Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ ലോബിയിങ് നടത്തിയാൽ ഐഎഎസ് പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടുമോ? രമേശ് ചെന്നിത്തലയുടെ മകനെ ഉന്നം വച്ച് മന്ത്രി കെ.ടി.ജലീൽ ആരോപണം ഉന്നയിക്കുമ്പോൾ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് യുപിഎസ്‌സിയെ; അഭിമുഖം നടത്തുമ്പോൾ എഴുത്തുപരീക്ഷയിലെ മാർക്ക് പരിഗണിക്കുമോ? സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ ആളേക്കാൾ 30 മാർക്ക് അഭിമുഖത്തിൽ രമിത്ത് ചെന്നിത്തലയ്ക്ക് കിട്ടിയത് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുമ്പോൾ ആരോപണത്തിലെ സത്യമെന്ത്?

ഡൽഹിയിൽ ലോബിയിങ് നടത്തിയാൽ ഐഎഎസ് പരീക്ഷയിൽ മാർക്ക് കൂടുതൽ കിട്ടുമോ? രമേശ് ചെന്നിത്തലയുടെ മകനെ ഉന്നം വച്ച് മന്ത്രി കെ.ടി.ജലീൽ ആരോപണം ഉന്നയിക്കുമ്പോൾ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് യുപിഎസ്‌സിയെ; അഭിമുഖം നടത്തുമ്പോൾ എഴുത്തുപരീക്ഷയിലെ മാർക്ക് പരിഗണിക്കുമോ? സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ ആളേക്കാൾ 30 മാർക്ക് അഭിമുഖത്തിൽ രമിത്ത് ചെന്നിത്തലയ്ക്ക് കിട്ടിയത് അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുമ്പോൾ ആരോപണത്തിലെ സത്യമെന്ത്?

എം.മനോജ് കുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഐഎഎസ് അഭിമുഖ പരീക്ഷയിൽ സ്വാധീനത്തിന്റെ മറവിൽ മാർക്ക് കൂടുതൽ ലഭിച്ചോ? മാർക്ക്ദാന പ്രശ്‌നത്തിൽ കുടുക്കിലായ മന്ത്രി കെ.ടി.ജലീൽ പറയാതെ പറഞ്ഞു ഉയർത്തിയ ആരോപണത്തിന്റെ നിജസ്ഥിതി എന്ത്? കേരളത്തിലെ പിഎസ് സി പോലെയാണോ യുപിഎസ്‌സി? പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതുമ്പോൾ ശിവരഞ്ജിത്തിനും കൂട്ടർക്കും ഉത്തരങ്ങൾ എസ്എംഎസ് ആയി വന്നതുപോലെ തിരിമറികൾ നടക്കുമോ? യുപിഎസ്‌സി അഭിമുഖം നടക്കുമ്പോൾ സ്വാധീനത്തിന്റെ ബലത്തിൽ മാർക്ക് കൂട്ടി നൽകുമോ? കേരളത്തിലെ പിഎസ് സി പോലെ വിശ്വാസ്യത വെള്ളത്തിലാക്കുന്ന നടപടികൾ യുപിഎസ്‌സിയിൽ നിന്നും വന്നിട്ടില്ല. അവസാന നിമിഷമാണ് അഭിമുഖം നടത്തുന്ന പാനലിലെ ആളുകളെ യുപിഎസ്‌സി തിരഞ്ഞെടുക്കുന്നത്. വളരെ കർശനമായ വ്യവസ്ഥകൾ ആണ് ഇക്കാര്യത്തിൽ യുപിഎസ്‌സി പിന്തുടരുന്നത്.

ഐഎഎസ് പോലെ പ്രാധാന്യമുള്ള അഭിമുഖ വേളയിൽ ഒരു സ്വാധീനത്തിനും യുപിഎസ്‌സി വഴങ്ങാറുമില്ല. പക്ഷെ കേരളത്തിലെ ഒരു മന്ത്രി അതും ഉന്നത വിദ്യാഭ്യാസമന്ത്രി യുപിഎസ്‌സിയെ സംശയ നിഴലിലാക്കുന്നത് വിവാദങ്ങളുടെ കുടം തുറന്നു വിടുന്നതിനു സമാനവുമാണ്. അഭിമുഖ വേളയിൽ ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് അഭിമുഖ വേളയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചു. എന്നാൽ എഴുത്ത് പരീക്ഷയിൽ കുറവ് മാർക്കാണ് ലഭിച്ചത്. ഇതിൽ സ്വാധീനം വന്നോ എന്ന സംശയമാണ് കെ.ടി.ജലീൽ വിഷയമാക്കിയത്. 2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഡൽഹിയിൽ ചെന്നിത്തലയ്ക്ക് ഉള്ള ബന്ധം ഉപയോഗിച്ചാണ് അഭിമുഖത്തിനു രമിത്തിനു മാർക്ക് കൂട്ടി കിട്ടിയത് എന്ന നേരിട്ടല്ലാത്ത പ്രതികരണവും മന്ത്രിയുടെ പ്രസ്താവനയിൽ അടങ്ങിയിരുന്നു. ഉന്നത കോൺഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. എഴുത്ത് പരീക്ഷ എഴുത്ത് പരീക്ഷയും അഭിമുഖം അഭിമുഖവുമാണ്. എഴുത്ത് പരീക്ഷയിലെ മാർക്ക് അഭിമുഖ വേളയിൽ വിഷയമാകുന്നില്ല. അഭിമുഖത്തിലെ പ്രകടനം അനുസരിച്ചാണ് ഒരാൾക്ക് ഇന്റർവ്യൂ ബോർഡ് മാർക്ക് നൽകുന്നത്. എഴുത്ത് പരീക്ഷയിലെ പെർഫോമൻസ് അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കണമെന്നില്ല.

രമിത്തിനു അഭിമുഖ വേളയിൽ 206 മാർക്ക് ലഭിച്ചപ്പോൾ അരുണാചൽ പ്രദേശുകാരനായ ഫൂർപായ്ക്ക് 206 മാർക്കാണ് ലഭിച്ചത്. രണ്ടു പേർക്കും ഒന്നാം റാങ്കു തന്നെ അഭിമുഖ വേളയിൽ ലഭിച്ചു. എന്നാൽ എഴുത്ത് പരീക്ഷയിൽ രെമിത്തിനു 828 മാർക്ക് ലഭിച്ചപ്പോൾ ഫൂർപായ്ക്ക് 797മാർക്കാണ് ലഭിച്ചത്. രമിത്തിനു 210 ആം റാങ്ക് ലഭിച്ചപ്പോൾ ഫൂർപായ്ക്ക് 561ആം റാങ്കുമാണ് ലഭിച്ചത്. രമിത്തിനു 1034 മാർക്ക് ലഭിച്ചപ്പോൾ ഫൂർപായ്ക്ക് 1003 മാർക്കുമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ മന്ത്രിയുടെ ആരോപണം വിശ്വാസ്യത നഷ്ടമായ ആരോപണമായി മാറുകയാണ്. ഐഎഎസിൽ അല്ല ഐആർഎസിലാണ് രമിത്തിനു നിയമനം വന്നത്. ഇന്ത്യൻ റവന്യൂ സർവീസിൽ ഡെപ്യൂട്ടി കമ്മിഷണർ ആയുള്ള നിയമനമാണ് രമിത്തിനു ലഭിച്ചത്. നാഗ്പൂരിലാണ് പോസ്റ്റിങ് ലഭിച്ചിരിക്കുന്നത്. പക്ഷെ ഐആർഎസിൽ തൃപ്തനല്ലാത്തതിനാൽ രമിത്ത് ലീവെടുത്ത് വീണ്ടും ഐഎഎസിന് എഴുതിയിരിക്കുകയാണ്. പ്രിലിമിനറി കഴിഞ്ഞു ഇപ്പോൾ ഐഎഎസ് അഭിമുഖത്തിനു വീണ്ടും രമിത്തിനു അവസരം വന്നിട്ടുണ്ട്. സ്വാധീനം ചെലുത്തിയാണ് ഐഎഎസ് ലഭിച്ചിരുന്നതെങ്കിൽ ഐആർഎസ് സർവീസിൽ കയറിയ സ്ഥിതിക്ക് രമിത്ത് ഐഎഎസ് എഴുതേണ്ടിയിരുന്നില്ല. എന്നാൽ രമിത് വീണ്ടും ഐഎഎസിന് പ്രിപ്പയർ ചെയ്യുകയാണ്. ഇത്തരം കാര്യങ്ങളും മന്ത്രിയുടെ ആരോപണവും ചേർന്ന് പോകുന്നുമില്ല.

2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോൺഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പിഎസ് സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാൽ മതിയോ എന്നും യുപിഎസ് സിയുടെ വിശ്വാസത്യതയും കാത്തുസൂക്ഷിക്കേണ്ടെ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള മന്ത്രിയുടെ ചോദ്യം.

അതേസമയം, ആരോപണത്തിന് ചെന്നിത്തലയുടെ മറുപടി ഇങ്ങനെയാണ്:

സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു. മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയത്. അദ്ദേഹം എന്തു വിഡ്ഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു.

ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്നെ നേരിടാൻ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. ആരോപണങ്ങൾ അബദ്ധജടിലമാണ്. മോഡറേഷൻ നിർത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു. ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ എംജി സർവകലാശാല മാർക്ക് ദാനത്തിൽ ഗവർണർ ഇടപെട്ടു. വിഷയത്തിൽ വിസിയോട് ഗവർണർ റിപ്പോർട്ട് തേടി. ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി. മാർക്ദാനവിവാദത്തിൽ മന്ത്രി ജലീൽ ഇന്ന് മലക്കം മറിഞ്ഞു. അദാലത്തിൽ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്നല്ല, ഒപ്പിട്ടിട്ടില്ല എന്നാണു താൻ പറഞ്ഞതെന്ന് മന്ത്രി. മോഡറേഷൻ നിർത്തണമെന്നാണ് ആവശ്യമെങ്കിൽ അക്കാര്യം പ്രതിപക്ഷ നേതാവ് പറയണമെന്നും മന്ത്രി കാസർകോട്ട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP