Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ കനമില്ലാതെ പ്രളയദുരിതാശ്വാസത്തിന് വേഷം മാറി ചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച കണ്ണൻ ഗോപിനാഥനെ തേടി ഒരു ഇ-മെയിൽ; തുറന്നുനോക്കിയപ്പോൾ കേന്ദ്രസർക്കാരിന്റെ കുറ്റപത്രം; സിവിൽ സർവീസിൽ നിന്ന് രാജി വച്ച കണ്ണന്റെ അഭിപ്രായപ്രകടനം സർക്കാരിനെ അപകീർത്തിപ്പെടുത്തി; കേരളത്തിൽ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ചില്ല; പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമെന്ന് കണ്ണൻ

ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ കനമില്ലാതെ പ്രളയദുരിതാശ്വാസത്തിന് വേഷം മാറി ചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച കണ്ണൻ ഗോപിനാഥനെ തേടി ഒരു ഇ-മെയിൽ; തുറന്നുനോക്കിയപ്പോൾ കേന്ദ്രസർക്കാരിന്റെ കുറ്റപത്രം; സിവിൽ സർവീസിൽ നിന്ന് രാജി വച്ച കണ്ണന്റെ അഭിപ്രായപ്രകടനം സർക്കാരിനെ അപകീർത്തിപ്പെടുത്തി; കേരളത്തിൽ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ചില്ല; പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമെന്ന് കണ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കണ്ണൻ ഗോപിനാഥനെ മലയാളികൾ എങ്ങനെ മറക്കും? ആർക്കും മറക്കാനാവാത്ത ഒരു സേവനദൃശ്യം കാട്ടിത്തന്ന ശേഷമാണ് അദ്ദേഹം ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നാട്ടുകാർക്ക് തുണയാകാൻ കണ്ണൻ നടത്തിയ സേവന പ്രവർത്തനങ്ങളോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലെ താരമായത്. കശ്മീരിലെ മൗലികാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര സർക്കാരിന്റെ കുറ്റപത്രം വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രത്തിന്റെ പകർപ്പ് ഇ-മെയിൽ വഴി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സർക്കാറിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കുറ്റപത്രം നൽകിയത്. കശ്മീർ വിഷയത്തിൽ ഉൾപ്പടെ കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങൾ സർക്കാറിനെ അപകീർത്തിപ്പെടുത്തിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.

കേരളത്തിൽ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ചില്ല, പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് അപേക്ഷിച്ചില്ല, രാജി വെച്ച ശേഷം മാധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്നിവയൊക്കെയാണ് തനിക്കെതിരെ ഉന്നയിക്കുന്ന കുറ്റങ്ങളെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥന് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

90 ദിവസത്തിലേറെയായി കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും മുൻ മുഖ്യമന്ത്രിമാരേയും എംപിമാരേയും ആയിരക്കണക്കിന് യുവാക്കളേയും ഒരു കാര്യവുമില്ലാതെ തടങ്കലിലാക്കി വച്ചിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങളൊന്നും പൂർണ തോതിൽ നടപ്പിലാക്കിയിട്ടില്ല. 70 ദിവസത്തിന് ശേഷം മാത്രമാണ് മൊബൈൽ സേവനം നടപ്പിലാക്കിയത്. 254 ഹേബിയസ് കോർപ്പസ് പരാതികളാണ് ജമ്മുകശ്മീർ േൈഹക്കാടതിയിൽ ലിസ്റ്റ് ചെയ്യാതെ കിടക്കുന്നത്. ഈ പ്രവർത്തികളാണ് സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടമേൽപ്പിച്ചതെന്നും അല്ലാതെ തന്റെ പ്രതികരണമെല്ലന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

രാജി കത്ത് നൽകിയ ശേഷമാണ് താൻ സർക്കാറിനെതിരെ പ്രതികരിച്ചത്. തന്റെ രാജി അംഗീകരിക്കുകയായിരുന്നെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ പ്രതികരിക്കുവാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകുമായിരുന്നു. അതിനു പകരം ഇത്തരത്തിലുള്ള നടപടികളാണ് സർക്കാറിന് താത്പര്യമെങ്കിൽ അങ്ങനെ ആവട്ടേയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

ദാദ്ര- നഗർ ഹവേലിയിലെ കളക്ടറായിരുന്നു കണ്ണൻ. 2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ദാദ്ര നഗർ ഹവേലിയിലെ കലക്ടറായിരുന്നു. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ടായിരുന്നു. ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജി വച്ചത്. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സോഷ്യൽ മീഡയിയിൽ വലിയ ചർച്ചയ്ക്കും വഴിയൊരുക്കി. 2012 ഐ.എ.എസ്. ബാച്ചുകാരനായ കണ്ണൻ ഗോപിനാഥൻ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ സജീവമായി പങ്കെടുത്ത ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിച്ച വ്യക്തിയാണ് കണ്ണൻ. ഒരു സന്നദ്ധ പ്രവർത്തകനായി മാത്രം ജോലിചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

പ്രളയദുരിതാശ്വാസത്തിന് എത്തിയത് വേഷം മാറി

വേഷം മാറി ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ കളക്ടർ ഇതോടെ സോഷ്യൽ മീഡിയയിലെ താരമായി. ആരോടും ഒന്നും പറയാതെ എല്ലാം ചെയ്ത് മടങ്ങി ഈ യുവാവ്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ വ്യത്യസ്തതയുടെ കഥയായി കണ്ണൻ ഗോപിനാഥന്റേത് മാറി. അങ്ങനെ വേറിട്ട വഴികളിലൂടെ നടക്കാൻ ആഗ്രഹിച്ച മലയാളിയാണ് കണ്ണൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രവർത്തനത്തിനുമെല്ലാം ഐ എ എസ് പദവി തടസ്സമാണ്. അതുകൊണ്ടാണ് ഐ എ എസിൽ നിന്ന് വിരമിക്കുന്നത്. അതിന് ശേഷം പൊതു പ്രവർത്തനത്തിൽ സജീവമാകും. എന്നാൽ വിവാദത്തോടെ പ്രതികരിക്കാൻ കണ്ണൻ തയ്യാറല്ല. സാങ്കേതികമായി ഇപ്പോഴും സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണത്തിനില്ല. രാജി അംഗീകരിച്ച് പുറത്തു വന്നാൽ എല്ലാം പറയുമെന്ന സൂചനയാണ് കണ്ണൻ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ സംഭവം ഇങ്ങനെ

കാക്കനാട് കെബിപിഎസ് പ്രസിൽ വന്ന ലോറികളിൽ നിന്നും എത്രയും വേഗം സാധനങ്ങൾ ഇറക്കാനുള്ള തിരക്കിനിടെ ചാക്കു കെട്ടുകൾ അയാൾ മടിയൊന്നുമില്ലാതെ എടുത്തുകൊണ്ട് പോയി. മൂന്ന് ദിവസം കെബിപിഎസിന്റെ പ്രസിൽ ഓടി നടന്ന് ദുരിതത്തിൽ വലയുന്നവർക്കായി സേവനം നടത്തിയിട്ടും ആരും അയാളെ തിരിച്ചറിഞ്ഞില്ല. എന്നാൽ ചുമടെടുത്തും പരിസരം വൃത്തിയാക്കിയും ദുരിത ബാധിതർക്കൊപ്പം കൂടെ നിന്നത് സാധാരണ ആളായിരുന്നില്ല. അദ്ദേഹം ഒരു ജില്ല ഭരിക്കുന്ന ഐഎഎസ് ഉദ്യോഗസഥൻ ആയിരുന്നു. ആളെ അറിയാതെ വഴക്കു പറഞ്ഞവരും ഉണ്ട്. അവരോടെല്ലാം സൗമ്യമായി തന്നെ പെരുമാറി. പദവിയുടെ വലുപ്പം കാട്ടിയതുമില്ല. അതുകൊണ്ട് തന്നെ സാധാരണക്കാരനായി ഏവരും കളക്ടറെ കരുതി. അങ്ങനെ നാടിനെ സേവിച്ചാണ് കണ്ണൻ താരമാകുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വസ പ്രവർത്തനത്തിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ വരെ വൈറലായിട്ടും കലക്ടറുടെ സേവനം ആരും പെട്ടന്ന് തിരിച്ചറിഞ്ഞില്ല. രസകരമായ സംഗതി അതല്ല 10 ദിവസം പ്രവർത്തിച്ചിട്ടും അപൂർവ്വം ആളുകൾ മാത്രമാണ് ഈ കലക്ടറെ തിരിച്ചറിഞ്ഞത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര- നഗർ ഹവേലി കലക്ടറായ കണ്ണൻ ഗോപിനാഥനാണ് 10 ദിവസത്തെ അവധിയെടുത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനായി കേരളത്തിലേക്ക് വണ്ടികയറിയത്. ക്യാമ്പിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം എറണാകുളത്ത് എത്തിയത്. അതിന് ശേഷം ദാദ്രനഗർ ഹവേലിക്ക് കളക്ടർ തിരിച്ചുപോയി. ആളുകൾ കൂടുതലറിഞ്ഞതിനാലാണ് അദ്ദേഹം വേഗം മടങ്ങിപ്പോയതെന്നാണ് സൂചന. ഇതോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും തലശ്ശേരി സബ് കളക്ടർ എസ്. ചന്ദ്രശേഖറും കെ.ബി.പി.എസ്. സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്ന വ്യക്തിയെ എല്ലാവരും തിരിച്ചറിയുന്നത്. സ്വന്തം ബാച്ചുകാരൻ എസ്. സുഹാസ് ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോലും ആരാണെന്ന് വെളിപ്പെടുത്താതെ, തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ചശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് പ്രവർത്തിക്കാൻ അന്ന് എത്തിയത്. ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമാണ് കെ.ബി.പി.എസിൽ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തകർ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിൽ ഒരാളായി മാത്രം മാറുകയായിരുന്നു കണ്ണൻ.

ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര- നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

ഓഗസ്റ്റ് 21നാണ് രാജി കത്ത് കൈമാറിയത്. ഓഗസ്റ്റ് 20ന് ഇട്ട ട്വീറ്റ് വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. സഹപൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഉയർത്താനുള്ള അവസരമാണ് സിവിൽ സർവ്വീസിനെ താൻ കാണുന്നതെന്നായിരുന്നു ഈ ട്വീറ്റ്. . രാജി വാർത്ത പുറത്തു വന്നതോടെ രാജി പിൻവലിക്കാൻ സമ്മർദ്ദവുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP