Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വായ്പയുടെ തിരിച്ചടവ് വൈകിയാൽ ഫൈനടിച്ച് തീവെട്ടിക്കൊള്ള: ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നു; മൊറട്ടോറിയത്തിന് അപേക്ഷ നൽകിയാൽ എല്ലാവർക്കും കൊടുക്കാതെ വിവേചനം; സിബിൽ സ്‌കോർ കുറയുമെന്ന് ഭയന്ന് ഒന്നും മിണ്ടാതെ ഇതുവരെ പണം അടച്ചവർ ഉണർന്നു; മറുനാടനിൽ വാർത്ത വന്നതോടെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷത്തിനിടെ മുങ്ങി ബ്രാഞ്ച് മാനേജർ

വായ്പയുടെ തിരിച്ചടവ് വൈകിയാൽ ഫൈനടിച്ച് തീവെട്ടിക്കൊള്ള: ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നു; മൊറട്ടോറിയത്തിന് അപേക്ഷ നൽകിയാൽ എല്ലാവർക്കും കൊടുക്കാതെ വിവേചനം; സിബിൽ സ്‌കോർ കുറയുമെന്ന് ഭയന്ന് ഒന്നും മിണ്ടാതെ ഇതുവരെ പണം അടച്ചവർ ഉണർന്നു; മറുനാടനിൽ വാർത്ത വന്നതോടെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷത്തിനിടെ മുങ്ങി ബ്രാഞ്ച് മാനേജർ

ആർ പീയൂഷ്

കൊച്ചി: ഉപഭോക്താക്കളെ ലോക്ക് ഡൗണിനിടയിലും കൊള്ളയടിക്കുന്ന ബജാജ് ഫിൻ സെർവിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി കലൂർ ബിസ്മിയുടെ സമീപം പ്രവർത്തിക്കുന്ന ബ്രാഞ്ചിലെത്തിയത്. മാനേജരുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ തയ്യാറാകാതിരുന്നത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ബ്രാഞ്ചിനുള്ളിലേക്ക് തള്ളിക്കയറുകയും ചീമുട്ടയെറിയുകയും ചെയ്തു. പ്രതിഷേധത്തിൽ ബ്രാഞ്ചിൽ ആ സമയം ഉണ്ടായിരുന്ന ഇടപാടുകാരും ചേർന്നു. സംഘർഷം രൂക്ഷമായതോടെ ബ്രാഞ്ച് മാനേജർ ഈ സമയം കൊണ്ട് സ്ഥലത്ത് നിന്നും തടി തപ്പി. വിവരമറിഞ്ഞെത്തിയ നോർത്ത് സിഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ബജാജ് ഫിൻ സെർവുകാർ നടത്തുന്ന ചൂഷണത്തെ പറ്റി കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിഷേധം. കോവിഡു കാലത്ത് ജനങ്ങളുടെ കഴുത്തറുക്കുന്ന ബജാജ് ഫിൻ സെർവിന്റെ നടപടി തികച്ചും അപലപനീയമാണ്. ജനങ്ങളുടെ പണം തോന്നുന്ന രീതിയിൽ പിഴ എന്ന പേരിൽ പിടിച്ചു പറിക്കുകയാണ്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലാ എന്ന് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാളെയും ബ്രാഞ്ചിലെത്തി മാനേജരെ കാണാൻ ശ്രമിക്കും കഴിഞ്ഞില്ലായെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സിജോ ജോസഫ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ പി.വൈ ഷാജഹാൻ, മനു ജേക്കബ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ലോണെടുത്ത ഉപഭോക്താക്കളുടെ പക്കൽ നിന്നും ചെക്ക് മടങ്ങി എന്ന കാരണം കാട്ടി ആയിരക്കണക്കിന് രൂപ പിഴ ഈടാക്കിയാണ് ബജാജ് ഫിൻ സർവ് ചൂഷണം നടത്തുന്നത്. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കളെത്തിയാൽ കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണ് ബജാജ് ഫിൻസെർവ് ജീവനക്കാർ. ഇന്ന് കൊച്ചിയിലെ ബജാജ് ഫിൻസെർവിന്റെ കലൂരിലെ ബ്രാഞ്ചിൽ ആയിരക്കണക്കിന് പേരാണ് പരാതിയുമായെത്തിയത്. എന്നാൽ ഇവർ കൃത്യമായ ഒരു മറുപടിയും നൽകാതെ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ് ചെയ്തത്. ഉപഭോക്താക്കൾ ഉന്നയിക്കുന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായി മറുനാടൻ മലയാളിയുടെ സംഘം ഇവിടെ എത്തിയെങ്കിലും കസ്റ്റമർ സർവ്വീസ് വിഭാഗം സംസാരിക്കാൻ കൂട്ടാക്കിയില്ല.

ലോക്ക് ഡൗണിനെ തുടർന്ന് ലോണെടുത്ത പലരും തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഇവർ ബാങ്കുകളിൽ തിച്ചടവിനായുള്ള ചെക്ക് പ്രസന്റ് ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഒട്ടുമിക്കപേരുടെയും ചെക്കുകൾ മടങ്ങി. ചെക്ക് മടങ്ങുമ്പോൾ ബാങ്ക് 250 രൂപയാണ് ഈടാക്കുന്നത്. ബജാജ് പിഴയായി 590 രൂപയും ഈടാക്കും. ഒരു ദിവസം തന്നെ നാലു തവണയോളം ചെക്ക് ബജാജ് ഉപഭോക്താക്കളുടെ ബാങ്കിൽ പ്രസന്റ് ചെയ്യുകയും ഇതുവഴി 3360 രൂപ വരെ പിഴ ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടതായി വന്നിട്ടുണ്ട്. അതു പോലെ തന്നെ പണം അടക്കുന്ന ദിവസം വരെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ആയിരക്കണക്കിന് രൂപ പിഴ ഇനത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.

ചെക്ക് മടങ്ങിക്കഴിഞ്ഞാൽ പിന്നെ ബജാജിന്റെ കളക്ഷൻ എക്സിക്യൂട്ടീവുകളുടെ ഭീഷണിയാണ്. പണം അടയ്ക്കാനായി പൊലീസുകാരൻ മുതൽ ഹൈക്കോടതി അഭിഭാഷകനാണ് എന്നുള്ള വ്യാജേന ഭീഷണി തുടരും. 1250 രൂപ മാസ തവണയുള്ള ഒരു ഉപഭോക്താവിന് ഒരുമാസം പണം അടയ്ക്കാൻ വൈകിയപ്പോൾ 3250 രൂപയോളം പിഴയിനത്തിൽ അടയ്ക്കേണ്ടി വന്നുവെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മൊറട്ടോറിയത്തിന് അപേക്ഷ നൽകി, മൊറട്ടോറിയം ലഭ്യമായിട്ടും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശവും എക്സിക്യൂട്ടീവിന്റെ വിളിയും വന്നവർ ഏറെയാണ്. മൊറട്ടോറിയം ലഭിച്ച ഉപഭോക്താവിനോട് എല്ലാവർക്കും ഞങ്ങൾ മൊറട്ടോറിയം നൽകുന്നില്ല എന്നായിരുന്നു ഇവരുടെ ടെലി കോളറുടെ മറുപടി.

ഇത് മാത്രമല്ല ബാങ്കിൽ പണമുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യാതിരുന്നതിന് ശേഷം പണം ഇല്ലാത്ത സമയത്ത് ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയും ബജാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ചിലർ പറയുന്നു. പരാതി പറയാനായി ഇവരുടെ നമ്പരുകളിൽ വിളിക്കുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാവാത്ത രീതിയിലാണ് സംസാരിക്കുന്നത്. ബ്രാഞ്ചുകളിലെത്തുമ്പോൾ പരാതി ഈ മെയിലായി അയക്കൂ എന്നും അപ്പോൾ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമാണ് പറയുന്നത്. പൂണെയിലെ ഇവരുടെ ഹെഡ് ഓഫീസിലേക്ക് മെയിലയക്കാൻ പോയിട്ട് നേരെ ചൊവ്വെ ഫോൺ വിളിച്ച് സംസാരിക്കാൻ പോലും അറിയാത്തവരാണ് ഏറെ പേരും. ഇതിനാൽ പലരും നിസ്സഹായരാണ്. ലോൺ അടച്ചു തീർത്തില്ലെങ്കിൽ സിബിൽ സ്‌കോർ കുറയുമെന്നതിനാൽ ഒന്നും മിണ്ടാതെ എല്ലാവരും പണം അടക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP