Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല; സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ; എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം'; സൈബർ ആക്രമണത്തിൽ മടുത്ത് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പൊതുരംഗത്തുനിന്ന് വിടവാങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പൊതുരംഗത്തുനിന്ന് പുർണ്ണമായും പിന്മാറുന്നു. ഇന്ന് രാവിലെ സുഹൃത്തുക്കൾക്ക് അയച്ച കത്തിലാണ് 'പൊതുജന അഭിപ്രായം മാനിച്ച് മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല' എന്ന് ചുള്ളിക്കാട് വ്യക്തമാക്കുന്നത്. രണ്ടുവർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി സാഹിത്യോൽസവത്തിൽ പങ്കെടുത്തുകൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ ഒരു പ്രഭാഷണത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്തുകൊണ്ട് എഴുത്തുകാർക്ക് അഹങ്കാരവും ജാടയും ആണെന്ന് പറഞ്ഞ് അദ്ദേഹത്തിനുനേരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം ഇനി ഒരു പരിപാടിക്കും ഇല്ല എന്ന നിലപാടിൽ അദ്ദേഹം എത്തിയതെന്നാണ് കരുതുന്നത്.

  • ചുള്ളിക്കാട് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിന്റെ കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

പൊതുജനാഭിപ്രായം മാനിച്ച് , മേലാൽ സാഹിത്യോൽസവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

എന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയൽ രംഗങ്ങളിൽനിന്ന് എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാൻ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആർത്തി എല്ലാവർക്കും അറിയാവുന്നതാണല്ലൊ.)

ഇപ്പോൾ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

-ബാലചന്ദ്രൻ ചുള്ളിക്കാട്

വിവാദ പ്രഭാഷണം ഇങ്ങനെയാണ്

രണ്ടു വർഷംമുമ്പ് മാതൃഭൂമിയുടെ സാഹിത്യേൽസവമായ 'ക' ഫെസ്റ്റിവിലിൽ ചുള്ളിക്കാട് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് അദ്ദേഹത്തിൽ അഹങ്കാരവും ജാഡയും ആരോപിച്ചാണ് പ്രചാരണം നടക്കുന്നത്. താൻ കഴിഞ്ഞ ആഴ്ചയും എഴുതിയ കവിതകൾ വായിക്കാതെ ഇപ്പോൾ ഒന്നും എഴുതിന്നില്ലല്ലോ, സിനിമയുടെ കപടലോകത്തുനിന്ന് കവിതയിലേക്ക് മടങ്ങിവന്നുകുടെ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ചുട്ട മറുപടി ചുള്ളിക്കാട് കൊടുക്കുന്നത്. ഇതിൽ എവിടെയും അദ്ദേഹം ചോദ്യ കർത്താക്കളെ ആക്ഷേപിക്കുന്നില്ല. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യമാണെന്നും, ഒന്നും വായിക്കാതെ വെറുതെ വാചകമടിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുനിലപാടിനെയുമാണ് സിനിമാ- സീരിയൽ നടൻ കൂടിയായ ചുള്ളിക്കാട് വിമർശിക്കുന്നത്. പക്ഷേ ഇത് മനസ്സിലാക്കാതെ ചുള്ളിക്കാട് ചോദ്യകർത്താക്കളെ അപമാനിച്ചുവെന്ന രീതിയിലാണ് സൈബർ ലോകത്ത് പ്രചാരണം നടക്കുന്നത്. അതേസമയം ആശേകാൻ ചരുവിൽ, സുധാമേനോൻ തുടങ്ങിയ നിരവധി എഴുത്തുകാരും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുകളും ചുള്ളിക്കാടിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.നവമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇങ്ങനെയാണ്.

ചോദ്യം: 'കവിതയിൽനിന്ന് സിനിമയിലേക്കുള്ള ദൂരം, തിരിച്ചിനി കവിതയിലേക്ക് മടങ്ങി വരുമോ. നല്ല കവിതകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നുണ്ട്. സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നുകൂടെ.

ചുള്ളിക്കാട്: സൗകര്യമില്ല. (മെക്ക് താഴെവെക്കുന്നു. ഒരു സെക്കൻഡ് മൗനത്തിനുശേഷം വീണ്ടും മൈക്ക് എടുക്കുന്നു)

ഞാൻ പറഞ്ഞല്ലോ. എനിക്ക് തോനുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. മറ്റുള്ളവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാറില്ല. ഞാൻ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാൻ എനിക്ക് സൗകര്യമില്ല. ഞാൻ ഈ അരനൂറ്റാണ്ടിനിടെ ആകെ 140 താഴെ കവികൾ മാത്രമേ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാൻ തോന്നുമ്പോൾ എഴുതുന്നു. അല്ലാതെ ഞാൻ മലയാളത്തിലെയോ മറ്റ് ഭാഷകളിലേയൊ ഒന്നും കവിതാ മൽസരത്തിൽ പങ്കെടുക്കുന്ന ആളല്ല.

( ഇതിനുശേഷം മറ്റൊരു സ്ത്രീ മൈക്ക് എടുത്ത് ചോദിക്കുന്നു)

ചോദ്യം: അങ്ങയോട് തരിച്ച് കവിതയിലേക്ക് വരാമോ എന്ന് ചോദിക്കുമ്പോൾ മനസ്സില്ല എന്ന് അങ്ങ് പറയുന്നു. പക്ഷേ കവിത ചൊല്ലുമ്പോൾ, അങ്ങയുടെ കണ്ഠമിടറിയതും, കണ്ണുകൾ നിറഞ്ഞതും അങ്ങയിലെ കവി ജീവിച്ചിരിക്കുന്നു എന്നത് ഞങ്ങൾ അഭിമാനത്തോടെ സ്വീകരിക്കുന്നു ( ആളുകൾ കൈയടിക്കുന്നു)

ചുള്ളിക്കാട്: 'രണ്ടാഴ്ച മുമ്പാണ് എന്റെ ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്നത്. അതിന് രണ്ടാഴ്ച മുമ്പാണ് വേറൊരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്നത്. ഇങ്ങനെ ദിവസവും ഞാൻ പത്രത്തിൽ എഴുതിക്കൊണ്ടിരിക്കണോ. എന്റെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടിച്ചുവന്ന അതേ ദിവസം, ഞാൻ മഹാരാജാസ് കോളജിൽ കൂടി വരുമ്പോൾ ഒരു അദ്ധ്യാപകൻ എന്നോട് ചോദിച്ച് ഇപ്പോൾ ഒന്നും കാണാറില്ലല്ലോ എന്ന്. വിനയത്തോട് ഞാൻ മറുപടി പറഞ്ഞത് 'ഞാൻ ഇപ്പോൾ ഒന്നും ആരെയും കാണിക്കാറില്ല സാറേ' എന്നായിരുന്നു.

എല്ല എന്താ ചെയ്യാ. ഇതൊക്കെ കള്ളത്തരമാണ്. ഒരു ആത്മാർഥതയും ഇല്ലാതെയാണ് ഈ ചോദിക്കുന്നത്. ഞാൻ ഇത്തരം ചോദ്യങ്ങളൊക്കെ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. അതുകൊണ്ട് എനിക്ക് പരിഭവമില്ല അങ്ങനെ ചോദിക്കുന്നതിൽ. കഴിഞ്ഞതിന്റെ മുൻപിലത്തെ ആഴ്ചപ്പതിപ്പിൽ എന്റെ കവിത വായിച്ചിട്ടില്ലെങ്കിൽ അത് വായിച്ചിട്ടില്ല അത്രയേ ഉള്ളൂ. എഴുതാത്തത് എന്താണെന്ന് ചോദിച്ചാൽ എന്തു പറയും. എല്ലാ ആഴ്ചപ്പതിപ്പിലും ഞാൻ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർക്ക് മറ്റുള്ളവരുടെ കവിത പ്രസിദ്ധീരിക്കേണ്ടെ. എന്റെ മാത്രം കവിത പ്രസിദ്ധീകരിച്ച് കൊണ്ടിരുന്നാൽ മതിയോ. പിന്നെ എന്റെ കവിതകൂടി വായിച്ചിട്ട് ചാവാനിരിക്കയല്ലേ ഇവിടെ ആളുകൾ. ( സദസ്സിൽ കൈയടി) ഒരു മനുഷ്യൻ പത്ത് ജന്മം കൊണ്ട് വായിച്ചാൽ തീരാത്ത അത്ര കവിതകൾ ഈ ലോകത്തുണ്ട്. പത്തു ജന്മം. ഒരു കവിത പത്തു ജന്മം വായിച്ചാൽ തീരില്ല. അതൊന്നും വായിക്കാതെ ഉപരിവിപ്ലവമായി എന്തെങ്കിയും പറയുന്ന ആളുകളെ ഞാൻ വകവെക്കാറേയില്ല. എന്റെ അവസാനത്തെ കവിതയും വായിച്ചിട്ട് ചാവാനിരിക്കയല്ലേ ഇവരൊക്കെ'.- ബാലചന്ദ്രൻ ചൂള്ളിക്കാട് പറഞ്ഞു.-ഇതാണ് ഇപ്പോൾ ചിലർ കുത്തിപ്പൊക്കി വൻ വിവാദമാക്കിയത്.

'ശരാശരി മലയാളിയുടെ കൃമി കടി എനിക്ക് ശീലമാണ്'

ഈ സംഭവത്തെ തന്റെ സുഹൃത്തുക്കൾ ന്യായീകരിക്കാൻ പോവേണ്ടതില്ല എന്നും ശരാശരി മലയാളിയുടെ കൃമികടി എനിക്ക് നന്നായി അറിയാമെന്നും ചുള്ളിക്കാട് നേരത്തെ പ്രതികരിച്ചിരുന്നു. സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം അക്കാര്യം വ്യക്തമാക്കിയത്.


ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതികരണം ഇങ്ങനെ

സുഹൃത്തുക്കളേ,

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരാളോട് ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.

സ്നേഹപൂർവ്വം

ബാലൻ.

എന്നാൽ സാഹിത്യലോകത്തുനിന്ന് ഏറെയും പേർ ബാലചന്ദ്രൻ ചുള്ളിക്കാടിനെ അനുകൂലിച്ചുകൊണ്ടാണ് രംഗത്ത് എത്തിയത്. നേരത്തെതയും ഇത്തരത്തിലുള്ള പല ശക്തമായ നിലപാടുകളും ചുള്ളിക്കാട് എടുത്തിട്ടുണ്ട്. ജീവതത്തിൽ ഒരിക്കലും കവിതയുടെ പേരിൽ ഒരു അവാർഡും സ്വീകരിക്കില്ല എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതുപോലെതന്നെ തന്റെ കവിതകൾ ഇനി മുതൽ സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് കാരണമായി പറഞ്ഞത് ഗവേഷക വിദ്യാർത്ഥികൾക്കുപോലും മലയാളം അക്ഷരം എഴുതാൻ അറിയില്ല എന്നതായിരുന്നു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP