Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എഫ്‌ഐയുടെ എടുത്തുചാട്ടം കാര്യമറിയാതെയും ഒന്നും പഠിക്കാതെയും; ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയും പുറത്ത്; ആവശ്യമായ നപടികൾ സ്വീകരിച്ചുവരുന്നുവെന്നും പാർലമെന്റിൽ രാഹുൽ വിഷയം ഉയർത്തണമെന്നും പിണറായി

എസ്എഫ്‌ഐയുടെ എടുത്തുചാട്ടം കാര്യമറിയാതെയും ഒന്നും പഠിക്കാതെയും; ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയും പുറത്ത്; ആവശ്യമായ നപടികൾ സ്വീകരിച്ചുവരുന്നുവെന്നും പാർലമെന്റിൽ രാഹുൽ വിഷയം ഉയർത്തണമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്ന എസ്എഫ്‌ഐ ആരോപണം തീർത്തും അപ്രസക്തമാക്കുന്ന വിധം, എംപിയുടെ കത്തിന് മുഖ്യമന്ത്രി അയച്ച മറുപടിയും പുറത്തുവന്നു. വിഷയത്തിൽ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ കൈനാട്ടിയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്. പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അയച്ച കത്തിന്റെ വിവരങ്ങൾ രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എസ് എഫ് ഐ ആക്രമണത്തിനു പിന്നാലെയായിരുന്നു രാഹുലിന്റെ പോസ്റ്റ്്. ജനവികാരം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഇന്നലെ അയച്ച കത്തിൽ രാഹുൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

'ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറയ്ക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു സഹായിക്കാനാകും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു,'' രാഹുൽ കുറിച്ചു.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള രാഹുലിന്റെ കത്തിന് നൽകിയ മറുപടിയിൽ, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്. ജൂൺ എട്ടിന് അയച്ച കത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ജൂൺ എട്ടിന് പിണറായി വിജയന് അയച്ച കത്തിൽ ബഫർ സോൺ ഉത്തരവ് വയനാട്ടിലെ ജനങ്ങൾക്കുണ്ടാക്കുന്ന ആശങ്ക എംപി ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര ഉന്നതാധികാരസമിതിയെയും വനംപരിസ്ഥിതി മന്ത്രാലയത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്ന് രാഹുൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. വേണമെങ്കിൽ കേന്ദ്രസർക്കാരുമായി നേരിട്ട് ചർച്ച നടത്തണമെന്നും രാഹുൽ കത്തിൽ പറയുന്നുണ്ട്. ഇതിനാണ് കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി മറുപടി നൽകിയത്. എംപി അയച്ച കത്തിനെ ഗൗരവത്തോടെ കാണുന്നു. സംസ്ഥാന സർക്കാരിന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്.

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധത്തിന് പകരം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയാണ് എസ്എഫ്ഐക്കാർ പ്രതിഷേധം നടത്തിയത്.

ഈ വിവാദത്തോടെ സംസ്ഥാന സർക്കാറിന്റെ നിലപാട് സംശയത്തിലായിരിക്കാണ്. മുമ്പ് ബഫർ സോൺ വിവാദത്തിൽ സർക്കാർ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററായി നിർണയിച്ച സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോവുമെന്നു പറയുന്ന അതേ സർക്കാർ, രണ്ടുവർഷം മുൻപ് പരിധി ഒരു കിലോമീറ്ററായി നിർണയിച്ചതിന്റെ സുപ്രധാന രേഖകളും പുറത്തുവന്നിരുന്നു. രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോല മേഖല ആകാം എന്നാണ്. ഇത് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇത് അറിയില്ലെന്ന വിധത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. ഇത് സർക്കാറിന്റെ ചതി വ്യക്തമാക്കുന്നതാണ്.

ഒന്നാം പിണറായി വിജയൻ സർക്കാർ, 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് ആവർത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തീരുമാനം മറച്ചുവച്ചാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ പോകാൻ സർക്കാർ ഒരുങ്ങുന്നത്.

മലയോര മേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കർഷകരുടെ ചോദ്യം. നിയമസഭയിൽ പ്രത്യേക ബിൽ പാസാക്കി മാത്രമേ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കഴിയൂ. പരിസ്ഥിതിലോല മേഖല ഉത്തരവിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും ക്ലിയറൻസ് വാങ്ങി മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന സർക്കാർ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം തടസ്സമാകും.

സംരക്ഷിതവനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ ഏറ്റവും അധികം ബാധിക്കുന്ന ജില്ല വയനാടാണ്. ബത്തേരി നഗരവും പുൽപ്പള്ളി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളും പൂർണമായും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP