Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം

കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസ് വീണ്ടും രാഷ്ട്രീയ വിവാദമാക്കാനുറച്ച് സിപിഎം. സോളാർ ലൈംഗിക പീഡനക്കേസ് സിബിഐയെ ഏൽപ്പിക്കുന്നതോടെ സിപിഎം ലക്ഷ്യമിടുന്നത് രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇട നൽകാതെ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ്. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിശ്ചയിച്ചയച്ച ഉമ്മൻ ചാണ്ടി അടക്കം ലൈംഗിക പീഡനക്കേസിൽ സിബിഐയുടെ അന്വേഷണ പരിധിക്കുള്ളിൽ ആകുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈസി വാക്കോവറാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

സോളാർ ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള അന്വേഷണമാണ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത്. ഇതുവഴി വലിയ രാഷ്ട്രീയ നേട്ടം സിപിഎം ലക്ഷ്യം വെക്കുമ്പോൾ ഇതിന്റെ ദീർഘകാല ഗുണഭോക്താക്കൾ ബിജെപി തന്നെയാകും എന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മിലെ തന്നെ ഒരു വിഭാഗവും വിശ്വസിക്കുന്നു.

ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ സോളാർ ലൈംഗിക പീഡനക്കേസ് ഇപ്പോൾ സിബിഐക്ക് വിടുന്നത്. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്നും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താം എന്നും സിപിഎം വിശ്വസിക്കുന്നു. ഇതേ സമയം, കോൺഗ്രസ് മുക്ത ഭാരതത്തിനായി ഒരു തവണ കൂടി കേരളത്തിൽ സിപിഎം ഭരിക്കട്ടെ എന്ന നിലപാടാണ് ബിജെപിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ സിപിഎം വിരുദ്ധർ ബിജെപിയിലെത്തുമെന്നും കോൺഗ്രസ് തകർന്നടിയുമെന്നും ഇവർ വിശ്വസിക്കുന്നു. അതേസമയം, ഇക്കുറി ഇരു മുന്നണിയിലേയു പ്രമുഖരെ തോൽപ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായവും ബിജെപിയിൽ ശക്തമാണ്.

അതേസമയം, സിപിഎം- ബിജെപി ധാരണക്ക് സോളാർ കേസ് തന്നെ ഉദാഹരണം എന്ന് ചൂണ്ടിക്കാട്ടിയാകും കോൺഗ്രസ് ഈ നീക്കത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക. സിപിഎം ഇക്കുറി വി‍ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപനമാണെന്ന് കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് പ്രസംഗിച്ചതും ആ സൂചന നൽകിയായിരുന്നു. ഏതായാലും കഴിഞ്ഞ തവണ തങ്ങൾക്ക് ഭരണം പിടിക്കാൻ തുണയായ തുറുപ്പ് ചീട്ട് ഇക്കുറിയും കളത്തിലിറക്കുകയാണ് സിപിഎം.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.

2018 ഒക്ടോബറിലാണ് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. നിലവിൽ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകൾ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

നേരത്തെ തന്നെ സർക്കാർ ഏജൻസികളുടെയും ജുഡീഷ്യൽ അന്വേഷണത്തിനും വിധേയമായതാണ് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികൾ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് സർക്കാർ ഇപ്പോഴത്തെ നിർണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.

സിപിഎമ്മിലും വിയോജിപ്പ്

സോളാർ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മിൽ വിയോജിപ്പ് ഉള്ളതായി വാർത്തകൾ വന്നിരുന്നു. സോളർ ഉയർത്തിക്കൊണ്ടു വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ വേട്ടയാടുന്നത് ഭസ്മാസുരന് വരം കൊടുത്ത പുരാണ കഥക്ക് തുല്യമാകും എന്നും സിപിഎം നേതാക്കളിൽ അഭിപ്രായമുണ്ട്.

ഇതെല്ലാം തള്ളിയാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം. സർക്കാരിനെ തിരിഞ്ഞു കൊത്തുന്ന ആയുധങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ പ്രയോഗിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മിൽ ഉയർന്ന ചർച്ച. രാഷ്ട്രീയ വിഷയങ്ങൾ യുഡിഎഫിനെതിരെ ഉപയോഗിച്ചാൽ മതിയെന്നായിരുന്നു പൊതുധാരണ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയോഗിച്ചതിന് പിന്നാലെയാണ് സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP