Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വലിയ ചുടുകട്ടകളും കൊടി കെട്ടിയ കമ്പുകളും പ്ലാസ്റ്റിക് കസേരകളും കരിങ്കൽ ചീളുകളും വായുവിലൂടെ പറന്നു; ആംഡ് പൊലീസുകാരുടെ ഷീൽഡും ലാത്തിയും ഹെൽമെറ്റും സുരക്ഷാ കവചവും വലിച്ചു വാങ്ങി നിലത്തെറിഞ്ഞു തകർത്തു; മൽപിടുത്തവുമായി മഹിളാമോർച്ചാ പ്രവർത്തകരും; പത്തോളം പൊലീസുകാർക്ക് പരിക്ക്; പൊലീസ് നരനായാട്ട് നടത്തിയെന്ന് ആരോപിക്കുന്ന ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിൽ കാക്കിയിട്ടവർക്ക് നേരേ അഴിച്ചുവിട്ടത് വളഞ്ഞിട്ടുള്ള ആക്രമണം

വലിയ ചുടുകട്ടകളും കൊടി കെട്ടിയ കമ്പുകളും പ്ലാസ്റ്റിക് കസേരകളും കരിങ്കൽ ചീളുകളും വായുവിലൂടെ പറന്നു; ആംഡ് പൊലീസുകാരുടെ ഷീൽഡും ലാത്തിയും ഹെൽമെറ്റും സുരക്ഷാ കവചവും വലിച്ചു വാങ്ങി നിലത്തെറിഞ്ഞു തകർത്തു; മൽപിടുത്തവുമായി മഹിളാമോർച്ചാ പ്രവർത്തകരും; പത്തോളം പൊലീസുകാർക്ക് പരിക്ക്; പൊലീസ് നരനായാട്ട് നടത്തിയെന്ന് ആരോപിക്കുന്ന ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റ്  മാർച്ചിൽ കാക്കിയിട്ടവർക്ക് നേരേ അഴിച്ചുവിട്ടത് വളഞ്ഞിട്ടുള്ള ആക്രമണം

ആർ പീയൂഷ്

തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസിന് പിൻവാങ്ങേണ്ടി വന്നു. മഹിളാ മോർച്ചാ പ്രവർത്തകരെ മുൻനിരയിൽ നിർത്തി പൊലീസിനെ തള്ളി മാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും പൊലീസും വനിതകളെ ഇറക്കി. വനിതാ പ്രവർത്തകരെ തൊട്ടാൽ വിവരമറിയും എന്ന ബിജെപി നേതാക്കളുടെ ഭീഷണിയിൽ പൊലീസ് അൽപ്പം പിൻ വലിഞ്ഞു നിന്നു. പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡ് ഇളക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഈ സമയം ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി.

ചിതറിയോടുന്നതിനിടയിൽ ഗ്രനേഡ് പൊട്ടിച്ചെങ്കിലും വീണ്ടും പ്രവർത്തകർ ഓടി അടുത്തു. അടുത്ത ആയുധം കണ്ണീർ വാതകമായിരുന്നു. പ്രതിഷേധം നടക്കുന്നതിനടുത്തായി കാസർഗോഡ് നിന്നും ഉള്ള എൻഡോ സൾഫാൻ ദുരിത ബാധിതർ സമരം ചെയ്യുന്നുണ്ടായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം നൂറിലധികം പേർ ഉണ്ടായിരുന്നു. അതിനാൽ പൊലീസിന് കൂടുതൽ പ്രതിരോധങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. കണ്ണീർവാതകം പ്രയോഗിച്ചതോടെ എൻഡോ സൾഫാൻ ദുരിതബാധിതർ ഓടി. പൊലീസും അവിടെയെത്തി കുട്ടികളെ വേഗം മാറ്റി. ഈ സമയം കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വലിയ ചുടുകട്ടയുടെ കഷ്ണങ്ങൾ ഉപയോഗിച്ച് പൊലീസിന് നേരെ എറിഞ്ഞു. കൂടാതെ കൊടി കെട്ടിയ കമ്പുകളും പ്ലാസ്റ്റിക് കസേരകളും കരിങ്കൽ ചീളുകളും വായുവിലൂടെ പറന്നു. ഇതിനിടയിൽ എ.എൻ രാധാകൃഷ്ണൻ നിരാഹാരമനുഷ്ടിച്ചിരുന്ന സമരപന്തലിന്റെ സമീപത്ത് നിൽക്കുകയായിരുന്ന വനിതാ പൊലീസുകാരെയും ആംഡ് പൊലീസുകാരെയും വളഞ്ഞിട്ടാക്രമിച്ചു. ആംഡ് പൊലീസുകാരുടെ ഷീൽഡും ലാത്തിയും ഹെൽമെറ്റും ശരീരത്തണിയുന്ന സുകരക്ഷാ കവചയും പ്രവർത്തകർ വലിച്ചു വാങ്ങി നിലെത്തെറിഞ്ഞു തകർത്തു.

ഹെൽമെറ്റും ഷീൽഡും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. പൊലീസുമായി പ്രവർത്തകർ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഏതാനും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തിലാണ് പ്രവർത്തകർക്ക് ഏറെയും പരിക്കേറ്റത്. പൊലീസുകാർക്കെല്ലാം കല്ലേറുകൊണ്ടാണ് പരിക്ക്. കന്റോൺമെന്റ് എസ്‌ഐ ഷാഫി അടക്കം പത്തോളം പൊലീസുകാർ പരിക്കേറ്റ് ആശുപത്രിയിലാണ്. മഹിളാ മോർച്ചയുടെ പ്രവർത്തകർ പൊലീസുമായി നടത്തിയത് വലിയ മൽപിടുത്തമായിരുന്നു. ഒരു പൊലീസുകാരന്റെ കൈയിലുണ്ടായിരുന്ന ഷീൽഡും ഹെൽമെറ്റും പിടിച്ചുവാങ്ങി അടിച്ചു തകർത്തു.

നിരവധി തവണ പൊലീസിന് നേരെ കടുത്ത ആക്രമണം നടത്തിയിട്ടും പൊലീസ് തിരിച്ച് വലിയ രീതിയിലൊന്നും പ്രതിരോധിച്ചില്ല. ലാത്തിചാർജ്ജ് നടത്താൻ പൊലീസ് തയ്യാറാവാതിരുന്നത് വലിയ കൊലാഹലങ്ങൾ ഉണ്ടാകേണ്ട എന്നു കരുതി തന്നെയായിരുന്നു. എന്നാൽ പൊലീസിന് നേരെ കടുത്ത ആക്രമണം തന്നെയാണ് പൊലീസ് അഴിച്ചുവിട്ടതും. എന്നാൽ തുടർച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണു നേരിട്ടത്. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ തകർത്തു.

സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്കു തലയ്ക്കു പരുക്കേറ്റു. പിന്നീട് മുതിർന്ന നേതാക്കൾ മുൻനിരയിലെത്തി പ്രവർത്തകരെ ശാന്തരാക്കിയതിന് ശേഷമാണ് പൊലീസിന് നേരെയുള്ള കല്ലേറ് അവസാനിച്ചത്. പ്രവർത്തകർ സ്റ്റാച്ച്യുവിന് മുന്നിലെ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. പിന്നീട് ശോഭാ സുരേന്ദ്രൻ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ശബരിമല വിഷയമുന്നയിച്ച് നിരാഹാരമിരിക്കുന്ന എ.എൻ.രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി - യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP