Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ വച്ച് അടിയോ? ഏയ് ..അതെപ്പോ? സാക്ഷി വിസ്താരത്തിനിടെ ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പുറമേ സിദ്ദിഖും ഭാമയും കൂടി കാല് മാറിയത് കണ്ട് ഞെട്ടി സഹപ്രവർത്തകർ; സിദ്ദിഖ് കൂറുമാറിയത് എളുപ്പം മനസിലാക്കാം..പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ എന്ന് രേവതി; കൂറുമാറുന്നവരുടെ എണ്ണം ഇനിയും കൂടാമെന്ന് റിമ കല്ലിങ്കലും

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ വച്ച് അടിയോ? ഏയ് ..അതെപ്പോ? സാക്ഷി വിസ്താരത്തിനിടെ ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പുറമേ സിദ്ദിഖും ഭാമയും കൂടി കാല് മാറിയത് കണ്ട് ഞെട്ടി സഹപ്രവർത്തകർ; സിദ്ദിഖ് കൂറുമാറിയത് എളുപ്പം മനസിലാക്കാം..പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ എന്ന് രേവതി; കൂറുമാറുന്നവരുടെ എണ്ണം ഇനിയും കൂടാമെന്ന് റിമ കല്ലിങ്കലും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചകേസിൽ സാക്ഷി വിസ്താരം നടക്കുന്നതിനിടെ, നാടകീയമായ കൂറുമാറ്റങ്ങളാണ് അരങ്ങേറുന്നത്. സിനിമാ രംഗത്തെ പ്രമുഖർ അടക്കം 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. നടൻ സിദ്ദിഖും, നടി ഭാമയുമാണ് ഇന്നലെകാറുമാറിയത്. ഇരയ്ക്ക് എതിരായാണ് ഇരുവരും കോടതിയിൽ നിലപാട് സ്വീകരിച്ചത്. ഇതിനെ അപലപിച്ച് റിമ കല്ലിങ്കലും, രേവതിയും പോസ്റ്റിട്ടു.

താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാംപിൽ വച്ച് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നുള്ള മൊഴി നേരത്തെ ഇരുവരും നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷൻ ആരോപണം നിലനിൽക്കേയാണ് സിദ്ധിഖും ഭാമയും കൂറുമാറിയിരിക്കുന്നത്. സിദ്ദിഖും ഭാമയും ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു.അതെ സമയം തന്നെ എംഎൽഎയും നടനുമായ മുകേഷിനെ കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം നടത്തിയിരുന്നു. കേസിലെ പ്രതിയായ പൾസർ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സമയത്താണോ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടക്കുന്നതിനിടെ ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയത് എന്ന് തെളിയിക്കാൻ മുകേഷിന്റെ മൊഴി നിർണായകമാണ്.

അതേസമയം, കൂറുമാറ്റം മലയാള സിനിമയ്ക്കാകെ നാണക്കേടാണെന്ന് ഡബ്ല്യുസിസി അംഗം കൂടിയായ റിമ കല്ലിങ്കൽ പോസ്റ്റിട്ടു.

അതിജീവിച്ചവൾക്കൊപ്പം ഇത്രയും നാൾ ഒപ്പം നിന്ന സഹപ്രവർത്തകർ അവസാന മിനിറ്റിൽ അവൾക്ക് ഏറ്റവും സഹായം ആവശ്യമുള്ളപ്പോൾ പിന്മാറിയതിൽ അതിയായ വിഷമം തോന്നുന്നു. കൂറുമാറിയവനിതകളും ഒരുതരത്തിൽ ഇരകളാണ്. അവർക്കും ഈ വ്യവസായത്തിലെ അധികാരസമവാക്യങ്ങളിൽ ഒരുസ്ഥാനവുമില്ല. അതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. നാല് പേരും മൊഴി മാറ്റി പറഞ്ഞുവെന്നാണ് വായിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിഖ്, ഭാമ. ഇവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഇത് സത്യമെങ്കിൽ അത് അങ്ങേയറ്റം മുറിവേൽപ്പിക്കുന്നതാണ്. അവൾക്കൊപ്പം.- റിമ എഴുതി.

രേവതിയുടെ പോസ്റ്റ് ഇങ്ങനെ:

സിനിമാമേഖലയിലെ സ്വന്തം സഹപ്രവർത്തരെപ്പോലും വിശ്വസിക്കാൻ പറ്റില്ല എന്ന അവസ്ഥ ദുഃഖകരമാണ്. ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവർത്തനം, ഒരുപാട് വർക്കുകൾ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്‌നം വരുമ്പോൾ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേർഡ് വർക്ക് സ്‌പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓർമ്മകൾ പോലും ഉണ്ടാകുന്നില്ല. വളരെ പ്രശസ്തമായ, എന്നാൽ വളരെക്കുറച്ച് മാത്രം ചർച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു.അവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല.

ഇപ്പോൾ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ദിഖ് കൂറുമാറിയത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവർ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു. ഈ വർഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെൺകുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിക്കായാണ് അവർ പൊരുതിയത്. ഒരു പരാതി നൽകിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെൺകുട്ടിക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്?അവൾക്കൊപ്പം നിന്നവർ അവൾക്കൊപ്പം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കാനെങ്കിലുമാണ് ഇത്...

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. ഇതിനെത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്‌

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP