Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ  

ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു.. എന്റെ പ്രായം ഇതായതു കൊണ്ടാണ്... സോഷ്യൽ മീഡിയ ചർച്ച ചെയ്ത വാക്കുകളിൽ നിറഞ്ഞത് വേദനയായിരുന്നു, മലപ്പുറം കരുളായിയിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അവഹേളിച്ചുവെന്ന് പരാതി അതുകൊണ്ട് തന്നെ വലിയ ചർച്ചയുമായി. ഭക്ഷണം വാങ്ങിക്കാൻ ചെന്ന തന്നെ കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയർ അപമാനിച്ചുവെന്ന പരാതിയുമായി 85 കാരനായ ആലക്കൽ ഖാലിദാണ് രംഗത്ത് എത്തിയത്. ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ വീഡിയോ എടുത്തവർക്കെതിരെ വ്യാജ പരാതിയും ഉണ്ടായി. സിപിഎം നേതാവിന്റെ മകനെ രക്ഷിക്കാനുള്ള ഈ തന്ത്രവും പൊളിഞ്ഞു. ഇതോടെ കമ്യൂണിറ്റി കിച്ചണിലെ ആക്ഷേപങ്ങൾക്ക് പുതിയ തലം വരികയാണ്.

സിപിഎം പ്രവർത്തനായ വളണ്ടിയറിൽ നിന്നാണ് ഖാലിദിന് അവഹേളനം നേരിടേണ്ടി വന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് താൻ കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞെന്ന് ഖാലിദ് ആരോപിക്കുന്നു. സൗജന്യ റേഷൻ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയർ ചോദിച്ചതായി ഖാലിദ് പറയുന്നത്. അപമാനിക്കപ്പെട്ടതിനെ തുടർന്ന് ഭക്ഷണപ്പൊതി തിരിച്ചു കൊടുത്ത വൃദ്ധൻ അഞ്ച് ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി കൊടുത്തു. എന്നാൽ, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടി മടക്കി അയക്കുകയായിരുന്നു. സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയറായ അബു നൗഫൽ. അതുകൊണ്ട് തന്നെ ഈ വീഡിയോ വൈറലായപ്പോൾ പ്രതിസന്ധിയിലായത് നിലമ്പൂരിലെ സിപിഎം നേതൃത്വമാണ്. അങ്ങനെയാണ് സത്യം പുറത്തെത്തിച്ചവർക്കെതിരെ കേസുണ്ടായത്. ഇതിന് പിന്നിലെ കഥും വൃദ്ധൻ തുറന്നു പറയുമ്പോൾ പിന്നിൽ പ്രവർത്തിച്ചവരെല്ലാം വെട്ടിലാവുകയാണ്.

കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണത്തിന് എന്തുകൊണ്ടും അർഹനായിരുന്നു ഖാലിദ്. ഖാലിദ് ആരോപണം ഉന്നയിച്ച വാളണ്ടിയർ രണ്ടാം വാർഡിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത വളണ്ടിയർ ലിസ്റ്റിൽ ഇല്ലാത്തയാളാണെന്ന് വാർഡ് മെമ്പർ വ്യക്തമാക്കുന്നത്. സംഭവം പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മെമ്പർ വ്യക്തമാക്കി. വൃദ്ധനെ അപമാനിച്ചതിൽ പ്രതിഷേധവുമായി കരുളായി പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ലീഗു നേതാക്കളുടെ ഗൂഢാലോചനയെന്ന് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കൊണ്ടുനൽകിയ വളണ്ടിയർ അപമാനിച്ച സംഭവത്തിൽ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയവർക്കെതിരെ നൽകിയ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് വയോധികൻ ഇപ്പോൾ പറയുന്നു. ഇതോടെ കഥ വീണ്ടും മാറുകയാണ്.

നേരത്തെ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ എന്ന തരത്തിൽ വിഷയത്തെ മറ്റൊരു തലത്തിലേക്ക് സൈബർ സഖാക്കൾ കൊണ്ടു പോയിരുന്നു. ഇതിലെ കള്ളക്കളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലും ആകുന്നു. ഇത് സംബന്ധിച്ച് ഖാലിദ് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഉച്ചഭക്ഷണം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖാലിദിന്റെ വീട്ടിലെത്തിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് മൂന്ന് ദിവസം സൗജ്യന്യമായി കഴിച്ചില്ലെ, വേണമെങ്കിൽ കഴിച്ചാൽ മതിയെന്നല്ലാം വളണ്ടിയറായ അബു നൗഫൽ പറഞ്ഞു എന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ വീഡിയോ യൂത്ത് ലീഗ് പ്രവർത്തകർ തന്റെ അനുവാദമില്ലാതെ പകർത്തിയതാണെന്നും വീഡിയോ വന്നപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇന്നലെ വയോധികൻ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തന്റെ അുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ ഖാലിദ് ഒപ്പിട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചു. ആ പരാതിയിൽ തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒപ്പുവെപ്പിച്ചതെന്നാണ് ഇപ്പോൾ ഖാലിദ് പറയുന്നത്. തന്നെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്ത പ്രാദേശിക വാർത്ത ചാനലിനെതിരെയുള്ള പരാതിയെന്ന് പറഞ്ഞാണ് തന്നോട് അതിൽ ഒപ്പുവെപ്പിച്ചതെന്നും, തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിന് ആർക്കെതിരെയും പരാതിയില്ലെന്നും ഇപ്പോൾ ഖാലിദ് പറയുന്നു.

വളണ്ടിയറുമായുള്ള പ്രശ്നം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചിട്ടുണ്ടെന്നും വയോധികൻ പറയുന്നു. അതേ സമയം പ്രശ്നത്തിൽ പിന്നിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് എന്ന കരുളായി പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മറ്റി നിഷേധിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്‌ച്ച മറച്ച് വെക്കാനാണ് യൂത്ത് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. വൃദ്ധനോട് അമര്യാദയായി പെരുമാറിയ വളണ്ടിയറെ പുറത്താക്കണമെന്നും,വളണ്ടിയർ ലിസ്റ്റിൽ അപാകതയുണ്ടെന്നും അപാകത തീർത്ത പുതിയ വളണ്ടിയർ ലിസ്റ്റ് ഉണ്ടാക്കണമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തണമെന്നും കരുളായി പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെടി സൈതലവി, സെക്രട്ടറി സൈതലവി തേക്കുംകുന്ന് ,ട്രഷറർ കെ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.

കരുളായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വളണ്ടിയർമാരെ അനതികൃതമായി യൂത്ത് കോഡിനേറ്ററും പഞ്ചായത്ത് സിക്രട്ടറിയും നിയമിച്ചുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വളണ്ടിയർമാരുടെ പട്ടികയിൽ നിന്നും യുഡിഎഫ് പ്രവർത്തകരെ ഒഴിവാക്കുന്നതായുള്ള ആക്ഷേപവും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരെ മാത്രം മാത്രമാണ് കിച്ചൺ ഭാരവാഹികളായി വിളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ പരാതിയുമായി രംഗത്ത് ഇറങ്ങിയപ്പോൾ ഓൺലൈൻ രജിസ്‌ട്രേഷൻ ലഭിച്ചിട്ടില്ലെന്നും പേര് വിവരങ്ങൾ നേരിട്ട് നൽകണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പിന്നീട് യുഡിഎഫ് പ്രവർത്തകർ നേരിട്ട് ലിസ്റ്റ് കൈമാറിയിട്ടും ഡിവൈഎഫ്‌ഐ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാദേശിക യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.

കൊറോണ വൈറസിനെ നേരിടാൻ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കേരള സർക്കരാർ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്മ്യുണിറ്റി കിച്ചൽ. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായോ മറ്റ് സംഘടനകളുമായോ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തെ ബന്ധപ്പെടുത്തരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മികച്ച രീതിയിലാണ് പൊതുവെ കിച്ചൺ പ്രവർത്തിച്ച് വരുന്നതെങ്കിലും ഇത്തരത്തിൽ ചില പരാതികളും ഉയർന്നു വരുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP