Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങൾ ഒന്നും അവസാനിപ്പിച്ചിട്ടില്ല; ഞങ്ങൾ ഒരിക്കലും മുട്ടുമടക്കുകയില്ലെന്നും ലോറെന്റ് സോറിസോ; മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കുന്നത് 2015 ൽ മാഗസിന്റെ ഓഫീസിലേക്ക് നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ച്

ഞങ്ങൾ ഒന്നും അവസാനിപ്പിച്ചിട്ടില്ല; ഞങ്ങൾ ഒരിക്കലും മുട്ടുമടക്കുകയില്ലെന്നും ലോറെന്റ് സോറിസോ; മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കുന്നത് 2015 ൽ മാഗസിന്റെ ഓഫീസിലേക്ക് നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ച്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി ഹെബ്ദോ മാഗസിന്റെ ഡയറക്ടർ ലോറെന്റ് സോറിസോ പുതിയ പ്രസ്താവനയുമായി രം​ഗത്ത്. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീക്കാനൊരുങ്ങുകയാണ് മാ​ഗസിൻ. കാർട്ടൂണിന്റെ പേരിൽ 2015 ൽ മാഗസിന്റെ ഓഫീസിലേക്ക് നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ചാണ് കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. മാഗസിന്റെ എഡിറ്റോറിയിലൂടെയാണ് ലോറെന്റ് സോറിസോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഷാർലെ ഹെബ്ദോയുടെ ഓഫീസിൽ നടന്ന ഭീകരാക്രമണ കേസിലെ 14 പേരുടെ വിചാരണ ബുധനാഴ്‌ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചത്. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടുവെന്നും മുഖപ്രസംഗത്തിൽ മാഗസിൻ വ്യക്തമാക്കി. ഇതിനിടെ പലരും കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്‌തില്ല. എന്നാൽ ഇതാണ് ഏറ്റവും മികച്ച സമയമെന്നും അവർ വ്യക്തമാക്കുന്നു.

2015 ൽ പ്രവാചകനെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് തോക്കുധാരികളായ ഭീകരർ 12 പേരെ വെടിവെച്ച് കൊന്നത്. അൽ ഖ്വയ്ദയുടെ അറേബ്യൻ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാർട്ടൂൺ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവർ പറഞ്ഞത്. ആക്രമണം നടത്തിയവരിലെ സെയ്ദ്, ഷരീഫ് എന്നീ തീവ്രവാദികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘർഷത്തിൽ 17 പേർ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ യഹൂദരുടെ ഒരു സൂപ്പർമാർക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

ഞങ്ങൾ ഒന്നും അവസാനിപ്പിച്ചിട്ടില്ലെന്ന് ലോറന്റ് സോറിസോ വ്യക്തമാക്കുന്നു. ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല. ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അതിന് യാതൊരു തടസവുമില്ല. യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ആക്രമണക്കേസിലെ വിചാരണ ആരംഭിച്ച ഈ സാഹചര്യത്തിൽ കാർട്ടൂൺ പുനഃപ്രസിദ്ദിഖരിക്കുന്നത് ഉചിതമായ സമയത്താണ്. ഇതാണ് യഥാർത്ഥ സമയമെന്നും സോറിസോ പറഞ്ഞു.

മുഹമ്മദ് നമ്പിയുടെ കാർട്ടൂണുമായി ബന്ധപ്പെട്ടാണ് 2015ൽ ഷാർലെ ഹെബ്‌ദോയുടെ ഓഫീസിൽ ഭീകരാക്രമണം നടന്നത്. കാബു എന്നറിയപ്പെട്ടിരുന്ന കാർട്ടൂണിസ്റ്റ് ജീൻ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാർട്ടൂൺ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരർ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.

സ്വീഡനിലും മതത്തിന്റെ പേരിൽ ആക്രമണം

കഴിഞ്ഞ വെള്ളിയാഴ്ച അള്ളാഹു അക്‌ബർ വിളിച്ചുകൊണ്ട് നൂറുകണക്കിന് ഇസ്ലാമിസ്റ്റുകളാണ് സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക് ഹോമിന് അടുത്തുള്ള മാൽമോ പട്ടണത്തിൽ അക്രമം നടത്തിയത്. അവർ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും കടകൾ തല്ലിത്തകർക്കകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിന് കാരണമായതാവട്ടെ ഖുർആൻ കത്തിച്ചുകൊണ്ട് തീവ്ര വലതുപക്ഷ സംഘനയായ ഹാർഡ് ലൈൻ നടത്തിയ പ്രകോപനമാണ്.

ഇതോടെ നോർവേയിലും ഡെന്മാർക്കിലും ഇസ്ലാം അനുകൂലികൾ തെരുവിലിറങ്ങി. അവരെ എതിർക്കുന്ന വലതുപക്ഷവും തെരുവിലിറങ്ങി. നോർവേയിൽ ഇന്നലെ നൂറുകണക്കിന്
ആളുകൾ പങ്കെടുത്ത ആന്റി ഇസ്ലാം റാലി നടന്നു. യൂറോപ്പിനെ ഇസ്ലാമികവൽക്കരിക്കാൻ അനുവദിക്കില്ല എന്നാണ് അവർ ഉയർത്തുന്ന വാദം. ശകതമായ കുടിയേറ്റ വിരുദ്ധത പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷത്തിന് വീണുകിട്ടിയ ആയുധമായി മാൽമോ തീവെപ്പ്. കുടിയേറ്റക്കാരോട് എക്കാലവും മൃദു സമീപനം സ്വീകരിച്ച രാജ്യമായിരുന്നു സ്വീഡൻ. ഇപ്പോൾ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നവർ സിറിയയിൽനിന്നും മറ്റും കുടിയേറി മുസ്ലീങ്ങളാണ്. പാലുകൊടുത്ത കൈക്കുതന്നെ അവർ കൊത്തി എന്ന മോഡലിൽ ലോകമാകെ ഇസ്ലാമോഫോബിയ അഴിച്ചുവിടാൻ വലതുപക്ഷത്തിന് ഇതുകൊണ്ട് കഴിഞ്ഞു.

അതേസമയം ഖുർആൻ കത്തിച്ചത് കണ്ടുനിൽക്കാൻ കഴിയുമോ, പ്രതികരണം സ്വാഭാവികമല്ലേ എന്നാണ് ഇസ്ലാമിസ്റ്റുകൾ ചോദിക്കുന്നത്. സ്വീഡിഷ് ജനതയിൽ വളരെ കുറച്ചുമാത്രമുള്ള ഇത്തരം വംശീയവാദികൾക്കെതിരെ സർക്കാർ അതിശക്തമായ നടപടിയാണ് എടുത്തത്. സർക്കാർ നടപടിയെടുത്തിട്ടും പിന്നെന്തിനാണ് തക്‌ബീർ മുഴക്കി നഗരം കത്തിക്കുന്നത് എന്നാണ് നിഷ്പക്ഷരായ ആളുകൾ ചോദിക്കുന്നത്. മാത്രമല്ല അഭയാർഥികളായി എത്തിയ സിറിയൻ മുസ്ലീങ്ങളെ ഇസ്ലാമിക രാജ്യങ്ങൾപോലും തയ്യാറല്ലാത്ത സമയത്ത് ഇരു കൈയും നീട്ടി സ്വീകരിക്കുകയും എഴുപതിനായിരത്തോളം പേർക്ക് പൗരത്വം കൊടുക്കയും ചെയ്ത രാഷ്ട്രമാണ് സ്വീഡൻ. ഈ രാജ്യം ഒരു വിവേചനവും അവർക്കെതിരെ കാണിച്ചിട്ടില്ല. പിന്നെന്തിനായിരുന്നു രാജ്യത്തിനെതിരെയുള്ള ഈ കലാപം എന്നായിരുന്നു, സ്വീഡനിലെ സ്വതന്ത്ര ചിന്തകർ ചോദിക്കുന്നത്.

'ദൈവരഹിത സമൂഹങ്ങൾ' എന്നാണ് പൊതുവെ സ്‌കാൻഡനേവിയൻ രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത്. പക്ഷേ ഇപ്പോൾ ഇരുകൂട്ടരും ആരാധനാലയങ്ങൾ മൽസരിച്ച് തുറക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ദൈവരഹിത സമൂഹത്തിൽ നിന്ന് സ്‌കാഡനേവിയ നവ വംശീയവാദത്തിലേക്ക് നീങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുന്നത്. മതം കലർന്നയോടെ ഭൂമിയിലെ സ്വർഗം നരകമാവുകയാണ്. ഇത് സ്‌കാൻഡനേവിയയിലെ മാത്രം പ്രശ്നമല്ല. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ആസ്ത്രേലയയിലും ന്യൂസിലൻഡിലും ഒക്കെ വംശീയവാദ സംഘടനകൾ വേരു പിടിക്കയാണ്. കഴിഞ്ഞ വർഷം ഉണ്ടായ ന്യൂസിലൻഡ് വെടിവെപ്പ് ഓർത്തുനോക്കുക. ജർമ്മനിയിൽ ആൾട്ടർനെറ്റീവ് ഓഫ് ജർമ്മനി, സ്പെയിനിൽ വോക്സ് എന്നിവ കുടിയേറ്റ വിരുദ്ധത ഉയർത്തുന്ന സംഘടനകളാണ്. അതേ വഴിയിലാണ് സ്വീഡനും എന്ന് പറയാം.

സ്വീഡനിൽ സംഭവിക്കുന്നത്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വീഡനിലെ മാൽമോ എന്ന പട്ടണത്തിലുണ്ടായ കലാപം ഏറെ വാർത്ത പ്രധാന്യം നേടിയിരുന്നു. 300 ഓളം പേർ തെരുവിൽ സംഘടിച്ച് പൊലീസിനെതിരെയും തീവ്ര വലതുപക്ഷക്കാർക്കെതിരെയും പ്രതിഷേധം നടത്തുകയും പിന്നീട് ഇത് ആക്രമസക്തമാകുന്ന കാഴ്ചയാണ് ഉണ്ടായത്. അക്രമം നടത്തിയവർ പൊലീസിനെതിരെ കല്ലുകൾ എറിയുകയും, ടയറുകൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ഒക്കെ ചെയ്തു എന്നാണ് എഎഫ്‌പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.

 വിവിധ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഹാർഡ് ലൈൻ എന്ന അതിതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയുടെ പ്രവർത്തകർ ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥം ഖുറാൻ കത്തിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇത്. ഈ സംഘടനയുടെ നേതാവ് റാസ്മസ് പല്വേദൻ പങ്കെടുക്കുന്ന റാലി മൽമോയിൽ നടക്കേണ്ടിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ ഈ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചു. 'നോർഡിക് രാജ്യങ്ങളിലെ ഇസ്ലാമിക വത്കരണം 'എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം തന്നെ. ഈ സമ്മേളനത്തിൽ ഖുറാൻ കത്തിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നു എന്നതരത്തിൽ പ്രചരണവും നടന്നിരുന്നു. ഇത് അഫ്ടോൺബ്ലഡറ്റ് എന്ന സ്വീഡിഷ് പത്രം റിപ്പോർട്ട് ചെയ്തു. ഡാനീഷുകാരനായ റാസ്മസ് പല്വേദനിനെ മൽമോയിലെ യോഗത്തിലേക്ക് ക്ഷണിച്ചത് ഡാൻ പാർക്ക് എന്ന വ്യക്തിയാണ്. ഒരു കലാകാരനാണ് എന്ന് അവകാശപ്പെടുന്ന ഇയാൾ ഒരു നിയമലംഘകനാണ് എന്നാണ് സ്വീഡിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇയാൾക്കെതിരെ നേരത്തെയും പ്രകോപനം നടത്തിയതിന് കേസുകൾ ഉണ്ട്.

വിഷം ചീറ്റി റാസ്മസ് പല്വേദൻ

നിരന്തരം വംശീയ വിഷം ചീറ്റി സ്‌കാൻഡനേവിയയുടെ രാഷ്ട്രീയം കലുഷിതമാക്കുന്ന റാസ്മസ് പല്വേദൻ ഡെന്മാർക്കിൽ നിന്നുള്ള രാഷ്ട്രീയക്കാരനാണ്. വക്കീൽ കൂടിയായ ഇയാളാണ് അതിതീവ്ര വലതുപക്ഷ പാർട്ടിയായ ഹാർഡ് ലൈൻ 2017 ൽ സ്ഥാപിച്ചത്. തുടർച്ചയായി യൂട്യൂബ് വഴി മുസ്ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വീഡിയോകളിലൂടെയാണ് ഇയാൾ പ്രശസ്തനായത്. ഖുറാൻ കത്തിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ മുൻപും ഇയാൾ നടത്തിയിട്ടുണ്ട്. ഇത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നായിരുന്നു റാസ്മസ് പല്വേദന്റെ വാദം.

ജൂൺമാസത്തിൽ റാസ്മസ് പല്വേദന്റെ പേരിൽ വിവിധ വീഡിയോകൾ വഴി വിദ്വോഷം പ്രചരിപ്പിച്ചതിന് കുറ്റം കണ്ടെത്തി. ഇയാളുടെ സംഘടനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും സമാനമായ നിയമനടപടി നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് ഇയാൾക്ക് മൂന്ന് മാസത്തെ ജയിൽ വാസം ലഭിച്ചു. 2019 ൽ തന്നെ വക്കീലായ ഇയാളെ പ്രാക്ടീസ് നടത്തുന്നതിൽ നിന്നും വിലക്കിയിരുന്നു. മുൻപ് ഇയാൾക്ക് വംശീയ പ്രസംഗം നടത്തിയതിന് 14 ദിവസം തടവ് ലഭിച്ചിരുന്നു. ജൂൺ മാസത്തിൽ ഇയാൾക്ക് വംശീയ വിരോധം ജനിപ്പിക്കുന്ന പ്രസംഗം അടക്കം 14 കുറ്റങ്ങൾക്കാണ് മൂന്നുമാസത്തെ തടവ് ലഭിച്ചത്.

കഴിഞ്ഞ ഡാനീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇയാൾ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇയാൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ മുദ്രവാക്യങ്ങൾ തന്നെ ഇയാളുടെ നയം വ്യക്തമാക്കുന്നതായിരുന്നു. ഡെന്മാർക്കിൽ നിന്നും 3 ലക്ഷം മുസ്ലീങ്ങളെ നാടുകടത്തും, ഇസ്ലാം ഡെന്മാർക്കിൽ നിരോധിക്കും തുടങ്ങിയതായിരുന്നു ഇയാളുടെ പ്രസ്താവനകൾ.വെള്ളിയാഴ്ച മൽമോയിലെ റാലിയിൽ പങ്കെടുക്കാൻ എത്തിയ ഇയാളെ സ്വീഡൻ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാൾക്ക് സ്വീഡിഷ് സർക്കാർ രണ്ട് കൊല്ലത്തേക്ക് സ്വീഡനിൽ പ്രവേശിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തി.

 ലോകത്തിലെ ഏറ്റവും സുരക്ഷിത കുടിയേറ്റ സൗഹൃദ രാഷ്ട്രം

ബ്രൂക്കിങ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അഭയാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് സ്വീഡൻ. കാനഡയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2013, 2014 കാലത്ത് സ്വീഡൻ അവിടെ അഭയാർത്ഥികളായി എത്തിയ മുഴുവൻ സിറിയക്കാർക്കും റെസിഡന്റ് പെർമിറ്റ് നൽകി. സിറിയൻ ആഭ്യന്തര യുദ്ധം ശക്തമായ ശേഷം 70,000 സിറിയക്കാർ സ്വീഡനിൽ എത്തിയെന്നാണ് കണക്ക്.2015ലെ റിപ്പോർട്ട് പ്രകാരം സ്വീഡന് അഭയം നേടിയുള്ള 1,6200 അപേക്ഷകളാണ് സിറിയയിൽ നിന്നും ലഭിച്ചത്. ഇതിന് പുറമേ അഫ്ഗാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയം തേടിയെത്തിയ മുസ്ലീങ്ങളെ ഈ രാജ്യം സ്വീകരിച്ചു. നോക്കണം, ഇരുപതുപേർക്ക് കയറാവുന്ന ബോട്ടിൽ ഇരുനൂറുപേർ കയറി അത് മുങ്ങി സ്ത്രീകളും കുട്ടികളും മരിക്കുന്ന കാലത്തും സൗദിഅറേബ്യയും തുർക്കിയും ഖത്തറും അടക്കമുള്ള ഒറ്റ ഇസ്ലാമിക രാജ്യങ്ങളും സിറിയൻ മുസ്ലീങ്ങൾക്ക് അഭയം നൽകിയിട്ടില്ല. പക്ഷേ ആ വിശാല മനസ്‌ക്കതക്ക് സ്വീഡൻ വിലയാണ് കൊടുക്കേണ്ടി വന്നത്.

കുടിയേറ്റം വർധിച്ചയോടെ രാജ്യത്ത് കുറ്റകൃത്യങ്ങളും മതകാലുഷ്യങ്ങളും വർധിച്ചു. അതോടെ കുടിയേറ്റ വിരുദ്ധരായ ക്രിസ്ത്യൻ മതമൗലികവാദികൾക്കും രാജ്യത്ത് പിന്തുണ വർധിച്ചു.
നിയോ നാസി ആശയങ്ങൾ പേറുന്ന സ്വീഡിഷ് പാർലമെന്റിലെ ഏറ്റവും വലിയ മൂന്നാംകക്ഷിയാണ് സ്വീഡൻ ഡെമോക്രാറ്റ്സ്. ഇവർ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം തന്നെ കുടിയേറ്റ് വിരുദ്ധ സമീപനത്തിൽ നിന്നാണ്. അഭയാർത്ഥികളുടെ വരവ് രാജ്യത്ത് കുറ്റകൃത്യങ്ങൾ ഉയരാൻ കാരണമായി, ലോകത്തിന് തന്നെ മാതൃകയായ സ്വീഡന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളെ ബാധിച്ചു തുടങ്ങിയ പ്രചാരണങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വധീനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള പാർട്ടികളുടെ വളർച്ച വ്യക്തമാക്കുന്നത്.

ന്യൂയോർക്ക് ടൈംസിൽ അടുത്തിടെ വന്ന റിപ്പോർട്ട് പ്രകാരം കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക മോഡലിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ലോകത്തിലെ ഏറ്റവും കൂടിയ നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ, എല്ലാവരും ജോലി ചെയ്യുന്നു എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ കുടിയേറ്റക്കാർ വർദ്ധിക്കുമ്പോൾ, ഇവരിൽ പലരും വിദഗ്ദ്ധ തൊഴിലാളികളോ, കാര്യമായ വിദ്യാഭ്യാസം ഉള്ളവരോ അല്ല എന്ന പ്രശ്നമുണ്ട്. അതിനാൽ ഇത്തരക്കാരുടെ ക്ഷേമം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകുന്നു. ഇത് സ്വീഡനിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

2018 ലെ കണക്ക് പ്രകാരം സ്വീഡനിലെ തൊഴിൽ ഇല്ലായ്മ നിരക്ക് 3.8 ശതമാനമാണ്. എന്നാൽ കുടിയേറി വന്ന് സ്വീഡൻ പൗരന്മാരായവരിൽ ഇത് 15 ശതമാനമാണ്. ' ഇത്തരം കണക്കുകൾ വച്ചാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള വലതുപക്ഷ സംഘടനകൾ ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്നത്, കുടിയേറ്റം സ്വീഡന്റെ സാമ്പത്തിക നിലയിൽ പ്രശ്നം ഉണ്ടാക്കുന്നു എന്ന വാദം അവർശക്തമാക്കുന്നു' -ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് പറയുന്നു.

കുട്ടികളെ സ്വവർഗരതിക്ക് വിധേയമാക്കിയത് വൻ പ്രകോപനമായി

സിറിയൻ കുടിയേറ്റക്കാർ പ്രതികൾ ആകുന്ന അക്രമങ്ങളെക്കുറിച്ച് ഇടക്കിടെ വാർത്തകൾ വരാറുണ്ടായിരുന്നെങ്കിലും ഖുർആൻ കത്തിക്കൽ അടക്കമുള്ള വലിയ പ്രക്ഷോഭമായി വളർന്നതിന് പിന്നിൽ മയക്കുമരുന്നിന് അടിമകളായ ചില കുടിയേറ്റക്കാർ സ്വഡീനിലെ രണ്ട് ആൺകുട്ടികളെ സ്വവർഗ്ഗരതിക്ക് വിധേയമാക്കിയതാണ്.

രണ്ട് ആൺകുട്ടികളെ 10 മണിക്കൂർ ബലാത്സംഗം ചെയ്തു ജീവനോടെ കുഴിച്ചിട്ടാൻ ശ്രമിച്ചത്

കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് വൻ വിവാദമായിരുന്നു. തലസ്ഥാനമായ സ്റ്റോക്ക്ഹോമിനടുത്തുള്ള സോൾനയിലാണ് സംഭവം. 21 വയസുകാരനും 18 വയസുള്ള സുഹൃത്തും അടങ്ങുന്ന രണ്ടംഗ കുടിയേറ്റക്കാരാണ് ഈ ക്രൂരതക്ക് പിന്നിൽ. ലഹരിക്ക് അടിമകളായ ഇവർ കുട്ടികളെ ബലമായി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിവെച്ച് ബലാത്സംഗം ചെയ്തുവെന്ന് ബ്ലിറ്റ്സ് ഉദ്ധരിച്ച സ്വീഡിഷ് പത്രമായ അഫ്റ്റൺബ്ലാഡെറ്റ് എഴുതുന്നു. 15 വയസ്സിന് താഴെയുള്ളവരാണ് ഈ കുട്ടികൾ. ബലാത്സംഗത്തിന് ശേഷം പൂർണ്ണ നഗ്‌നരാക്കി  ജീവനോടെ കുഴിച്ചിടാനും ഇവർ ശ്രമിച്ചു. ഒരു വഴിയാത്രക്കാരൻ നിലവിളികേട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തതാണ് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.

''കുറ്റവാളികളിൽ ഒരാൾ ഇറാനിൽ ജനിച്ച 21 കാരനാണ്. 2009 ൽ കുട്ടിക്കാലത്ത് സ്വീഡനിൽ എത്തി. പിന്നീട് പൗരത്വം കിട്ടിയതാണ്. അതിനുശേഷം സ്വീഡനിൽ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടു,'' സ്വീഡിഷ് പൊലീസിന്റെ പ്രസ്താവന ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ സ്റ്റോക്ക്ഹോമിന് കിഴക്ക് വെർമോദിലെ ഗുസ്താവ്സ്ബെർഗിൽ പാർക്ക് ചെയ്തിരുന്ന സ്പോർട്സ് കാറുകൾക്ക് തീയിട്ടതിന്ഇയാൾ ഒന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. മോഷണം, അനധികൃതമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കും പ്രതി ശിക്ഷിക്കപ്പെട്ടു. ടുണീഷ്യൻ മുസ്ലിം കുടിയേറ്റക്കാരുടെ മകനാണ് പടിക്കപ്പെട്ട 18കാരൻ. ഇയാളും ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇരകളായ രണ്ട് യുവാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കവർച്ച, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP