Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാനറ ബാങ്ക് മാനേജറുടെ ആത്മഹത്യക്ക് കാരണം തൊഴിൽ പീഡനമെന്ന് ബെഫി; കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും പരാതി നൽകും; സ്വപ്നയുടെ കടബാധ്യതയും മക്കളുടെ വിദ്യാഭ്യാസ ചെലവും കാനറ ബാങ്ക് ഏറ്റെടുക്കണമെന്നും ആവശ്യം

കാനറ ബാങ്ക് മാനേജറുടെ ആത്മഹത്യക്ക് കാരണം തൊഴിൽ പീഡനമെന്ന് ബെഫി; കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും പരാതി നൽകും; സ്വപ്നയുടെ കടബാധ്യതയും മക്കളുടെ വിദ്യാഭ്യാസ ചെലവും കാനറ ബാങ്ക് ഏറ്റെടുക്കണമെന്നും ആവശ്യം

അനീഷ് കുമാർ

കണ്ണുർ: കുത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാനറ ബാങ്ക് മാനേജർ ജീവനൊടുക്കിയത് തൊഴിൽ സമ്മർദ്ദവും പീഡനവും കാരണമാണെന്ന് ബാങ്ക് എംപ്‌ളോയേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഭാഗമായി ബാങ്ക് ശാഖകളിൽ ജോലി ചെയ്യുന്ന ജിവനക്കാർ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ബാങ്ക് ശാഖകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതും ജീവനക്കാർക്ക് ദുരിതമായിരിക്കുകയാണ്.

യുക്തിസഹമല്ലാത്ത ടാർജറ്റുകൾ നൽകിയും തലപ്പത്തിരിക്കുന്നവർ നടത്തുന്ന അനാവശ്യമായ ഇടപെടലുകളും ഭീഷണിയുമൊക്കെ ജീവനക്കാരുടെ ആത്മധൈര്യത്തെ ചോർത്തുന്നതാണ്. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സർക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതികളായ ജൻ ധൻ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയവയെല്ലാം ബാങ്ക് വഴിയാണ് നടപ്പിലാക്കുന്നത് 'കുടാതെ ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, മെഡിക്കൽ ഇൻഷൂറൻസ് 'മ്യുചൽ ഫണ്ട്, ഫാസ്റ്റാ ഗ്, എന്നിങ്ങനെ ബാങ്കിങ്ങുമായി ബന്ധമില്ലാത്ത നിരവധി സാമ്പത്തിക പാക്കേജുകളുടെ വിതരണ കേന്ദ്രം കൂടിയായി ബാങ്കുകൾ മാറിയിരിക്കുകയാണ്.

ഇവയ്‌ക്കെല്ലാം പ്രത്യേകം ടാർജറ്റും നിശ്ചയിച്ചിട്ടുണ്ട് ഇതിനൊക്കെ പുറമേയാണ് ബാങ്കിങ് പ്രവർത്തനങ്ങളുടെ ടാർജറ്റുകൾ നിക്ഷേപം, വായ്പ, നിഷ്‌ക്രിയ ആസ്തി, റിക്കവറി തുടങ്ങി എല്ലാ ഘടകങ്ങൾക്കും പ്രത്യേകം ടാർജറ്റുകളും നൽകിയിട്ടുണ്ട്.ലക്ഷ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ കടുത്ത മാനസിക സംഘർഷമാണ് മാനേജർമാരും ജീവനക്കാരും നേരിടുന്നത്.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറ ബാങ്കിന്റെ കുത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.എസ് സ്വപ്ന ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇത്തരം സാഹചര്യങ്ങൾ കൊണ്ടാണ്.

തൃശുർ ജി.ഇ.സിയിൽ നിന്നുള്ള ബി.ടെക് ബിരുദധാരിണിയാണ് സ്വപ്ന. സിൻഡിക്കേറ്റ് ബാങ്കിലെ ഓഫീസറായാണ് അവർ ജോലിയിൽ പ്രവേശിച്ചത്.2020 ഏപ്രിൽ ഒന്നു മുതൽ സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിച്ചതോടെയാണ് സ്വപ്ന കാനറാ ബാങ്ക് ജി വനക്കാരിയാകുന്നത്. ഇവരുടെ ഭർത്താവ് സാബു രണ്ടു വർഷങ്ങൾക്കു മുൻപാണ് മരണമടഞ്ഞത്. എട്ടാം തരത്തിലും ആറാം തരത്തിലും പഠിക്കുന്ന രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ആറു മാസം മുൻപ് മാനേജർ തസ്തികയിൽ പ്രമോഷൻ ലഭിച്ചതോടെയാണ് ഇവർ തൊക്കിലങ്ങാടി ശാഖയിൽ എത്തുന്നത്.

സഹപ്രവർത്തകരോടും ഇടപാടുകാരോടും നല്ല ബന്ധം പുലർത്തുന്ന ജീവനക്കാരിയായിരുന്നു സ്വപ്ന 'ആത്മഹത്യ കുറിപ്പിൽ അവർ മുന്ന് കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിരുന്നത്. മക്കളോടുള്ള സ്‌നേഹവും ജോലിയോടുള്ള ആത്മാർത്ഥതയും ജോലി സംബന്ധമായ പിരിമുറുക്കവുമാണ് അവർ ചുണ്ടിക്കാണിക്കത് .ബാങ്കിങ് മേഖലയിൽ സ്വപ്നയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ബെഫി നേതാക്കൾ ചുണ്ടിക്കാട്ടി. സ്വപ്നയുടെ പേരിലുള്ള നാൽ പതു ലക്ഷത്തിന്റെ കടബാധ്യത എഴുതിത്ത്തള്ളാനും അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാനും കാനറ ബാങ്ക് അധികൃതർ തയ്യാറാകണമെന്നും ബെഫി നേതാക്കൾ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്കിങ് നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബെഫി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും.ഇതിനായി യുവജന സംഘടനകളുടെയും സമാന ചിന്താഗതിക്കാരുടെയും പിൻതുണ തേടും. സ്വപ്നയുടെ മരണത്തിന് കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബെഫി കേന്ദ്ര ധനകാര്യ മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.കണ്ണുരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബെഫി ഭാരവാഹികളായ കെ.ആർ സരളാ ഭായ്.വി.പി മഹീന്ദ്രൻ, പി.ആർ രാജൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP