Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദ്ദേശം പാലിക്കാതിരുന്ന മാർ ആന്റണി കരിയിലിന് ആദ്യ സ്ഥാന നഷ്ടം; ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കലും ബിഷപ്പ് എമിരറ്റസായി; ധ്യാന ജീവിതത്തിന് രാജിവച്ച പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും; ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദ്ദേശം പാലിക്കാതിരുന്ന മാർ ആന്റണി കരിയിലിന് ആദ്യ സ്ഥാന നഷ്ടം; ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കലും ബിഷപ്പ് എമിരറ്റസായി; ധ്യാന ജീവിതത്തിന് രാജിവച്ച പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും; ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ-ലത്തീൻ സഭകളിൽനിന്ന് ഒരു വർഷത്തിനിടെ രാജിവെച്ചത് മൂന്ന് ബിഷപ്പുമാർ. ഒടുവിലാണ് ലത്തീൻ സഭയിൽനിന്നുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി. ഇതു വത്തിക്കാൻ ചോദിച്ചു വാങ്ങിയതും.

ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ, മാർ ജേക്കബ് മുരിക്കൻ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എന്നിവരാണ് ചുരുങ്ങിയ കാലത്തിനിടെ പദവി രാജിവെച്ചത്. സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ ആർച്ച് ബിഷപ്പ് പദവിയിലിരിക്കെയാണ് മാർ ആന്റണി കരിയിൽ രാജിവെച്ചത്. പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ധ്യാനജീവിതത്തിനായാണ് രാജി സന്നദ്ധത അറിയിച്ചത്. വത്തിക്കാൻ അത് അംഗീകരിക്കുകയായിരുന്നു. ഇതിൽ മാർ ജേക്കബ് മുരിക്കന്റേത് ഒഴികെയുള്ള രണ്ട് രാജികളും വത്തിക്കാനിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ്.

ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. പിന്നീട് വത്തിക്കാൻ നിർദ്ദേശ പ്രകാരമാണെന്നന് വ്യക്തമായി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി.

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദ്ദേശം പാലിക്കാതിരുന്നതാണ് മാർ ആന്റണി കരിയിലിന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരിയായിരുന്ന പദവി നഷ്ടപ്പെടാൻ കാരണമായത്. ഭൂമിയിടപാട്, കുർബാന ഏകീകരണം തുടങ്ങി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികർക്കൊപ്പമായിരുന്നു മാർ കരിയിൽ. ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി 2022 ജൂലായ് 26-ന് കൊച്ചിയിലെത്തി രാജി വാങ്ങുകയായിരുന്നു.

ലത്തീൻ സഭയിലെ കൊച്ചി രൂപത ബിഷപ്പായിരുന്ന ജോൺ തട്ടുങ്കൽ രാജിവെച്ച സംഭവം 2009-ൽ ഉണ്ടായി. ഇരുപത്തിയേഴുകാരിയായ യുവതിയെ ദത്തെടുത്ത സംഭവം ഏറെ വിവാദമായതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് രാജിയിലേക്ക് നയിച്ചത്. തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹം രാജിക്കത്ത് നൽകി. സഭയുടെ ഉന്നതതലത്തിൽനിന്നുള്ള ആവശ്യപ്രകാരമായിരുന്നു രാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP