽ, വാട്സ് ആപ്പ് എന്നിവ മുഖേനയോ കൺട്രോൾ നമ്പർ 112 മുഖേനയോ നൽകണമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP