Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏകീകരണ കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ച് പള്ളികൾ; സഭയിൽ തർക്കം രൂക്ഷമാകുന്നു; 'പുതുയുഗപ്പിറവിയെന്ന്', സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി; ഈസ്റ്ററിനുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും പുതിയ രീതി കൊണ്ടുവരാൻ സിനഡ്

ഏകീകരണ കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ച് പള്ളികൾ; സഭയിൽ തർക്കം രൂക്ഷമാകുന്നു; 'പുതുയുഗപ്പിറവിയെന്ന്', സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി; ഈസ്റ്ററിനുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും പുതിയ രീതി കൊണ്ടുവരാൻ സിനഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കി തുടങ്ങി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ രീതിയിൽ കുർബാന അർപ്പിച്ചു. അതേസമയം മറ്റ് പള്ളികളിൽ ജനാഭിമുഖ കുർബാന തുടർന്നു.

സിനഡ് തീരുമാനത്തിനെതിരായ സർക്കുലർ കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വായിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലും ഏകീകരിച്ച കുർബാന അർപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിലും ആലുവ പ്രസന്നപുരം പള്ളിയിലും മാത്രമാണ് സിനഡ് പ്രകാരമുള്ള ഏകീകരിച്ച കുർബാന അർപ്പിച്ചത്.

ഇന്ന് മുതൽ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഏകീകരിച്ച കുർബാന അർപ്പണ രീതി നടപ്പാക്കണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത്. തുടർന്ന് വത്തിക്കാനിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പഴയ രീതി തുടരണമെന്നും സർക്കുലർ ഇറക്കി. തുടർന്ന് പള്ളികളിൽ പുതുക്കിയ കുർബാന ഏകീകരണ രീതി നടപ്പാക്കാതെ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.

സഭക്ക് പുതിയൊരു യുഗം പിറക്കുകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവത്തിന്റെ തീരുമാനമാണ്. വർഷങ്ങളുടെ കാത്തിരിപ്പിനും ക്ഷമയ്ക്കും ഒടുവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും തയാറാകണം. എതിർ സ്വരങ്ങളെ ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവത്തേക്കാൾ വലുതാണ് തങ്ങളെന്ന് ആരും ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുർബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം. കഴിഞ്ഞദിവസം ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ തള്ളിക്കൊണ്ട് കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇങ്ങനെയൊരു സർക്കുലർ കിട്ടിയിട്ടില്ലെന്ന് കർദ്ദിനാൾ പറഞ്ഞിരുന്നു.

അതേസമയം ഡൽഹിയിൽ പല പള്ളികളിലും സിനഡ് നിർദേശിച്ച പ്രകാരമുള കുർബാനയാണ് നടന്നത്. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന നടന്നത്. നിലവിലെ രീതി തുടരണമെന്നായിരുന്നു ഫരീദാബാദ് രൂപത ബിഷപ്പിന്റെ സർക്കുലർ. ഫരീദാബാദ് രൂപത ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കുർബാനക്കെത്തിയില്ല. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെ ബിഷപ്പ് കുർബാന അർപ്പിക്കേണ്ട ഫരീദബാദ് കത്തീഡ്രൽ പള്ളിയിലും സിനഡ് നിർദേശിച്ച കുർബാന നടന്നു.

ടാഗോർ ഗാർഡൻ, സൗത്ത് എക്സ്റ്റൻഷൻ പള്ളികളിൽ കുർബാന ഒഴിവാക്കി. സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന അർപ്പിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടതോടെയാണ് കുർബാന ഒഴിവാക്കിയത്. ഡൽഹി കിങ്‌സ് വേ ക്യാമ്പ് പള്ളിയിൽ മാമോദീസ ചടങ്ങിനിടെ വിശ്വാസികൾ പ്രതിഷേധിച്ചു. സിനഡ് പ്രകാരമുള്ള കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിനഡ് പ്രകാരമുള്ള കുർബാന നടന്നില്ലെങ്കിൽ അടുത്തയാഴ്ച കുർബന നടത്താൻ അനുവദിക്കില്ലെന്നും വിശ്വാസികൾ വികാരിയോട് പറഞ്ഞു.

തൃശ്ശൂരിൽ ഇരിങ്ങാലക്കുട രൂപതയിലെ പള്ളികളിൽ നിലവിലെ കുർബാന തുടർന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇടവകയിൽ ഭിന്നപ്പ് ഉണ്ടാക്കുന്ന വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികൾ ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു.

താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളിൽ പുതുക്കിയ രീതി അനുസരിച്ചുള്ള കുർബാനകൾ നടന്നു. എവിടെയും വിശ്വാസികളുടെയോ വൈദികരുടെയോ പ്രതിഷേധം ഉണ്ടായില്ല. പുതുക്കിയ കുർബാനാ രീതി ഇന്ന് മുതൽ നടപ്പാക്കണമെന്ന് കാണിച്ച് ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. രൂപതക്ക് കീഴിൽ കാലങ്ങളായി ജനാഭിമുഖ കുർബാനയാണ് നടന്നിരുന്നത്.

എന്നാൽ പുതുക്കിയ രീതി അനുസരിച്ച് ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും അവസാന ഭാഗം ജനാഭിമുഖമായുമാണ് നടക്കുന്നത്. ഇതിനെതിരെ പുരോഗമന വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലേമെൻ അസോസിയേഷന് പ്രതിഷേധമുണ്ട്. പുതുക്കിയ രീതി നടപ്പാക്കുന്നതിനെതിരെ ലേമെൻ അസോസിയേഷൻ നൽകിയ ഹർജി അടുത്ത മാസം ഏഴിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP