Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹനൻ വൈദ്യർ വ്യാജ ചികിത്സകൻ, കേസെടുക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ; പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച ഒരു കുട്ടി മരിക്കാനിടയായ സംഭവത്തിൽ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണം; വ്യാജചികിത്സ തടയണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് കണ്ടഭാവം നടിച്ചിട്ടില്ല; സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യാജ ചികിത്സകരുടെ പട്ടിക തയാറാക്കി വരികയാണെന്നും അസോസിയേഷൻ; ആയുർവേദ ഡോക്ടർമാരും തിരിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ട് വിവാദ ചികിത്സകൻ

മോഹനൻ വൈദ്യർ വ്യാജ ചികിത്സകൻ, കേസെടുക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ; പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച ഒരു കുട്ടി മരിക്കാനിടയായ സംഭവത്തിൽ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണം; വ്യാജചികിത്സ തടയണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് കണ്ടഭാവം നടിച്ചിട്ടില്ല; സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യാജ ചികിത്സകരുടെ പട്ടിക തയാറാക്കി വരികയാണെന്നും അസോസിയേഷൻ; ആയുർവേദ ഡോക്ടർമാരും തിരിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ട് വിവാദ ചികിത്സകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച് കുഞ്ഞ് ചികിസക്കിടെ മരിച്ചതോടെ മോഹനൻ വൈദ്യർ തീർത്തും ഒറ്റപ്പെടുന്നു. പാരമ്പര്യവൈദ്യനാണെന്നും, ആയുർവേദം പഠിച്ചിട്ടുണ്ടെന്നുമൊക്കെ അവകാശപ്പെടുന്നതിനാൽ മോഹനൻ വൈദ്യരെ ന്യായീകരിക്കാൻ ചില ആയുർവേദ ഡോക്ടർമാർ മുന്നിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവരും അദ്ദേഹത്തെ കൈവിട്ടിരിക്കയാണ്. മോഹനൻ വൈദ്യർ വ്യാജ ചികിത്സകൻ ആണെന്ന് വ്യക്തമാക്കിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മോഹനനെതിരെ നരഹത്യക്ക് ക്രിമിനൽ കേസെടുക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വ്യാജ ചികിത്സകൻ മോഹനനെതിരെ നരഹത്യക്ക് ക്രിമിനൽ കേസെടുക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ഇന്നലെയാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വ്യാജചികിത്സയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം പ്രൊപ്പിയോണിക് അസിഡീമിയ (Propionic Acidemia )എന്ന രോഗം ബാധിച്ച ഒരു കുട്ടി മരിക്കാനിടയായ സാഹചര്യത്തിലാണിത്. മോഹനൻ എന്നൊരാളുടെ ചികിത്സയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കുട്ടിയെ അവസാനം ചികിത്സിച്ച ഡോക്ടർ വെളിപ്പെടുത്തിട്ടുള്ളത്. പ്രസ്തുത വ്യക്തി നടത്തുന്ന കുപ്രസിദ്ധമായ വ്യാജചികിത്സക്കെതിരെ നിരവധി പരാതികൾ ഉണ്ടായെങ്കിലും സർക്കാർ ഇക്കാര്യത്തിൽ നിരുത്തരവാദ പരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് 29/5/2018 ആം തീയതി എ. എം. എ. ഐ .ഡി.ജി.പി ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പിഞ്ചുകുട്ടിയുടെ മരണത്തിന് നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങളും ഉത്തരവാദികളാണ്.

കേരളത്തിൽ വ്യാപകമായ വ്യാജചികിത്സ തടയണമെന്ന് സുപ്രിംകോടതി 897/2009 ഉത്തരവിലൂടെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇത് കണ്ടഭാവം നടിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യാജ ചികിത്സകർക്കെതിരെ കർശന നടപടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പൊലീസിനോട് ഒരു വർഷം മുൻപ് തന്നെ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.*പുതിയ പശ്ചാത്തലത്തിൽ അങഅഹ മോഹനനെതിരെ ഉഏജ ക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്*. വ്യാജചികിത്സകരോടുള്ള മൃദുസമീപനം ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുന്നു.ഇതിനെതിരെ സർക്കാർ ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് എ.എം.എ.ഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനു വേണ്ടി സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യാജ ചികിത്സകരുടെ പട്ടിക തയാറാക്കി വരികയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ : രാജു തോമസും, ജനറൽ സെക്രട്ടറി ഡോ : സാദത്ത് ദിനകറും പ്രസ്താവനയിൽ അറിയിച്ചു.

സംഭവം സോഷ്യൽ മീഡിയയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചരിക്കയാണ്.പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഫിറോസ് കുന്നുംപറമ്പിലിന്റെ നിർദ്ദേശപ്രകാരമാണ് മാതാപിതാക്കൾ മോഹനൻ വൈദ്യരെ കാണിക്കുന്നത്. എന്നാൽ കുഞ്ഞിന് ഓട്ടിസം ആണെന്ന് പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പോലും മോഹനൻ നിർത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിപിൻ കളത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുട്ടിയെ അവസാന നിമിഷത്തിൽ ചികിത്സിച്ചത് ഡോക്ടർ വിപിൻ കളത്തിലായിരുന്നു. എന്നാൽ കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടർ പറയുന്നത്. മോഹനൻ വൈദ്യരുടെ ചികിത്സയ്ക്ക് മുൻപായി മറ്റ് മരുന്നുകളെല്ലാം നിർത്തണമെന്നും ആവശ്യപ്പെട്ടു. ഫേസ്‌ബുക്കിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന ഒരാളാണ് കുട്ടിയെ മോഹനൻ വൈദ്യരുടെ അരികിലേക്ക് അയച്ചത് എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. എന്നാൽ ഈ പ്രമുഖ ഫേസ്‌ബുക്ക് നന്മമരം ഫിറോസ് കുന്നുംപറമ്പിലാണെന്ന് ന്യൂസ് 24 എന്ന വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

കാൻസറിന് പോലും ചികിത്സ നൽകുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അടുത്തിടെ മോഹനൻ വൈദ്യർ വിവാദത്തിലായതും കേസെടുത്തതുമായ കാര്യം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതിനാണ്. കേരളം നിപാ വൈറസിന്റെ ആശയങ്കയിലായ ഘട്ടത്തിൽ വവ്വാൽ കടിച്ച മാങ്ങ കഴിച്ചു കൊണ്ട് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സ നിർത്തണം എന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് നടപടികൾ സജീവമായില്ല എന്ന് മാത്രമല്ല, മോഹനൻ കൂടുതൽ സജീവമാകുകയും ചെയ്തു.

ഡോക്ടർ വിപിൻ കളത്തിൽ കുറിപ്പ് ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസം ഐസിയു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി . റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്‌മെന്റ് തുടങ്ങി , മറ്റുള്ള മോഡേൺ മെഡിസിൻ എല്ലാം നിർത്തി , അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ് . അന്നാണേൽ ഐ സി യു ഫുള്ളും , 2 വെന്റി യും സ്വാഭാവികമായി ഞാൻ ആയുർവേദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു (Hypothermia), പ്രഷർ കുറവായിരുന്നു (Low BP) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ (cyanossi) കണ്ടുതുടങ്ങിയിരിക്കുന്നു. ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing ) കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു .

എമർജൻസി ട്രീറ്റ്‌മെന്റിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു . കുട്ടിക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി (persistent vomiting) എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസീഡീമിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂർണമായി ചികിത്സിച്ച് ഭേദമക്കാൻ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു .

അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ' #നാട്ടുവൈദ്യൻ #മോഹനൻ #വൈദ്യരെ' കാണാൻ പോകുന്നത് .

ഉമ്മയുടെ വാക്കുകളിലൂടെ -'' കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത് , ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോൾ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുൻപുള്ള ഒരു റീപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും (പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം , ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും , പൊൻകാരം (Tankan Bhasma) എന്ന മെഡിസിനും ''


പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി , പ്രശ്‌നങ്ങൾ വഷളാകാൻ തുടങ്ങി. അതിന്റെ ബാക്കി പത്രമായി ഒരാഴ്‌ച്ചയായി പനിയും , ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി.അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് പുരുഷോത്തമൻ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്‌കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാൻ നിർദ്ദേശിച്ചു. പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷർ താഴ്ന്ന് മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .

ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിൻ , കാർനിട്ടിൻ , സോഡിയം ബെൻസോവേറ്റ് ) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തള്ളിവിട്ടത് മോഹനൻന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കന്മാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത്. അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .

ഇനി എന്റെ ആയുർവേദ ഡോക്ടർ സുഹൃത്തക്കളോടാണ്, നിങ്ങൾ പറയൂ മുകളിൽ പറഞ്ഞ അസുഖത്തിന് പൊൻകാരം എങ്ങനെ ഉപകാരപ്പെടും ?

അന്വേഷിച്ചതിൽ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്‌സ് ഗണത്തിൽ ഉൾപ്പെടുന്നതാണ് ഇതെന്ന് കണ്ടു .

രസ മെഡിസിനിൽ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിൻ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാൾ ചികിത്സിക്കത്ത തെങ്ങനെ ?

നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .

പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട് ?

ആയുർവേദ്ദത്തിൽ ഉപയോഗിക്കുന്ന പൊൻകാരത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )

( വിവരങ്ങൾ താഴെ ചേർക്കുന്നു )

നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയിൽ മോങ്ങുന്ന മോഹന ,വടക്ക ഫാൻസുകൾ അകലം പാലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP