Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സമസ്തയുടെ പ്രക്ഷോഭപരിപാടിയിൽ വൈസ് പ്രസിഡന്റിനെതിരെ ഗോ ബാക്ക് വിളി; യു.എം അബ്ദുറഹിമാൻ സംശയത്തിന്റെ നിഴലിലെന്ന് ഖാസി കുടുംബവും നാട്ടുകാരും; കാസർകോട്ടെ മലബാർ ഇസ്ലാമിക് സെന്ററിൽ നടന്ന ക്രമക്കേടുകളാണ് ഖാസിയുടെ കൊലപാതകത്തിന് നിമിത്തമായതെന്ന് സുപ്രഭാതം പത്രത്തിൽ ലേഖനം; 'ജസ്റ്റിസ് ഫോർ സി.എം ഉസ്താദ്' കാമ്പയിനുമായി അണികളും

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: സമസ്തയുടെ പ്രക്ഷോഭപരിപാടിയിൽ വൈസ് പ്രസിഡന്റിനെതിരെ ഗോ ബാക്ക് വിളി; യു.എം അബ്ദുറഹിമാൻ സംശയത്തിന്റെ നിഴലിലെന്ന് ഖാസി കുടുംബവും നാട്ടുകാരും; കാസർകോട്ടെ മലബാർ ഇസ്ലാമിക് സെന്ററിൽ നടന്ന ക്രമക്കേടുകളാണ് ഖാസിയുടെ കൊലപാതകത്തിന് നിമിത്തമായതെന്ന് സുപ്രഭാതം പത്രത്തിൽ ലേഖനം; 'ജസ്റ്റിസ് ഫോർ സി.എം ഉസ്താദ്' കാമ്പയിനുമായി അണികളും

കെ വി നിരഞ്ജൻ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ 'ചെമ്പരിക്ക ഖാസി' വധം:' പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കുക' എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പ്രക്ഷോഭ സമരത്തിലുണ്ടായ സംഭവങ്ങൾ വിവാദമാകുന്നു. സമ്മേളനത്തിൽ സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാനെതിരെ അണികൾ കൂട്ടമായി ഗോബാക്ക് വിളിച്ച് മുദ്രാവാക്യം വിളിച്ചതാണ് പുതിയ വിവാദം. മുതലക്കുളം മൈതാനിയിൽ നടന്ന സമ്മേളനം സമാപിക്കാനിരിക്കെ വേദിയിൽ നിന്ന് പുറത്തേക്കു വന്ന വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു ചുറ്റും കൂടിയാണ് സമസ്ത പ്രവർത്തകർ കൂട്ടമായി ഗോബാക്ക് വിളിച്ചത്. അതിനിടെ ഇത്തരം പ്രതിഷേധം അവസാനിപ്പിക്കണം എന്നും എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും നേതൃത്വത്തോട് പറയാം എന്ന് വേദിയിൽ നിന്ന് സംഘാടകർ മൈക്കിലൂടെ ആവർത്തിച്ചു പറഞ്ഞിട്ടും അണികളുടെ രോഷം അടങ്ങിയില്ല. 'ജസ്റ്റിസ് ഫോർ സി.എം ഉസ്താദ്' എന്നു മുദ്രകുത്തിയ പതാക ഉയർത്തിയാണ് അണികൾ ഗോ ബാക്ക് വിളിച്ചത്.

ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിൽ സംശയകരമായ സമീപനം എടുത്ത പണ്ഡിതനാണ് വൈസ് പ്രസിഡന്റെന്ന് ഖാസി കുടുംബവും നാട്ടുകാരും ആരോപിക്കുന്നുണ്ടെന്നാണ് എതിർവിഭാഗം സുന്നികൾ വ്യക്തമാക്കുന്നത്. ചെമ്പരിക്ക ഖാസി സ്ഥാപിച്ചു മരിക്കും വരെ നേതൃത്വം നൽകിയ കാസർകോട്ടെ മലബാർ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ ഉള്ള ആളാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളാണ് ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിന് നിമിത്തമായതെന്നു വ്യക്തമാക്കി സമസ്ത നേതാവ് ഡോ. ബഹാഉദ്ധീൻ നദ്വി കൂരിയാട് കഴിഞ്ഞ ദിവസം സുപ്രഭാതം പത്രത്തിൽ ലേഖനം എഴുതിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. മരണം നടന്നു ഒമ്പതു വർഷം കഴിഞ്ഞിട്ടാണ് സമസ്ത സമരവുമായി വരുന്നത് എന്ന വൈരുധ്യവും അണികളിൽ സംശയം നിറയ്ക്കുന്നുവെന്നും എതിർ വിഭാഗം കുറ്റപ്പെടുത്തുന്നു.

അതിനിടെ, സമസ്തക്കു ഖാസി കൊലപാതകത്തിൽ താല്പര്യം ഇല്ല എന്നും, അന്വേഷണം നന്നായി മുന്നോട്ടു കൊണ്ടുപോവാനോ നിയമപരമായി സഹായിക്കാനോ ആരും മുന്നോട്ടു വന്നില്ല എന്ന് ഖാസിയുടെ മകൻ മുഹമ്മദ് ഷാഫി ഈയിടെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സംഘടന കോഴിക്കോട് വലിയ പ്രക്ഷോഭം സംഘടിപ്പിച്ചത്.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമരം ലക്ഷ്യം കാണുന്നത് വരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പൊലീസ് മുതൽ സി ബി ഐ വരെ അന്വേഷണം നടത്തിയെങ്കിലും ഒൻപത് വർഷമായിട്ടും ഇക്കാര്യത്തിൽ നീതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സിബിഐയുടെ ആദ്യഘട്ട അന്വേഷണം തൃപ്തികരമാണ്. എന്നാൽ, രണ്ടാം ഘട്ടത്തിൽ അന്വേഷണം മറ്റു വഴിക്കു നീങ്ങിയെന്നും റിപ്പോർട്ട് കോടതി തള്ളിയെന്നും അദ്ദേഹം പറഞ്ഞു. ചെമ്പരിക്ക ഖാസി ആത്മഹത്യ ചെയ്യില്ല. സമസ്തയുടെ മുതിർന്ന നേതാക്കൾ അന്വേഷണം ആവശ്യപ്പെടാൻ കാര്യമായൊന്നും ചെയ്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു

എന്തായാലും സമസ്ത വൈസ് പ്രസിഡണ്ടിനെതിരെയുള്ള ഗോ ബാക്ക് വിളി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു. സമസ്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം എന്ന് നിരീക്ഷിക്കപ്പെടുന്നു.

കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം

ചെമ്പരിക്ക ഖാസി എന്ന സി.എം.അബ്ദുല്ല മൗലവി മരണപ്പെടുമ്പോൾ കാസർഗോഡും മാംഗ്ലൂരുവുമുള്ള 140 മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു. വീടിന് സമീപമുള്ള ചെമ്പരിക്കയിലെ കടൽത്തീരത്ത് 2010 ഫെബ്രുവരി 15-ന് വെളുപ്പാൻ കാലത്താണ് ഖാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. പക്ഷേ ഫെബ്രുവരി 28-നാണ് മൊഴി എടുക്കാനായി പൊലീസ് വീട്ടിലേക്ക് എത്തുന്നത് എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. എന്തുകൊണ്ട് മൊഴിയെടുക്കാൻ താമസിച്ചുവെന്ന ചോദ്യത്തിന് മരണം നടന്ന വീടായതുകൊണ്ടാണ് താമസിച്ചതെന്നാണ് പൊലീസ് മറുപടി നൽകിയത്. അത് തന്നെ വിചിത്രമായ സംഗതിയായിരുന്നു എന്നാണു ഖാസിയുടെ ചെറുമകൻ മുഹമ്മദ് റഷീദ് പറയുന്നത്.

2010 മാർച്ച് 2-ന് പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഇല്ലാതെ ബേക്കൽ പൊലീസിൽ നിന്ന് ക്രൈം ഡിറ്റാച്‌മെന്റ് സെൽ കേസ് ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വീണ്ടും കേസ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തങ്ങൾ തൃപ്തരായിരുന്നു എന്ന് ഖാസിയുടെ കുടുംബം പറയുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മാർച്ച് 24ന് കേസ് സിബിഐ ഏറ്റെടുത്തു. ഖാസി തനിയെ പാറപ്പുറത്ത് നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് 2011-ൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷമാണ് ഖാസിയുടെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നത്.

സിബിഐയുടെ ഈ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകൻ മുഹമ്മദ് ഷാഫി സമർപ്പിച്ച ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു. 2016 ഫെബ്രുവരി 12-ൽ സിബിഐയുടെ ആദ്യ റിപ്പോർട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളി. സിറോസിസ് രോഗബാധിതനായ ഖാസി അസഹനീയമായ വേദന കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ ആദ്യം നിഗമനത്തിലെത്തിയത്. ആത്മഹത്യക്ക് മുമ്പ് തന്റെ സാമ്പത്തിക ഇടപാടുകളുടെയും ബാധ്യതകളുടെയും ലിസ്റ്റ് എഴുതിവെച്ചുവെന്നും സിബിഐ വാദിച്ചു. ചെമ്പരിക്ക കടൽത്തീരത്തുള്ള പാറക്കെട്ടുകൾ കയറാൻ തക്കവണ്ണം അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനായി, അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഖാസിയുടെ പിതാവിന്റെ സ്മാരകത്തിനടുത്തേക്ക് മുപ്പത് പടികൾ ഖാസി നടന്നു കയറിയെന്നും സി ബി ഐ വാദിച്ചു.

എന്നാൽ വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങാൻ തന്നെ ഖാസിക്ക് പരസഹായം ആവശ്യമായിരുന്നു. കാറിലാണ് പുറത്തു പോകുക. നടക്കാൻ വടിയുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ വഴുക്കലുള്ള പാറക്കെട്ടുകളിലേക്ക് കയറാനാകും എന്നാണ് ഷാഫിയും കുടുംബവും ഉന്നയിക്കുന്ന മറുവാദം. നീന്തൽ അറിയുന്ന ഒരാൾ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം തന്നെ വിശ്വസിക്കാൻ പറ്റാത്തതാണെന്ന് ഖാസിയുടെ കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട് പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടുമ്പോൾ പിന്നിലെ കഴുത്തെല്ലിന് പൊട്ടാൻ സാധ്യത ഇല്ല എന്നാണ് കുടുംബം വാദിക്കുന്നത്. കൂടാതെ ശരീരത്തിന്റെ അകത്താണ് പരിക്ക്. പുറത്ത് പരിക്കില്ല. കണ്ണിന്റെ രണ്ട് വശത്തെയും മുറിവുകൾ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല എന്നും അവർ പറയുന്നു. ആത്മഹത്യ ഹറാം എന്ന് വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത മതപണ്ഡിതനാണ് അദ്ദേഹമെന്നും അതുകൊണ്ട് അങ്ങനെയൊരു തെറ്റ് ഒരിക്കലും അദ്ദേഹം ചെയ്യില്ല എന്നും ഖാസിയുടെ കുടുംബം പറയുന്നു.

2017 ജനുവരി 23-ലാണ് സിബിഐ രണ്ടാമത്തെ റിപ്പോർട്ട് നൽകുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രണ്ടാമത്തെ റിപ്പോർട്ടും നവംബർ 16-ന് സിജെഎം കോടതി തള്ളുകയായിരുന്നു. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാൻ നിർദ്ദേശിച്ചത്. പുനരന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകുകയും പുനരന്വേഷണം നടത്തിയ ശേഷം 2017-ൽ മുൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്നെ ആവർത്തിച്ച് സിബിഐ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്. കോടതി നിർദ്ദേശിച്ച രീതിയിലുള്ള അന്വേഷണങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ റിപ്പോർട്ടിലില്ലാത്തതു കൊണ്ടാണ് തള്ളിയതെന്നാണ് വിവരം.

നിയമപോരാട്ടത്തിനൊപ്പം നീതിക്കായി ഖാസിയുടെ കുടുംബം കാസർഗോഡ് പുതിയ സ്റ്റാൻഡിനടുത്തുള്ള ഒപ്പുമരത്തിനടുത്തായി (എൻഡോസൾഫാൻ ഇരകൾക്ക് പിന്തുണ നൽകുന്നതിനായി ഒത്തുകൂടി ഒപ്പ് ശേഖരണം നടത്തിയ മരച്ചുവട്) നടത്തുന്ന ധർണ അമ്പത് ദിവസം പിന്നിടുകയാണ്. അതിനിടെ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇ.കെ വിഭാഗം സമസ്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഖാസിയുടെ കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതികളാണെന്ന് സംശയിക്കുന്ന ചിലർ സമസ്തയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റിയിലും മുസ്ലിം ലീഗിലുമാണെന്നും അവരെ സമസ്തയുടെ നേതൃത്വം സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. മരണം നടന്ന ആദ്യമണിക്കൂറിൽ തന്നെ കേസ് സിബിഐയ്ക്ക് വിടാൻ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ ചില ന്ത്രിമാർ കൂട്ടുനിന്നെന്നും കുടുംബം ആരോപിക്കുന്നു.

എം.ഐ.സി സ്ഥാപനത്തിന്റേയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർക്ക് കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാൻ ആദ്യം മുതലേ ശ്രമിച്ചത് ഇയാളെന്നും കുടുംബം ആരോപിച്ചു. ലോക്കൽ പൊലീസിന് ഏൽപ്പിക്കുന്നതിന് മുമ്പ് തന്നെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. പിന്നീട് സമ്മർദ്ദത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും സമസ്ത നേതാക്കൾ ഇടപെട്ട് കേരള നിയമസഭ വഴി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരായിട്ടും അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ചാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്ന് സി.എം മൗലവിയുടെ പേരമകൻ റാഷിദ് നേരത്തെ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു.

സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രക്ഷോഭത്തിന് തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും നിയമപരമായി കേസിനെ നേരിടാൻ സമസ്ത മുൻകൈ എടുത്തിട്ടില്ലെന്നും റാഷിദ് പറയുന്നു. സമസ്ത ജില്ലാ നേതൃത്വം ഇന്നേവരെ പ്രക്ഷോഭങ്ങൾക്ക് താൽപര്യം കാണിച്ചിട്ടില്ല. ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പ്രഖ്യാപിച്ച സമരപോരാട്ടങ്ങൾ കടലാസിലൊതുങ്ങി. കാസർഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനയോഗം പോലും മിനുട്സിലില്ലെന്നും റാഷിദ് ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് മകനയച്ച മൂന്നു കത്തിനും മറുപടി നൽകിയിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ഒരു വിഷയത്തിനും സമസ്തയ്ക്ക് കൃത്യമായ മറുപടിയില്ലെന്നും റാഷിദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP