Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയദർശൻ പത്മശ്രീ അവാർഡ് നേടിയത് കേന്ദ്രസർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം; പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി

പ്രിയദർശൻ പത്മശ്രീ അവാർഡ് നേടിയത് കേന്ദ്രസർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം; പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്മ പുരസ്‌ക്കാരങ്ങൾക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് മലയാളികൾക്ക് കൂടുതൽ അവബോധം ഉണ്ടാക്കിയത് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയാണ്. ഈ സിനിമയിൽ പത്മശ്രീ മോഹിക്കുന്ന ആൾക്ക് ബയോഡാറ്റ തയ്യാറാക്കുന്നത് എങ്ങനെയെന്ന രംഗവുമുണ്ട്. അതുപോലെയാണ് പലരുടെയും കാര്യങ്ങൾ. എന്നാൽ, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശന് പത്മശ്രീ അവാർഡ് ലഭിച്ച നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. എന്നാൽ, മലയാളം - ഹിന്ദി സിനിമകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രിയദർശന് കേന്ദ്രസർക്കാർ പത്മശ്രീ അവാർഡ് നൽകിയത്. എന്നാൽ, പ്രിയൻ അവാർഡ് നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും അതുകൊണ്ട് പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്നും കാണിച്ച് പരാതി നൽകിയിരിക്കയാണ് പ്രമുഴ വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ.

2012ലാണ് പ്രിയദർശന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. ഇതിന് വേണ്ടി സംസ്ഥാന സർക്കാറിന് നൽകിയ അപേക്ഷയിൽ തെറ്റായ വിവരം ചൂണ്ടിക്കാട്ടി എന്നതാണ് ആക്ഷേപത്തിന് കാരണം. പത്മശ്രീ ബഹുമതി ലഭിക്കുന്ന തിനു വേണ്ടി പ്രിയദർശൻ സംസ്ഥാന സർക്കാർ നൽകിയ ബയോഡേറ്റയിൽ കളവും വ്യാജമായ യോഗ്യത വിവരം നൽകിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു. കേന്ദ്ര സംസ്ഥാന സർക്കാരിനെ വഞ്ചിച്ചുവെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയ രേഖകൾ പ്രകാരം തെളിഞ്ഞിരിക്കുകയാണ്.

പ്രിയദർശൻ ബയോഡേറ്റയിൽ നൽകിയ തെറ്റായ വിവരങ്ങളിൽ ഒന്നാമത്തേത് ഇങ്ങനയാണ്: 2000ത്തിൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും നല്ല സിനിമയ്ക്കുള്ള ദേശിയ അവാർഡ് (ഗോൾഡൻ ലോറ്റസ് അവാർഡ്) നേടി എന്നതാണ് ഇത്. എന്നാൽ, ഇക്കാര്യം തീർത്തും അടിസ്ഥാനമില്ലാത്തതാണ്. യഥാർത്ഥത്തിൽ 2000ത്തിൽ ഇന്ത്യൻ പ്രസിഡന്റിൽ നല്ല സിനിമയ്ക്ക് അവാർഡ് ലഭിച്ചത് സിനിമാ സംവിധായകനായ ജയരാജിനാണ്. പി വി ഗംഗാധരൻ നിർമ്മിച്ച ശാന്തം എന്ന സിനിമയ്ക്കായിരുന്നു പുരസ്‌ക്കാരം. ഇത് തെറ്റിദ്ധരിപ്പിക്കലാണെന്നും ദേശീയ പുരസ്‌ക്കാര പട്ടികയിലെ ഈ പിഴവ് ഗുരുതരമാണെന്നും ജോമോൻ പുത്തൻ പുരയ്ക്കൽ പറയുന്നു.

ഇത് മാത്രമല്ല, ബയോഡാറ്റയിൽ നിന്നും വ്യക്തമാകുന്നത്. കുഷ്ഠ രോഗികളെ പരിചരിക്കുന്ന ലോക പ്രശസ്തമായിയുള്ള 'RISING STAR OUTREACH INDIA' എന്ന പേരിലുള്ള ജീവകരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റിയിലെ ഡയറക്ടറാണ് എന്നതായിരുന്നു പ്രിയദർശന്റെ മറ്റൊരു അവകാശവാദം. ഇതും തെറ്റാണെന്ന് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻ പുരയ്ക്കൽ വ്യക്തമക്കുന്നു.

വ്യാജവും കളവും കാണിച്ച് നിരവധി ഇല്ലാത്ത യോഗ്യതകൾ ഉണ്ടെന്ന് കാണിച്ച് പ്രിയദർശൻ സംസ്ഥാന സർക്കാരിന് ബയോഡേറ്റ നൽകിയത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പത്മശ്രീ തിരിച്ചെടുക്കണെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ ആവശ്യപ്പെടുന്നത്. 2012 ലെ പത്മശ്രീ ലഭിക്കുന്നതിനു വേണ്ടി 42 പേരെ കേരള മന്ത്രിസഭ ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് 2011 ഒക്‌ടോബർ 14 ന് ഫൈനൽ ലിസ്റ്റ് നൽകിയപ്പോൾ പ്രിയദർശൻ ഇല്ലായിരുന്നു. പിന്നീട് ലിസ്റ്റിൽ തിരുകി കയറ്റുകയാണ് ഉണ്ടായത്. 2011 ഡിസംബർ 6 നാണ് ചീഫ് സെക്രട്ടറി ഡോ.പ്രഭാകരൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പ്രിയദർശന്റെ പേരിൽ ശുപാർശ ചെയ്തത് എന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിൽ നിന്നും വെളിപ്പെടുത്തുന്നു.

പ്രിയദർശനു പത്മശ്രീ നൽകിയത് തിരിച്ചുമേടിക്കണമെന്ന് ആവശ്യപ്പെട്ടും യോഗ്യത ഇല്ലാത്തവർക്ക് പത്മശ്രീ നൽകുന്നത് തടയുന്നതിനും പത്മശ്രീ ലഭിക്കുന്നതിനു കേന്ദ്ര സർക്കാർ കർക്കശമായ മാർഗ്ഗനർദേശം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർക്ക് ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകി. അതേസമയം മലയാള സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയ സംവിധായകന് പത്മശ്രീ അർഹിക്കുന്നതായി ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, അതിനായി തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് അംഗീകരിക്കാൻ ആവില്ലെന്നും അഭിപ്രായം ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP