Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാരപരിധി ലംഘിച്ചുള്ള കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ മർസൂഖിയുടെ പത്രസമ്മേളനം മാറ്റി; യുഎഇ പൗരന്റെ പിന്മാറ്റം കോടതി അലക്ഷ്യമാവുമെന്ന ഭയത്തെ തുടർന്ന്; മാധ്യമങ്ങളുടെ വാ മൂടി കെട്ടാനുള്ള നീക്കം തൽകാലം വിജയിച്ചതിന്റെ ആവേശത്തിൽ കോടിയേരിയുടെ മകനും കൂട്ടുകാരനും; കോടതി ഉത്തരവ് നീങ്ങും മുമ്പ് ഒത്ത് തീർപ്പ് നടത്താൻ ഇടനിലക്കാർ രംഗത്ത്

അധികാരപരിധി ലംഘിച്ചുള്ള കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ മർസൂഖിയുടെ പത്രസമ്മേളനം മാറ്റി; യുഎഇ പൗരന്റെ പിന്മാറ്റം കോടതി അലക്ഷ്യമാവുമെന്ന ഭയത്തെ തുടർന്ന്; മാധ്യമങ്ങളുടെ വാ മൂടി കെട്ടാനുള്ള നീക്കം തൽകാലം വിജയിച്ചതിന്റെ ആവേശത്തിൽ കോടിയേരിയുടെ മകനും കൂട്ടുകാരനും; കോടതി ഉത്തരവ് നീങ്ങും മുമ്പ് ഒത്ത് തീർപ്പ് നടത്താൻ ഇടനിലക്കാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി, ചവറ എംഎ‍ൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തികാരോപണം സംബന്ധിച്ച പത്രസമ്മേളനം നടത്താൻ ദുബായ് പൗരൻ എത്തില്ല. ദുബായിൽനടന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിന് തിങ്കളാഴ്ച പത്രസമ്മേളനം നടത്താൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ ജാസ് ടൂറിസത്തിനുവേണ്ടി ഉത്തർപ്രദേശിലെ മുൻ അഡീഷണൽ അറ്റോർണി ജനറൽ റാംകിഷോർ സിങ് യാദവിന്റെ പേരിലാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് കത്തുലഭിച്ചത്.

തനിക്കെതിരായ വാർത്തകൾ സംപ്രേഷണംചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് വിജയൻപിള്ള എംഎ‍ൽഎ.യുടെ മകൻ ശ്രീജിത്ത് നൽകിയ ഹർജിയിൽ കരുനാഗപ്പള്ളി സബ്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി നിർദ്ദേശാനുസരണം ഉത്തരവ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ പതിപ്പിച്ചു. ഈ സഹാചര്യത്തിലാണ് യുഎഇ പൗരനായ മർസൂഖി പത്രസമ്മേളനത്തിൽ നിന്ന് പിന്മാറുന്നത്. ഈ കോടതി വിധി അധികാരം പരിധിയുടെ ലംഘനമാണെന്ന വിലയിരുത്തൽ ഉണ്ട്. അപ്പോഴും കോടതിയെ വെല്ലുവിളിക്കേണ്ടെന്ന നിലപാടിലാണ് മർസൂഖി. ഇതാണ് കോടിയേരിയുടെ മകനും കൂട്ടുകാരനും രക്ഷയാകുന്നത്. കോടതി ഇക്കാര്യത്തിൽ അന്തിമ ഒത്തുതീർപ്പിനും ശ്രമം സജീവമാക്കിയിട്ടുണ്ട്.

ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമർശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മർസൂഖി മാധ്യമങ്ങളെ കാണുന്നതിൽനിന്നു പിന്മാറിയത്. തിങ്കളാഴ്ച നാലുമണിക്കു തിരുവനന്തപുരം പ്രസ് ക്ലബിലാണു വാർത്താസമ്മേളനം വിളിച്ചിരുന്നത്. തൽക്കാലം ഇന്ത്യയിൽത്തന്നെ തുടരുമെന്നു മർസൂഖി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വാർത്തകളോ ചർച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കോടതി ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് പ്രസ്‌ക്ലബിനു മുൻപിൽ പതിച്ചിട്ടുമുണ്ട്. മാധ്യമസ്ഥാപനങ്ങൾക്കും നോട്ടിസ് ലഭിച്ചു. ശ്രീജിത്തും ബിനോയിയും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു വിവാദം പാർട്ടിയിലും സർക്കാരിലും സജീവ ചർച്ചയാകുന്നതിനിടെയാണു കോടതി ഇടപെടലെന്നതു ശ്രദ്ധേയമാണ്.

മർസൂഖിയുമായി അന്തിമ ഒത്തുതീർപ്പിനുള്ള ധാരണ ഉണ്ടായിട്ടില്ല. ഇതോടെയാണ് പത്ര സമ്മേളനം പ്രസക്തമായത്. ഇത് സിപിഎമ്മിനേയും വെട്ടിലാക്കുമായിരുന്നു. എല്ലാത്തിലും ഉപരി ബിനോയിയുടെ ഗൾഫിലെ ബിസിനസും പുറത്തുവരും. ഇതെല്ലാം മനസ്സിലാക്കിയാണ് ശ്രീജിത്ത് കോടതിയെ സമീപിച്ചത്. കോടതി അതിവേഗം ഉത്തരവിറക്കി. കൈപ്പടയിലാണ് കോടതി ഉത്തരവ് തയ്യാറാക്കിയത്. അത് അതിവേഗം പ്രസ് ക്ലബ്ബിൽ പതിച്ചു. മാധ്യമങ്ങൾക്കും കൈമാറി. ഇതെല്ലം കരുതലോടെ നടത്തിയ തന്ത്രങ്ങളുടെ വിജയമായിരിന്നു. ഇടത് പിന്തുണയുള്ള എംഎൽഎ വീണ്ടും ഒത്തുതീർപ്പ് ചർച്ച സജീവമാക്കുകയും ചെയ്തു.

ഞായറാഴ്ചയ്ക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ എല്ലാ വിവരവും പത്രസമ്മേളനത്തിലൂടെ പുറത്തുവിടുമെന്നായിരുന്നു മർസൂഖി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിലെ പത്ര സമ്മേളനം നിർണ്ണായകമായി. എന്നാൽ കരുനാഗപ്പള്ളി കോടതി ഉത്തരവിന്റെ ബലത്തിൽ കോടിയേരിയുടെ മകൻ ബിനോയിയും കൂട്ടുകാരനും താൽകാലിക രക്ഷ നേടി. പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം അരുൺ എന്നയാളാണ് കത്തുമായെത്തി ബുക്ക് ചെയ്തത്. അരുൺ നൽകിയ ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഇയാളെ കിട്ടിയില്ല. ജനുവരി 29-നാണ് അരുൺ പത്രസമ്മേളനം ബുക്ക് ചെയ്തത്. ഇതിനിടെയാണ് കോടതി ഇടപെടൽ വന്നത്.

ബിനോയ് കോടിയേരി, ശ്രീജിത്ത് എന്നിവരുടെ സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരനായിരുന്നെന്ന് ആരോപിക്കുന്ന രാകുൽ കൃഷ്ണ, പത്രങ്ങളും ചാനലുകളും, തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്നിവരടക്കം 11 പേരെ എതിർകക്ഷികളാക്കിയാണ് വി. ശ്രീജിത്ത് ഹർജി നൽകിയത്. വിദേശത്തുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചവറ പൊലീസ് രജിസ്റ്റർചെയ്ത കേസിനെക്കുറിച്ചുള്ള ചർച്ചകളോ റിപ്പോർട്ടിങ്ങോ തടഞ്ഞുകൊണ്ടാണ് സബ്കോടതി ഉത്തരവ്. എന്നാൽ, അൽ മർസൂഖിയോ അയാളുടെ അഭിഭാഷകനോ പത്രസമ്മേളനം നടത്തുന്നതിനെ ഉത്തരവിൽ തടഞ്ഞിട്ടില്ല. പക്ഷേ ഈ കേസിൽ ശ്രീജിത്ത് പ്രധാന പ്രതിയാണ്. അയാളെ കുറിച്ച് പറയാതെ കാര്യങ്ങൾ വിശദീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ കോടതി ഉത്തരവോടെ മർസൂഖി പിന്മാറി. അതിനിടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ് ക്ലബ്ബും വിശദീകിരിച്ചു.

കോടതിനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്രസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ്‌ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. തനിക്കെതിരേ വരുന്ന വാർത്തകൾ സംബന്ധിച്ച് ഒരു വ്യക്തി നൽകിയ ഹർജിയിൽ കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് പ്രസ് ക്ലബ്ബിൽ പതിപ്പിച്ചിട്ടുണ്ട്. ആ വ്യക്തിക്കെതിരേ വാർത്തകൾ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണിത്. മറുനാടൻ മലയാലി അടക്കമുള്ള മാധ്യമങ്ങളെ വാർത്ത നൽകുന്നതിൽ നിന്ന് കോടതി വിലക്കിയിട്ടുണ്ട്. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP