Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും അനുമതി റദ്ദാക്കി സർക്കാർ; കൂടുതൽ അനുമതികൾ നൽകുന്നത് പരിശോധനകൾക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി; എക്സൈസ് മന്ത്രിയും സർക്കാറും പ്രതിക്കൂട്ടിലായ ബ്രൂവറി വിഷയത്തിൽ ശ്രമം തടി രക്ഷിക്കാൻ; യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയതും ലൈസൻസ് അനുവദിച്ചതിലെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരികയും ചെയ്തതോടെ മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് സർക്കാർ

വിവാദ ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും അനുമതി റദ്ദാക്കി സർക്കാർ;  കൂടുതൽ അനുമതികൾ നൽകുന്നത് പരിശോധനകൾക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി; എക്സൈസ് മന്ത്രിയും സർക്കാറും പ്രതിക്കൂട്ടിലായ ബ്രൂവറി വിഷയത്തിൽ ശ്രമം തടി രക്ഷിക്കാൻ; യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയതും ലൈസൻസ് അനുവദിച്ചതിലെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരികയും ചെയ്തതോടെ മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാറിനെ വിവാദത്തിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തിൽ ഗത്യന്തരമില്ലാതെ നിലപാട് തിരുത്തി പിണറായി സർക്കാർ. വിവാദമായ ഡിസ്റ്റിലറികളുടെയും ബ്രൂവറികളുടെയും അനുമതി റദ്ദാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിവെച്ച പോരാട്ടത്തെ വിജയം കണ്ടത്. രമേശ് ചെന്നിത്തലയാണ് ബ്രൂവറി വിഷയത്തിലെ സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. സർക്കാറിന്റേത് ബ്രൂവറി ചലഞ്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

ഈ വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലായപ്പോഴാണ് അനുമതി റദ്ദാക്കിയത്. ബ്രൂവറി അനുവദിച്ചതിൽ വീഴ്‌ച്ച ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് അനുമതി റദ്ദാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി അനുമതി നൽകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മദ്യം സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ തുടങ്ങാൻ വേണ്ട പ്രവർത്തനങ്ങൾ തുടരും. ഇത്തരം യൂണിറ്റുകൾക്ക്ഇനിയും തത്ത്വത്തിൽ അനുമതി നൽകും. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അംഗീകരിച്ചതുകൊണ്ടല്ല അനുമതി റദ്ദാക്കിയത്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് വിവാദങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ്. ബ്ലെൻഡിങ് യൂണിറ്റുകൾ തുടങ്ങാനാവശ്യമായ നടപടി തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തിൽ പുതിയ യൂണിറ്റുകൾ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിൽ യൂണിറ്റുകൾക്ക് നിയമപ്രകാരം അപേക്ഷകൾ തുടർന്നും നൽകാവുന്നതാണ്. ആവശ്യമായ പരിശോധനകൾക്ക് ശേഷം വകുപ്പ് തത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി അനുവദിച്ചത് ബിനാമി കമ്പനികൾക്കാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബ്രൂവറി, ഡിസ്റ്റലിറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് പ്രതിപക്ഷം നീങ്ങിയതോടെയണ് സർക്കാർ നിലപാട് തിരുത്തിയത്.

മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണമെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 11-ന് കേരളത്തിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലത്തിലും യുഡിഎഫ് ധർണ്ണ നടത്താനും തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബ്രൂവറി അനുമതി റദ്ദാക്കുന്നതായി അറിയിച്ചത്.

ബ്രൂവറിക്കായി തുടക്കം മുതൽ കള്ളക്കളി

സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചതോടെയാണ് ഇ വിഷയത്തിൽ സർക്കാർ വെട്ടിലായത്. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നുണ്ടെന്നായിരുന്നു ചെനപന്ിത്തലയുടെ ആരോപണം. കഴിഞ്ഞ 17 വർഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല.

സംസ്ഥാനത്ത് രഹസ്യമായി അനുവദിച്ച ഡിസ്റ്റലറിയും ബ്രൂവറികളും ഇവയാണ്. കണ്ണൂർ ജില്ലയിൽ വാരം എന്ന സ്ഥലത്ത് ശ്രീധരൻ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബീയർ ഉൽപ്പാദിപ്പിക്കുന്നതിനുള്ളബ്രൂവറിക്ക് അനുമതി നൽകിയതാണ് ആദ്യത്തേത്.പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജിൽ പ്രതിവർഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റർ ബിയർ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആൻഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പിന്നീട് അനുമതി നൽകി. തൃശൂർ ജില്ലയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിക്കുന്നതിന് കോമ്പൗണ്ടിങ്, ബെൻഡിങ്, ബോട്ടിലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നൽകി. തൃശ്ശൂർ ജില്ലയിൽ എവിടെയാണ് ഇത് സ്ഥാപിക്കുന്നതെന്ന് പോലും ഉത്തരവിൽ പറഞ്ഞിരുന്നില്ല.

പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിന് പുറമേ നിലവിലെ രണ്ടെണ്ണത്തിന് ഉൽപ്പാദന ശേഷി വർധിപ്പിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ കെ എസ് ഡിസ്റ്റലറിക്കും തൃശൂർ എലൈറ്റ് ഡിസ്റ്റലറിക്കുമാണത്. 1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിട്ടില്ല. 1996 ൽ ബിയറും വിദേശ മദ്യവും ഉൽപ്പദിക്കുന്നതിന് വേണ്ടി ബ്രുവറികളും ഡിസ്റ്റലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും, 125 അപേക്ഷകൾ വരികയും ചെയ്തു. അത് വിവാദമായതിനെ തുടർന്ന് 1999 ൽ ആർക്കും ഇവ അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സർക്കാരുകൾ പുതിയ ബ്രുവറികൾക്കും ഡിസ്റ്റലറികൾക്കും അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് മറികടന്നാണ് പരമ രഹസ്യമായി ഇപ്പോൾ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറിക്ക് അനുമതി നൽകിയതെന്നതു ശ്രദ്ധേയമാണ്. നേരത്തേ സർക്കാരിന് ലഭിച്ച മറ്റ് അപേക്ഷകൾ പിന്തള്ളിയാണിത്. അനുമതി കൊടുക്കാൻ തിരുമാനിച്ചപ്പോൾ അപേക്ഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എൽ.ഡി.എഫ് സർക്കാർ അനുവദിച്ച മൂന്നു ബ്രൂവെറികളിൽ ആദ്യം അനുമതി നൽകിയത് അവസാനം കിട്ടിയ അപേക്ഷയ്ക്കെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2017 ൽ മൂന്നു അപേക്ഷകൾ സർക്കാർ പരിഗണനയ്ക്കെത്തിയെങ്കിലും 2018ൽ പരിഗണനയ്ക്കെത്തിയ കെ.എസ്.ബ്രൂവെറീസിനാണ് ആദ്യം അനുമതി നൽകിയുള്ള ഉത്തരവ് ഇറങ്ങിയത്. കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രുവറീസിന്റെ മാർച്ചിലുള്ള അപേക്ഷയിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ സർക്കാർ അനുമതി നൽകുകയായിരുന്നു.

കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രൂവറീസിനു അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് 2018 ജൂൺ 12ന്. ശ്രീധരൻ ബ്രുവറീസ് സമർപ്പിച്ച അപേക്ഷ എക്സൈസ് കമ്മിഷണർ സർക്കാരിനു കൈമാറുന്നത് 2018 മാർച്ച് 6 നു മാത്രമാണ്. മാർച്ചിൽ സർപ്പിച്ച അപേക്ഷ, സർക്കാർ ജൂണിൽ തന്നെ അനുമതി നൽകിയുള്ള ഉത്തരവായി ഇറക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബ്രൂവറി അനുദിച്ച പവർ ഇൻഫ്രാടെകും ശ്രീചക്രാ ഡിസ്റ്റിലറീസും അപ്പോളോ ബ്രൂവറീസും ശ്രീധരൻ ബ്രൂവറീസ് അപേക്ഷിക്കുന്നതിനു അഞ്ചുമാസം മുൻപ് 2017 നവംബറിൽ തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇവരിൽ അപ്പോളോ പവർ ഇൻഫ്രാടെകിനു ഈ വർഷം സെപ്റ്റംബറിലും അപ്പോളോ ഡിസ്റ്റിലറീസിനു ജൂൺ മാസം 28നും നൽകിയപ്പോൾ ശ്രീ ചക്രാ ഡിസ്റ്റിലരീസിനു ജൂലൈ മാസത്തിലുമായിരുന്നു അനുമതി.

അപേക്ഷകൾ പരിശോധിച്ചെടുത്ത തീരുമാനമെന്നു മന്ത്രി ആവർത്തിക്കുമ്പോൾ ആദ്യം ബ്രൂവറി അനുവദിക്കുന്നതിനു കൂടുതൽ എന്തു യോഗ്യതയാണ് കണ്ണൂരിലെ ശ്രീധരൻ ബ്രൂവറി ലിമിറ്റഡിനുള്ളതെന്നും വിശദീകരിക്കേണ്ടി വരും. മാത്രമല്ല അനുവാദം നൽകിയ ഒരു കമ്പനി ചെന്നൈ ആസ്ഥാനമായുള്ള മദ്യ കമ്പനികളുടെ ബിനാമികളാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP