Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരു വൃക്കകളും നഷ്ടമായി കിടപ്പിലായി; അതിജീവിനം സ്വപ്‌നം കണ്ട യുവിന്റെ മുന്നിൽ തെളിഞ്ഞത് കൂൺ കൃഷി ഫേസ്‌ബുക്ക് പേജിലെ പരസ്യം; പക്ഷെ കാത്തിരുന്നതുകൊടും ചതിയും ലക്ഷങ്ങളുടെ നഷ്ടവും; യുവാവ് മരണത്തിന് കീഴടങ്ങിയിട്ടും പണം ലഭിക്കാനായി നെട്ടോട്ടമോടി ഒരു കുടുംബം

ഇരു വൃക്കകളും നഷ്ടമായി കിടപ്പിലായി; അതിജീവിനം സ്വപ്‌നം കണ്ട യുവിന്റെ മുന്നിൽ തെളിഞ്ഞത് കൂൺ കൃഷി ഫേസ്‌ബുക്ക് പേജിലെ പരസ്യം; പക്ഷെ കാത്തിരുന്നതുകൊടും ചതിയും ലക്ഷങ്ങളുടെ നഷ്ടവും; യുവാവ് മരണത്തിന് കീഴടങ്ങിയിട്ടും പണം  ലഭിക്കാനായി നെട്ടോട്ടമോടി ഒരു  കുടുംബം

എം എ എ റഹ്മാൻ

കോഴിക്കോട്: ചതിയുടെ കഥയിൽ പുതിയൊരെണ്ണം കൂടി. കൂൺ കൃഷിയിലൂടെ വൻ ലാഭം ലഭിക്കുമെന്ന കൂൺ കൃഷി ഫേസ്‌ബുക്ക് പേജിലെ കുറിപ്പുകൾ കണ്ടായിരുന്നു പൊന്നാനി പാലപ്പെട്ടി സ്വദേശിയായ തെക്കേപറമ്പിൽ ബിനോയ് ബോസ് കൂൺ കൃഷിക്കിറങ്ങിയത്. നാലു ലക്ഷം രൂപയാണ് ഇതിനായി ചെങ്ങന്നൂരിലെ ഹൈടെക് മഷ്റൂം ഡെവലപ്മെന്റ് ഓഫിസിന് നൽകിയത്. പദ്ധതി ആരംഭിച്ച് കഴിഞ്ഞാൽ രണ്ടു ലക്ഷം രൂപ സർക്കാർ സബ്സിഡിയായി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു രണ്ട് വൃക്കകളും പ്രവർത്തന രഹിതമായി ജീവിക്കാൻ വഴിമുട്ടി നിന്ന ബനോയ് ചികിത്സാർഥം സ്വരുക്കൂട്ടിവെച്ച പണമെടുത്ത് ഹൈടെക് മഷ്റൂം ഡെവലപ്മെന്റ് ഓഫിസറായ ആളെ ഏൽപ്പിച്ചത്.

പരസ്യം കണ്ടായിരുന്നു ചെങ്ങന്നൂരിലെ ഓഫിസിലേക്കു വിളിച്ചത്. അധികം വൈകാതെ സ്ഥലം കാണാൻ ഓഫിസർ പറവൂരിലെ അണ്ടിപ്പള്ളികാവിലുള്ള ബിനോയിയുടെ വീട്ടിലെത്തി. 2019 ജനുവരിയിൽ സ്ഥലം കണ്ടു മടങ്ങി. സ്ഥലം ഇതുമതിയെന്നും ടെറസിൽ ചെയ്യാമെന്നും ഓഫിസർ പറഞ്ഞതോടെയായിരുന്നു ഒരു സ്ഥിര വരുമാനമാവുമെന്ന പ്രതീക്ഷയിൽ വൃക്കമാറ്റിവെക്കാനായി സ്വരൂപിച്ച പണമെടുത്തു കൊടുത്തത്.

ആന്ധ്രയിലെ നെല്ലൂരിലുള്ള ചെമ്മീൻ ഫാമിൽ 20 വർഷത്തോളം ഹാച്ചറി ടെക്നിഷ്യനായി ജോലി ചെയ്ത ബിനോയ് വൃക്ക തകരാറിലായതോടെയാണ് നാട്ടിലേക്കു മടങ്ങുന്നത്. ഇരു വൃക്കകളും നഷ്ടമായെന്നറിഞ്ഞതോടെ ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നിതുടങ്ങിയതോടെയായിരുന്നു സഹോദരിയുടെ ഭർത്താവിന്റെ പറവൂരിലെ വീടിനടുത്ത് അണ്ടിപ്പള്ളിക്കാവിൽ വീടെടുത്ത് കുടുംബത്തോടൊപ്പം താമസമാക്കിയത്. അവിടെയാവുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും അധികം വരില്ല, അതിനാൽ തന്നെ

വരുന്നവരുടെ സഹതാപ വചനങ്ങൾ കേൾക്കുകയും വേണ്ടയെന്നു കരുതിയെന്ന് സഹോദരി ബിനി പറഞ്ഞു.നല്ലൂരിലെ ജോലിക്കിടെ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും അവിടുത്തെ ആശുപത്രിയിൽ കൊണ്ടുചെന്നതോടെ ഡ്രിപ്പിടുകയുമായിരുന്നു.പിന്നീട് ലാബ് പരിശോധനകളുടെ ഫലം വന്നപ്പോഴാണ് ക്രിയാറ്റിൻ കൂടുതലാണെന്നും കിഡ്നി തകരാറിലാണെന്നും ബോധ്യപ്പെടുന്നത്. വൃക്കരോഗികളിൽ ഡ്രിപ്പിട്ട് ശരീരത്തിലേക്കു കൂടുതൽ ജലാംശം എത്താൻ പാടില്ലാത്തതാണ്. ഇതായിരുന്നു രോഗം സങ്കീർണമാവാനും വൃക്ക നഷ്ടമാവാനും ഇടയാക്കിയത്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു, എല്ലാവർക്കുമുള്ള മദ്യപാനം ഉൾപ്പെടെയുള്ള ശീലങ്ങളും ചേട്ടനുണ്ടായിരുന്നില്ല.

രോഗ വന്നതോടെ ജോലി ചെയ്യാനാവാത്ത സ്ഥിതിയിലായതിനാൽ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നുവെന്ന് സഹോദരി. ഒരു മാസം ജനറൽ ആശുപത്രിയിലും ട്രാൻസ്പ്ലാന്റേഷനായി അമൃതയിലും അഡ്‌മിറ്റായെങ്കിലും രോഗം മൂർച്ഛിച്ച് 2019 മാർച്ച് 25ന് ബിനോയ് (41) മരിക്കുകയായിരുന്നു.അതിന് മുൻപ് തന്നെ ചെങ്ങന്നൂരിൽനിന്ന് ഫാമിലെ ജോലിക്കാർ വന്ന് ടെറസിന് മുകളിൽ കൂൺകൃഷിക്കുള്ള അലൂമിനിയം ഫ്രെയിം സ്ഥാപിച്ച് പോയിരുന്നു. പിന്നീട് യാതൊന്നുമുണ്ടായില്ല. ഈ ഫ്രെയിം മാത്രം ഇപ്പോഴും അവിടെ കിടന്നു നശിക്കുന്നു.

കൂൺ കൃഷി പദ്ധതി പദ്ധതി ആരംഭിച്ചു കിട്ടാൻ ഒരു വർഷത്തോളം കാത്തിരുന്നു. ചേട്ടൻ മരിച്ചെങ്കിലും കൂൺ കൃഷി ഭാര്യ ആര്യ നോക്കി നടത്താമെന്ന് സമ്മതിച്ചാതിനാൽ വിണ്ടും ഓഫിസറുടെ നമ്പറിൽ വിളിച്ചു. ഉടൻ വന്ന് പൂർത്തിയാക്കിത്തരാമെന്നു പറഞ്ഞു. ആദ്യമാദ്യം ഫോൺ എടുക്കുമായിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. ഒടുവിൽ പദ്ധതി നടപ്പാക്കാനാവുന്നില്ലെങ്കിൽ പണം തിരിച്ചു ചോദിച്ചു. അപ്പോൾ പണം നൽകിയതിന്റെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടു. ചേട്ടൻ ഇല്ലാത്തതിനാൽ അദ്ദേഹം പറഞ്ഞ ഓർമവെച്ച് എക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളിലെല്ലാം ചെന്നു പരിശോധിച്ചെങ്കിലും തുക ട്രാൻസ്ഫർ ചെയ്തത് കണ്ടെത്താനായില്ല.

ഒടുവിലായിരുന്നു എസ് ബി ഐയുടെ പാലപ്പെട്ടി ബ്രാഞ്ചിൽ നിന്നും വെറുതേ സ്റ്റേറ്റ്മെന്റ് എടുത്തത്. അമ്മ അവിടെ ഇടക്ക് പോകാറുണ്ടായിരുന്നു.ചേട്ടന്റെ പണം വാങ്ങാൻ. അവിടുത്തെ സ്റ്റേറ്റ്മെന്റിൽ 3,60,000 രൂപ കൂൺ കൃഷിക്കായി ട്രാൻസ്ഫർ ചെയ്തതായി ബോധ്യപ്പെട്ടു. ഇതോടെ ചേട്ടന്റെ ഭാര്യയുടെ എക്കൗണ്ട് നമ്പർ അയച്ചു കൊടുക്കാൻ പറഞ്ഞു. 2022 മാർച്ചിൽ അടുത്ത മാസം പണം ട്രാൻസ്ഫർ ചെയ്തു തരാമെന്നു ആ ഓഫിസർ പറഞ്ഞു. പക്ഷേ മാർച്ചും ഏപ്രിലുമെല്ലാം കഴിഞ്ഞു. പിന്നെ വിളിച്ചാൽ ഫോൺ എടുക്കാതായി. അമ്മുയുടേത് ഉൾപ്പെടെയുള്ള വേറെ നമ്പറിൽനിന്നെല്ലാം വിളിച്ചു നോക്കി.

അപ്പോഴെല്ലാം പല കാരണങ്ങളായി പറയാൻ. മകന് സുഖമില്ല, ആശുപത്രിയിലാണ്. പിന്നീട് ഓഫിസ് നമ്പറിൽ വിളിച്ചപ്പോൾ അവിടെയുള്ള വനിതാ ജീവനക്കാർ അദ്ദേഹത്തോടു തന്നെ ചോദിക്കണം തങ്ങൾക്ക് ഒന്നുമറിയില്ലെന്നു പറഞ്ഞു. ഒടുവിൽ ഒരിക്കൽ അമ്മ വിളിച്ചപ്പോൾ ഓഗസ്റ്റ് 15നുള്ളിൽ പണം എക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യാമെന്നു പറഞ്ഞു. ചേട്ടന്റെ ഭാര്യയോട് വിളിക്കാനും പറഞ്ഞു.

ഇത്രയുമായപ്പോഴാണ് സംശയം തോന്നിയപ്പോൾ ഞാൻ ഹൈടെക് കൂൺ കൃഷിയുടെ സൈറ്റിലെ കമെന്റുകൾ പരിശോധിച്ചത്. അതിൽ പലതിലും ഇത് തട്ടിപ്പാണെന്ന രീതിയിൽ പലരും പ്രതികരിച്ചത് കണ്ടു. സ്ഥലം എം എൽ എയുമായി ബന്ധപ്പെട്ട് പണം തിരിച്ചു കിട്ടാൻ ശ്രമിച്ചെങ്കിലും ആ പദ്ധതിയും പാളി. ഇനി എന്നു കിട്ടും ഈ പണമെന്നു അറിയാത്ത സ്ഥിതിയാണ്. ചേട്ടന് ഭാര്യയും ചെറിയ ഒരു കുട്ടിയുമാണുള്ളത്. അവരുടെ ഭാവിക്കുകൂടി വേണ്ടുന്ന തുകയാണിത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവസാനം വരെ ഞങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിയാനായില്ലെന്ന് ബിനി കണ്ണീരോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP