Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി; 56 വയസുള്ള ജയചന്ദ്രൻ വൃക്ക രോഗബാധിതനായി ഡയാലിസിസിന് വിധേയനായിരുന്നു; കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയർന്നു; തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് പേർ; സംസ്‌ക്കാരം നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി; 56 വയസുള്ള ജയചന്ദ്രൻ വൃക്ക രോഗബാധിതനായി ഡയാലിസിസിന് വിധേയനായിരുന്നു; കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയർന്നു; തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് പേർ; സംസ്‌ക്കാരം നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 56 വയസായിരുന്നു. വൃക്ക രോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 43 ആയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഡയാലിസിസിന് വിധേയനായിരുന്നു. മൂന്ന് ദിവസം മുൻപ് കുഴഞ്ഞുവീണതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ മരണത്തോടെ തിരുവനന്തപുരം ജില്ലയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നീട്ടിയത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത്.

ക്രിട്ടിക്കൽ കണ്ടെയിന്മെന്റ് സോണുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നിയന്ത്രണങ്ങൾ ബാധകം. അക്കൗണ്ട് ജനറൽ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അനുമതിയുണ്ട്. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കാം. കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. എന്നാൽ നിർമ്മാണ മേഖലയ്ക്കുള്ളിൽ ക്യാമ്പുകളിൽ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാൻ പാടുള്ളു. ഇവരെ നിർമ്മാണ മേഖലയ്ക്കു പുറത്തുവിടാൻ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്ന് 222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗ മുക്തി നേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു.

അതിനിടെ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. അതിനിടെ തിരുവനന്തപുരത്ത് കോവിഡ് 19 സാമൂഹികവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി അറിയിച്ചു. ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകൾ ലഭ്യമാക്കുക. ഇതിലേക്കായി തന്റെ ഫണ്ടിൽ നിന്നും നേരത്തെ ഐസിഎംആർ ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിക്കാൻ അദ്ദേഹം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP