Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

196 ലോക്കൽ സ്‌റ്റേഷനുകളിൽ ഇന്നുമുതൽ 'ഗൃഹനാഥൻ' സർക്കിൾ ഇൻസ്‌പെക്ടർ; സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചാർജ് സിഐമാർക്ക് നൽകി ഡിജിപി; മറ്റു സ്‌റ്റേഷനുകളിൽ കമ്മിഷണറോ എസ്‌പിയോ നിയോഗിക്കുന്ന സിഐമാർക്ക് ചാർജ്

196 ലോക്കൽ സ്‌റ്റേഷനുകളിൽ ഇന്നുമുതൽ 'ഗൃഹനാഥൻ' സർക്കിൾ ഇൻസ്‌പെക്ടർ; സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചാർജ് സിഐമാർക്ക് നൽകി ഡിജിപി; മറ്റു സ്‌റ്റേഷനുകളിൽ കമ്മിഷണറോ എസ്‌പിയോ നിയോഗിക്കുന്ന സിഐമാർക്ക് ചാർജ്

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 196 ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഇന്നുമുതൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിലവിലുള്ള എസ്ഐമാർക്ക് പകരം സിഐമാർ ചുമതലയേറ്റു. ഇതുസംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാനത്ത് 471 ലോക്കൽ പൊലീസ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. സിഐമാർ എസ്എച്ഒമാരായി ചുമതലയേറ്റെടുക്കുന്നതോടെ വർഷങ്ങളായി അലങ്കരിച്ചിരുന്ന സ്റ്റേഷനുകളിലെ ഗൃഹനാഥ സ്ഥാനം ഇന്നുമുതൽ സിഐമാർക്ക് വച്ചുമാറും. നേരത്തെതന്നെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായുണ്ട്. ഇതോടൊപ്പമാണ് 196 സ്റ്റേഷനുകളിൽക്കൂടി ഇൻസ്‌പെക്ടർ റാങ്കിലുള്ള എസ്എച്ച്ഒമാർ ചുമതലയേൽക്കുന്നത്.

സിഐമാർ എസ്എച്ച്ഒമാരായി സ്ഥാനമേറ്റെടുക്കുന്നതോടെ വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനുകളിലെത്തുന്നവർക്ക് സംശയങ്ങൾ ബാക്കിയാവുകയാണ്. നേരത്തെ പരാതി നൽകിയിരുന്നത് എസ്എച്ഒമാരായിരുന്ന എസ്ഐക്കാണ്. ഇപ്പോൾ സിഐ എസ്എച്ഒയായി ചുമതലയേറ്റെടുക്കുമ്പോൾ സി.ഐ ഇല്ലാത്ത ലോക്കൽ സ്റ്റേഷനുകളിൽ ആർക്കാണ് പരാതി നൽകേണ്ടത്. അപ്പോൾ ഇനി എസ്ഐമാർ എന്ത് ചുമതലയാണ് വഹിക്കുക. ഇത്തരം സംശയങ്ങളാണ് ഉയരുന്നത്. നേരത്തെ സർക്കിൾ ഇൻസ്പെകടർമാർ രണ്ട് മുതൽ മൂന്ന് വരെ ലോക്കൽ സ്റ്റേഷനുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ഇതിൽ ഏത് സ്റ്റേഷനിലാണോ സർക്കിൾ ഓഫീസ് അവിടെ എസ്എച്ച്ഒ ആയിട്ടാണ് ഇപ്പോൾ ചുമതല നൽകിയിട്ടുള്ളത്.

ഉദാഹരണത്തിന് തിരുവനന്തപുരത്ത് പേരൂർക്കട സർക്കിളിൽ വരുന്ന പൊലീസ് സ്റ്റേഷനുകളാണ് വട്ടിയൂർക്കാവ്, പേരൂർക്കട, മണ്ണന്തല എന്നിവ. മൂന്ന് സ്റ്റേഷനുകളിലും എസ്എച്ഒമാരുടെ ചുമതല എസ്ഐമാർക്കായിരുന്നു. ഇനി മുതൽ പേരൂർക്കട സർക്കിൾ ഇൻസ്പെകിടർ ആയിരിക്കും പേരൂർക്കട എസ്എച്ഒ. മറ്റ് രണ്ട് സ്റ്റേഷനുകളിൽ എസ്എച്ഒയായി സ്ഥിരമായി പുതിയ സിഐമാരെ നിയമിക്കുന്നത് വരെ ഡിസിപി നിയമിക്കുന്ന ഏതെങ്കിലും സിഐമാർക്കായിരിക്കും ചുമതല. പുതിയ സിഐ വരുന്നതുവരെ എസ്ഐക്ക് ചുമതലയുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നത് ഡിസിപി നിയമിക്കുന്ന ഏതെങ്കിലും സിഐമാരുടെ നേതൃത്വത്തിലാവും.

എസ്എച്ചഒമാരായി സർക്കിൾ ഇൻസ്പെകർമാരില്ലാത്ത സ്റ്റേഷനിൽ പരാതിയും മറ്റും നൽകാൻ എത്തുന്നവർക്ക് നിലവിലെ സാഹചര്യത്തിൽ എസ്ഐക്ക് തന്നെ നൽകാവുന്നതാണ്. ഇപ്പോൾ എസ്എച്ച്ഒ ചുമതല വഹിക്കുന്ന എസ്ഐമാർക്ക് ഇനി സർക്കിൾ ഇൻസ്പെക്ടർമാർ ചാർജെടുക്കുമ്പോൾ ക്രമസമാധാന പരിപാലനം, ക്രൈം എന്നിങ്ങനെ വീതിച്ച് നൽകും. ആദ്യ ഘട്ടത്തിൽ ചില സംശയങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും എല്ലാ സ്റ്റേഷനുകളിലും എസഎച്ച്ഒമാർ നിയമതരാവുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പൊലീസ് ഭാഷ്യം.

പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി വിധിയും പൊലീസ് സംവിധാനം ആധുനികവൽകരിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്റെ ശുപാർശകളും പൊലീസ് സ്റ്റേഷനുകളിൽ കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്‌ഐമാർ ഉണ്ടാവണം. ഒപ്പം കൂടുതൽ അനുഭവപരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഹൗസ് ഓഫിസറായും വരണം. ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവിൽവരുന്നത്.

ഇതനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്‌പെക്ടർ റാങ്കിലുള്ളവരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി നിലവിലുള്ള 196 സിഐ പോസ്റ്റുകൾ 196 പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത് നടപ്പിൽവരുത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതോടെ ഇനിമുതൽ സംസ്ഥാനത്ത് പൊലീസ് സർക്കിൾ ഇൻസ്‌പെകടർ ഓഫിസുകൾ ഇല്ലാതാവും. 196 സ്റ്റേഷനുകളിൽ ചുതലയേൽക്കുന്ന ഇൻസ്‌പെക്ടർമാർ, ഇൻസ്‌പെക്ടർ എസ്എച്ച്ഒ എന്നാവും അറിയപ്പെടുക. എസ്എച്ച്ഒമാരായി ഇൻസ്‌പെക്ടർമാർ നിലവിലുണ്ടായിരുന്ന ഏഴ് സ്റ്റേഷനുകളിലും പുതുതായി ഇൻസ്‌പെക്ടർ എസ്എച്ച്ഒമാർ വരുന്ന 196 സ്റ്റേഷനുകളിലും ഇനിമുതൽ ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം എസ്‌ഐമാരുടെ ചുമതലയിൽ രണ്ടു ഡിവിഷനുകൾ ഉണ്ടാവും.

ഇതിൽ ഏറ്റവും സീനിയറായ എസ്‌ഐക്കായിരിക്കും ക്രമസമാധാന ചുമതല. ജില്ലാ പൊലീസ് മേധാവിക്ക് കൂടുതൽ മികച്ച പ്രവർത്തനത്തിന് ആവശ്യമെങ്കിൽ എസ്‌ഐമാരുടെ ക്രമസമാധാന കുറ്റാന്വേഷണ ചുമതലകളിൽ മാറ്റം വരുത്താം. എസ്‌ഐമാർ എസ്എച്ച്ഒമാരായ ബാക്കി 268 സ്റ്റേഷനുകളിൽ അവരുടെ മേൽനോട്ട ചുമതല ഇനിമുതൽ ബന്ധപ്പെട്ട സബ്ഡിവിഷനൽ ഓഫിസർമാർ (ഡിവൈഎസ്‌പി)ക്കായിരിക്കും. എല്ലാ സ്റ്റേഷനിലും ഇൻസ്‌പെക്ടർ എസ്എച്ച്ഒ സംവിധാനം നിലവിൽവരുന്നതുവരെ ഈ രീതി തുടരും.

പുതിയ ഇൻസ്‌പെക്ടർ എസ്എച്ച്ഒമാർ നിലവിൽ അവർ ഉപയോഗിച്ചുവന്നിരുന്ന വാഹനവും മൊബൈൽ ഫോണും തുടർന്നും ഉപയോഗിക്കണം. സർക്കിൾ ഓഫിസുകൾക്കായി നിലവിൽ സർക്കാർ സൃഷ്ടിച്ച തസ്തികകൾ ബന്ധപ്പെട്ട ഇൻസ്‌പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽവരുമ്പോൾ ക്രമസമാധാനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, ഗതാഗത പരിപാലനം, അത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കൽ തുടങ്ങിയവ ഇൻസ്‌പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ പുതിയ ക്രമസമാധാന ഡിവിഷന്റെ ചുമതലയാണ്.

മറ്റു സ്റ്റേഷനിലെ ക്രമസമാധാന പാലനത്തിന് സബ്ഡിവിഷനൽ ഓഫിസർമാർ നേരിട്ട് മേൽനോട്ടം വഹിക്കണം. ഇൻസ്‌പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് അംഗങ്ങൾ ആ സ്റ്റേഷന്റെ ക്രൈം ഡിവിഷനിൽ ഉണ്ടായിരിക്കും. എസ്‌ഐ, എഎസ്‌ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരടങ്ങുന്നതാവണം ക്രൈം ഡിവിഷൻ. ജില്ലാ പൊലീസ് മേധാവിമാരാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. കുറ്റാന്വേഷണം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP